Friday, April 16, 2010

BSNL നഷ്ടത്തിലേക്ക്

ബിഎസ്എന്‍എല്‍ നഷ്ടത്തിലേക്കെന്നു സൂചന. 2010 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 2,611 കോടിയെന്നു കണക്കുകള്‍. 2008ല്‍ ബിഎസ്എന്‍എല്ലിനു 575 കോടിയായിരുന്നു ലാഭം. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകളനുസരിച്ചു കമ്പനിയുടെ വരുമാത്തില്‍ 7.9% ഇടിവുണ്ടായി. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.


ലാന്‍ഡ് ലൈന്‍ ബിസിനസില്‍ സര്‍ക്കാര്‍ സബ്സിഡിയായ 2,600 കോടിക്കു പുറമേയാണ് ഈ നഷ്ടം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ കമ്പനിക്കു 3,080 കോടി ലഭിച്ചതായും കണക്കുകള്‍. നഷ്ടം വര്‍ധിക്കാന്‍ കാരണം 2007ലെ ശമ്പളവര്‍ധനയാണെന്നും സൂചനയുണ്ട്. ശമ്പളവര്‍ധന നിലവില്‍ വന്നതോടെ 3,800 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണു കമ്പനിക്കുണ്ടായത്. ഔദ്യോഗിക റിപ്പോര്‍ട്ടു പുറത്തുവിടാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ബിഎസ്എല്‍എല്‍ ചെയര്‍മാന്‍ കുല്‍ദീപ് ഗോയല്‍ പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ടെലികോം മേഖലയുടെ ചുക്കാന്‍പിടിച്ച ബിഎസ്എന്‍എല്‍ ഇന്നു മൊബൈല്‍ ഫോണിന്‍റെ കാര്യത്തില്‍ ആറാം സ്ഥാനത്താണ്. മത്സരക്ഷമത കുറഞ്ഞതും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും അഭിപ്രായവ്യത്യാസവുമാണു ബിഎസ്എന്‍എലിനെ നഷ്ടത്തിലേക്കു നയിച്ചതെന്നു വിദഗ്ധര്‍. രാഷ്ട്രീയ ഇടപെടലുകള്‍ കമ്പനിയെ തകര്‍ക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
http://www.metrovaartha.com/2010/04/15033503/BUSI-BSNLIN-LOST-20100415.html

മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും


1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ.

നാലു ഭ്രാന്തന്‍‌മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം. ഈ നാലു ഭ്രാന്തന്‍‌മാരെയും പുതിയ ഒരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് താഹ മൂക്കില്ലാ രാജ്യത്ത് - 2ലൂടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ ചിത്രത്തിന് ഒരു തടസം എന്നു പറയുന്നത് നടന്‍ തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ തിലകന് അംഗത്വമില്ല എന്നതുമാണ്. തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്ക ഈ ചിത്രത്തോട് സഹകരിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമ്മയില്‍ അംഗമല്ലെങ്കിലും തിലകന് അഭിനയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.


Thilakan in Mookkilla Rajyathu - 2! | മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും

മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി


മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വീണ്ടും ഒരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. അതിന്‍റെ ആദ്യ ചുവടുവയ്പായിരുന്നു സി പി എം ഔദ്യോഗിക പക്ഷത്തിന്‍റെ വിശ്വസ്തനായിരുന്ന കണ്ണൂര്‍ മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരായ നീക്കം. അതില്‍ വി എസ് വിജയം കണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ഐ ജി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ നീക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലാണ് തച്ചങ്കരിയുടെ കസേര തെറിക്കാന്‍ ഇടയാക്കിയത്. പിഴവുകളൊന്നുമില്ലാത്ത നീക്കമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് തച്ചങ്കരിയെ സംരക്ഷിക്കാ‍ന്‍ സാധിക്കാത്ത വിധത്തില്‍ പിടിമുറുക്കാന്‍ വി എസിനായി.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന അതേ സമയത്ത് ഐ ജി ടോമിന്‍ തച്ചങ്കരിയും ഗള്‍ഫിലുള്ള വിവരം ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ് ആദ്യം ഉന്നയിച്ചത്. വീരേന്ദ്രകുമാറിന്‍റെ ആരോപണം ശ്രദ്ധയില്‍ പെട്ടയുടന്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ചില ഹവാല ഇടപാടുകാരില്‍ നിന്ന് പണം പിരിക്കാന്‍ പിണറായി വിജയനെ സഹായിക്കുന്നതിനാണ് ടോമിന്‍ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചിരുന്നു. തച്ചങ്കരി വിവാദം ഉയര്‍ന്നയുടന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെ പോലെ ഔദ്യോഗിക പക്ഷത്തെ ചില പ്രമുഖര്‍ ഇക്കാര്യത്തില്‍ തച്ചങ്കരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാഹചര്യം കൂടുതല്‍ മോശമാകുന്നത് തിരിച്ചറിഞ്ഞ് പിന്‍‌വാങ്ങുകയായിരുന്നു.

VS's new move! | മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി