Monday, April 26, 2010

പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍


CV Pappachan
PRO
PRO
ഫുട്ബോളില്‍ മുന്നേറ്റത്തിന്‍റേയും ആരോഹണങ്ങളില്‍, നിലയ്ക്കാത്ത ആരവങ്ങളില്‍ അമരക്കാരനായി നിന്ന പാപ്പച്ചന് തൃശൂര്‍ പൂരമെന്നാല്‍ ഇരിപ്പുറക്കില്ല. തന്നോടൊപ്പം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആവേശക്കാറ്റുയര്‍ത്തിയ ഐ‌എം വിജയനും ഇരുവരുടെയും കൂട്ടുകാരനായ കലാഭവന്‍ മണിക്കും ഇതേ സ്വഭാവം തന്നെ. പറപ്പൂക്കാരന്‍ ചുങ്കത്ത് പാപ്പച്ചന്‍ എന്ന സിവി പാപ്പച്ചന്‍ ഡിവൈഎസ്പി പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ പറ്റി മനസ് തുറക്കുകയാണിവിടെ.

“പൂരങ്ങളിലെ രാജാവായ തൃശൂര്‍ പൂരമാണ് എനിക്കു മേളങ്ങളെ കുറിച്ചു പറഞ്ഞു തന്നത്‌. പഞ്ചാരിയും പാണ്ടിയും പഠി്ക്കുന്നതിനു പ്രേരകമായതു തൃശൂര്‍ പൂരമാണ്. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ സ്വദേശിയായ താന്‍ പൂരം ആദ്യമായി കണ്ടതു 1990-ലാണ്‌. പാവറട്ടി പെരുന്നാളും തൃശൂര്‍ പൂരവും ഏകദേശം ഒരേ ദിവസങ്ങളിലാണ് നടക്കുക എന്നതിനാല്‍ ആദ്യകാലങ്ങളിലൊന്നും എനിക്ക് പൂരം കാണാന്‍ പറ്റിയിരുന്നില്ല. എന്റേത് ഒരു ക്രിസ്ത്യന്‍ കുടുംബമാണ്. വീട്ടുകാര്‍ പള്ളി പെരുനാളിനു മാത്രമേ പോവാന്‍ അനുവദിച്ചിരുന്നുള്ളു.”

“ഫെഡറേഷന്‍ ക്ലബ്ബ്‌ വിജയത്തിനു ശേഷം പൂരം കാണാനെത്തിയപ്പോള്‍ ലഭിച്ചത്‌ വിഐപി പരിഗണനയായിരുന്നു. വിജയനും കലാഭവന്‍ മണിയുമൊക്കെ മൈതാനത്ത് ഉണ്ടാകും. കുടമാറ്റവും മേളങ്ങളും കൗതുകത്തോടെയാണു കണ്ടിരുന്നത്‌. തൃശൂര്‍ പൂരം അന്നു മുതല്‍ ഒരു ലഹരിയായിരുന്നു. കേരളത്തില്‍ എവിടെയായിരുന്നാലും തൃശൂര്‍ പൂരത്തിന്‌ എത്തും. തിരുവനന്തപുരത്തായിരുന്ന കാലത്തു പൂരം വെടിക്കെട്ടു കാണാന്‍ പുലര്‍ച്ചെ കണ്ണൂര്‍ എക്സ്പ്രക്സിലാണു പോന്നത്‌. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി.”

“ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ തൃശൂരെത്തിയെന്നു കരുതി ചാടിയിറങ്ങി. ചാലക്കുടി സ്റ്റേഷനിലാണു തെറ്റിയിറങ്ങിയത്‌. പിന്നീട്‌ അവിടെ നിന്ന്‌ തൃശൂരിലെത്തിയപ്പോഴേക്കും പൂരം വെടിക്കെട്ടു കഴിഞ്ഞിരുന്നു.
പാണ്ടിമേളവും പഞ്ചാരിമേളവും കാണാന്‍ മണിക്കൂറുകളോളം നില്‍ക്കുമായിരുന്നു. അന്നൊന്നും അതിന്റെ താളബോധം മനസിലായിരുന്നില്ല. പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി മേള പ്രമാണിമാരുടെ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഉയര്‍ന്നു തുടങ്ങിയാല്‍ പിന്നെ പൂരം വരെ കാത്തിരിപ്പാണ്‌.”

Footballer CV Pappachan about Thrissoor Pooram | പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്‍

അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും


Arundhathi Roy
PRD
PRO
പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി മാവോയിസ്‌റ്റുകളുടെ ചട്ടുകമായി മാറുകയാണെന്ന ആരോപണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സികെ ജാനുവും സാറാ ജോസഫും അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍. അരുന്ധതി റോയി ഒരിക്കലും മാവോയിസ്റ്റുകളുടെ ബ്രാന്‍ഡ് അം‌ബാസിഡര്‍ ആകരുതെന്നാണ് ഇവര്‍ ഇറക്കിയിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്. സിവിക്‌ ചന്ദ്രന്‍, ഗീതാനന്ദന്‍ എന്നിവരും പ്രസ്‌താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്‌.

“നര്‍മദ മുതല്‍ ചെങ്ങറയും മുത്തങ്ങയും വരെയുള്ള പ്രശ്‌നങ്ങളില്‍ അരുന്ധതിയുടെ ഇടപെടലിനോട്‌ അധഃസ്‌ഥിത കേരളത്തിന്‌ നന്ദിയും സ്‌നേഹവുമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ ബ്രാന്‍ഡ്‌ അംബാസഡറാകുന്ന നിലപാടുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല.”

“ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് പോരാട്ടം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അരുന്ധതി ഈയിടെ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു ലേഖനം എഴുതിയിരുന്നു. ആദിവാസി മേഖലകളിലെ ഖനികള്‍ കോര്‍പറേറ്റുകള്‍ക്ക്‌ തീറെഴുതി കൊടുക്കുന്നതിനെതിരേ ആദിവാസികള്‍ പോരാട്ടത്തിലാണ്‌. മാവോ ജനിക്കുന്നതിനു മുമ്പ്‌ ആരംഭിച്ച ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ഒറീസയിലും മറ്റും നടക്കുന്നത്‌. ഈ സമരത്തില്‍ ആദിവാസികള്‍ക്ക്‌ മാവോയിസ്‌റ്റുകളുടെ രക്ഷകര്‍തൃത്വം ആവശ്യമില്ല.”

“കോര്‍പറേറ്റ്‌ ഖനനത്തിനോ അത്‌ പ്രതിനിധീകരിക്കുന്ന നവകൊളോണിയല്‍ വികസനനയത്തിനോ എതിരാണെന്ന്‌ മാവോയിസ്‌റ്റുകള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആദിവാസി പ്രശ്‌നത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്‌ ഖനനം എന്തുവില കൊടുത്തും തടയുകയാണ്‌. പ്രശ്‌നം സങ്കീര്‍ണമാക്കാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്ക്‌ അനുകൂലമായി ഇടപെടുകയാണു വേണ്ടത്” - പ്രസ്‌താവന അഭ്യര്‍ഥിക്കുന്നു.

മാവോയിസ്റ്റുകളെ പിന്തുണച്ചുകൊണ്ട് അരുന്ധതി അടുത്തിടെ ഒരു ലേഖനം എഴുതുകയുണ്ടായി. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കിടെ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകള്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുമായി രഹസ്യ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് അരുന്ധതി ലേഖനത്തില്‍ ആരോപിച്ചത്. ശതകോടികള്‍ വിലമതിക്കുന്ന ഉരുക്ക്, ഇരുമ്പ്, അലൂമിനിയം ഫാക്ടറികള്‍ക്കും വൈദ്യുതി, അണക്കെട്ട്, പദ്ധതികള്‍ക്കുമായി ഉണ്ടാക്കിയിരിക്കുന്ന ഈ ധാരണാപത്രങ്ങളെ പണമായി പരിഭാഷപ്പെടുത്താന്‍ ആദിവാസികളെ നീക്കം ചെയ്യാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് എന്നായിരുന്നു അരുന്ധതിയുടെ ആരോപണം.

CK Janu and Sara Joseph against Arundhathi Roy | അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും