Monday, June 28, 2010

ഗുരുനിന്ദ പലവിധം!

                                     കെ.എ. ജോര്‍ജുകുട്ടി  

"റാഗിങ്ങ്" എന്നു കേള്‍ക്കുമ്പോള്‍ താരതമ്യേന പുതിയ ഒരു കലാപരിപാടിയുടെ ഓര്‍മ്മയല്ലേ ഒരുമാതിരി മനുഷ്യര്‍ക്കൊക്കെ ഉണ്ടാവുക? എന്റേയും അനുഭവം അതുതന്നെയായിരുന്നു. ഈയിടെയാണ് എന്റെ കണ്ണു തുറന്നത്.

ആര്‍ഷഭാരതത്തിലെ ഗുരുകുലങ്ങളിലോ പ്ലേറ്റോയുടെ അക്കാദമി പൊലെയുള്ള പ്രാചീനപാശ്ചത്യലോകത്തിലെ വിദ്യാപീഠങ്ങളിലോ റാഗിങ്ങ് അരങ്ങേറിയിരുന്നതായി നമുക്കറിവില്ല. എന്നാല്‍ ഈ ഏര്‍പ്പാടിന് ഒന്നര സഹസ്രാബ്ദത്തിന്റെയെങ്കിലും പഴക്കമുണ്ടെന്നതിന് ഇതാ തെളിവ്: തെളിവ് തരുന്നത് ചില്ലറക്കാരനൊന്നുമല്ല. പാശ്ചാത്യതത്ത്വചിന്തയുടേയും ക്രൈസ്തവദൈവശാസ്ത്രത്തിന്റേയും നെടും തൂണുകളില്‍ ഒരാളായ സെയ്ന്റ് അഗസ്റ്റിന്‍(എ.ഡി. 354-430) തന്നെ. റാഗിങ്ങിന്റെ എരിവും പുളിയും അനുഭവിച്ചറിഞ്ഞയാളാണദ്ദേഹം. അഗസ്റ്റിന്റെ ആത്മകഥ ("കണ്‍ഫഷന്‍സ്") വായിച്ചു നോക്കുകയേ വേണ്ടു കാര്യമറിയാന്‍.

വടക്കന്‍ ആഫ്രിക്കയില്‍ ഇന്നത്തെ ടുണീഷ്യയിലുള്ള കാര്‍ത്തേജ് നഗരത്തിലായിരുന്നു അഗസ്റ്റിന്റെ ഉന്നതവിദ്യാഭ്യാസം. സഹപാഠികളായി കിട്ടിയതോ കുറേ റാഗിങ്ങ് വീരന്മാരെ. ആദ്യമായി കലാലയത്തില്‍ വരുന്ന കുട്ടികള്‍ക്കു ചുട്ടും കൂടി നിന്ന് കൂകി വിളിക്കുകയും അസഭ്യം വര്‍ഷിക്കുകയുമായിരുന്നു അവരുടെ പരിപാടിയെന്ന് അഗസ്റ്റിന്‍ പറയുന്നു.

പിന്നീട് കാര്‍ത്തേജില്‍ തന്നെ അഗസ്റ്റിന്‍ അദ്ധ്യാപകനായി. പഠിപ്പിച്ചിരുന്ന വിഷയ പ്രസംഗകല(Rhetoric). ശിഷ്യന്മാരാണെങ്കില്‍ പഴയ സഹപാഠികളെപ്പോലെ തന്നെയുള്ള അധികപ്രസംഗികളും. അവരുടെ തോന്ന്യാസം അതിരുകടന്നപ്പോള്‍, ഗുരു കാര്‍ത്തേജ് വിട്ടുപോകാന്‍ തീരുമാനിച്ചു. പുതിയ ശിഷ്യന്മാരെ തേടി അഗസ്റ്റിന്‍ പോയത് ഇറ്റലിയിലെ റോമിലേയ്ക്കാണ്. അവിടത്തെ കുട്ടികള്‍ മര്യാദക്കാരും അച്ചടക്കമുള്ളവരുമാണെന്ന് അദ്ദേഹം കേട്ടിരുന്നു. കേട്ടത് തെറ്റല്ലെന്ന് റോമിലെത്തിയപ്പോള്‍ മനസ്സിലാവുകയും ചെയ്തു. എന്നാല്‍ ഈ "മര്യാദരാമന്മാരും" അഗസ്റ്റിനെ പറ്റിച്ചു. സംഗതിയെന്താണെന്നല്ലേ? അവര്‍ മര്യാദയ്ക്കിരുന്നു പഠിക്കുമായിരുന്നെങ്കിലും ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയായി കഴിയുമ്പോള്‍ ഗുരുവിന് ഫീസുകൊടുക്കാതെ സ്ഥലം വിട്ടുകളയുമായിരുന്നത്രെ! കാര്‍ത്തേജിലെ ഉഴപ്പന്മാര്‍ ഈ നെറികേട് കാണിച്ചിരുന്നില്ലെന്ന് അഗസ്റ്റിന്‍ ആ സന്ദര്‍‍ഭത്തില്‍ ഓര്‍ക്കുന്നുണ്ട്!