Sunday, March 14, 2010

പ്രവാസത്തിന്റെ കണ്ണീരും കിനാവും

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ എന്റെ വീട്ടിലെ തൊഴിലാളിയാണ്‌." ഇങ്ങനെ ഏറ്റുപറയുന്ന ഒരാള്‍ക്ക്‌ എത്രകാലം അവിടെ കഴിയാനാവും? "ഇവനെ നാടുകടത്തിക്കോ, അതാ നിങ്ങള്‍ക്ക്‌ നല്ലത്‌" ഹൈസ്ക്കൂള്‍ കാലത്ത്‌ നാടകമെഴുതി നോട്ടപ്പുള്ളിയായവനെ ചൂണ്ടിയുള്ള പോലീസിന്റെ ഈ താക്കീതുകൂടിയായപ്പോള്‍ മുന്നില്‍ പലായനത്തിന്റെ വഴി തുറക്കുകയായിരുന്നു. നേരെ ഉത്തരേന്ത്യയിലേയ്ക്ക്‌. റാഞ്ചിയിലെത്തി വീണ്ടും നാടകരചനയില്‍. റാഞ്ചി, ആഗ്ര, ദല്‍ഹി, ബൊക്കാറോ, ലുധിയാന, മുംബൈ എന്നിവിടങ്ങളില്‍ അരങ്ങേറി.കാരൂര്‍ സോമന്‍ എന്ന എഴുത്തുകാരന്റേയും പ്രവാസിയുടേയും ജീവിതം തുടര്‍ന്നങ്ങോട്ട്‌ പുതിയ വിതാനത്തിലേയ്ക്ക്‌ പ്രവേശിക്കുകയായിരുന്നു. ഇരുപതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യൂറോപ്പ്‌, അമേരിക്ക, ഗള്‍ഫ്‌ എന്നിവിടങ്ങളിലെ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതി. നാടകം, നോവല്‍, കഥാസമാഹാരം, കവിതകള്‍, ലേഖനസമാഹാരം, യാത്രാവിവരണം എന്നിങ്ങനെ പതിനേഴിലേറെ കൃതികള്‍. 'കാണാപ്പുറങ്ങള്‍' യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാള നോവല്‍. 'കടലിനക്കരെ എംബസി സ്കൂള്‍' ഗള്‍ഫില്‍നിന്ന്‌ പ്രസിദ്ധീകരിച്ച ആദ്യ സംഗീതനാടകം. തകഴി അവതാരിക എഴുതിയ 'കണ്ണീര്‍പ്പൂക്കള്‍' നോവലിനുള്ള വിദേശമലയാളി കൗണ്‍സില്‍ പുരസ്ക്കാരം നേടി. 'കറുത്തപക്ഷികള്‍' എന്ന കവിതാസമാഹാരത്തിന്‌ ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്ക്കാരം. നോവലായ 'കിനാവുകളുടെ തീരം' ലിപി ഫൗണ്ടേഷന്‍ പുരസ്ക്കാരം നേടി. 'കദനമഴ നനഞ്ഞപ്പോള്‍' എന്ന നോവലിന്‌ പാറപ്പുറം പ്രവാസി പുരസ്ക്കാരം. നോവലിനുള്ള ആഗോളമലയാളി കൗണ്‍സില്‍ പുരസ്ക്കാരം 'കനല്‍' നേടി. കാരൂര്‍ കൊച്ചുകുഞ്ഞ്‌, കിനാവുകളുടെ തീരം കാവല്‍ മാലാഖ, കത്തനാര്‍ (നോവല്‍) കര്‍ട്ടനിടൂ, കാര്‍മേഘം(നാടകം), കടല്‍ക്കര(സംഗീതനാടകം), സുഗന്ധ സൂനങ്ങള്‍, കടലാസ്‌(കവിതാസമാഹാരം), കാണാപ്പുറങ്ങള്‍, കന്യാവനങ്ങള്‍(കഥാസമാഹാരം), വിയന്നയിലെ സ്വര്‍ഗം(യാത്രാവിവരണം), സൗദിയുടെ മനസ്സില്‍, കഥകളുറങ്ങുന്ന പുണ്യഭൂമി(ലേഖനസമാഹാരങ്ങള്‍)എന്നിവയാണ്‌ മറ്റ്‌ കൃതികള്‍. ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളില്‍ അവസാനിക്കുന്ന മലയാളി എഴുത്തുകാരുടെ പ്രവാസ ജീവിതത്തിന്‌ ഒരു തിരുത്താണ്‌ കാരൂര്‍ സോമന്‍. പതിറ്റാണ്ടുകളായി ലണ്ടനില്‍ താമസിക്കുന്ന ഈ മാവേലിക്കരക്കാരന്റെ മനസ്സുനിറയെ മലയാളഭാഷയും സാഹിത്യവുമാണ്‌.
http://www.janmabhumidaily.com/detailed-story?newsID=43638

No comments: