Monday, June 14, 2010

ജീവിതം ദാനം നല്‍കുമ്പോള്‍

PRO
രക്തം ദാനം നല്‍കുമ്പോള്‍ നല്‍കുന്നത് ജീവിതം തന്നെയാണ്. മരണത്തിന്‍റെ മുനമ്പുകളില്‍ നിന്ന് ജീവിതത്തിലേക്കുള്ള മടക്കയാത്ര ചിലപ്പോള്‍ ഒരുതുള്ളി രക്തത്തിന്‍റെ തുടിപ്പിലായിരിക്കും. ലോക രക്തദാന ദിനമാണ് ജൂണ്‍ 14. സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരു മനുഷ്യന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അവിടെയാണ് രക്തദാനത്തിന്‍റെ പ്രസക്തി. അപകടങ്ങളില്‍ പെട്ട് ചികിത്സയ്ക്കെത്തുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വയ്ക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാ മാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്, പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു. 

പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാദാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും. 

അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച് ഐ വി, മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു. അര്‍പ്പണ ബോധമുള്ള ചുരുക്കം ചിലര്‍ മാത്രമാണ് രക്തദാനത്തിനു മുന്നോട്ടുവരുന്നത്. ഇവര്‍ നല്‍കുന്നത് ആവശ്യമുള്ള രക്തത്തിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ്. ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിനു 
തയ്യാറായാല്‍ മാത്രമേ ആവശ്യത്തിന് രക്തം ആശുപത്രികള്‍ക്ക് ലഭ്യമാക്കാനാവൂ.

ഒരു നിശ്ചിത സമയത്തേക്കു മാത്രമേ രക്തം സൂക്ഷിക്കാനാകൂ. അതിനാല്‍, അടിക്കടി രക്തദാനം വേണ്ടിവരുന്നു. പതിനാറാം നൂറ്റാണ്ടു മുതല്‍ തന്നെ രോഗികള്‍ക്ക് രക്തം നല്കി വന്നിരുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിലാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്ത സന്നിവേശ മാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞത്. 

ചുവന്ന രക്താണുക്കളുടെ ആവരണത്തിലെ ആന്‍റിജന്‍റെ സാന്നിധ്യമോ അസാന്നിധ്യമോ അടിസ്ഥാനമാക്കിയാണ് പ്രധാനമായും രക്തഗ്രൂപ്പുകള്‍ തരം തിരിക്കുന്നത്. രക്തഗ്രൂപ്പുകള്‍ ആദ്യം തിരിച്ചറിഞ്ഞത് കാള്‍ ലാസ്റ്റിനര്‍ എന്ന ഓസ്ട്രേലിയന്‍ ഗവേഷകനാണ്. പിന്നീട് ആര്‍എച്ച് വ്യവസ്ഥയും നിലവില്‍ വന്നു. 

ഒ-പോസിറ്റീവ്, ഒ-നെഗറ്റീവ്, ബി-പോസിറ്റീവ്, ബി-നെഗറ്റീവ്, എ-പോസിറ്റീവ്, എ-നെഗറ്റീവ്, എ ബി-പോസിറ്റീവ്, എ ബി-നെഗറ്റീവ് എന്നിവയാണ് രക്തഗ്രൂപ്പുകള്‍. 'എ,ബി,ഒ" വ്യവസ്ഥയില്‍ 'എ ബി' ഗ്രൂപ്പാണ് ഏറ്റവും വിരളം. നമ്മുടെ ജനസംഖ്യയില്‍ 'ഒ" ഗ്രൂപ്പുകാര്‍ 42 ശതമാനം വരും.

'ബി"ഗ്രൂപ്പ് 27 ശതമാനം, 'എ" ഗ്രൂപ്പ് 25 ശതമാനം, 'എ ബി' ഗ്രൂപ്പ് ആറു ശതമാനം എന്നിങ്ങനെയാണ് കണക്ക്. ആര്‍ എച്ച് വ്യവസ്ഥ പരിഗണിച്ചാല്‍, ജനസംഖ്യയുടെ 93 ശതമാനം പേരും ആര്‍ എച്ച് പോസിറ്റീവ് ആയിട്ടുള്ളവരാണ്. ഏഴു ശതമാനം മാത്രമേ ആര്‍ എച്ച് നെഗറ്റീവ് ആയിട്ടുള്ളൂ