Thursday, March 11, 2010

സിപിഎമ്മിന്‍റെ എതിര്‍പ്പ്‌ അന്ധ വിശ്വാസങ്ങളോട്‌: ശിവദാസ മേനോന്‍

കൊല്ലം: മത വിശ്വാസങ്ങളുടെ മറവിലുള്ള അന്ധവിശ്വാസങ്ങളേയും ചൂഷണങ്ങളേയുമാണ്‌ സിപിഎം എതിര്‍ക്കുന്നതെന്ന്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം ടി. ശിവദാസമേനോന്‍. സിപിഎം സുഖലോലുപന്‍മാര്‍ക്കുള്ള പാര്‍ട്ടിയല്ലെന്ന തിരിച്ചറിവാണ്‌ അടുത്ത കാലത്തു ചിലരെ പുറത്തു പോകാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രതിനിധികളായി എംപിമാരായിരുന്നപ്പോള്‍ ഇവരുടെ ഈ പറയുന്ന വിശ്വാസങ്ങളോടുള്ള മമത എവിടെയായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ അധികനികുതി കേരളം വേണെ്‌ടന്നു വയ്‌ക്കണമെന്നാണ്‌ ഉമ്മന്‍ ചാണ്‌ടിയുടെ വാദം. എന്നാല്‍പ്പിന്നെ നികുതി ഒഴിവാക്കി രാജ്യത്തെയാകെ വിലക്കയറ്റത്തില്‍ നിന്നു രക്ഷിക്കാന്‍ യുപിഎ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുകൂടേയെന്നും ശിവദാസമേനോന്‍ ചോദിച്ചു.

നിയമം കൊണ്ടു സംരക്ഷിക്കപ്പെടണം ന്യൂനപക്ഷ പദവി

ന്യൂനപക്ഷ പദവിയില്‍പ്പെടുന്ന ഏതെങ്കിലും ഒരു സമുദായം നടത്തുന്നതുകൊണ്ടു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കാനാവില്ലെന്നു നാഷണല്‍ കമ്മിഷന്‍ ഫൊര്‍ മൈനോരിറ്റി എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (എന്‍സിഎംഇഐ) വ്യക്തമാക്കിയിരിക്കുന്നു. ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണു കമ്മിഷന്‍ ഇടപെടല്‍. എങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ളതാണു ചെയര്‍മാന്‍ എംഎസ്എ സിദ്ദിഖിയുടെ നിര്‍ദേശം. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ക്രിസ്ത്യന്‍ മാനെജ്മെന്‍റുകള്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണു ന്യൂനപക്ഷ കമ്മിഷന്‍റെ പുതിയ നിര്‍ദേശമുണ്ടായത്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട സമുദായങ്ങളില്‍ നിന്ന് ആവശ്യത്തിനു കുട്ടികളില്ലെങ്കില്‍ ന്യൂനപക്ഷ പദവി അനുവദിക്കില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദവി നിര്‍ണയിക്കുന്നതു സംബന്ധിച്ചു മുന്‍പും ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്. 2005ല്‍ സുപ്രിം കോടതിയിലുണ്ടായ ഇനംദാര്‍ വിധിയിലാണു ന്യൂനപക്ഷ കമ്മിഷന്‍ ഇപ്പോള്‍ കുറേക്കൂടി വ്യക്തത വരുത്തുന്നത്.

മരണത്തിലും മതവിവേചനം

കണമല ദുരന്തത്തിന്‌ ഇരയായവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണ്‌. സംസ്ഥാനത്ത്‌ അപകടങ്ങളില്‍പ്പെട്ട്‌ ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍ക്ക്‌ സഹായം നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ആ ആനുകൂല്യം നിഷേധിക്കുകവഴി ഹൈന്ദവ ജനസമൂഹത്തിന്റെ താല്‍പര്യങ്ങളും പൗരാവകാശവും ധ്വംസിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌

ഹജ്ജ്‌ തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിയ മുസ്ലീം തീര്‍ത്ഥാടകര്‍ അഗ്നിബാധയില്‍പെട്ട്‌ വെന്തുമരിച്ചപ്പോള്‍ മൂന്നുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായി. അതിന്റെ അടുത്തവര്‍ഷം, 1999ല്‍ പമ്പയില്‍ തിക്കിലും തിരക്കിലുംപെട്ട്‌ 57 അയ്യപ്പന്മാര്‍ ചവിട്ടേറ്റും മാരകമായ പരിക്കേറ്റും മരിച്ച അതിദാരുണമായ സംഭവം മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ആ മൃതദേഹങ്ങള്‍ കേരളത്തില്‍നിന്നും കൊണ്ടുപോകാന്‍ വാഹനസൗകര്യംപോലും നല്‍കിയില്ലെന്നുമാത്രമല്ല, നഷ്ടപരിഹാരമായോ ചികിത്സാ സഹായമായോ എന്തെങ്കിലും നല്‍കാനുള്ള മനുഷ്യത്വപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. വേളാങ്കണ്ണിയിലും മലയാറ്റൂരും പരുമലയിലും ബീമാപള്ളിയിലും തീര്‍ത്ഥാടനം നടത്തുന്ന ക്രൈസ്തവ-മുസ്ലീം സഹോദരങ്ങള്‍ അപകടത്തില്‍പെട്ടപ്പോഴെല്ലാം സഹായഹസ്തവുമായി സര്‍ക്കാരും മന്ത്രിമാരും മിന്നല്‍വേഗത്തില്‍ സംഭവസ്ഥലത്ത്‌ എത്തുകയും ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ച്‌ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുണ്ട്‌.