Sunday, February 22, 2009

ചിയേഴ്സ്

പ്രധാന നിരത്തുവിട്ട് അയാള്‍ ഇടവഴീലേക്കിറങ്ങി. മുനിഞ്ഞുകത്തുന്ന വഴിവിളക്കുകളുടെ പ്രകാശവും മങ്ങിയ നിലാവെളിച്ചവും ഇരുവശം ഇടതൂര്‍ന്ന കാട്ടുപോന്തകള്‍ തടഞ്ഞുനിര്‍ത്തിയിരുന്നു
.
കറുത്തുനരച്ച ഇരുട്ട് ചുറ്റും കൂടുകെട്ടിയപ്പോഴും അയാള്‍ ഭയന്നില്ല. അയാള്‍ ഇരുട്ടിനെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു-വെളിച്ചത്തെ ഭയക്കാനും. വീടുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന അഴുക്കുവെള്ളം തളംകെട്ടി വഴിയാകെ വൃത്തികേടായി കിടന്നിരുന്നു. ചെളിയില്‍ ചവിട്ടാതിരിക്കാന്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിരത്തിയിരുന്നു. അതിലൂടെ ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ബാലന്‍സ് പിടിച്ച് ഓരോ അടിയും അളന്നുമുറിച്ച് അയാള്‍ മുന്നോട്ടു നടന്നു. മുറിയുടെ വാതിലടഞ്ഞു കിടന്നിരുന്നു. ടേപ്പ് റെക്കോര്‍ഡറിന്‍റെ താളംതെറ്റിയ കരച്ചില്‍ അയാളുടെ കാതില്‍ തുളച്ചു കയറി. ഏതോ ഒരു മലയാള ഗാനത്തിന്‍റെ പാരഡികള്‍. ഗ്ലാസുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം. ഒപ്പം തെറിയും ചിരിയും ഒരുമിച്ച് പുറത്തേക്ക് തെറിച്ചു വീണു. "അവസാനത്തെ പെഗ്ഗുകൂടി കഴിഞ്ഞാല്‍ റമ്മികളി നിര്‍ത്താം. അടുത്തത് അമ്പത്താറ്. ആര്‍ക്കെങ്കിലും വിരോധണ്ടെങ്കില്‍ ഇപ്പോ പറയണം. ഏത്......" മേനോന്‍റെ കുഴഞ്ഞ ശബ്ദം. "നോ............" അതൊരു കോറസ്സായിരുന്നു. "അപ്പോള്‍ എല്ലാവരുടേയും ആരോഗ്യത്തിനായി ഒരിക്കല്‍ കൂടി ചിയേഴ്സ്." മേനോന്‍റെ ഉദാരമായ പ്രതികരണം. ചിയേഴ്സില്‍ തുടങ്ങിയാല്‍ ചിയേഴ്സില്‍ത്തന്നെ അവസാനിക്കണമെന്ന് മേനോന്‍ പറയുന്നു. അടിപിടിയുണ്ടാകാം, കത്തിക്കുത്തുവരെ നടക്കാം. പക്ഷെ പിരിയുമ്പോള്‍ എല്ലാവരും സുഹൃത്തുക്കളായി വേണം പിരിയാന്‍. ഇതാണ് ശ്രീമാന്‍ മേനോന്‍റെ നിലപാട്. ഇത്തരത്തില്‍ എത്രയോപുതുപുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ മേനോന്‍ ബഹുകേമനാണ്. മേനൊനന് സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ല. എത്രയോ പേര്‍. പലതട്ടിലായിട്ടുള്ളവര്‍. മാസത്തില്‍ ചുരുങ്ങിയത് രണ്ട് ചിയേഴ്സ് പാര്‍ട്ടികളെങ്കിലും സംഘടിപ്പിക്കണമെന്ന് മേനോന് നിര്‍ബന്ധമാണ്. പുതിയ ഡ്രസ്സിന്‍റെ വകയില്‍, പുതിയ ജോലി കിട്ടിയാല്‍, നവ ദമ്പതികള്‍ക്ക് നന്മകള്‍ നേരാന്‍, സുഹൃത്തുക്കള്‍ക്ക് ജന്മദിനമാശംസിക്കാന്‍, വീടിന്‍റെ കുടിയിരിക്കല്‍. മേനോന്‍റെ ഈ പട്ടിക നീളുകയാണ്. ഒന്നും കിട്ടിയില്ലെങ്കില്‍ വെറുമൊരു ഗെറ്റ് റ്റുഗെദര്‍ പാര്‍ട്ടി. ഇതൊന്നും സഹിക്കാനാവാതെ മേനോന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു എന്നാണ് ജനസംസാരം. ആ വകയിലും മേനോന്‍ പാര്‍ട്ടി നടത്തിയെന്ന് അടുത്ത സുഹൃത്തുക്കള്‍ സ്വകാര്യമായി പറഞ്ഞു നടക്കുന്നു.പുതിയ ജോലി കിട്ടിയപ്പോള്‍ അയാളോട് ഒരു പാര്‍ട്ടി കൊടുക്കാന്‍ മേനോന്‍ ആവശ്യപ്പെട്ടു. കാശ് കൊടുത്താല്‍ മതി. ബാക്കി കാര്യം മേനോന്‍ നോക്കിക്കൊള്ളും. അയാള്‍ വഴങ്ങിയില്ല. മേനോന്‍ പരിഭവിച്ചു. ദേഷ്യപ്പെട്ടു. പിന്നെ തെറി പറഞ്ഞു. ഒടുവില്‍ ഉപദേശത്തോടെ മേനോന്‍ പറഞ്ഞു " എടോ, താന്‍ ചെറുപ്പമല്ലേ. സാഹചര്യത്തിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണം. കാശ് ചെലവഴിച്ച് എന്‍ജോയ് ചെയ്യടോ. ഈ സുഖോന്നും പിന്നെ കിട്ടിയെന്ന് വരില്ല. അപ്പൊപ്പൊ ചെയ്യെണ്ട്ത് അപ്പൊപ്പൊ ചെയ്യാ." തിരിച്ച് മേനോനോട് ഒന്നും പറഞ്ഞില്ല. എല്ലാം കേട്ടു. കാരണം ആരുടേയും സഹജമായ സ്വഭാവം മാറ്റാന്‍ പറ്റുന്ന ഒന്നല്ല. ഇപ്പോള്‍ മുറിയില്‍ കടന്നാല്‍ ഒരേറ്റുമുട്ടല്‍ അനിവാര്യമാകുമെന്ന് അയാള്‍ക്കറിയാം. രാമേട്ടന്‍റെ മുറിയില്‍ പോയാലോ? ഈ സമയത്തൊന്നും രാമേട്ടന്‍ കിടക്കാന്‍ സാധ്യതയില്ല. രാത്രി ഏറെ വൈകുന്നതുവരെ രാമേട്ടന്‍ എന്തെങ്കിലും വായിചുകൊണ്ടിരിക്കും. അയാളുടെ ഏക രക്ഷാമാര്‍ഗ്ഗവും രാമേട്ടനാണ്. എന്നുവെച്ച് രാമേട്ടനെ എല്ലായെപ്പോഴും ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല. രാമേട്ടന് ഒന്നും തോന്നില്ലായിരിക്കാം. അതാണ് രാമേട്ടന്‍റെ പ്രകൃതം. ഇരുട്ടിന്‍റെ സാന്ദ്രത കൂടിയിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ അയാള്‍ ആലോചനയിലാണ്ടു. പരിസരമാകെ കറുത്ത കട്ടിയുള്ള ഇരുട്ട്. കറുകറുത്ത രാത്രി. ഇരുണ്ട മേഘങ്ങള്‍. മങ്ങിയ നക്ഷത്രങ്ങള്‍ ഉറക്കം തൂങ്ങുന്ന ആകാശം. ഇരുട്ടിന്‍റെ മുഖത്ത് ഒരു കാറ്റ് അലറി ആഞ്ഞു വീശി. ഇരുട്ടിന്‍റെ ഗന്ധമുള്ള കാറ്റ് അയാളുടെ അരികിലൂടെ കടന്നു പോയി. അയാള്‍ കാതോര്‍ത്തു. കേള്‍ക്കാന്‍ ഇമ്പമുള്ള അമ്മയുടെ സ്വരം. അമ്മ ശ്ലോകം ചൊല്ലുകയാണ്-
കര്‍ മ്മണൈവ ഹി സംസിദ്ധി- മാസ്ഥിതാ ജനകാ ദയ: ലോക സംഗ്രഹ മേ വാപിസം പശ്യന്‍ കര്‍ത്തു മര്‍ഹസി
കാറ്റു വീണ്ടും ശക്തിയായി വീശിത്തുടങ്ങി. അമ്മയുടെ ഗന്ധമുള്ള കാറ്റ് അയാളെ തഴുകി കടന്നുപോയി. അയാള്‍ ആകാശത്തിലേക്ക് നോക്കി. എവിടെയോ തെളിഞ്ഞൊരു നക്ഷത്രം അയാള്‍ക്ക് നേരെ പുഞ്ചിരിച്ചു. " കുട്ടാ, വാശി പിടിക്കരുതെന്ന് അമ്മ എപ്പഴും പറയാറില്ലേ. ഓരോരുത്തര്‍ക്കും ഓരോ വഴികളില്ലേ മോനെ. നിനക്ക് ആരേയും കൈ പിടിച്ചു നടത്താന്‍ കഴിയില്ല. എല്ലാവരും സ്വയം തെരഞ്ഞെടുക്കുന്ന വഴിയിലൂടെ മാത്രെ നടക്കൂ. കാറ്റടങ്ങി. അമ്മയുടെ ഗന്ധം അയാളെ തലോടി. അയാള്‍ പറഞ്ഞു - സ്വസ്തി-സ്വസ്തി-സ്വസ്തി

Saturday, February 21, 2009

പറുദീസയിലേക്കൊരു മടക്കയാത്ര

നമ്മള്‍.......

എല്ലാം സ്വയം സ്വകാര്യമായാസ്വദിക്കും

മറ്റുളളവരെ വിലക്കും

ഉള്ളിന്റെയുള്ളിലെ സ്പര്‍ദ്ധയാല്‍

സ്വയം നശിക്കുന്ന വൃത്തികേടുകളായി നാം.....

ലൈംഗികത നമുക്ക് പാപമായി,

നഗ്നത നമുക്ക് അശ്ലീലമായി

വിലങ്ങിട്ട കാമം വിസ്ഫോടനമായി

പീഡനം നമുക്ക് മുഖമുദ്രയായി,

ആണും പെണ്ണും ശത്രുക്കളായി

മനുഷ്യര്‍ കപടതയുടെ കൂടാരങ്ങളായി.

അസ്വസ്ത കളിലുഴലുന്ന

അരക്ഷിതമായ ജീവിതങ്ങള്‍

അശാന്തിയുടെ നിശ്വാസങ്ങളായി!

പറുദീസയിലെ ഏദന്‍തോട്ടത്തിലേക്ക്

ഇനിയൊരു മടക്കയാത്ര എന്ന്...?

(മംഗളം വാരിക 2009 മാര്‍ച്ച് 02 - ജേക്കബ് ജോണ്‍, C No:144,central prison, pujappura,thiruvanandapuram-12)

Friday, February 20, 2009

ഹരിതഗൃഹ പ്രഭാവം

റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് 1.60 ലക്ഷം രൂപയ്ക്ക് ഭാവനയില്‍ വിരിഞ്ഞ വിട് പണിത ഒരു റിട്ടയേര്‍ഡ് എഞ്ചിനീയറുടെ അനുഭവങ്ങള്‍

മരങ്ങള്‍ വരിയായി ചേരുന്നതിനൊടുവില്‍ ബാംഗലൂരുവിലെ ആര്‍.റ്റി.നഗറിലെ ഡബില്‍ റോഡില്‍ ഒരു വീടുണ്ട്. കല്‍ചുമരുകളും വെള്ളച്ചായമടിച്ച മരഗേറ്റും ഭംഗിപകരുന്ന ഒന്ന്. കയറുകൊണ്ട് 63 എന്ന നമ്പര്‍ അടയാളപ്പെടുത്തിയിട്ടുള്ള ഈ കെട്ടിടം ആര്‍.വിശ്വമൂര്‍ത്തിയുടെ തോറോ എന്ന വിടാണ്. ഇത് ഇവിടത്തെ മനോഹരമായ വീടുകളില്‍ ഒന്ന് മാത്രമാണെന്ന് കണക്ക് കൂട്ടുന്നവര്‍ക്ക് തെറ്റി. ഈ വീടിന്റെ മൂക്കും മൂലയും വരെ റീസൈക്കിള്‍ ചെയ്ത വസ്തുക്കളും1.60 ലക്ഷം രൂപയും ഉപയോഗിച്ച് വിശ്വമൂര്‍ത്തി പണിതെടുത്തതാണ്. ഉദാഹരണത്തിനായി ടെറസിലേക്ക് കയറുന്ന ഗോവണിയുടെ കാര്യം തന്നെയെടുക്കാം. പടികള്‍ റീസൈക്കിള്‍ ചെയ്ത കല്ലിന്റെ സ്ലാബുകളാണ്. റെയിലിങ്ങിനും ബാനിസ്റ്ററിനും സ്ക്രാപ് ട്യൂബുകളും പച്ച നിറത്തിലുളള പഴയ ഗാര്‍ഡന്‍ ഹോസുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പണത്തിന്റെ കുറവും തന്റേതായ വിശ്വാസങ്ങളുമാണ് വിശ്വമൂര്‍ത്തിയെ ഈ പ്രത്യേകതകള്‍ നിറഞ്ഞ വീടിന്റെ നിര്‍മ്മിതിയിലേക്ക് എത്തിച്ചെത്. എച്ച്.എം.ടി കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന വിശ്വമൂര്‍ത്തി 1975ല്‍ 13,500 രൂപയ്ക്കാണ് ഈ സ്ഥലം വാങ്ങിയത്.

മൂന്നു പെണ്‍മക്കളെ കെട്ടിച്ചയച്ചതോടെ കൈയിലെ സമ്പാദ്യം തീര്‍ന്ന അദ്ദേഹം, വാങ്ങിയ ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി. പ്രമുഖ അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനുമായ ഹെന്‍ട്രി ഡേവിഡ് തോറോയോടും അദ്ദേഹത്തിന്റെ പ്രകൃതി ചിന്തകളോടും താല്പര്യം കൊണ്ട് അദ്ദേഹം ഒരു തോറോ ഫൊണ്ടേഷന്‍ നഗരത്തില്‍ തുടങ്ങി. തോറോയുടെ ആശയങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ഈ വീട് പണിതത് ആകസ്മികമായാണ്.

1981-ല്‍ ഒരു ദിവസം വശ്വമൂര്‍ത്തി ഓഫിസിലിരിക്കുമ്പോള്‍ കല്ലുകള്‍ കയറ്റിയ ട്രക്കുകള്‍ വഴിയിലൂടെ പോകുന്നതു കണ്ടു. അന്വേഷണത്തില്‍ തിരുവിതാംകൂര്‍ രാജാവിന്റെ കൊട്ടാരം പൊളിച്ച് നീക്കുന്ന കല്ലുകളാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിന്റെ കോണ്‍ട്രാക്റ്ററില്‍ നിന്ന് 30 പൈസ വെച്ച് 14 ട്രക്ക് നിറയെ കല്ലുകള്‍ അദ്ദേഹം വാങ്ങി. ആ സ്ലാബുപയോഗിച്ച് തന്റെ വീടെന്ന ഭാവനയ്ക്ക് അദ്ദേഹം ജീവന്‍ നല്‍കിയതിനിപ്പോള്‍ രണ്ടു ദശാബ്ദം പഴക്കമായിരിക്കുന്നു.

വീടിന് അനുയോജ്യമായ വാതിലുകളും ജനാലകളും നിര്‍മ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പ്രശ്നം. 1980-കളില്‍ എച്ച്.എം.ടി വാച്ചുകള്‍ പല രാജ്യത്തു നിന്നായാണ് വന്നിരുന്നത്. അവയെല്ലാം പൊതിഞ്ഞു വന്ന പെട്ടികള്‍ കമ്പനി വളപ്പില്‍ തന്നെ കെട്ടി കിടക്കുന്നുണ്ടായിരുന്നു. അവയാണ് വാതിലിനും ജനലിനും പുറമെ വീടിന്റെ ഉള്‍ത്തളങ്ങളില്‍ അലമാരയ്ക്ക് കതകായും ബുക്ക് ഷെല്‍ഫുകളായും രൂപം മാറിയത്.

കാര്‍ വിന്ഡോയും പെട്ടിയും ഉപയോഗിച്ചുണ്ടാക്കിയ ഒരു ടീപോയും ഇവിടുണ്ട്. ട്രെപീസിയം ആകൃതിയിലുള്ള ഇവിടുത്തെ ജനാലകള്‍ ഇറക്കുമതി ചെയ്ത കാര്‍ വിന്ഡോകള്‍ ആണ് . വ്യത്യസ്തത ആഗ്രഹിക്കുന്നവരോടായി, അതിനായി "നിങ്ങള്‍ക്ക് വേണ്ടത് അല്പം ഭാവന മാത്രമാണ്" എന്നാണ് വിശ്വമൂര്‍ത്തിക്ക് പറയാനുള്ളത്.

( സ്വാഗത സെന്‍, ഇന്ത്യാടുഡേ മലയാളം - ഫെബ്രുവരി 18, 2009)

Thursday, February 19, 2009

ഉണ്ണി എന്ന നടന്‍

മീനാക്ഷി ഒരു ആണ്കുഞ്ഞിനെ പ്രസവിച്ച ദിവസം. ആറ്റുനോറ്റ് ഉണ്ടായ ഉണ്ണിയാണ്. കുടുംബത്തില്‍ എല്ലാവരും ആഹ്ലാദിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്തു പടിപ്പുര വാതില്‍ കടന്ന് ഒരു സന്ന്യാസി നടന്നു വരുന്നു. കാഴ്ചയില്‍ ഒരു സിദ്ധന്‍റെ ലക്ഷണമുണ്ട്.

ഉമ്മറത്തുവന്ന ഉടനെ കാരണവര്‍ ചോദിച്ചു, "എവിടെനിന്നു വരുന്നു?"

"ഉജ്ജനിയില്‍നിന്നാണ്"

"ഫലം പറയാമോ?"

"പറയാം"

കാരണവര്‍ ഒരുനിമിഷം ചിന്തിച്ചുകൊണ്ടു ചോദിച്ചു, "ഇവിടെ ഒരു ഉണ്ണി പിറന്നിരിക്കുന്നു. മുതിര്‍ന്നാല്‍ ഉണ്ണി ആരായിത്തീരും."

സന്ന്യാസി എന്തൊക്കെയോ മനസ്സില്‍ കണക്കുകൂട്ടി. ഉള്‍ക്കണ്ണുകൊണ്ട് എല്ലാം കാണുന്ന പ്രതീതി. "സംശയം വേണ്ട. ഉണ്ണി ഒരു നല്ല ‍അഭിനേതാവാകും."

"അഭിനേതാവോ? എന്നുവച്ചാല്‍?"

"നടന്‍"

കാരണവര്‍ക്ക് ഒട്ടും തൃപ്തി തോന്നിയില്ല. അതിനാല്‍ സന്ന്യാസിക്കു വലിയ സമ്മാനങ്ങളൊന്നും കൊടുത്തതുമില്ല. സന്ന്യാസി പോയശേഷം കാരണവര്‍ ഉണ്ടായ സംഭവങ്ങളെല്ലാം മറ്റുള്ളവരോടു പറഞ്ഞു. ഉണ്ണീ കഥകളി നടന്‍ ആകാനാണു സാദ്ധ്യത! അല്ലെങ്കില്‍ ഓട്ടംതുള്ളല്‍കാരനാകും. ചാക്യാര്‍കൂത്തോ പാഠകമോ? ഇതൊന്നുമല്ലെങ്കില്‍ വല്ല നാടകങ്ങളിലും അഭിനയിക്കാന്‍ ആയിരിക്കുമോ യോഗം?

ഉണ്ണി വളര്‍ന്നു. പഠിക്കാന്‍ ആ കുട്ടി മിടുക്കന്‍ ആയിരുന്നു. ഉണ്ണിക്ക് ഒരു കാര്യത്തില്‍ മാത്രം താത്പര്യമില്ല. അഭിനയിക്കുന്ന കാര്യത്തില്‍. കലാപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഉണ്ണിക്കില്ല. എപ്പോഴും നല്ല മാര്‍ക്കോടു കൂടി ഉണ്ണി പാസ്സായിക്കൊണ്ടിരുന്നു. മുതിര്‍ന്നതോടെ സിദ്ധന്‍ പറഞ്ഞ കാര്യം ഉണ്ണിയുടെ കാതിലുമെത്തി. താന്‍ ഒരുനടനായിപ്പോകുമോ എന്ന് ഉണ്ണിയും സംശയിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതു സംഭവിച്ചില്ല. സ്കൂളില്‍ കുട്ടികള്‍ നാടകമവതരിപ്പിക്കാറുണ്ട്. ഉണ്ണിയ്ക്കാകട്ടെ അഭിനയവാസനയില്ല. നാടകങ്ങള്‍ കാണാനൊന്നും ആ കുട്ടിക്കു കമ്പം ഉണ്ടായിരുന്നില്ല.

അതിനിടയില്‍ ഗ്രാമത്തിലെ ടാക്കീസില്‍ സിനിമകള്‍ വന്നു. ഉണ്ണി അഭിനേതാവായില്ല. ടെലിവിഷന്‍ വന്നു. അതില്‍ മുഖം കാണിച്ചില്ല, എന്നുമാത്രമല്ല, ഒരു ഫോട്ടോ എടുക്കാന്‍ പോലും ഉണ്ണിക്ക്‌ ഇഷ്ടമല്ലായിരുന്നു.

ഉണ്ണീ പരീക്ഷകളൊക്കെ പാസ്സായി വലിയ ഉദ്യോഗസ്ഥനായി. ഉദ്യോഗത്തില്‍ വിജയിക്കുകതന്നെ ചെയ്തു. കീര്‍ത്തിമാനായി. വിവാഹം കഴിച്ചു. വൈവാഹിക ജീവിതത്തിലും ഉണ്ണീ വിജയിച്ചു. തൊടുന്നതെല്ലാം പൊന്ന് എന്ന രീതിയിലായിരുന്നു ഉണ്ണിയുടെ ജീവിതം. ഉണ്ണിക്ക്‌ മക്കളുണ്ടായി. അവര്‍ വിവാഹിതരായി.

ഒടുവില്‍ ഒരു ദിവസം ഉണ്ണി സന്ന്യാസം സ്വീകരിച്ചു.

സന്ന്യാസദീക്ഷയുടെ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ പടിവാതില്‍ കടന്ന് ഒരു വൃദ്ധസന്ന്യാസി അവിടെ വന്നു. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ഉണ്ണി ഭൂജാതനായ ദിവസം വീട്ടില്‍ വന്ന സന്ന്യാസിയായിരുന്നു അത്. പരിചയപ്പെടുത്തിയപ്പോള്‍ കൂടിനില്‍ക്കുന്നവര്‍ വൃദ്ധസന്ന്യാസിയോടു ചോദിച്ചു-

"താങ്കളുടെ പ്രവചനം തെറ്റി. ഉണ്ണി പലതും ആയി. നടന്‍ മാത്രം ആയില്ല."

"ഉണ്ണി നടന്‍ മാത്രമായിരുന്നു. അതുകൊണ്ടാണ് ജീവിതത്തില്‍ ഇത്രയേറെ വിജയിച്ചത്. ജീവിതത്തെ ഒരു നാടകമായി ഉണ്ണി കണ്ടു. മകന്‍, വിദ്യാര്‍ത്ഥി, ഉദ്യോഗസ്ഥന്‍, ഭര്‍ത്താവ്, പിതാവ് എന്നീ റോളുകളില്‍ വളരെ തന്മയത്വത്തോടുകൂടി ഉണ്ണി അഭിനയിച്ചു. അവനവന്‍ ആരാണെന്ന സ്വത്വം നിലനിര്‍ത്തി അഭിനേതാവായതുകൊണ്ടു ഉണ്ണി പ്രിയങ്കരനായി. ഇപ്പോള്‍, സന്ന്യാസിയായിരിക്കുന്നു. ഒരു നല്ല നടന്‍ ഇങ്ങനെയാകണം."

നടനാകുക എന്നതിന്‍റെ ആന്തരീകാര്‍ത്ഥം അവിടെകൂടിനിന്നവര്‍ക്ക് വ്യക്തമായി. നല്ല നടനായി മാ‍റാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്നു പലരും ദു:ഖം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതനാടകത്തില്‍ നന്നായി അഭിനയിക്കണം.

( മാതൃവാണി, സെപ്തംബര്‍, 2008 - പി.ആര്‍.നാഥന്‍)

Wednesday, February 18, 2009

ദര്‍ശനമില്ലാത്ത ചരിത്രരചന-ഇ.എം.എസ്




കെ.ജി.ഗോപാലകൃഷ്ണന്‍ എഴുതിയതും 'വിമോചന സമരം, ഒരു പഠനം ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചതുമായ ഒരു ഗ്രന്ഥം എന്റെ മുമ്പിലുണ്ട്. അതിന് ഗ്രന്ഥകാരനെഴുതിയ മുഖവുരയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

"ഓര്‍മ്മ ഉറയ്ക്കുന്ന പ്രായത്തിനപ്പുറം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരാരോഹണവും അവരോഹണവും സംഭവിച്ചു കഴിഞ്ഞിരുന്നതിനാല്‍ ആ കാലഘട്ടവുമായി ബന്ധപ്പെട്ട പ്രത്യക്ഷ അനുഭവങ്ങളുള്ളവരുടെ രചനാരീതിയില്‍നിനനു ഇതു വ്യത്യസ്തമായിരിക്കും.അന്നത്തെ രാഷ്ട്രീയ ചലങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ച് ചില വ്യക്തികളും സാധാരണക്കാരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍, ഈ വിഷയുമായി ബന്ധപ്പെട്ട രചനകള്‍, ഔദ്യോഗിക രേഖകള്‍, ദിനപത്രങ്ങള്‍ എന്നിവയൊക്കെയാണ് ഈ പുസ്തക രചനയ്ക്കു ഉപയുക്തമായിട്ടുള്ളത്."

ഈ രചനാരീതിക്ക് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നതുപോലെ 'ആ കാലഘട്ടവുമായി ബന്ധപ്പെട്ട പ്രത്യക്ഷാനുഭവങ്ങള്‍' തനിക്കില്ലെന്ന് ദൌര്‍ബല്യം മാത്രമല്ല ഉള്ളത്. അതിനേക്കാള്‍ പ്രധാനമാണ്ചരിത്രരചനയ്ക്കാവശ്യമായ ദര്‍ശനത്തിന്‍റെ അഭാവം. മാര്‍ക്സും എംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ വ്യക്തമാക്കിയതുപോലെ "മനുഷ്യ ചരിത്രം എഴുതപ്പെട്ടതുതൊട്ട് അതിന്റെ ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ്. അതാണ് ശാസ്ത്രീയമായ ചരിത്രദര്‍ശനം. അത്‌ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക്" സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രത്യക്ഷ അനുഭവങ്ങളില്ലെങ്കിലും ശാസ്ത്രീയമായി ചരിത്രരചന സാധ്യമാവും. നേരെ മറിച്ച്, ഈ ദര്‍ശനമില്ലെങ്കില്‍ സംഭവങ്ങളെ സംബന്ധിച്ച പ്രത്യക്ഷാനുഭവങ്ങള്‍ ഉള്ളവര്‍ രചിക്കുന്ന ചരിത്രവും വികലമായിരിക്കും

ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ വിമോചനസമരം ഇന്ത്യയിലും കേരളത്തിലും അന്നു നടന്നുകൊണ്ടിരുന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ വര്‍ഗസമരത്തിന്‍റെ ഒരധ്യായമാണ്. ആ നിലയ്ക്ക് പരിശോധിക്കാതെ വര്‍ഗസമരകാര്യത്തില്‍ തൊഴിലാളിവര്‍ഗ വിരുദ്ധ ചിന്താഗതിക്കാര്‍ തയ്യാറാക്കിയ പത്രറിപ്പോര്‍ട്ടുകളും രേഖകളും ആസ്പദമാക്കിയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളതെന്നാണ് അതിന്‍റെ ദൌര്‍ബല്യം.

ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിനെതിരായി ദേശീയ സ്വതന്ത്ര്യസമര പ്രസ്ഥാനം വളര്‍ന്നുവരാന്‍ തുടങ്ങിയത് ഇന്ത്യയിലെ വര്‍ഗസമരത്തിന്‍റെ തുടക്കമായിരുന്നു. ജാതി-മത-വര്‍ഗാദി വ്യത്യാസമില്ലാതെ ഇന്ത്യക്കാരാകെ നടത്തിയിരുന്ന ദേശീയസമരത്തിനകത്ത് സ്വന്തം വര്‍ഗനിലപാടുകളെടുക്കുന്ന ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവും രൂപപ്പെട്ടു.

ദേശീയ സമരത്തിന്റെ നേതൃത്വം ബൂര്‍ഷ്വാസിക്കായിരുന്നുവെങ്കിലും ആ പ്രസ്ഥാനത്തിനകത്ത് സ്വതന്ത്രമായ ഒരു തൊഴിലാളിവര്‍ഗം രൂപപ്പെടാന്‍ തുടങ്ങി. അതുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ ഭാഷയില്‍ 'ദരിദ്രനാരായണ'ന്മാരായ തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങള്‍ ദേശീയ പ്രസ്ഥാനത്തിനകത്തേയ്ക്ക് കടന്നുവരാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സ്വന്ത്രമായ ട്രേഡ് യൂണിയന്‍-കര്‍ഷക പ്രസ്ഥാനങ്ങളും രൂപപ്പെട്ടത്. ആ പ്രസ്ഥാനങ്ങള്‍ക്ക് വിപ്ലവരാഷ്ട്രീയത്തിന്‍റെ ഉള്ളടക്കം നല്‍കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന വിപ്ലവ രാഷ്ട്രീയ സംഘടനയും അക്കാലത്തുതന്നെ രൂപപ്പെട്ടു.

ഈ രണ്ടു വര്‍ഗശക്തികളും തമ്മിലുളള ഏറ്റുമുട്ടലിന്റെ രൂപമായിരുന്നു 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍. അതിന്റെതന്നെ മറ്റൊരു രൂപമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ.യും അതിനോടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ന്നുപോന്ന നയസമീപനവും.

ഈ സംഘട്ടനത്തില്‍ കമ്മ്യൂണിസ്റ്റുകാരും നേതാജിയും പരാജയപ്പെട്ടു; ക്വിറ്റിന്ത്യാ സമരനായകന്മാര്‍ ജയിച്ചു; അവരും ബൃട്ടിഷ് ഗവണ്മെന്റും മുസലിംലീഗും തമ്മില്‍ നടന്ന ത്രികോണ ചര്‍ച്ചകളുടെ ഫലമായി ഇന്ത്യയ്ക്കു രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടുകയും രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടുകയും ചെയ്തു.

ഈ സംഭവ വികാസങ്ങള്‍ കേരളത്തനിമയോടുകൂടി ഇവിടെയും ആവര്‍ത്തിച്ചു. അങ്ങനെ സ്വാതന്ത്ര്യലബ്ധിയും കേരളസംസ്ഥാന രൂപീകരണവും നടന്നപ്പോഴേക്ക് പുതിയ സംസ്ഥാനത്ത് ഭരണഭാരമേല്‍ക്കാനുള്ള മത്സരത്തില്‍ കോണ്ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മത്സരിച്ചു.

വര്‍ഗസമരത്തിന്റെതായ ഈ പശ്ചാത്തലത്തിലല്ല ഗ്രന്ഥകര്‍ത്താവ് രചന നടത്തിയിട്ടുള്ളതെങ്കിലും അതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ കഥാകഥനത്തില്‍തന്നെ വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കകത്തുതന്നെ കേന്ദ്രത്തിലും കേരളത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ ഗവണ്മെന്റിനോട് യുദ്ധം പ്രഖ്യാപിച്ചു. ഭരഘടനാദത്തമായി കിട്ടിയ അധികാരം നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിച്ചു. വര്‍ഗസമരത്തിന്റെതായ ഈ രാഷ്ട്രീയ പശ്ചാത്തലം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടല്ല ഗ്രന്ഥകാരന്‍ തന്റെ രചന നടത്തിയിട്ടുള്ളത്.

പക്ഷെ, തനിക്കു ശേഖരിക്കാന്‍ കഴിഞ്ഞ വസ്തുകളില്‍ നിന്നുതന്നെ ഈ സത്യം അപൂര്‍ണ്ണമായെങ്കിലും അംഗീകരിക്കാന്‍ പ്രേരിതനായി. അതിന്റെ ദുര്‍ബലമായ പ്രകടനമാണ് 'ഭരണപര്‍വം-രണ്ടു വ്യത്യസ്ഥ വീക്ഷണങ്ങള്‍' എന്ന തലവാചകത്തിലുള്ള ഏഴാം അദ്ധ്യായം. അതില്‍ ഇങ്ങനെ പറയുന്നു.

കമ്മ്യൂണിസത്തിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളുടെ വിശകലത്തിനായി ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മഷിയും മണിക്കൂറും ചെലവഴിച്ച രാഷ്ട്രീയ പണ്ഡിതനാണല്ലോ ശ്രീ. ഇ.എം.എസ്. 1957 ഏപ്രില്‍ 5-മുതല്‍ 1959-ലെ 31-വരെയുള്ള കൊച്ചുകാലയളവിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ സംബന്ധിച്ച് അദ്ദേഹവും വളരെയധികം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍' എന്ന മൂന്നു വാല്യം പുസ്തകത്തിന്റെ രണ്ടാം വാല്യത്തില്‍ 82-)O പേജുവരെ കമ്മ്യൂണിസ്റ്റു മന്ത്രി സഭയെ സംബന്ധിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത് . അദ്ദേഹം ഈ വിഷയത്തെ മുന്‍നിര്‍ത്തി അന്യത എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതിന്റെയെല്ലാംസത്ത് ഈ എഴുപതുപേജുകളില്‍ അടങ്ങിയിരിക്കുന്നുവെന്ന് പറയാം. കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ നായകന്‍ കൂടിയായിരുന്ന അദ്ദേഹത്തിനുതന്നെയാണല്ലോ ഏറ്റവും ആധികാരികമായി കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പറ്റി പ്രതിപാദിക്കാന്‍ കഴിയുന്നതും...........

കേരളപ്രദേശ് കോണ്ഗ്രസ് കമ്മിറ്റി പ്രസിദ്ധീകരിച്ച 'കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍' എന്ന പഴയ പുസ്തകം തന്നെയായിരിക്കും കമ്മ്യൂണിസ്റ്റ് ഭരണത്തെയും വിമോചനസമരത്തെയും മറ്റും സംബന്ധിച്ച ഇ.എം.എസി ന്റെ വീക്ഷണങ്ങള്‍ക്കും വാദങ്ങള്‍ക്കും ബദലായുള്ള കോണ്‍ഗ്രസ്സ് വീക്ഷണങ്ങളും വാദങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പ്രധാനപ്പെട്ട ചരിത്രരേഖ. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കൈനിക്കര പത്മനാഭപിള്ളയാണ് കെ.പി.സി.സി. ക്കുവേണ്ടി 1959-ല്‍ ഈ പുസ്തകം തയ്യാറാക്കിയത്.

ഈ രണ്ടു വീക്ഷണങ്ങളും തമ്മില്‍ ഗ്രന്ഥകാരന്‍ ദീര്‍ഘമായി താരതമ്യപ്പെടുത്തുന്നുണ്ട്. അവ തമ്മിലുളള സംഘട്ടനത്തിലാണ് കോണ്‍ഗ്രസ് ജയിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

പക്ഷെ, പ്രസക്തമായ ഒരു ചോദ്യം അദ്ദേഹം ഉന്നയിക്കുന്നില്ല. അന്നു പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല ഗതിവിഗതികള്‍ക്കും ശേഷം കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയായി എന്തുകൊണ്ട് ഉയര്‍ന്നു? അന്നു ജയിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ലീഗ് ചങ്ങാത്തത്തിന്റെ അടിമയായിത്തീര്‍ന്ന കോണ്‍ഗ്രസ് ഇന്നൊരു രാഷ്ട്രീയ പ്രതിസന്ധിയില്‍ എത്തിയിട്ടുള്ളതെന്തുകൊണ്ട്?

ഈ ചോദ്യം ചോദിക്കാന്‍ തയ്യാറാവാത്ത ഗ്രന്ഥകാരന്‍ അതിനു ഉത്തരം കാണാന്‍ ശ്രമിക്കുകയുമില്ലല്ലോ. അതാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ദൌര്‍ബല്യം.

ഇതു തന്റെ ഗ്രന്ഥരചനയുടെ പരിധിയില്‍പെടുന്നില്ലെന്നു ഒരുപക്ഷെ, ഗ്രന്ഥകാരന്‍ വാദിച്ചേക്കാം. വിമോചനസമരം വിജയകരമായി പര്യവസാനിക്കുന്നതോടെ തന്റെ ഗ്രന്ഥരചനയും അവസാനിച്ചുവെന്നും അദ്ദേഹത്തിനാശ്വസിക്കാം.

പക്ഷെ, വിമോചനസമരത്തിന് അന്നുതന്നെയുണ്ടായ പ്രത്യാഘാതവും പിന്നീട് അതിനെതിരെ ഉയര്‍ന്നുവന്ന് പ്രതിഷേധവും കണക്കിലെടുക്കുമ്പോള്‍ ഈ ചോദ്യവും അതിനുള്ള ഉത്തരവും വളരെയേറെ പ്രസക്തമാണ്. അതുകൂടി ഉല്‍പ്പെടാത്ത ഒരു 'വിമോചനസമരപഠനം' ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികച്ചും അപൂര്‍ണ്ണമാണ്.

എന്തുകൊണ്ടെന്നാല്‍, അഖിലേന്ത്യാതലത്തിലും കേരളത്തിലും വ‍ളര്‍ ന്നുകൊണ്ടിരുന്ന വര്‍ഗസമരമെന്ന മഹാഗ്രന്ഥത്തിന്റെ ഒരു കൊച്ചധ്യായം മാത്രമാണ് കേരളത്തിലെ വിമോചനസമരം. ആ വര്‍ഗസമരം ഭാവിയില്‍ ഏതുരൂപം കൈക്കൊണ്ടുവെന്ന് വളരെ സംക്ഷിപ്തമായെങ്കിലും സൂചിപ്പിക്കാത്തതിനാല്‍ ഈ ഗ്രന്ഥം വായിക്കുന്ന ആര്‍ക്കും വിമോചനസമരത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും മനസ്സിലാക്കാന്‍ കഴിയുകയില്ല.

വിമോചനസമരത്തില്‍ കോണ്ഗ്രസിനുണ്ടായ വിജയവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ പരാജ്യവും താത്കാലികമായിരുന്നു. തുടര്‍ന്നു ഒരു പതിറ്റാണ്ടിനു മുമ്പ്‌ അന്നേയ്ക്ക് രണ്ടായി കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മറ്റൊരു ഗവണ്മെന്റ് വന്നു. അതും 1959-ലേതില്‍നിന്നു വ്യത്യസ്തമായ മാര്‍ഗത്തിലൂടെ മറിച്ചിടപ്പെട്ടു. തുടര്‍ന്ന് രണ്ടു വട്ടം (1980-ലും 1987-ലും) ഇതേ ചരിത്രം ആവര്‍ത്തിച്ചു.

ഇപ്പോഴാകട്ടെ കോണ്‍ഗ്രസും അതിന്റെ പ്രധാന സഖ്യകക്ഷികളായ മുസ്ലിംലീഗ്, മാണി കേരള എന്നിവയും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ സൂചനപോലും നല്‍കാതെ ഗ്രന്ഥം അവസാനിപ്പിച്ചിരിക്കുകയാണ്‍ ഗ്രന്ഥകാരന്‍. അതാണ് അദ്ദേഹത്തിന്റെ ദൌര്‍ബല്യം.

(കടപ്പാട് - വിമോചനസമരം ഒരു പഠനം - കെ.ജി.ഗോപാലകൃഷ്ണന്‍ നായര്‍-FIRST DCB EDITION JULY 1997-PUBLISHERS D.C.BOOKS, KOTTAYAM-അനുബന്ധം 3 ആയിട്ടുളള ലേഖനം - ഇ.എം.എസ്സിന്റെ ഡയറി-ദേശാഭിമാനി വാരിക, ആഗസ്റ്റ് 14, 1994)

XXXXX XXXXX XXXXX XXXXXX



കാലം ശരിവെച്ച തീരുമാനം

കേരളത്തിന്റെ ചരിത്രം തിരുത്തിയ തീരുമാനം ആയിരുന്നു അത്. കേരളം, ബംഗാള്‍ ആകാതെ കാത്തുസൂക്ഷിച്ചത് ആ തീരുമാനമയിരുന്നു. കേരളം കൊളുത്തിയ ദീപശിഖയാണ് പിന്നീട് കിഴക്കന്‍ യൂറോപ്പും മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഏറ്റുവാങ്ങിയത്. ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണപ്പോള്‍ അതിനു നാന്ദികുറിച്ചത് കേരളത്തില്‍നിന്നാണെന്ന് അഭിമാനിക്കാം.

തുടര്‍ന്നുനടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. ഐക്യമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. വിമോചനസമരത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകരമാണിത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികബന്ധ ബില്ലിനെയും വിദ്യാഭ്യാസ ബില്ലിനെയും എതിര്‍ത്ത നിക്ഷിപ്ത താല്‍പര്യക്കാരാണ് വിമോചനസമരത്തിന്റെ സ്രഷ്ടാക്കള്‍ എന്നാരോപിക്കുന്നവരുണ്ട്. എന്നാല്‍, വിമോചന സമരത്തിനു ശേഷം അധികാരത്തിലേറിയ ഐക്യമുന്നണി സര്‍ക്കാരാണ് കാര്‍ഷിക നിയമം പാസാക്കിയത് . അന്നത്തെ ആഭ്യന്തരമന്ത്രി പി.റ്റി.ചാക്കോ കൊണ്ടുവന്ന നിയമത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുകയാണ്. മുണ്ടശ്ശേരി മാസ്റ്റര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന് വ്യാപകമായ എതിര്‍പ്പുണ്ടായി എന്നതു ശരിതന്നെ. എന്നാല്‍ പിന്നീട് വീണ്ടും അധികാരത്തിലേറിയ ഇ.എം.എസ്സിനോ, കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍ക്കോ മുണ്ടശ്ശേരിയുടെ ബില്‍, നിയമമാക്കാന്‍ സാധിച്ചില്ല.

( മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 ഫിബ്രുവരി, 15-കേരളത്തെ മോചിപ്പിച്ച സമരം - ഉമ്മന്‍ ചാണ്ടി-പ്രതിപക്ഷ നേതാവ്)



അന്ന് ഞാന്‍ ഒന്പതാം ക്ലാസ്സില്‍

വിമോചനസമരത്തെ വിശകലനം ചെയ്തുകൊണ്ട് ബി.ആര്‍.പി.ഭാസ്കര്‍ എഴുതിയ ലേഖനം എന്റെ ചിന്തകളെ 50 വര്‍ഷം പിന്നിലേക്ക് നയിച്ചു. വിമോചനസമരം നടക്കുമ്പോള്‍ ഞാന്‍ 9-)O ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു-പാലക്കാട്, പുതുക്കോട് ഗ്രാമത്തിലെ സര്‍വജന ഹൈസ്കൂളില്‍. എന്തിനായിരുന്നു സമരമെന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ, നാട്ടുകാരും അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാമൊന്നിച്ച് നിന്ന് ജാഥ, മുദ്രാവാക്യം, അറസ്റ്റുവരിക്കല്‍ തുടങ്ങിയ തമാശകള്‍ യതൊരു വിവരവുമില്ലാത്ത കൊച്ചുകുട്ടികളില്‍ പോലും ആവേശം അലതല്ലി. ഇ.എം.എസ്. മന്ത്രി സഭ പുറത്തായി. പക്ഷെ, കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മനസ്സിലായത്, ഇ.എം.എസ്. മന്ത്രിസഭയുടെ ഭൂനിയമവും വിദ്യാഭ്യാസ നിയമവുമാണ് ഈ സമരത്തിനൊക്കെ കാരണമായതെന്ന്. ഭൂനിയമത്തിന്റെ ഗുണഫലം ലഭിച്ച ഒരു കുടുംബത്തിലെ അംഗമാണല്ലോ ഞാനും എന്നറിഞ്ഞപ്പോഴാണ് ചെയ്തതു തെറ്റാണെന്ന് ബോധമുണ്ടായത്. ഏതായാലും ചെയ്ത തെറ്റിന്റെ ദു:ഖവും ജാള്യവും പേറി കോളേജ് വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കി. വളരെക്കാലമായി കൊതിച്ചിരുന്ന അധ്യാപക ജോലിക്കു വേണ്ടിയുള്ള ശ്രമമാരംഭിച്ചു. ഇ.എം.എസ് മന്ത്രിസഭയുടെ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്ത എനിക്ക്‌ നേരിടേണ്ടിവന്നത് വിചിത്രമായ ഒരു വിദ്യാഭ്യാസരംഗത്തെയായിരുന്നു. വിദ്യാലയങ്ങള്‍ ബഹുഭൂരിപക്ഷവും സ്വകാര്യ മേഖലയില്‍! അധ്യാപക ശമ്പളവും മാറ്റു ഗ്രാന്റുകളുമൊക്കെ സര്‍ക്കാര് ‍നല്‍കുന്നു. നിയമനം മുഴുവന്‍ മാനേജ് മെന്റ് നേരിട്ട്‌! ശമ്പളം കൊടുക്കുന്ന സര്‍ക്കാറിന് യതൊരധികാരവുമില്ല! വിമോചനസമരത്തെ അനുകൂലിച്ച എന്നെപ്പോലുള്ള ലക്ഷങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും, തീര്‍ച്ച! (

സി. സ്യമന്തകം - മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഫിബ്രുവരി,8 ല്‍ വായനക്കാരുടെ കത്തില്‍ എഴുതിയ കുറിപ്പ്

)




Saturday, February 14, 2009

ആനക്കഥകള്‍

വയനാട് മുത്തങ്ങ വനത്തില്‍ അബദ്ധത്തില്‍ ഒരാനക്കുട്ടി കിടങ്ങില്‍ വീണു. വാരിക്കുഴിയല്ല, കാരണം വാരിക്കുഴി കുത്തി, ആനയെ ജീവനോടെ പിടിക്കുന്ന സമ്പ്രദായം ഇപ്പോള്‍ കൂടുതല്‍ റിസ്ക്കാണ് - കുഴിയില്‍ വീണുപോയ ആനക്കുട്ടിയുടെ കൊമ്പ് നന്നേ ചെറുതായതിനാല്‍ നാട്ടുകാരറിഞ്ഞു; തുടര്‍ന്ന് വനം വകുപ്പ് അറിഞ്ഞു. ജീവകാരുണ്യപരമായ പ്രവര്‍ത്തനം പുരോഗമിച്ചു.........

ആനയുടെ മനഃശാസ്ത്രം പഠിക്കാത്ത എമ്പ്ലോയ്മെന്റ് ഉദ്യോഗസ്ഥര്‍ ഒരാഴ്ച ആനയെ പട്ടിണിക്കിട്ടു. ആനക്കുട്ടി എന്തു കൊടുത്തിട്ടും തിന്നുന്നില്ല. കുട്ടിക്കുറുമ്പനാണ്. പ്രതിഷേധ സത്യാഗ്രഹമാണ്. നാട്ടുകാരും കര്യം അറിയട്ടെ..........

വിശക്കുന്നുവന്റെ മുമ്പില്‍ ദൈവം ചോറിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും - പഴഞ്ചൊല്ലില്‍ പതിര് പതിവില്ല.

പ്രകൃതി സ്നേഹികള്‍ യോഗം ചേര്‍ന്നു. മുദ്രാവാക്യം ഉയര്‍ന്നു. "ഇണങ്ങാത്ത ആനക്കുട്ടിയെ നിര്‍ബാധം വിട്ടയക്കുക" ഫോറസ്റ്റ് റെയിഞ്ചാപ്പീസില്‍ മറ്റൊരു ധര്‍ണ നടന്നു. ശാസ്ത്ര സാഹിത്യക്കാരും, വന സംരക്ഷണക്കാരും, പ്രകൃതി പ്രേമികളും കൂടി ഒരു ത്രിവേണി സംഗമ ധര്‍ണ. കൊമ്പന്‍ കുട്ടി കൂട്ടില്‍ നിന്നു ധര്‍ണ വീക്ഷിച്ചു. പ്രതിഷേധം ഉയര്‍ത്തി....

ഇവിടെ ആര് ജയിക്കും, ആര് തോല്‍ക്കും?

തെറ്റിദ്ധരിക്കണ്ട . ഇതൊക്കെ നമ്മുടെ ഇപ്പോഴത്തെ സംസ്കാര പാരമ്പര്യത്തിന്റെ കര്യം തന്നെ..............

xxxxx xxxxx xxxxx xxxxx

കരിയും കളഭവും

കുഞ്ചന്‍ നമ്പ്യാരും, ഉണ്ണായി വാരിയരും കുടി പത്മതീര്‍ത്ഥത്തില്‍ സുഖമായി കുളിച്ച് പത്മനാഭസ്വാമി ദര്‍ശനം കഴിച്ച് പതിവുപോലെ ഉച്ചയൂണിന് ഊട്ടുപുരയില്‍ ഹാജരായി. മഹാരാജാവ് തിരുമനസ്സുകൊണ്ട് അന്ന് അവിടെ എഴുന്നള്ളിയിരുന്നു. കവിപ്രവീണന്മാരെ ഒരുമിച്ചു കണ്ടപ്പോള്‍ തിരുമേനിക്ക് ഒരു ഉപചാരം ചോദിക്കാന്‍ തോന്നിപ്പോയി.

"എന്താ കുളിയൊക്കെ സുഖമായോ?"

അന്ന് ക്ഷേത്രക്കുളത്തില്‍ ആനയിറങ്ങി കടവ് കലക്കിയിരുന്നു. അത്‌ സൂചിപ്പിക്കാന്‍ ഉണ്ണായി നിശ്ചയിച്ചു. ഉരുളക്ക് ഉപ്പേരിപോലെ ഉത്തരം പറഞ്ഞു.

"കരികലക്കിയ വെളളത്തിലാ ഞങ്ങള്‍ കുളിച്ചത്."

" ഓഹോ, അങ്ങനെയോ? ആരവിടെ?" തിരുമേനിക്ക് മുക്കത്ത് ശുണ്ഠി വന്നിരുന്നു.

അപകടം മണത്തറിഞ്ഞ നമ്പ്യാര്‍ ഉടനെ ഇടപെട്ടു.

"അടിയന്‍ കളഭം കലക്കിയ വെളളത്തിലാ ആണ്ടത്."

തിരുമേനി പൊട്ടിച്ചിരിച്ചു. പ്രശ്നം തണുത്തു. രണ്ടു പേര്‍ക്കും ആമാട നല്‍കി സന്തോഷിപ്പിച്ചു........

ഇതൊക്കെ ആന കാരണം തന്നെ. എല്ലാം ഇന്നും എന്നും ആനക്കാര്യങ്ങള്‍ തന്നെ.......

xxxxxx xxxxxx xxxxx xxxxxx

ആനക്കാര്യത്തിലുള്ള ശുഷ്കാന്തി

തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രിയംകരനായ ഒരാനയെ മലബാറിലെ പുലാമന്തോള്‍ മൂസ്സിന്റെ അടുക്കലേക്ക് ചികിത്സക്കായി അയച്ചുകൊടുത്തു. മത്തേഭന്‍റെ മസ്തകത്തില്‍ ഒരു വലിയ മുഴ. അത്‌ പഴുക്കുകയും ചലം നിറഞ്ഞ് ഭീകരമാവുകയും ചെയ്തിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും അന്നുള്ള സിദ്ധവൈദ്യന്മാരെയെല്ലാം കാണിച്ച് അവരൊക്കെ കൈയൊഴിച്ച ശേഷമാണ് പുലാമന്തോള്‍ മൂസ്സിനെ ശരണം പ്രാപിച്ചത്.

ആനയെക്കണ്ട അന്നത്തെ അച്ഛന്‍ മൂസ്സത് ഉടനെത്തന്നെ വള്ളിക്കാപറ്റ ചാമിക്കുട്ടി എന്ന നാട്ടുവൈദ്യന് ആളയച്ചു. തീണ്ടല്‍ വംശജനായ ചാമിക്കുട്ടി താമസംവിനാ, മൂസ്സിന്‍റെ മുന്നിലെത്തി ഓഛാനിച്ചു നിന്നു.

"ചാമിക്കുട്ടി കണ്ടില്ലേ? രാജയഷ്മാവാണ്- മസ്തകം പഴുക്കുന്നു. ചികിത്സിക്കണം. എന്താ വേണ്ടത്?"

"അവിടുന്ന് കല്‍പിക്യാ?.............അടിയന്‍ അനുസരിക്യാ. അതാ വേണ്ടത്."

"എന്നാ കുരു കീറിക്കാളയാം. സാധിക്യോ, കൈ വെറക്കരുത്."

"കൈ വെറക്കില്ല. പക്ഷെ, കൊമ്പന്‍ കുട്ടി വിറച്ചൂന്ന് വരും. ആന വെറച്ചാ ചെരിയും ചെയ്യും."

"ഫാ........കൊശവാ, പുലാമന്തോള്‍ മൂസ്സിനെ വള്ളിക്കാപറ്റ ചാമിക്കുട്ടി പഠിപ്പിക്യാ"

"അടിയന്‍റെ പഴമനസ്സില് തോന്നി; വിടകൊണ്ടൂന്ന് മാത്രം. കുരു കീറിയാല്‍ രക്തം വാര്‍ച്ച നില്‍ക്കില്ല. നില്‍ക്കാഞ്ഞാ‍ല്‍ സന്നിവരും. സന്നി വന്നാല്‍ വിറയല് തന്നെ. ആന വിറച്ചാല്‍ വീഴ്ചയും തീര്‍ച്ച."

"മതി....മതി.....ഉപദേശിക്കണ്ട. നാളെ മസ്തകം കീറണം. നാം അമ്പലത്തിലാവും. വിശേഷം വല്ലതുംണ്ട്ച്ചാല്‍ അറിയിച്ചാല്‍ മതി."

ആയുര്‍വ്വേദം പഠിച്ച തീണ്ടല്‍ക്കാരന് സമ്മതിക്കാതെ ഗത്യന്തരമില്ലായിരുന്നു. ശുക്രനുദിച്ചപ്പോള്‍ ശസ്ത്രക്രിയ ആരംഭിച്ചു. പഴുപ്പും ചലവും മുഴുവനും പുറത്തായി. പക്ഷെ, ചാമിക്കുട്ടി പറഞ്ഞപോലെ രക്തം വാര്‍ച്ച നിലയ്ക്കുന്നില്ല. പകരം വര്‍ദ്ധിക്കുകയായിരുന്നു. ഏതാനും വിനാഴിക കൂടി കഴിഞ്ഞാല്‍ ആനക്ക് വിറയല്‍ വരും; ചരിയും.........ചാമിക്കുട്ടി ഉടനെ തേവാരം നടത്തുന്ന മൂസ്സിന്‍റെ അമ്പലത്തില്‍ മുഖം കാണിക്കാതെ ഒച്ചയനക്കി.

"രക്തം വാര്‍ച്ച നിലയ്ക്കുന്നില്ല; അല്ലേ?"

ഒന്നും സംഭവിക്കാത്തതുപോലെ രണ്ടാം മുണ്ടുമായി ആനയുടെ മുമ്പിലെത്തിയതും അത്ര വേഗത്തിലായിരുന്നു. ആ ഈരെഴത്തോര്‍ത്ത് നാലായി മടക്കി മുറിവായില്‍ അമര്‍ത്തിപ്പിടിച്ച് അച്ഛന്‍ മൂസ്സത് മനം നൊന്ത് പ്രാര്‍ത്ഥിച്ചുപോയി

"എന്‍റെ പരദൈവങ്ങളെ........."

അത്ഭുതം തന്നെ. രക്തം വാര്‍ച്ച പറ്റെ നിലച്ചു. തോര്‍ത്തില്‍കൂടെ ഒരു തുളളി രക്തം പോലും വന്നില്ല. അതു കണ്ട ചാമിക്കുട്ടി പഞ്ചപുഛമടക്കി പറഞ്ഞു.-

"തിരുവുടയാടേല് ധന്വന്തരിമൂര്‍ത്തീനെ എഴുന്നള്ളിക്കും എന്ന അടിയന്‍ അറിഞ്ഞില്ല. തിരുവുള്ളം കനിയണം"............ പരസ്യമായി മാപ്പ്‌ ചോദിക്കലും ഒന്നിച്ച്‌ കഴിച്ചു.

ആനക്ക് സുഖമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴീക്കാനെത്തിയപ്പോഴേക്കും പുലാമന്തോള്‍ മൂസ്സിനും ശസ്ത്രക്രിയ നടത്തിയ ചാമിക്കുട്ടിക്കും നിരവധി സമ്മാനങ്ങള്‍ കല്‍പിച്ച് കൊടുത്തയച്ചിരുന്നു.

രാജാവിനും, വൈദ്യന്മാര്‍ക്കും, ദൈവത്തിനു തന്നെയും ആനകളുടെ കാര്യത്തിലുണ്ടായിരുന്ന ശുഷ്കാന്തിയുടെ കഥയാണിത്. ഇന്നല്ല, കൊല്ലങ്ങള്‍ക്കു മുമ്പാണ് എന്നു മാത്രം.

xxxxxx xxxxxxx xxxxxx xxxxxxxx

കവളപ്പാറക്കൊമ്പന്‍

ഒരു കാളരാത്രിയിലാണ് അതൊക്കെ സംഭവിച്ചത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാവുന്നു. അമ്മ എന്നെ നടത്തം പഠിപ്പിക്കുകയായിരുന്നു. ഞാന്‍ അമ്മയുടെ മുമ്പിലുമല്ല, പിന്നിലുമല്ല. അങ്ങനെ ചാടിക്കളിച്ച് നടക്കുകയായിരുന്നു. പെട്ടെന്ന്‌ ഞങ്ങള്‍ സ്വയം ഭൂമിയിലേക്ക് താണുപോയി. അതൊരു ചതിക്കുഴിയായിരുന്നു. കൊലച്ചതിയരായ ഇരുകാലിമൃഗങ്ങള്‍ ഞങ്ങളെ പിടിക്കാന്‍ നിര്‍മ്മിക്കുന്ന വാരിക്കുഴി.............

ഞാന്‍ വാരിക്കുഴിയില്‍ വീണപ്പോള്‍ അമ്മ രക്ഷിക്കാന്‍ പിടിച്ചതാണ്. അപ്പോള്‍ എന്‍റെ അമ്മയും കുഴിയില്‍ വീണു. അമ്മ വീഴുമ്പോള്‍ത്തന്നെ ഒന്നമറിനോക്കി. അച്ഛനെ അറിയിക്കാന്‍........

കവളപ്പാറയിലെ പടിപ്പുര കടന്നു. ആ വീട്ടുകാരുടെതാണത്രെ ഞാന്‍. വാരിക്കുഴി അവരുടേതായിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും കവളപ്പാറവളപ്പില്‍ പരമസുഖമായിരുന്നു. തൊലുമ്പലരിച്ചോറു കിട്ടി, പനം പട്ടയും കദളിപ്പഴവും കിട്ടി. കൊട്ടത്തേങ്ങ നിത്യവും തിന്നു. കുളിക്കാനും കളിക്കാനും തരമായി. പക്ഷെ, ഒന്നുമാത്രം അന്നും പിടിച്ചില്ല. പിന്‍ കാലില്‍ കൂച്ചിട്ട ചങ്ങലയുണ്ടായിരുന്നു, അതുമാത്രം............

കൂടല്‍മാണിക്യക്ഷേത്രത്തില്‍ കവളപ്പാറക്കാര്‍ എന്നെ നടയിരുത്തി. ഇരിങ്ങാലക്കുടവച്ച് എഴുന്നള്ളെത്തും ശീവേലിയും ശീലമായി.നിവേദ്യത്തിന് കൂടുതല്‍ സ്വാദുണ്ടെന്നു തോന്നി. ഉത്സവക്കാലത്ത് പലക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് പോയിത്തുടങ്ങി. ധാരാളം പുരുഷാരം, നല്ല അമ്പലമുറ്റങ്ങള്‍, ത്രിമധുരവും കദളിപ്പഴവും ഇടതടവില്ലാതെ..........കണ്ടവരൊക്കെ 'കവളപ്പാറക്കൊമ്പാ" എന്ന ഓമനിച്ചു വിളിച്ച് തൊട്ടുവന്ദിക്കും...........

രക്ഷിക്കണേ.......... നടയ്ക്ക് നിന്ന് തുമ്പി ഉയര്‍ത്തി ചൂളംവിളിച്ചു വന്ദിച്ചു. ചിറയിലിറങ്ങി........ കൊലകുളിയും നടത്തി. മേനിയാകെ വേദനിക്കുന്നു. കല്ലേറുകൊണ്ട വേദനയാകും. മയക്കുമരുന്നിട്ട വെടിയും ഏറ്റിട്ടുണ്ടാവും. തുമ്പി പൊന്തിച്ച് വെള്ളത്തില്‍ത്തന്നെ കിടന്നു. മയങ്ങിക്കിടന്നതാണ്.

മയക്കം തെളിഞ്ഞപ്പോള്‍ കവളപ്പാറക്കൊമ്പന്‍ ചങ്ങലക്കൂച്ചിലാണ്. ആ ചങ്ങല ഒന്നു വലിച്ചുനോക്കി. പൊട്ടുന്നില്ല. ഇത്ര വലിയ ആനച്ചങ്ങല കേരളത്തിലില്ലത്രെ

അങ്ങനെ ഞാനവിടെക്കിടന്ന് ഏഴാം മാസത്തില്‍ ജീവിതം അവസാനിപ്പിച്ചു. എത്രപേരെ കുത്തിക്കൊന്നുവെന്ന് ഇന്നും പറയാന്‍ കഴിയില്ല. പരശുരാമനെപ്പോലെ ഇരുപത്തിഒന്ന് പ്രാവശ്യം കൊലകുളിച്ചതായി ഓര്‍മ്മിച്ചു പറയാം......കാരണം കൊലനടത്തുമ്പോള്‍ ഓര്‍മ്മയുണ്ടാവില്ലല്ലോ.

പക്ഷെ, ഇന്നും കൂടല്‍മാണിക്യക്ഷേത്രത്തിലെത്തുമ്പോള്‍ കൊടിമരച്ചോട്ടില്‍ കിടക്കുന്ന ആനച്ചങ്ങല കണ്ടാല്‍ ഭയപ്പെടാത്തവരുണ്ടാവില്ല. കവളപ്പാറക്കൊമ്പന്‍റെ ചങ്ങല.

അതുമതി. ആ ചങ്ങല കണ്ടിട്ടായാലും കവളപ്പാറക്കൊമ്പനെ എല്ലാവരും ഭയപ്പെടണം - എങ്കില്‍ എന്‍റെ ആത്മാവിന് സുഖമാവും


കിടങ്ങൂര്‍ കണ്ടന്‍കോരന്‍

ഒരാനയ്ക്ക് അഞ്ചുവയസ്സായ മനുഷ്യക്കുട്ടിയുടെ ബുദ്ധിയാണെന്നാണ് ചെറുമനുഷ്യരുടെ നിഗമനവും, പഴമൊഴിയും. അതു തിരുത്തിക്കുറിക്കുന്നതായിരുന്നു എന്‍റെ ജീവിതം. തന്നെയല്ല, വിശേഷ ബുദ്ധിയുള്ള മനുഷ്യരേക്കാള്‍ ബുദ്ധികാണിക്കണം എന്ന വാശികൂടി എനിക്ക്‌ കൂടിവന്നു.

മനുഷ്യന് ലഭിച്ച വിശേഷബുദ്ധിയുടെ ദുരുപയോഗം കണ്ട് മനം മടുത്ത് അടക്കിപ്പിടിച്ച അമര്‍ഷവും ഞാന്‍ വച്ചുപുലര്‍ത്തിയിരുന്നു. ബുദ്ധി പാലുപോലെ നല്ലതാണെന്നും പാളിച്ചുപോയാല്‍ ഫലം കരാളമാണെന്നും എനിക്ക്‌ എന്നെ മനസ്സിലായിരുന്നു.

ചെറുമനുഷ്യരെ അവയൊക്കെ ആവോളം പഠിപ്പിക്കാനായിരുന്നു ഞാന്‍ കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിയുടെ നിത്യസേവകനായി ജീവിച്ചത്. കണ്ടന്‍ കോരന്‍ എന്ന പറയന്‍റെ പേരുവിളിച്ചു വളര്‍ന്ന ഞാന്‍, കഴിഞ്ഞ ജന്‍മത്തില്‍ ബ്രാഹ്മണവംശജനായിരിക്കുമെന്നാണ് കണ്ടവരും, കേട്ടവരും പറഞ്ഞുവച്ചിട്ടുള്ളത്.........

ഏറ്റുമാന്നൂര്‍ താലൂക്കിലെ കണ്ടന്‍ കോരന്‍ എന്ന പറയനാണ്, ലോകം കാണാതെ മരിച്ചുപോവുമായിരുന്ന എനിക്ക്‌ ജീവന്‍ തന്നു രക്ഷിച്ചത്. പ്രസവവേദനയെടുത്ത് തളര്‍ന്ന് തളര്‍ന്ന് അമിതമായി രക്തം വാര്‍ന്ന് അവശയായിപ്പോയ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും രക്ഷിച്ചതും ആ കണ്ടന്‍ കോരനായിരുന്നു. എന്നെ പ്രസവിക്കുന്നതോടെ പിടിയാന ചെരിയും എന്ന് ആന വൈദ്യന്മാര്‍ മഷിതൊട്ട് വിധിയെഴുതി. അമ്മയാവട്ടെ മരണവേദനയോടും, പ്രസവ വേദനയോടും ഒന്നിച്ച്‌ മല്ലിടുകയായിരുന്നു. ഓര്‍ക്കാന്‍ സാധിക്കുന്നവര്‍ക്ക് ഓര്‍ത്തുനോക്കാം...........

വളര്‍ന്നു വളര്‍ന്ന് ബുദ്ധിയുറച്ചുശേഷം ഞാന്‍ കണ്ട്ന്‍ കോരനെ നേരില്‍ കണ്ടിട്ടില്ല. ആരുമാരും, ശേഷം അന്വേഷിച്ചിട്ടുമുണ്ടാവില്ല. കാരണം മനുഷ്യര്‍ അങ്ങനെയാണല്ലോ. പണ്ടത്തെ കാര്യം പറയുന്നവര്‍ പടിക്കിലിരിക്കട്ടെ എന്നല്ലേ അവരുടെ ചിന്താഗതി. ഞാനെന്തായാലും ആ പേരു സ്വീകരിച്ച് വളര്‍ന്നുവന്നു.............

മദംപൊട്ടി നില്‍ക്കുമ്പോഴും എനിക്ക്‌ ഇരുമ്പുചങ്ങലയോട് അമര്‍ഷം തന്നെ. കൂച്ചിട്ടു തളയ്ക്കാന്‍ പാപ്പാന്‍മാരെ ഒരിക്കലും സമ്മതിച്ചിട്ടില്ല. അന്ധമായ അടിമത്തം അതിനെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്. വിവേകത്തോടെയുള്ള അനുസര‍ണം. ആ അനുസരണമാണ് എനിക്ക്‌ പനമ്പട്ടയേക്കാള്‍ പഥ്യമായി തോന്നിയത്. എന്നാലും മദമ്പാട് കാലത്തുതന്നെയാണ് സംഭവിച്ചത്.........

ചെവി വട്ടം പിടിച്ച മദയാനയുടെ സഞ്ചാരം. നാട്ടിലെ ഇടവഴിയാണ്. ഒരാനക്ക് നിന്നുതിരിയാന്‍ വീതിയില്ലാത്ത കുണ്ടനിടവഴി............ഒരു വളവില്‍ ചെന്നപ്പോള്‍ എതിരില്‍ ഒരു അന്തര്‍ജ്ജനവും വൃഷളിയും.............അച്ചിപ്പെണ്ണിന്‍റെ ഓട്ടവും അന്തര്‍ജ്ജനത്തിന്‍റെ സ്ഥിതിയും കണ്ട് കണ്ടന്‍ കോരനായ ഞാനും അന്തംവിട്ടുനിന്നു..............

എങ്ങനെയോ, ഒരു വലിയ മരം വലിക്കുന്ന ഭാരത്തോടെ ആ വെണ്ണമെയ്യ് തുമ്പികൊണ്ട് പൊന്തിച്ച് പതുക്കെ കയ്യാലയില്‍ കയറ്റിവച്ചു. അവരുടെ മറക്കുടയും............അങ്ങനെ മദം പൊട്ടിയ ആന ആളെക്കൊല്ലും എന്ന ‍ധാരണ തിരുത്തിക്കുറിച്ചു.............

............മനുഷ്യരുടെ ഭാഷയില്‍ മൃഗമായി ജനിച്ച് മനുഷ്യബുദ്ധിയോടെ വളര്‍ന്ന്, ബ്രാഹ്മണനായി ജീവിച്ച്, പാക്കനാരെപ്പോലെ പ്രവൃത്തിച്ച്, പേരെടുത്ത് നൂറ്റിപത്താമത്തെ വയസ്സില്‍ അമ്പലവട്ടത്തില്‍ത്തന്നെ ചരിഞ്ഞുവീണവനാണ് കിടങ്ങൂര്‍ കണ്ടന്‍ കോരന്‍...........


തിരുനീലകണ്ഠന്‍

തിരുനീലകണ്ഠ്ന്‍ വാരിക്കുഴിയില്‍ വീണുകിട്ടിയ ലക്ഷണമൊത്ത ആനക്കുട്ടിയായിരുന്നു. വികൃതിക്കുട്ടിയാണെങ്കിലും അസാമാന്യമായ ബുദ്ധിവിശേഷം ഉണ്ടായിരുന്നതിനാല്‍ ഇടവും വലവും തിരിയാനും കാരക്കോലിന്‍റെ ഭാഷ മനസ്സിലാക്കാനും ചെവിക്കുറ്റിയില്‍ ആനക്കുന്തം വച്ചാല്‍ തട്ടിയിടാതെ തീറ്റയെടുക്കാനും വേഗത്തില്‍ പഠിച്ചുവച്ചു. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് കൂട്ടിലിട്ടു മെരുക്കേണ്ട ഭാരം തന്നെ ഉണ്ടായിരുന്നില്ല. കൂട്ടില്‍ കയറ്റാത്തതുകൊണ്ട് മാരകമായ ഭേദ്യങ്ങളും അനുഭവിക്കേണ്ടി വന്നില്ല. അവന്‍ ഒട്ടും കുറുമ്പനല്ല, പ്രത്യുത സമര്‍ത്ഥനായ വികൃതിയായിരുന്നു. ആ വികൃതിത്തരങ്ങളാവട്ടെ എല്ലവരെയും ഒരുപോലെ ആകര്‍ഷിച്ചുവരികയും ചെയ്തു.......

മദപ്പാടില്‍പ്പോലും ആരെയും ദ്രോഹിക്കാത്ത ഒരാന, പാപ്പാനെ തന്നെക്കാളുമധികം സ്നേഹിക്കുന്ന മനുഷ്യപ്പറ്റുള്ള മൃഗം, ഇണക്കുത്തില്ലാത്ത മത്തേഭന്‍, ആനപ്പകയില്ലാത്ത ആന, ക്ഷേത്രത്തിലെ ശുദ്ധാശുദ്ധം കാത്തുസൂക്ഷിക്കുന്ന ഭക്തന്‍, സഹജീവികളെ സ്നേഹിക്കുന്ന ബുദ്ധിമാന്‍, ഇവയൊക്കെ ആ സഹ്യന്‍റെ തലയെടുപ്പുള്ള മകനെ ഇന്നും ഓര്‍മ്മിക്കാന്‍ കാരണമാകുന്നു.

ഖരപ്രതിഷ്ഠകളായ ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ തന്‍റെ പിതാവിനെ സേവിക്കാന്‍ വേണ്ടി ഗണപതിഭഗവാന്‍ തന്നെ അവതരിച്ചതായിരുന്നുവത്രെ ശ്രീവൈക്കം തിരുനീലകണ്ഠന്‍......

കരാളമായ മരണം അറുത്തിട്ട സ്നേഹബന്ധത്തില്‍ മനസ്സിടിഞ്ഞ്, നിത്യമൂകനായിപ്പോയ ഗോവിന്ദശ്ശാര്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ വൈക്കം മഹാക്ഷേത്രത്തിന്‍റെ തിരുമുറ്റത്ത് തന്നെ എന്നും, എപ്പോഴും ഉണ്ടാവാറുണ്ടായിരുന്നുവത്രെ........

കൊച്ചയ്യപ്പന്‍

"കൊച്ചയ്യപ്പാ.....ഓ കൊച്ചയ്യപ്പാ......ഓടിവായോ."

....റാന്നിയില്‍ കുഞ്ഞന്‍ കര്‍ത്താവിന്റെ മരുമകന്‍ നീട്ടിനീട്ടി വിളിക്കും. കുഞ്ഞിക്കാളി നില്‍ക്കുന്ന പുരയിടത്തിലെ ആണ്ടന്‍ മുളക്കമ്പുകള്‍ കുഞ്ഞിത്തുമ്പികൊണ്ട് കല്‍ക്കണ്ടമ്പോലെ പൊട്ടിച്ചു തിന്നുകയായിരിക്കും കൊച്ചയ്യപ്പന്‍. അടുത്ത വിളിക്കു മുമ്പ്‌ അടുക്കള വാതിലില്‍ ഹാജരാവാന്‍ അവന്‍ ഓടിവരും. വാലാട്ടി, തുമ്പിനീട്ടി, താടികുലുക്കി ആട്ടിന്‍ കുട്ടിയെപ്പോലെ. ആ കാഴ്ച കാണാന്‍ മരുമകള്‍ കുഞ്ഞിത്തേയി കൈയില്‍ ഒരുവലിയ ചോറുരുളയുമായി കാത്തുനില്‍ക്കുന്നുണ്ടാവും. തലനിറഞ്ഞ തലമുടി ചെരിച്ചു ചുറ്റിക്കെട്ടി, പാവുമുണ്ടുകൊണ്ട് മുലക്കച്ച ചുറ്റി, ഒരു തികഞ്ഞ തറവാട്ടമ്മയുടെ വേഷം ചമഞ്ഞ്, നിറകതിരിട്ട നിലവിളക്കുപോലെ ചോറുരുളയുമായി കാത്തുനില്‍ക്കുന്ന ആ എട്ടുവയസ്സുകാരി മലനാടന്‍ മങ്കയെ കാണാന്‍ ഏഴു വയസ്സുകാരന്‍ കൊച്ചയ്യപ്പനും വലിയ ഇമ്പമാണ്.

കൊച്ചയ്യപ്പനെപ്പോലെ സര്‍ക്കാരിലേക്ക് മുതലുണ്ടാക്കിയ മറ്റൊരു ഗജവീരനെപ്പറ്റി കേരളത്തിലെ ആന ഇതിഹാസങ്ങളില്‍ രേഖപ്പെടുത്താനാവില്ല. എഴുനാനൂറിലധികം കാട്ടാനകളെ പിടിച്ചു കൊടുത്ത താപ്പാനയാണവന്‍. അതില്‍ മുന്നു ഗജപോക്കിരികളെ മാത്രമേ വക വരുത്തേണ്ടിവന്നിട്ടുള്ളു.

ഇതൊക്കെ കണക്കിലെടുത്ത് കൊച്ചയ്യപ്പനെ ആറന്മുള ക്ഷേത്രത്തില്‍ ‍താവള‍മാക്കാനും, മുമ്പ് അനുവദിച്ചിരുന്ന എല്ലാ തീറ്റപണ്ടങ്ങളും തുടര്‍ന്ന് അനുവദിക്കാനും ആറന്‍മുള എഴുന്നള്ളിപ്പ് ഒഴികെ മറ്റൊന്നും കൊച്ചയ്യപ്പനെക്കൊണ്ട് ചെയ്യിക്കരുതെന്നു കല്‍പനയുണ്ടായി. ആ കല്‍പന 1086 കര്‍ക്കിടത്തില്‍ കൊല്ലത്തുവച്ചു ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് കൊച്ചയ്യപ്പനെ തൃക്കണ്‍ പാര്‍ത്തപ്പോഴാണ് ഉണ്ടായത്. അന്നേക്ക് കൊച്ചയ്യപ്പന് 100 വയസ്സ് തികഞ്ഞിരുന്നു

103-)മത്തെ വയസ്സില്‍ യതൊരു രോഗകാരണവും കൂടാതെ 1099-ല്‍ കൊച്ചയ്യപ്പന്‍ മരിച്ചുപോയി-ചക്കിക്കുട്ടി ദര്‍ശത്തിനുവന്ന്, നിവേദിച്ച കദളിപ്പഴം കൊച്ചയ്യപ്പന്‍റെ വായില്‍ വച്ചുകൊടുത്തായിരുന്നു ആ ഗജരാജ കേസരിയുടെ അവസാനത്തെ അത്താഴം.


ആവണാമനക്കല്‍ ഗോപാലന്‍

"ആവണാമനക്കല്‍ ഗോപാലന് കരിനാക്കുണ്ടത്രെ...." ഉണ്ടല്ലോ, ഉണ്ടെങ്കില്‍ത്തന്നെ ഈ പറയുന്നവര്‍ക്ക് എന്താണിത്ര നഷ്ടം? പറഞ്ഞുപരത്തുന്നത് അസൂയകൊണ്ടല്ലേ? ഇനി കരിനാക്കുണ്ടെങ്കില്‍ തന്നെ തക്കസമയത്ത് പറഞ്ഞാല്‍ കുറിക്കുകൊള്ളുമല്ലോ ആനയായ ഞാന്‍ എങ്ങനെ പറയും? വിചാരിച്ചാലും കരിനാക്കു പറ്റുമോ? ഇതൊക്കെ ആനഭ്രാന്തുപിടിച്ച മനുഷ്യരുടെ വേവലതിയാണ്. ഇവിടെ വിശേഷബുദ്ധിയില്ലാത്തത് ഞങ്ങള്‍ക്കൊ മനുഷ്യര്‍ക്കോ?............

ഒന്നുകൂടി തുമ്പി താഴ്ത്തി കയത്തില്‍ തിരഞ്ഞു. പാപ്പാനെ കിട്ടി. തുമ്പിയില്‍ പൊന്തിച്ച് കരയ്ക്കു കയറി. എന്‍റെ തുമ്പിയില്‍നിന്ന് വെള്ളം ചാടുമ്പോലെ മേനോന്‍ പാപ്പാന്‍റെ വായില്‍ക്കൂടെയും വെള്ളം വന്നു. മേനോന്‍ പാപ്പാന്‍ ആട്ടം കഴിഞ്ഞ കാവടിപോലെ തുമ്പിയില്‍ തളര്‍ന്നു കിടന്നു.....

ആവണാമനക്കല്‍ മുറ്റത്ത് എത്തണം എന്നു തോന്നി. നേരില്‍ക്കണ്ടവരൊക്കെ ഓടി ഒളിച്ചു. മനമിറ്റം പോലും ശൂന്യമായി. ലോകം കീഴ്മേല്‍ മറയുന്നതുപോലെ തോന്നി. ചെരിഞ്ഞു വീണത് ഞാനായിരുന്നു. പിന്നെ ഇളകാന്‍ എനിക്ക്‌ കഴിഞ്ഞില്ല. പുറമെ ഒന്നും ഇല്ലെന്ന് അവസ്ഥയിലേക്ക് ഞാന്‍ ആണ്ടുപോയി. ആവണാമനക്കല്‍ ഗോപാലന്‍ കഥാവശേഷനായി മാറുകയായിരുന്നു.

കൊട്ടാരക്കര ചന്ദ്രശേഖരന്‍

ആനയായി സഹ്യന്‍റെ മടിത്തട്ടില്‍ ജനനം, മനുഷ്യനെപ്പോലെ ജീവിച്ച ജീവിതം. ഗണപതീ ഭഗവാന്‍റെ അകമഴിഞ്ഞ അനുഗ്രഹം, അര്‍ദ്ധനാരീശ്വരന്‍റെ ജീവിതാവബോധം, മഹാരാജാക്കന്മാരുടെ പരിലാളനം, സ്നേഹിക്കുന്നവരോട് ആജീവനാന്തമുള്ള ആനക്കൂറ്, വൈരികളോട് അടങ്ങാത്ത ആനപ്പക, ഇണക്കുത്ത് ഉള്ളപ്പോള്‍ത്തന്നെ ഇണപ്രണയവും.

മുന്നാളെ കുത്തിക്കൊന്ന കൊലയാനപ്പട്ടം. കാട്ടുകൊമ്പനെ കുത്തിമലര്‍ത്തിയ നാട്ടുകൊമ്പന്‍, എഴുന്നള്ളാനും എഴുന്നള്ളിപ്പിക്കാനും കേമന്‍, ആരോരുമറിയാതെ താപ്പാനയായി രണ്ടാനകളെ മഹാരാജാവിനു സമ്മാനിച്ച സ്വദേശപ്രേമി.......ഇങ്ങനെയൊക്കെ ഉണ്ടായാല്‍ എന്താവുമോ അതായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരനായി പേരെടുത്ത ഞാന്‍............

.........രാമശ്ശാര്‍ മരിച്ചത് പെട്ടെന്നായിരുന്നു. അന്നും എനിക്കു തീറ്റയെടുക്കാനോ, കുട്ടിക്കൊമ്പനെ കളിപ്പിക്കാനോ തോന്നിയില്ല. മൂപ്പുകിട്ടി, പകരം വന്ന് അധികാരം കാട്ടിയ ഒന്നാം പാപ്പാനെ അന്നുതന്നെ ഞാന്‍ ശരിപ്പെടുത്തി. കാലു വാരിമറിച്ചിട്ട് ചവുട്ടിക്കൊല്ലുകയായിരുന്നു. സ്നേഹിക്കാനറിയാത്തവരെ വെച്ചു പൊറുപ്പിച്ചുകൂടാ.............

സ്നേഹിക്കാനറിയാവുന്നവര്‍ വരട്ടെ" ഇതായിരുന്നു അതിന്‍റെ അര്‍ത്ഥം.

അത്‌ ഏറെക്കുറെ മനസിലായിട്ടാവണം രാമശ്ശാരുടെ മൂത്തമകന്‍ കൃഷ്ണന്‍ കുട്ടി കാരക്കോല് കാണിക്കാതെ എന്നെ വന്നു തളച്ചത്. ഞാന്‍ മരപ്പാവപോലെ അനുസരിച്ചു.

ആയിരത്തി ഇരുപത്തി ഏഴിലാണ്, ഇരുപത്തിരണ്ടില്‍ത്തന്നെ സ്വാതിതിരുനാള്‍ നാടുനീങ്ങിയിരുന്നുവെന്ന് കൃഷ്ണന്‍ കുട്ടി പാപ്പാന്‍ പറയുന്നത്. അതെനിക്ക് ഒരു ഇടിവെട്ടിയ അനുഭവം വരുത്തിവച്ചു. ക്ഷീണം കാരണം പട്ട തിന്നാതെ ചരിഞ്ഞു കിടന്നു. പിന്നെ ഒരു കഥയും ഓര്‍മ്മയില്ല. എന്റെ കഥയെല്ലാം അവശേഷിക്കുകയായിരുന്നു.

പക്ഷെ ഒന്ന് ഓര്‍മ്മയുണ്ട്. ആനയായി ജനിച്ച് മനുഷ്യനെപ്പോലെ ജീവിച്ചുവെന്ന്, ദേവന്മാരും, തിരുമേനിമാരും സഹായിച്ചുവെന്ന്. ഭവാനിയും വേലായുധനും കുട്ടിക്കൊമ്പനും എന്നിലുണ്ടായിരുന്നുവെന്ന്.

ആറന്മുള ബാലകൃഷ്ണന്‍


"ബാലകൃഷ്ണനേയോ? അവന്‍ അവശനല്ലേ? തിരുവാറന്മുളയപ്പന് അവനെ നടയ്ക്കിരുത്തിയാല്‍ ദൈവകോപം നമുക്കും ഉണ്ടാവില്ലേ?....അതു വേണോ കുറുപ്പേ?"

"അവനെ ഇങ്ങനെ ഇവിടെ നിറുത്തിയാലാണ് ദേവകോപം എന്നാണ് പഴമനസ്സില്. ബാലകൃഷ്ണന്‍ ലക്ഷണമൊത്ത മത്തേഭനാണ്. അവനെത്തന്നെ അടിയങ്ങള്‍ക്ക് കല്‍പ്പിച്ചരുളണം............"

അങ്ങനെ അതൊക്കെ സംഭവിച്ചു. ബാലകൃഷ്ണന്‍ ആറന്മുളയെത്തി. മഹാരാജാവ് തിരുമനസ്സുകൊണ്ട് മാതംഗലീല വായിച്ചു. ആനപ്രേമം വര്‍ദ്ധിച്ചു. ആനലായത്തില്‍ രണ്ടു നേരവും എഴുന്നള്ളാന്‍ ഇടയായി........

ഒടുവില്‍ അതും സംഭവിച്ചു. കയ്പുക്കയത്തില്‍ നിന്ന തടിവലിച്ചു കയറ്റുകയായിരുന്നു. നേരം ഉച്ചിയിലെത്തി. ക്ഷീണം ധാരാളം. ഇപ്പോള്‍ മുമ്പത്തെപ്പോലെ മനസ്സ് വച്ചിടത്ത് ശരീരം നില്‍ക്കുന്നില്ല. എന്നാലും മരം പിടിച്ചുകൊടുത്തു. നിത്യാഭ്യാസി ഞങ്ങളെത്തന്നെ പൊന്തിക്കുമല്ലോ!

......പക്ഷെ പെട്ടെന്ന്‌ പാപ്പാന്റെ ഭാവം മാറി. അവന്‍ ആനക്കത്തി എന്റെ കൈയില്‍ പിടിയോളം കുത്തിയിറക്കി. രക്തം കുതിച്ചു ചാടി. അതോടെ ഞാനാകെ തളര്‍ന്നു.കൈകാലുകള്‍ കുഴയുന്നുണ്ടായിരുന്നു. കാലില്‍ക്കിടന്ന മരം എന്നെ കയത്തിലേക്ക് പിടിച്ചു വലിച്ച് താഴ്ത്തിക്കൊണ്ടിരുന്നു. എനിക്ക്‌ എല്ലാം ബോദ്ധ്യമായി.

"തിരുവാറന്മുളയപ്പാ ഇത് കൊലച്ചതിയാണ്"

"രക്ഷിക്കണമെങ്കില്‍ രക്ഷിക്കൂ"

ശിക്ഷിക്കാനായിരുന്നു തിരുവാറന്മുളയപ്പന്റെ തീരുമാനം. ആ തീരുമാനപ്രകാരം ഞാനാ കയത്തിലേക്ക് ആണ്ടുതുടങ്ങി. കൈയിന് കുത്തേറ്റ് കാരണം ചവിട്ട് ഉറക്കുന്നില്ല. മണലില്‍ തീരെ ഉറക്കുന്നില്ല. ഈ കയത്തില്‍ എന്റെ അവസാനമാണ്. അതിനുമുമ്പ് പിള്ളയെ ഏന്തിപ്പിടിക്കാന്‍ പറ്റിയില്ല. ഒന്നു കൈയില്‍ കിട്ടിയിരുവെങ്കില്‍........!

തിരുവട്ടാര്‍ ആദികേശവന്‍

"തിരുവട്ടാര്‍ ആദികേശവനെ നമ്മുടെ പക്കപ്പിറന്നാളിന് കണികാണാന്‍ കൊണ്ടുവരണം. ശുക്രനുദിക്കും മുമ്പ്‌ കൊട്ടാര വളപ്പില്‍ എത്തിക്കണം. അഴകപ്പന്‍ പിളള തന്നെ ഉത്സാഹിക്കണം. അവനെ എന്നും കണി കാണാന്‍ പറ്റില്ലല്ലോ."

ലോകപ്രശസ്തനായ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ്, തിരുവട്ടാര്‍ ആദികേശവസ്വാമിയുടെ തിരുമുമ്പില്‍ എന്നെ ആര്‍ഭാടപൂര്‍വ്വം നടയിരുത്തി വന്ദിച്ചശേഷം കല്‍പ്പിക്കുകയാണ്. വീണ്ടും രണ്ടടി നടന്ന് തിരുമുഖത്തെ മ്ലാനത ഒന്നുകൂടി തുടച്ച് ശാന്തത വരുത്തി തിരുമേനി തുടര്‍ന്നു............

ഒന്നും കൂട്ടാക്കാതെ പറമ്പില്‍ ഉയരത്തേക്കു കയറി. ആ കയറ്റം കയറിയതയോടെ തിരിഞ്ഞു നില്‍ക്കാനും തുമ്പി പൊന്തിച്ച് യാത്ര പറയനും തോന്നി. പക്ഷെ, സാധിച്ചില്ല, ശബ്ദം പുറത്തു വന്നില്ല. തുമ്പി പൊന്തിയില്ല. ഞാന്‍ ചരിയുകയായിരുന്നു......... ഈ പറമ്പില്‍ത്തന്നെ പാപ്പാന്റെ ഒന്നിച്ച്‌ എന്നെയും മറവു ചെയ്യണേ........

( കടപ്പാട് - ആനക്കഥകള്‍ - കുട്ടിശങ്കരമേനോന്‍-മള്‍ബറി പ്രസാധനം-First Edition - September 1996

)

Tuesday, February 10, 2009

കയ്യൊപ്പ്

ബഷീര്‍

വിഷാദരോഗത്തെക്കുറിച്ചെഴുതി തന്നിലേ വിഷാദരോഗത്തെ താന്‍ ഒഴിവാക്കിയെന്ന റോബര്‍ട്ട് ബര്‍ട്ടന്‍ എഴുതുന്നു. അതിനാല്‍ വാക്കുകളുടെ ഉന്മാദചേഷ്ടകളെ ആവിഷ്കരിക്കും വഴി തന്‍റെ ചീത്തവിഭ്രാന്തികളെ തുറന്നുവിട്ടുകൊണ്ട് ഭ്രാന്തില്‍നിന്ന് സ്വതന്ത്രനാകാനാണ് ബഷീര്‍ ശ്രമിച്ചത്. അങ്ങനെ വാക്ക് ബഷീറിന് വൈദ്യനായി.

തകഴി

തകഴിയുടെ കൃതികളില്‍ ഉദാത്തതയില്ല. അന്യാപദേശമില്ല. പ്രതീക കല്‍പനകളില്ല, പൊതുവേ തകഴിയുടെ നോവലുകള്‍ക്ക് വേറെ തലമില്ല. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഒരു നിഗൂഢത പാലിക്കപ്പെടുന്നു. ചിലപ്പോഴെങ്കിലും മനുഷ്യവ്യക്തിയും ബാഹ്യലോകവും തമ്മിലുള്ള ബന്ധത്തിന് ഒരു നിഗൂഢത കൈവരുന്നു.

പി.കേശവദേവ്

"ദീര്‍ഘമായൊരു സാഹസമാണ് എന്‍റെ ജീവിതം. പ്രകൃതി എനിക്ക് നല്‍കാത്തത് നേടിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്" എന്ന ഗൊയ്ഥെ പറയുകയുണ്ടായി. ഇതില്‍ ആദ്യത്തെ ഭാഗം മാത്രമേ ദേവിന്‍റെ ജീവിതത്തില്‍ കാണാന്‍ കഴിയൂ. മറ്റു രണ്ടംശങ്ങളും അദ്ദേഹത്തിന്‍റെ സാഹത്യജീവിതത്തില്‍ നഷ്ടപ്പെട്ടുകിടക്കുകയാണ്.

ഉറൂബ്

ഉറൂബിന്‍റെ സാഹിത്യം വായിക്കുമ്പോള്‍ നാം കൃതിയില്‍ നിന്ന് എഴുത്തുകാരനിലേക്ക് പോകുന്നില്ല. കൃതിയില്‍ നിന്ന് സാഹിത്യചരിത്രത്തിന്‍റെ പരപ്പിലേക്ക് പോകുന്നു. മനുഷ്യദര്‍ശനത്തിന്‍റെ വിസ്താരമേറിയ ലോകചിത്രങ്ങളിലേക്ക് പോകുന്നു. എഴുത്ത് ഉറൂബിന് ലോകത്തെയും ലോകത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവങ്ങളെയും വിശാലധാരണയായി വിനിമയം ചെയ്യുന്ന കലയാണ്.

മാരാര്‍

സമകാലിക സാഹിത്യചിന്തകന്മാരുമായി പൂര്‍ണ്ണമായും ഇണങ്ങിപ്പോകാന്‍ മാരാര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് എതിര്‍പ്പിന്‍റേയും ചെറുത്തുനില്‍പ്പിന്‍റേയും ആക്രമണത്തിന്‍റേയും ചരിത്രമാണ് അദ്ദേഹത്തിന്‍റെ സാഹിത്യജീവിതം പറയുന്നത്. വാസ്തവത്തില്‍ ചിന്തയുടെ രംഗത്ത് തന്നെ സംബന്ധിച്ചിടത്തോളം പലപ്പോഴും അനുരഞ്ജനം അസാധ്യമാണെന്ന് സ്വന്തം വിമര്‍ശന ഗ്രന്ഥങ്ങളിലൂടെ പ്രഖ്യാപിക്കുകയാണ് മാരാര്‍ ചെയ്തത്.

കുറ്റിപ്പുഴ

കുറ്റിപ്പുഴയുടെ ക്ഷോഭിക്കുന്ന കണ്ണുകളാണ് എന്നെ ആദ്യം വശീകരിച്ചത്. ചുറ്റുപാടുമുള്ള മനുഷ്യരുടെ മാനസികമായ അടിമത്തമാണ് കുറ്റിപ്പുഴയെ ഇത്രമേല്‍ ക്ഷോഭിപ്പിച്ചതെന്ന് എനിക്കു തോന്നി. കുറ്റിപ്പുഴയുടെ മുഖത്തിന്‍റെ ആകെക്കൂടിയുള്ള ഭാവം എന്നെ വീണ്ടും ചിന്തിപ്പിച്ചു. നീരാളിയെ സ്വപ്നം കണ്ടുണര്‍ന്ന കൊച്ചുകുട്ടിയുടെ മുഖഭാവമായിരുന്നു അത്.

കേസരി

ഏകാകിയായ മനുഷ്യന്‍റെ കലാപവാസന ചരിത്രത്തിന്‍റെ പ്രധാന പാഠങ്ങളായിത്തീര്‍ന്ന കഥയാണ് കേസരിയുടെ ജീവിതം. അവസാനിക്കാത്ത യാതനകള്‍ താന്‍റെ അസ്തിസ്ത്വത്തെ ഭീഷണിപ്പെടുത്തിയിട്ടും മരണം വരെ സ്വന്തം ആത്മവീര്യം ഉയര്‍ത്തിക്കാണിച്ച കേസരി അനശ്വര റിബലായ പ്രൊമിത്യൂസിനെ അനുസ്മരിപ്പിക്കുന്നു.

മുണ്ടശ്ശേരി

മലയാളത്തിന്‍റെ അഭിരുചിയെ ഞെട്ടല്‍ നല്‍കിക്കൊണ്ടുള്ള ചികിത്സയ്ക്കു വിധേയമാക്കുന്നതിനും അതുവഴി ദാര്‍ശനികവും സൌന്ദര്യപരവുമായ ഒരു ശുദ്ധീകരണത്തിനു വഴിതെളിക്കുന്നതിനും വേണ്ടി മുണ്ടശ്ശേരി നടത്തിയ വിഗ്രഹഭഞ്ജനങ്ങളുടെ പ്രസക്തി കാലം കഴിയുന്തോറും വര്‍ദ്ധിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗദ്യസാഹിത്യത്തിന്‍റെ ഭാവിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ പില്‍ക്കാലത്ത് ശരിയായിത്തീരുകയാണുണ്ടായത്.

( ശ്രീ. കെ.പി.അപ്പന്‍ - കടപ്പാട് - കലാകൌമുദി വാരിക 2008 December 28)

Saturday, February 7, 2009

നൂറുനൂറ് മുഖങ്ങളുള്ള പ്രണയം

വിശേഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമൊക്കെ ദിവസങ്ങള്‍ കുറിക്കുന്നതുപോലെ ഇന്ന് ഗുരുവിനൊരു ദിവസം, അമ്മയ്ക്കൊരു ദിവസം, അച്ഛനൊരു ദിവസം എന്ന മനുഷ്യബന്ധങ്ങളുടെ എല്ലാവശങ്ങ‍ളേയും ഓര്‍മ്മപ്പെടുത്തുവാനായി ഓരോരോ ദിവസങ്ങള്‍ പ്രത്യേകം പ്രത്യേകമായി നീക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സസ്കാരത്തില്‍ മാതാ പിതാ ഗുരു- അതിനുശേഷമേ ദൈവത്തിനുപോലും സ്ഥാനമുള്ളു. ആഗോളവല്‍ക്കരണം നമ്മുടെ ജീവിതത്തില്‍ വരുത്തിത്തീര്‍ത്ത പല മാറ്റങ്ങളില്‍ ഒന്നുമാത്രമാണ് ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രത്യേകദിവസങ്ങള്‍ മാറ്റിവെയ്ക്കുക എന്നത്. തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വരുന്നുതാനും.

പ്രണയത്തിന്‍റെ പ്രത്യേക ദിനമാണല്ലോ ഫെബ്രുവരി 14. അതിനെ കമിതാക്കളുടെ ദിനമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പ്രണയം എന്നാല്‍ എന്താണര്‍ത്ഥം. പ്രേമം, അനുരാഗം, വിശ്വാസം, ഭക്തി, സ്നേഹം, ഇഷ്ടം, കാമം, ആസക്തി, ഭ്രമം, സൌഹാര്‍ദ്ദം, അഭിലാഷം, അഭിനിവേശം, പ്രതിപത്തി, രതി, ശൃoഗാരം, വാത്സല്യം, ആര്‍ദ്രത എന്നു നീളുന്നു പ്രണയത്തിന്‍റെ അര്‍ത്ഥവും ഭാവവും. പ്രണയത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന മുഖം അനാവരണം ചെയ്യപ്പെടുമ്പോള്‍ ജീവിതത്തിന്‍റെ അടിസ്ഥാനമൂല്യം തന്നെ പ്രണയമാണെന്ന് മനസ്സിലാക്കാം. പ്രണയത്തിന് എപ്പോഴും ആത്മീയമായ ഒരു തലമുണ്ട്. പ്രണയത്തിന്‍റെ പ്രതീകമായി നമ്മള്‍ കാണുന്ന രാധാകൃഷ്ണസങ്കല്‍പ്പവും പ്രണയത്തിന്‍റെ അനശ്വരഭാവത്തിന്‍റെ ചിഹ്നമായ ടാജ്മഹലും ഒരു ആത്മീയ ലോകത്തേയ്ക്കാണ് നമ്മെ കൂട്ടിക്കോണ്ടുപോകുന്നത്.

ഉപാധികളില്ലാത്ത വികാരമാണ് പ്രണയം. ബന്ധങ്ങള്‍ ഉണ്ടാകുന്നതും നിലനില്‍ക്കുന്നതുമെല്ലാം അതിന്റെ അടിസ്ഥാനത്തിലാണ്. പ്രണയത്തിന്റെ നിലനില്‍പ്പ് ത്യാഗത്തിലും വിട്ടുവീഴ്ചയിലുമാണ്. എതിര്‍ജോടികള്‍ പരസ്പരം കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്ന നിമിഷത്തില്‍ പ്രണയം ജനിക്കുന്നു. ആ പ്രണയത്തിന്റെ ശക്തി അപാരമാണ്. ഒരു കൊടുങ്കാറ്റിനും അതിനെ ഉലയ്ക്കാനാകില്ല. യഥാര്‍ത്ഥ പ്രണയം എവറസ്റ്റ് പോലെ വിശ്വാസത്തിന്റെ അടിത്തറയാണ്.

പ്രഥമദര്‍ശനത്തില്‍ ഉണ്ടാകുന്നു എന്നു കരുതപ്പെടുന്ന പ്രണയം വെറും അഭിനിവേശം മാത്രമാണ്. ഈ അഭിനിവേശം തണുക്കുമ്പോള്‍ ഗാഡമെന്ന് കരുതുപ്പെട്ട പ്രണയം അസ്തമിക്കും.

പ്രണയത്തിന്റെ സങ്കല്‍പ്പങ്ങള്‍ തന്നെ ഇന്നത്തെ ഹൈടെക് ജീവിതത്തില്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഉള്ളിന്റെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥായിയായ പ്രണയഭാവത്തേക്കാള്‍ ഇന്ന് വിലമതിക്കപ്പെടുന്നത് പരസ്പരം കൈമാറുന്ന സമ്മാനപ്പൊതികളാണ്. പ്രണയത്തിന് മാത്രമായി ഒരു ദിവസം നീക്കിവെയ്ക്കപ്പെടുമ്പോള്‍ മറ്റു ദിനങ്ങളില്‍ പ്രണയം മനസ്സിന്റെ ഉള്ളില്‍ എവിടെയോ പിന്തള്ളപ്പെട്ടുപോകുന്നു എന്നല്ലേ അര്‍ത്ഥം. പ്രണയമെന്നത് പ്രണയിക്കുന്നവരുടെ മാത്രം സ്വന്തമായ ഒരു വികാരമല്ല. ജീവിതത്തിന്റെ ഓരോ ചലനങ്ങളും ചെറുതും വലുതുമായ എല്ലാ ബന്ധങ്ങളും പ്രണയത്തിന്റെ പല മുഖങ്ങളുടെ പ്രതീകങ്ങളാണ്. പ്രണയമില്ലാതേ ജീവിക്കാന്‍ പറ്റില്ല. ശ്വസിക്കാന്‍ പറ്റില്ല. ചലിക്കാന്‍ പറ്റില്ല.

കുഞ്ഞുന്നാളില്‍ അമ്മയില്‍നിന്ന് കിട്ടുന്ന വാത്സല്യം പ്രണയത്തിന്റെ ഒരു മുഖം തന്നെയാണ്. വഴികാട്ടി നടത്തിക്കോണ്ടുപോകുന്ന അച്ഛന്‍ എന്ന വിശ്വാസവും പ്രണയത്തിന്റെ മുഖം തന്നെ. മുതിര്‍ന്നപ്പോള്‍ പങ്കിടുന്ന സൌഹൃദവും പ്രേമവും വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഭക്തിയും എല്ലാമെല്ലാം പ്രണയത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മുഖങ്ങള്‍ തന്നെ.

അതുകൊണ്ടുതന്നെ പ്രണയത്തിനായി ഒരു പ്രത്യേകദിവസം നീക്കിവെയ്ക്കുന്നവര്‍ അതിന്റെ മഹത്വം കണ്ടറിയാത്തവരാണ്. ത്യാഗത്തിന്റേയും ആത്മീയതയുടേയും വെളിച്ചത്തിന്റേയും സൂര്യപ്രഭയാണ് പ്രണയം. പ്രണയത്തിന്റെ ഏതെങ്കിലും ഒരു ഭാവം ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും നമ്മെ നയിച്ചുകൊണ്ടുപോകുന്നു.

(കുങ്കുമം മാസികയുടെ പത്രാധിപക്കുറിപ്പ് - ഫെബ്രുവരി, 2009)

xxxxxx xxxxxxx xxxxxxx

രണ്ടായിരമാണ്ടിന്റെ ആദ്യദശകം അവസാനിക്കുന്ന വേളയില്‍ പ്രേമത്തിനുവേണ്ടി ജീവിച്ച റോമിയോ ജൂലിയറ്റുമാരേയും, ലൈലാ മജ്നുമാരേയും, അനാര്‍ക്കലി സലീം മാരേയും കണ്ടുകിട്ടുക പ്രയാസമാണ്. കാലം പുരോഗമിക്കുകയാണ്. പ്രണയത്തിന്റെ മാമ്പൂമണക്കാലത്തിനുമേല്‍ കാമത്തിന്റെ വിയര്‍പ്പുഗന്ധം നിറഞ്ഞു നില്‍ക്കത്തക്കവിധം നമ്മുടെ പ്രേമചിന്തയിലും പുരോഗതി കൈവന്നിരിക്കുന്നു. അതിന് പഴയതും പുതിയതുമായ ഗാനങ്ങളെ നമുക്ക് തെളിവായി എടുക്കാം.

പഴയഗാനമിങ്ങനെയാണ് - 'സുറുമയെഴുതിയ മിഴികളെ.........പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ.......'

പുതിയ കാലത്തിന്റെ പാട്ട് - 'കാന്തരിപ്പെണ്ണേ....കാന്താരിപ്പെണ്ണേ......കാമന്റെ നെഞ്ചില്‍ കത്തിക്കേറാതെ'. മറ്റൊരു ഗണത്തില്‍ പെണ്ണുപറയുന്നു - 'ഇഷ്ടമല്ലെടാ....എനിക്കിഷ്ടമല്ലെടാ....നിന്റെ തൊട്ടുനോട്ടമിഷ്ടമല്ലെടാ....' അപ്പോള്‍ ആണ് മറുപടി പറയുന്നു - 'ഇഷ്ടമാണെടോ.....നിന്റെ സൂത്രങ്ങള്‍ ഇഷ്ടമാണെടോ......'

(മാമ്പൂമണമുള്ള പ്രണയകാലം-റെനിന്‍ ജോസഫ്-കുങ്കുമം മാസിക, ഫെബ്രുവരി, 2009)


Thursday, February 5, 2009

ഡോക്ടര്‍ ആരാച്ചാരാവരുത്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ(ഐ.എം.എ) കേരളക ഘടകം ആഹ്വാനം ചെയ്തതനുസരിച്ച് ഡോക്ടര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടുക്കുകയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ ഹാജരാകാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങളെ ആക്രമണ വിമുക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഈ സമരം.

ഡോക്ടര്‍മാര്‍ അവരുടെ തൊഴിലിന്‍റെ പവിത്രതയും മഹത്വവും തിരിച്ചറിയണം. ജീവന്‍ രക്ഷിക്കുക എന്ന ഉദാത്തമായ ദൌത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റേണ്ട ഡോക്ടര്‍മാര്‍ രോഗികളെ ബന്ദികളാക്കി സമരം ചെയ്യുന്നത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല.

ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ കര്‍ശനമായി തടയുകതന്നെ വേണം. ആക്രമണം ആര്‍ക്കെതിരെ ആയാലും അത് ന്യായീകരിക്കാനാവില്ല. അഹിംസ ജീവിതവ്രതമാക്കിയ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിച്ചിട്ടുള്ള നാട്ടില്‍ ഒന്നു പറഞ്ഞ രണ്ടാമത്തെ വാക്കിന് അടിയും വെട്ടും അക്രമവുമെന്നത് ഒട്ടും ഭൂഷണമല്ല.

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലായി 2711 ആശുപത്രികളും 50,743 കിടക്കകളുമുണ്ട്. 81 സഹകരണ ആശുപത്രികളിലായി 6129 കിടക്കകളും 12 ഇ.എസ്.ഐ. ആശുപത്രികളിലും 137 ഡിസ്പെന്സറികളിലുമായി 1123 കിടക്കകളുമുള്ളത് ഇതിനു പുറമെയാണ്. സ്വകാര്യ മേഖലയില്‍ 2004 വരെയുള്ള കണക്കുകള്‍ പ്രകാരം 12,383 ആശുപത്രികളിലായി 63,386 കിടക്കകളുമുണ്ട്. 2006-07 വര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്‍റെ കീഴിലുള്ള 1303 ആശുപത്രികളിലായി 457.10 ലക്ഷം പേരെയാണ് ചികിത്സിച്ചത്. ഇതില്‍ 16.60 ലക്ഷം പേരെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുകയായിരുന്നു.

ഈ കണക്കുകള്‍ ഇത്ര വിശദമായി രേഖപ്പെടുത്തിയത് എത്രമാത്രം രോഗികളാണ് ആശുപത്രികളെ അഭയം പ്രാപിക്കുന്നത് എന്ന കാര്യം സൂചിപ്പിക്കാനാണ്. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് പലപ്പോഴും ആശുപത്രികളിലെത്തുന്നത്. ഗതികെട്ടെത്തുന്ന അത്തരം രോഗികളോട് ഞങ്ങള്‍ സമരത്തിലാണെന്ന് ഡോക്ടര്‍മാര്‍ക്ക് പറയേണ്ടി വരുന്നത് ആ തൊഴിലിന്‍റെ മാന്യതയ്ക്ക് നിരക്കുന്നതല്ല.

ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ രോഗികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഐ.എം.എ ചൂണ്ടിക്കാണിച്ചതനുസരിച്ചാണെങ്കില്‍ ജനുവരിയില്‍ രണ്ടിടത്താണ് ഡോക്ടര്‍മാര്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുള്ളത്. അതായത് 62 ലക്ഷത്തിലേറെപ്പേരെ ചികിത്സിച്ചതില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണ് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള ആക്രമണമായിത്തീര്‍ന്നത്. മൊത്തം രോഗികളുടെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് എത്ര ശതമാനം വരുമെന്ന് ചിന്തിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം.

ഒരു വര്‍ഷം പത്തില്‍ കൂടുതല്‍ ആശുപത്രി ആക്രമണക്കേസുകള്‍ ഉണ്ടാകാറില്ല. ചികിത്സിക്കുന്ന രോഗികളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അവഗണിക്കവുന്നതിനേക്കാള്‍ തീരെ ചെറിയ സംഖ്യയാണ്. കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടിയിലായ എത്രയോ ഡോക്ടര്‍മാരുണ്ട്. രോഗിയെ കാണാതെ കൈക്കൂലി വാങ്ങി ചികിത്സാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡോക്ടര്‍മാരേയും കാണാന്‍ കഴിയും. അപൂര്‍വ്വമായിട്ടാണെങ്കിലും മരുന്ന് മാറിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തീരെ ചെറിയ ന്യൂനപക്ഷമാണ് ഇക്കൂട്ടര്‍. അതിന്‍റെ പേരില്‍ എല്ലാ ഡോക്ടര്‍മാരേയും കുറ്റപ്പെടുത്തുന്നത് മനുഷ്യത്വരഹിതമായിരിക്കും.

ബന്ധുക്കളേക്കാള്‍ ആകാംക്ഷയോടും ഉത്തരവാദിത്വത്തോടും ആത്മാര്‍ത്ഥതയോടും രോഗിയെ ചികിത്സിക്കുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാരുള്ള ഈ നാട്ടില്‍ നിസ്സാര ന്യൂനപക്ഷം കാട്ടുന്ന വിക്രിയകളുടെ പേരില്‍ ഡോക്ടര്‍മാര്‍ അപഹസിക്കപ്പെട്ടാല്‍ അതിനെ ചെറുക്കാനെത്തുന്നത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളായിരിക്കും.

ഡോക്ടര്‍മാരെ ദൈവത്തിനു തുല്യമായി കാണുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അനാവശ്യ സമരങ്ങള്‍ നടത്തുന്നവരുടെ കൂട്ടത്തിലേക്ക് ഡോക്ടര്‍മാരും മാറിയാല്‍ ആരാച്ചാര്‍മാരുടെ നിലയിലേക്ക് അവര്‍ മാറ്റപ്പെടുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ശക്തമായി ചെറുക്കണം. പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭങ്ങളുടെ പേരിലാണെങ്കില്‍ പോലും അവ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൂടിയേതീരൂ. പക്ഷെ, അതിനായി ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്കുനേരെ യുദ്ധം പ്രഖ്യാപിക്കുന്നത് ഒട്ടും ഭൂഷണമല്ല.

( കലാകൌമുദി ദിനപത്രം - പത്രാധിപക്കുറുപ്പ് - 04/02/2009 )

Monday, February 2, 2009

എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു

ഡോക്റ്റര്‍ വര്‍ഗിസ് കുര്യനെപ്പോലെ നിസ്വാര്‍ത്ഥതയും അര്‍പ്പണബോധവും സ്വയം വിസ്മരിക്കുന്ന രാജ്യസ്നേഹമുള്ള ഒരു വ്യക്തിയുണ്ടായത് ഇന്ത്യയുടെ മഹാഭാഗ്യമാണ്. ഇന്നാട്ടിലെ ജനങ്ങള്‍ക്കിടയിലെ ഏറ്റവും ദരിദ്രരായ ദശലക്ഷക്കണക്കിന് പൌരന്മാരുടെ ആരോഗ്യവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനും അവരെ സമൂഹത്തിന് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ കഴിവുള്ളവരായി വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി തന്‍റെ ജീവിതത്തിലെ പ്രവര്‍ത്തനനിരതമായ കാലഘട്ടം മുഴുവന്‍ സമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്................

ഗ്രാമീണ ഭാരതത്തിന്‍റെ വികസനത്തിന് ഉദാത്തമായ സംഭാവനകള്‍ നലകിയ ഒരു മഹത്തായ ദേശസ്നേഹിയുടെ അനുഭവങ്ങളും ആന്തരികഭാവങ്ങളുമാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ അനാവൃതമാകുന്നത്. രാഷ്ട്രത്തിന്‍റെ വികസനത്തില്‍ അദ്ദേഹം പതിപ്പിച്ച മുദ്ര ഏറെക്കാലം മായാതെ നില്‍ക്കും.ഈ പുസ്തകം ഒട്ടനവധി ആളുകള്‍ക്ക് പ്രചോദനമായിത്തീരും................

(സപ്റ്റെമ്പര്‍, 2004 രത്തന്‍ എന്‍ ടാറ്റാ)

xxxxxxxxx xxxxx xxxxxx

എന്‍റെ കൊച്ചുമകന്

ആനന്ദ് 2005

എന്‍റെ പ്രിയപ്പെട്ട സിദ്ധാര്‍ത്ഥിന്,

ഏറ്റവും ഒടുവില്‍ ഞാന്‍ നിനക്ക് കത്തെഴുതിയതെന്നായിരുന്നു? അതോര്‍മ്മിക്കാന്‍ കഴിയുന്നില്ല ഇന്നത്തെ തിരക്കുപിടിച്ച ലോകത്തില്‍ വേഗത്തിലുള്ള ആശയവിനിമയ മാര്‍ഗ്ഗങ്ങളാണ് നാമൊക്കെ ഇഷ്ടപ്പെടുന്നത്; അതുകൊണ്ടുതന്നെ കത്തെഴുതുന്നതിനു പകരം ഫോണില്‍ സംസാരിക്കാനാണ് നമുക്കു താത്പര്യം. എന്നാല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് വേഗത്തില്‍ മാഞ്ഞുപോകുന്ന സന്തോഷമാണ്. എഴുത്ത് വ്യത്യസ്തമായ കാര്യമാണ്. - എഴുതുന്നത് കത്തായാല്‍ പോലും നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നമ്മുടെ ആശങ്കകളും ആശയങ്ങളുമൊക്കെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും സന്തോഷത്തോടെ വീണ്ടും വീണ്ടും വായിക്കാവുന്ന ഒരു സമ്പാദ്യമാണത്..................

നിന്‍റെ തലമുറയില്‍പ്പെട്ടവരുടേയോ നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞുവരുടേയോ ഓര്‍മ്മകളുമായി എന്‍റെ ഓര്‍മ്മകളെ താരതമ്യം ചെയ്യാനും, നിന്‍റെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ജീവിച്ചിരുന്ന ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും അത് നിന്നെ സഹായിക്കും..................


സത്യസന്ധതയെന്നാല്‍ തന്നോടുതന്നെ സത്യസന്ധത പുലര്‍ത്തുകയെന്നാണ് അര്‍ത്ഥമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരാള്‍ അവനവനോട് സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍, മറ്റുള്ളവരോട് സത്യസന്ധത പുലര്‍ത്താന്‍ അയാള്‍ക്ക്‌ വിഷമമുണ്ടാവില്ല.............

എനിക്കുറപ്പുള്ള ഒരു കാര്യം ഒരു ദിവസം നീയും തിരിച്ചറിയുമെന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ജീവിതമെന്നത് ഒരു സൌഭാഗ്യമാണ്, അത് പാഴാക്കുകയെന്നത് ഒരപരാധവും. ജീവിതം എന്ന ഈ സൌഭാഗ്യമനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും, നിങ്ങളുടെ എല്ലാ കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുകയും, പൊതുനന്മക്കായി എന്തെങ്കിലുമൊക്കെ സംഭാവന നല്‍കുകയും വേണം. പൊതുനന്മയെന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വ്യത്യസ്ത രൂപങ്ങളില്‍ കണ്ടെത്താന്‍ കഴിയും.....................

നിങ്ങള്‍ ജീവിക്കുന്ന സമൂഹം നിങ്ങളില്‍ നിന്നുമുള്ള സംഭാവന ആഗ്രഹിക്കുന്നുണ്ടാവാം. പരാജയമെന്നാല്‍ വിജയിക്കാതിരിക്കലല്ലെന്ന് ഞാന്‍ കണ്ടെത്തിയപോലെ നീയും ഒരിക്കല്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പരാജയമെന്നാല്‍ പൊതുനന്മക്കായി നിങ്ങളുടെ കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കാതിരിക്കുകയും നിങ്ങളുടേതായ സംഭാവന നലികാതിരിക്കുകയുമാണ്.........

നമ്മെക്കാള്‍ സന്തുഷ്ടരെന്ന് നാം കരുതുന്ന ബന്ധുക്കളുമായോ, പരിചയക്കാരുമായോ, നമുക്ക് വളരെക്കുറച്ചുമാത്രം പരിചയമുള്ളവരുമായോ ആണ് പലപ്പോഴും നാം സ്വയം താരതമ്യം ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, അവരെക്കുറിച്ച് നമുക്കുണ്ടായിരുന്നത് വെറും സങ്കല്‍പ്പം മാത്രമായിരുന്നുവെന്നാണ്. നമുക്കില്ലാത്തതിനെക്കുറിച്ച് തലപുണ്ണാക്കുന്നതിനുപകരം നമുക്കുള്ളതിനെ ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും ഈ തിരിച്ചറിവ് നമ്മെ സഹായിക്കും....................

1999ല്‍ ഇന്ത്യയുടെ രാഷ്ട്രപതി എനിക്ക് പദ്മവിഭൂഷന്‍ സമ്മാനിച്ച ഗംഭീരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്നോടൊപ്പം ഡല്‍ഹിയിലേക്ക് വന്നത് നീ ഓര്‍മ്മിക്കുന്നുണ്ടോ? വലിയ അഭിമാനത്തോടെയാണ് നീ ആ മെഡല്‍ നിന്‍റെ കഴുത്തിലണിഞ്ഞത്; അതിനെ ആദരവോടെ നോക്കിക്കൊണ്ട്; ഞാനിതെടുത്തോട്ടെയെന്ന് നിഷ്കളങ്കമായി നീ എന്നോടു ചോദിച്ചു. അപ്പോള്‍ നിന്‍റെ മുത്തശ്ശിയും ഞാനും പറഞ്ഞ മറുപടി നിനക്കോര്‍മ്മയുണ്ടോ? ആ മെഡല്‍ എന്‍റേതാണെന്നതുപോലെതന്നെ നിന്‍റേതുമാണെന്നും, എന്നാല്‍ അത് കൈവശം വയ്ക്കുന്നതുകൊണ്ടുമാത്രം നീ സംതൃപ്തനാകാന്‍ പാടില്ലെന്നും, നിന്‍റെ ജീവിതകാലത്ത് നീ ചെയ്യുന്ന ജോലിയിലൂടെ അനേകം ബഹുമതികള്‍ നേടാന്‍ നിനക്കു കഴിയണമെന്നുമായിരുന്നു ഞങ്ങളന്നു നിന്നോടു പറഞ്ഞത്.

അവസാനമായി മറ്റൊന്നുകൂടി പറയട്ടെ, നമുക്ക് സ്നേഹിക്കാനുള്ള ധീരതയുണ്ടെങ്കില്‍, മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാനുള്ള കരുത്തുണ്ടെങ്കില്‍, എല്ലാവര്‍ക്കുമാവശ്യമുള്ളതെല്ലാം നമുക്കു ചുറ്റിലുമുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടെങ്കില്‍ നമ്മുടേത് പൂര്‍ണ്ണജീവിതമാണ്..............

നിറഞ്ഞ സ്നേഹത്തോടെ

നിന്‍റെ പ്രിയപ്പെട്ട

ദാദ

(

കടപ്പാട് - എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു- വര്‍ഗിസ് കുര്യന്‍- publishers - D C Books, Kottayam First Published April 2006- Original English Title - I Too Had a Dream)