Monday, July 12, 2010

ധന്യമീ ജീവിതം

കെ.അനീഷ്കുമാര്‍


'ആരുമായാണോ നമ്മുടെ കൂട്ടുകെട്ട്‌ അവര്‍ നമ്മെ സ്വാധീനിക്കും. ചരിത്രം പരിശോധിച്ചാല്‍ ഭാരതീയര്‍ക്ക്‌ കൂട്ടായി പൗരാണിക ഗ്രന്ഥങ്ങളും ആത്മീയ ഗുരുക്കന്മാരുമുണ്ട്‌. ഇവയെയും കൂട്ടുകാരാക്കാന്‍ ശ്രമിക്കുക.'

ഈയൊരു സന്ദേശത്തോടെയായിരുന്നു കഴിഞ്ഞദിവസം രാവിലെ 7.20ന്‌ അമൃതാചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ധന്യമീദിനം' എന്ന പ്രഭാതപരിപാടി സമാപിച്ചത്‌. നിത്യജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങള്‍ കോര്‍ത്തിണക്കി സരസമായ ഭാഷയില്‍ സംസാരിക്കുന്ന പി.ആര്‍.നാഥനായിരുന്നു പരിപാടി അവതരിപ്പിച്ചത്‌.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന വിവിധ മുഹൂര്‍ത്തങ്ങളും അനുഭവങ്ങളുമാണ്‌ ധന്യമീദിനത്തില്‍ അവതരിപ്പിക്കുന്നത്‌. അതേപോലെ പ്രഭാഷണങ്ങളിലും എഴുത്തിലും ഇത്തരത്തില്‍ ഓരോരുത്തരുടെയും ജീവിതത്തെ സൂഷ്മമായി വിലയിരുത്തുമ്പോള്‍ ശരിതെറ്റുകളെ തിരിച്ചറിയാം. സഹായകമായി കൂട്ടുകെട്ടുകളും പുസ്തകങ്ങളുമണ്ടാകുന്‍ന്മ്‌ അദ്ദേഹം പറയുന്നു.

നമുക്ക്‌ പകര്‍ത്താവുന്ന ജീവിത വിജയത്തിന്റെ ഈ വാക്കുകള്‍ ശരിവെക്കുന്നത്‌ പി.ആര്‍.നാഥന്റെ തന്നെ ജീവിതത്തെയാണ്‌. ആറായിരത്തിലധികം വേദികളില്‍ വ്യത്യസ്തവിഷയങ്ങളില്‍ പ്രഭാഷണം നടത്തിയും ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ എല്ലാ ദിവസവും ധന്യമീദിനം അവതരിപ്പിക്കുന്നതിന്‌ പിന്നിലെ രഹസ്യവും ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.

എഴുത്തിന്റെ വഴിയിലേക്ക്‌
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി കീഴായൂര്‍ ഗ്രാമാന്തരീക്ഷത്തിലാണ്‌ പി.ആര്‍.നാഥന്റെ ജനനമെങ്കിലും എഴുത്തിന്റെ തുടക്കം തിരുവനന്തപുരത്തുനിന്നായിരുന്നു. സാഹിത്യരംഗത്തെ വളര്‍ച്ചയും കലാജീവിതവും കോഴിക്കോട്ടുമായിരുന്നു. ചിത്രകലാ- സംഗീത അധ്യാപകരായിരുന്നു മാതാപിതാക്കളെങ്കിലും കാര്‍ഷികവൃത്തിയായിരുന്നു മുഖ്യതൊഴില്‍. എട്ടുമക്കളില്‍ മൂത്തവനായിട്ടായിരുന്നു പി.ആര്‍.നാഥനെന്ന പയ്യനാട്ട്‌ രവീന്ദ്രനാഥന്‍ ജനിച്ചത്‌. അതിനാല്‍ ഉത്തരവാദിത്തവും കൂടുതലായിരുന്നു. ബാല്യം സാമ്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും അമ്മ പറഞ്ഞുതന്ന നൂറ്‌ കണക്കിന്‌ കഥകള്‍ നെഞ്ചിലേറ്റി വളര്‍ന്നു. ഹൈസ്ക്കൂളിലെത്തിയതോടെ വായനാശീലത്തോടൊപ്പം ചെറുകഥകളും എഴുതിത്തുടങ്ങി. കഷ്ടപ്പെട്ട്‌ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച്‌ 'പത്ത്‌ പൈസ' സ്റ്റാമ്പ്‌ വാങ്ങി നൂറ്‌ കണക്കിന്‌ കഥകള്‍ പത്രമോഫീസുകളിലേക്ക്‌ അയച്ചെങ്കിലും ഒന്നുപോലും വെളിച്ചം കണ്ടില്ല. ആത്മവിശ്വാസത്തിന്റെ ബലത്തില്‍ തളരാതെ വീണ്ടും എഴുതി. ഇങ്ങനെ എഴുതി തെളിഞ്ഞതോടെ ആദ്യകഥ 'കളിത്തോക്ക്‌' കേസരിവാരികയില്‍ പ്രസിദ്ധീകരിച്ചു. അന്നത്തെ സന്തോഷം ഇന്നു പറഞ്ഞറിയിക്കാനാവില്ലെന്ന്‌ പി.ആര്‍.നാഥന്‍ പറയുന്നു.

ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ ബിരുദം നേടി പ്രോവിഡണ്ട്‌ ഓഫീസില്‍ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്ത്‌ എത്തുകയും അവിടുത്തെ സാഹചര്യം സാഹിത്യരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമായി.

പ്രൊഫ.എം.കൃഷ്ണന്‍നായര്‍, ശൂരനാട്‌ കുഞ്ഞന്‍പിള്ള, ടി.എന്‍.ജയചന്ദ്രന്‍ തുടങ്ങിയ സാഹിത്യകാരന്മാരുമായി അടുക്കാനും ഇവരുടെയൊപ്പം നിരവധി സരം ലഭിച്ചു. പാറപ്പുറം, കെ.സുരേന്ദ്രന്‍, തകഴി, കേശവദേവ്‌ തുടങ്ങിയവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതോടെ പി.ആര്‍.നാഥന്റെ എഴുത്ത്‌ ശക്തമാവാന്‍ തുടങ്ങി. ഗുരുത്വത്തിനെക്കാള്‍ വലിയ ആത്മീയശക്തിയില്ലെന്ന്‌ അദ്ദേഹം വിലയിരുത്തുന്നതും ഇവരുടെ കൂട്ടുകെട്ടിനാല്‍ത്തന്നെ. 

യുക്തിവാദിയില്‍ നിന്നും ആത്മീയ പ്രഭാഷകനിലേക്കുള്ള പ്രയാണം
തിരുവനന്തപുരത്ത്‌ സാഹിത്യചര്‍ച്ചകളില്‍ സജീവമായതിനിടെയാണ്‌ യുക്തിവാദ പ്രസ്ഥാനവുമായി പി.ആര്‍.നാഥന്‍ അടുക്കുന്നത്‌. എ.ടി കോവൂര്‍, പവനന്‍ തുടങ്ങിയവരുടെ പ്രേരണയാലും സംസാരത്തിലും ആകൃഷ്ടനായി നിരീശ്വരവാദിയായിത്തീര്‍ന്നു. ഈശ്വരനില്ല എന്ന ചിന്ത പ്രചരിപ്പിക്കാനായി തെരഞ്ഞെടുത്ത വഴിയും എഴുത്തിന്റെതായിരുന്നു.

സന്യാസിമാരെ പരിഹസിച്ച്‌ നോവലെഴുതുക എന്ന ഉദ്ദേശ്യത്തോടെ കന്യാകുമാരിയിലെ സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ അടുക്കലെത്തി. അദ്ദേഹത്തിന്റെ സാമീപ്യവും ആശ്രമത്തിലെ അനുഭവങ്ങളും മനസ്സില്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയും ഭഗവത്ഗീത, ഉപനിഷത്തുക്കള്‍, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളെ അടുത്തറിയാനും കഴിഞ്ഞു. ആധുനിക സാഹിത്യവും പുരാണകൃതികളും കൂട്ടിവായിച്ചപ്പോള്‍ രചനകള്‍ക്ക്‌ തത്വചിന്താപരമായ ഉള്‍ക്കാഴ്ച നിഴലിക്കാന്‍ തുടങ്ങി.

ജീവിതത്തിലെ ഏതെങ്കിലുമൊരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സ്വാമിജി ഉപദേശിച്ചതോടെ അഞ്ചക്കശമ്പളമുള്ള കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ നിന്നു അവധിയെടുത്ത്‌ കന്യാകുമാരി മുതല്‍ ഹിമാലയംവരെ ഭാരതത്തെ അടുത്തറിയാനും ചിന്തകന്‍മാരുമായി കൂടിക്കാഴ്ച നടത്താനുമായി ആദ്യയാത്ര നടത്തി. ആ യാത്ര ഇപ്പോഴും തുടരുന്നു. ഇത്തരം യാത്രകളാണ്‌ പി.ആര്‍.നാഥനിലെ ആധ്യാത്മിക പ്രഭാഷകനെ ഉണര്‍ത്തിയത്‌. 'കന്യാകുമാരിമുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം എഴുതാനും ഇത്‌ തുണയായി. മുപ്പത്തിയഞ്ച്‌ വര്‍ഷമായി പി.ആര്‍.നാഥന്‍ അനുസ്യുതം സഞ്ചരിച്ച നൂറോളം യാത്രകളിലെ അനുഭവങ്ങളാണ്‌ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്‌. കേവലമൊരു യാത്രാവിവരണഗ്രന്ഥമായി ഇതിനെ വിലയിരുത്തരുതെന്നാണ്‌ പി.ആര്‍.നാഥന്‍ അഭിപ്രായപ്പെടുന്നത്‌.

'നിരവധി ഗുരുക്കന്മാരെ യാത്രക്കിടയില്‍ പരിചയപ്പെടാനും ഇടപെടാനും അവസരം ലഭിച്ചു. നിരവധി സൂഷ്മരഹസ്യങ്ങളും അറിവായി. പൗരാണിക ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ധാരാളം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന നാടാണ്‌ ഭാരതം. വിവിധ സംസ്കാരങ്ങളിലെ ഗുരുക്കന്‍മാരും ചരിത്രപൗരാണിക പുസ്തകങ്ങള്‍ സാരാംശം ഉള്‍ക്കൊണ്ട്‌ വായിച്ച്‌ വരുംതലമുറക്ക്‌ വായിക്കാനായി പ്രേരണയേകണം. നിര്‍ഭാഗ്യവശാല്‍ ഇവ വായിക്കാനോ പൗരാണിക സ്ഥലങ്ങളെ കുറിച്ചറിയാനോ, നിത്യനൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളാനോ ആരും ശ്രമിക്കുന്നില്ല. രാമായണത്തിലെ അശ്വമേധംകഥ. കേവലമൊരു അഴിച്ചുവിടലല്ല ഇത്‌ വ്യക്തമാക്കുന്നത്‌. മറിച്ച്‌ ഇന്ദ്രീയങ്ങളുടെ നിയന്ത്രണമാണ്‌ വായിച്ചെടുക്കേണ്ടത്‌.

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പേരുകള്‍ പോലും നമുക്കറിയില്ല. ഇവയെല്ലാം കാണാനും പഠിക്കാനുമായി ധാരാളം വിദേശികളാണ്‌ ഭാരതത്തിലേക്ക്‌ ഒഴുകുന്നത്‌. ഭാരതത്തെയും പൗരാണിക ഗ്രന്ഥങ്ങളെയും മനസ്സിലാക്കിയാല്‍ നമ്മുടെ രചനകളിലും സംഭാഷണത്തിലുമെല്ലാം ആദ്ധ്യാത്മികതയും അതുവഴി ശാന്തതയും പ്രതിഫലിക്കും.

അനുഭവത്തിന്റെ വെളിച്ചത്തില്‍ പി.ആര്‍.നാഥന്‍ തന്റെ യാത്രകളെ വിലയിരുത്തുന്നതിങ്ങനെ.

സിനിമാ സീരിയല്‍ രംഗം
ടാഗോര്‍ പുരസ്കാരം നേടിയ ചാട്ടയെന്ന നോവല്‍ ചലച്ചിത്രമായപ്പോള്‍ തിരക്കഥ, സംഭാഷണം, രചന തുടങ്ങിയവ നിര്‍വ്വഹിച്ചായിരുന്നു പി.ആര്‍.നാഥന്റെ സിനിമാരംഗത്തെക്കുള്ള പ്രവേശനം. ഭരതനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. പ്രേംനസീര്‍ അവസാനമായി അഭിനയിച്ച 'ധ്വനി' ആയിരുന്നു മറ്റൊരു ചിത്രം. മലയാള സിനിമാചരിത്രത്തല്‍ സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം തുടങ്ങിയവ നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര, സ്നേഹസിന്ദൂരം, പൂക്കാലം വരവായി, കേളി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി. രചന നടത്തിയ ചലച്ചിത്രങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതും ശ്രദ്ധേയമായി. രാമുകാര്യാട്ടിന്‌ വേണ്ടി കരിമരുന്ന്‌' എന്ന ചിത്രത്തിന്‌ തിരക്കഥയെഴുതിയെങ്കിലും പുറത്തിറങ്ങിയില്ല. മുമ്പ്‌ കഥകള്‍ എഴുതി പത്രമോഫീസുകളിലേക്ക്‌ അയച്ചപ്പോഴുള്ള പരാജയമായിരുന്നു സിനിമാരംഗത്തും ഉണ്ടായത്‌.

അവാര്‍ഡുകളും കൃതികളും
നോവല്‍, ചെറുകഥ, യാത്രാവിവരണം, തത്വചിന്തക്ക്‌ ഊന്നല്‍ നല്‍കുന്ന കൃതികള്‍, ബാലസാഹിത്യം എന്നിങ്ങനെ സാഹിത്യത്തിലെ വിവിധ മേഖലകളില്‍ തനതു മുദ്രപതിപ്പിച്ച വ്യക്തിയാണ്‌ പി.ആര്‍.നാഥന്‍. ചാട്ട, കരിമരുന്ന്‌, കാശി, സൗന്ദര്യലഹരി, കോട, തുടങ്ങി പന്ത്രണ്ടില്‍പരം നോവലുകള്‍ ഒറ്റക്കല്‍ മൂക്കുത്തി, ഗംഗാപ്രസാദിന്റെ കുതിര തുടങ്ങി പത്തിലധികം ചെറുകഥകള്‍, കന്യാകുമാരി മുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം, ചിരിക്കാനൊരു ജീവിതം, വിജയമന്ത്ര തുടങ്ങിയ തത്വചിന്തക്ക്‌ പ്രാമുഖ്യം നല്‍കുന്ന രചനകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും മലയാളത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

42 കൃതികളില്‍ നിന്നായി 19 അവാര്‍ഡുകളാണ്‌ പി.ആര്‍.നാഥനെ തേടി എത്തിയത്‌. ദല്‍ഹി സാഹിത്യപരിഷത്ത്‌ കുഞ്ചന്‍നമ്പ്യാര്‍, ടാഗോര്‍, പൊറ്റെക്കാട്‌, കലാകേരളം ഗൃഹലക്ഷ്മി, ശ്രീ പത്മനാഭസ്വാമി തുടങ്ങിയവയുടെ പേരിലുള്ള അവാര്‍ഡുകളും വിവേകാനന്ദപുരസ്കാരവുംഉപ്പെടെയുള്ളവയാണിവ.

പി.ആര്‍.നാഥന്റെ ആധ്യാത്മികജ്ഞാനത്തിന്റെ നിലയ്ക്കാത്ത പ്രവാഹമാണ്‌ ധന്യമീദിനത്തിലൂടെ പ്രകാശിതമാവുന്നത്‌. ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ വിവിധ വിഷയങ്ങളെ കുറിച്ച്‌ അദ്ദേഹത്തിന്‌ സംസാരിക്കുവാന്‍ കഴിയുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധിനിച്ച വ്യക്തിയായിരുന്നു മാതാഅമൃതാനന്ദമയിദേവി. കുട്ടിക്കാലത്ത്‌ എന്റെ അമ്മ കഥകള്‍ പറഞ്ഞ്‌ തന്ന്‌ പ്രോത്സാഹിപ്പിച്ചപോലെ ധന്യമീദിനത്തിലും സംസാരിക്കാന്‍ മാതാഅമൃതാനന്ദമയിയുടെ ഹൃദയബന്ധം കരുത്തേക്കി. പ്രേക്ഷകരോട്‌ ഒരിക്കല്‍പറഞ്ഞ കാര്യം പിന്നീട്‌ ആവര്‍ത്തിക്കാറേയില്ല.

വിദേശമലയാളികളാണ്‌ ധന്യമീദിനത്തിന്‌ കൂടുതലെന്നാണ്‌ ലഭിക്കുന്ന ഫോണ്‍ കാളുകള്‍ വ്യക്തമാക്കുന്നത്‌. അവരുടെ ജീവിതപ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗവുമാണ്‌ ഞാന്‍ പറയുന്നുവെന്നാണ്‌ അവരുടെ അഭിപ്രായം. മലയാള ടെലിവിഷന്‍ രംഗത്ത്‌ മെഗാസീരിയലുകള്‍ തുടങ്ങിയ കാലത്ത്‌ മലയാള കുടുംബങ്ങളെ ആകര്‍ഷിച്ച പരമ്പരകളായ സ്കൂട്ടര്‍, അങ്ങാടിപ്പാട്ട്‌, പകല്‍വീട്‌ തുടങ്ങിയ പരമ്പരകളുടെയും രചന പി.ആര്‍.നാഥനാണ്‌ നിര്‍വ്വഹിച്ചത്‌.

മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപത്തിന്റെ കീഴില്‍ പുറത്തിറങ്ങുന സാഹിത്യമാസികയുടെ പത്രാധിപരാണ്‌ പി.ആര്‍.നാഥന്‍. തന്റെ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നിരവധിയാളുകളെ അടുത്തറിഞ്ഞ്‌ അനുഭവങ്ങള്‍ പങ്കുവെച്ച്‌ അവരെ ആശ്വസിപ്പിക്കുന്നതോടൊപ്പം രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലോകരേയും സാന്ത്വനിപ്പിക്കുകയാണ്‌ അദ്ദേഹമിപ്പോള്‍ ചെയ്യുന്നത്‌.


പശ്ചിമഘട്ട സംരക്ഷണത്തിന്‌

ഡോ.സി.എം.ജോയി

ഗുജറാത്ത്‌ സംസ്ഥാനത്തെ തപഥി നദി മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഉദ്ദേശം 1600 കി.മീ. നീളത്തിലുള്ള പശ്ചിമഘട്ടമലമടക്കുകള്‍ നാശത്തിലാണെന്ന്‌ ഏറെനാളായി ശാസ്ത്രസമൂഹത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. തമിഴ്‌നാട്‌, കര്‍ണാടക, കേരളം, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലായി 1.6 ലക്ഷം ചതുരശ്ര കി.മീ.വിസ്തീര്‍ണ്ണമുണ്ട്‌ പശ്ചിമഘട്ട മലകള്‍ക്ക്‌. പ്രതിവര്‍ഷം 500 മുതല്‍ 700 മി.മീ വരെ മഴ ലഭിക്കുന്ന സ്ഥലമാണ്‌ പശ്ചിമഘട്ടം. അതുകൊണ്ടുതന്നെ ലോകത്തിലെ ജൈവവൈവിധ്യ കലവറകളിലൊന്നാണ്‌ ഈ മലമടക്കുകള്‍. ഹിമാലയവും പശ്ചിമഘട്ടവുമാണ്‌ ഭൂമിയിലെ ജൈവവൈവിധ്യ മെഗാസെന്ററുകളായി ഇന്ത്യയില്‍നിന്നും കണക്കാക്കിയിട്ടുള്ള സ്ഥലങ്ങള്‍. അതില്‍ത്തന്നെ പ്രാദേശികമായി കണ്ടുവരുന്ന ഏറ്റവും കൂടുതല്‍ സസ്യജാലങ്ങള്‍ പശ്ചിമഘട്ടത്തിലാണുള്ളത്‌. ദക്ഷിണേന്ത്യയിലെ അന്തര്‍സംസ്ഥാന നദികളായ ഗോദാവരി, കൃഷ്ണ, കാവേരി, കാളിനദി, പെരിയാര്‍ എന്നിവ പശ്ചിമഘട്ട മലമടക്കുകളില്‍നിന്നാണ്‌ ഉല്‍ഭവിക്കുന്നത്‌. ഈ നദികളെല്ലാം കൃഷിയ്ക്ക്‌ ജലം നല്‍കുന്നതിലും ജലവൈദ്യുത പദ്ധതികള്‍ക്കുമായി ഉപയോഗിച്ചുവരുന്നവയുമാണ്‌. പശ്ചിമഘട്ടത്തിന്റെ മുപ്പതുശതമാനവും കാടാണ്‌. ഈ മേഖലകള്‍ ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ "ഹോട്ട്‌ സ്പോട്ട്‌"ആയി കണക്കാക്കപ്പെടുന്നവയാണ്‌. പശ്ചിമഘട്ട വനമേഖലയില്‍ മാത്രം 1741 തരം അതിപ്രധാനമായ സസ്യജാലങ്ങളും 403 തരം പക്ഷികളും ഉണ്ട്‌. ആന, പുലി, സിംഹവാലന്‍ കുരങ്ങ്‌, വിവിധയിനം പാമ്പുകള്‍, കാലില്ലാത്ത ഉരഗങ്ങള്‍, കാട്ടുപോത്ത്‌, തിരുവിതാംകൂര്‍ ആമകള്‍ എന്നീ ജന്തുക്കളുടെ ആവാസവ്യവസ്ഥയാണ്‌ പശ്ചിമഘട്ട കാടുകള്‍. ബോറിവലി നാഷണല്‍ പാര്‍ക്ക്‌, നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക്‌, ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക്‌, ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്‌, ആനമല വൈല്‍ഡ്‌ ലൈഫ്‌ സാഞ്ച്വറി, പെരിയാര്‍ നാഷണല്‍ പാര്‍ക്ക്‌, ഇരവികുളം നാഷണല്‍ പാര്‍ക്ക്‌, നീലഗിരി നാഷണല്‍ പാര്‍ക്ക്‌ എന്നിവ പശ്ചിമഘട്ട മലമടക്കുകളിലെ ആവാസ സംരക്ഷണ കേന്ദ്രങ്ങളാണ്‌. തേയില, കാപ്പി, റബര്‍, കശുവണ്ടി, കപ്പ, പ്ലാവ്‌, മാവ്‌, കമുക്‌, കുരുമുളക്‌, ഏലം, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പൂ എന്നിവ പശ്ചിമഘട്ടമലമടക്കുകളിലെ പ്രധാന കാര്‍ഷിക വിളകളാണ്‌. ഈ വനമേഖല പ്രതിവര്‍ഷം 14 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈയോക്സൈഡ്‌ ആഗീരണം ചെയ്ത്‌ അന്തരീക്ഷം ശുദ്ധമാക്കുവാന്‍ സഹായിക്കുന്നുണ്ട്‌. കേരളത്തിലെ 44 നദികളും ഉല്‍ഭവിക്കുന്നതും പശ്ചിമഘട്ടത്തില്‍നിന്നാണ്‌. ഇതില്‍ കബനി, ഭവാനി, പാമ്പാര്‍ എന്നീ നദികള്‍ മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌. ബാക്കി 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചേരുന്നു. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കാവേരിനദിയുടെ പോഷകനദികളാണ്‌. ജലവൈദ്യുത പദ്ധതികള്‍ക്കായി, ജലസേചനത്തിനായി 40 ഓളം അണക്കെട്ടുകള്‍ കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ പണിതീര്‍ത്തിട്ടുണ്ട്‌. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളുടേയും നിലനില്‍പ്പുതന്നെ ഈ മലമടക്കുകളെ ആശ്രയിച്ചാണ്‌. അന്തരീക്ഷ താപം നിയന്ത്രിക്കുന്നതിലും കാലാവസ്ഥാ മാറ്റം ക്രമീകരിക്കുന്നതിലും മഴയുടെ തോത്‌ നിന്ത്രിക്കുന്നതിലും പശ്ചിമഘട്ട മലകള്‍ക്ക്‌ സുപ്രധാന പങ്കാണുള്ളത.


എന്നാല്‍ ജനസംഖ്യാവര്‍ദ്ധനവും വിനോദസഞ്ചാരവും വന്‍കിട നദീജല പദ്ധതികളും റോഡ്‌ നിര്‍മാണവും പാറപൊട്ടിക്കലും മണ്ണെടുപ്പും ഗ്രാനൈറ്റ്‌ ഖാനനവും കയ്യേറ്റവും കുടിയേറ്റവും കൃഷിയും വനനാശവും റെയില്‍നിര്‍മാണവും രൂക്ഷമായ മണ്ണൊലിപപ്പും ഉരുള്‍പൊട്ടലും ആവാസവ്യവസ്ഥയുടെ ശിഥിലീകരണവും ജൈവവൈവിധ്യശോഷണവും പശ്ചിമഘട്ട മലമടക്കുകള്‍ നേരിടുന്ന ഭീകര പ്രശ്നമാണ്‌. റിസോര്‍ട്ട്‌ നിര്‍മാണത്തിന്റെ പേരിലും മണ്ണെടുപ്പിന്റെ പേരിലും മലകള്‍ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ മലമടക്കുകള്‍ നാഥനില്ലാ കളരിയായി മാറിയിട്ട്‌ നാളേറെയായി. ഇതിന്റെ വെളിച്ചത്തിലാണ്‌ പശ്ചിമഘട്ട സംരക്ഷണം ലാക്കാക്കി പഠനം നടത്തുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ ശാസ്ത്രജ്ഞര്‍ പ്രൊഫ. മാധവ്‌ ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി പതിനാലാംഗ വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010 മാര്‍ച്ചില്‍ നിയമിച്ച്‌ ഉത്തരവായി. അടുത്ത ആറ്‌ മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്‌. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ വെളിച്ചത്തില്‍ ഈ മേഖലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തല്‍, നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും പശ്ചിമഘട്ട സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ വിലയിരുത്തുക, പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, പശ്ചിമഘട്ട ഇക്കോളജി സംരക്ഷണ അതോറിറ്റി സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍, പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള വ്യക്തവും കൃത്യവുമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ്‌ പശ്ചിമഘട്ട ഇക്കോളജി പഠനസംഘത്തിന്റെ പ്രധാന ചുമതലകള്‍. 2010 സെപ്തംബറില്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.


കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരിക്കും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്‌. മൂന്നാര്‍, വയനാട്‌ കയ്യേറ്റങ്ങളും റിസോര്‍ട്ട്‌ നിര്‍മാണങ്ങളും, ആയിരത്തിലധികം വരുന്ന വന്‍കിട പാറമടകള്‍, ദേശീയപാതയ്ക്കായുള്ള മണ്ണെടുപ്പ്‌, അതിരപ്പള്ളി, പൂയംകുട്ടി, പാത്രക്കടവ്‌ തുടങ്ങിയ ജലവൈദ്യുതി പദ്ധതി നിര്‍ദ്ദേശങ്ങള്‍, ശബരി റെയില്‍, വനമേഖലയിലെ ആദിവാസികളുടെ പേരിലുള്ള റോഡുനിര്‍മാണം, രാഷ്ട്രീയ മുതലെടുപ്പിനായുള്ള പട്ടയവിതരണം, സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തല്‍, പശ്ചിമഘട്ട ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, കൃഷിയുടെ പേരിലുള്ള കുടിയേറ്റങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ക്ക്‌ മറുപടിയായിരിക്കും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌. അനിയന്ത്രിതമായുള്ള പശ്ചിമഘട്ട വനമേഖലയുടെ നാശം തടയുന്നതിന്‌ റിപ്പോര്‍ട്ട്‌ സഹായിക്കുമെന്ന്‌ കരുതുന്നു.

മൂന്നാര്‍ വിഷയത്തില്‍ ഈ പഠനറിപ്പോര്‍ട്ട്‌ ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. ഇടനാട്ടിലെ വികസന മാതൃകതന്നെ പശ്ചിമഘട്ടത്തിലെ മൂന്നാര്‍ മലമടക്കുക
ളില്‍ വരുന്നതുമൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കുകയും ബദല്‍ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു. മതപ്രീണനവും വോട്ടുബാങ്കും ലക്ഷ്യംവെച്ചുള്ള കുടിയേറ്റക്കാര്‍ക്കുള്ള പട്ടയവിതരണത്തിലും സമിതി അഭിപ്രായം പറയേണ്ടതായിട്ടുണ്ട്‌. ഇതുമൂലം വയനാട്ടിലും ഇടുക്കിയിലും കാടുകള്‍ നാടായി മാറുന്നതിന്റെ ഇക്കോളജീയ പ്രത്യാഘാതങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കണം. ഇത്‌ നിയന്ത്രിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക്‌ നല്‍കണം. നിലവിലുള്ള സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തി പശ്ചിമഘട്ടം സംരക്ഷിക്കുവാനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി റിപ്പോര്‍ട്ടില്‍ വയ്ക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ അത്‌ പര്യാപ്തമാകണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ക്ക്‌ കൃത്യമായി നിര്‍വചനം നല്‍കണം. വികസന പദ്ധതികളുടെ പേരില്‍ കാലാവസ്ഥ തകിടം മറിക്കുന്ന തലത്തിലേക്ക്‌ കുന്നിടിക്കുന്നത്‌ തടയണം. പശ്ചിമഘട്ട മലമടക്കുകള്‍ കേരളത്തിന്റെ കാര്‍ഷിക, വൈദ്യുതി, ജലസേചന, സാമൂഹിക, വിനോദ സഞ്ചാര, കുടിവെള്ള, കയറ്റുമതി, കാലാവസ്ഥ തുടങ്ങിയ മേഖലകളെ നേരിട്ടു ബാധിക്കുന്നതിനാല്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിച്ചാല്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ കൈക്കൊണ്ട നടപടി ശ്ലാഘനീയമാണ്‌. ഭാരതത്തിലെ ആറ്‌ സംസ്ഥാനങ്ങളുടെ നാശത്തെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ സംരക്ഷിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി നിര്‍മിച്ച സമിതി പൂര്‍ണമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.