Saturday, May 8, 2010

പുത്തന്‍കുളം അനന്തപത്മനാഭന്‍

പുത്തന്‍കുളം അനന്തപത്മനാഭന്‍

Posted on: 11 May 2009-ശ്രീകുമാര്‍ അരൂക്കുറ്റി ഉയരക്കേമത്തത്തിനും തലയെടുപ്പിനും മറ്റെന്തിനേക്കാളുമേറെ നിലയും വിലയുമുള്ള ഉത്സവ കേരളത്തില്‍, 'പത്തടിപ്പെരുമ' യുമായി തിരുവിതാംകൂറിന്റെ മണ്ണിലെ ഏറ്റവും വലിയ ഉയരക്കേമന്‍.
പത്തടി ഉയരമുള്ള ഒരാന ഇന്ന് ആനപ്രേമികളുടേയും ആനയുടമകളുടേയുമെല്ലാം സ്വപ്‌നസാക്ഷാത്കാരമാണെങ്കില്‍, ഒരു മാതിരിപ്പെട്ട ഏതൊരു ആനയുടമയോട് ചോദിച്ചാലും തന്റെ ആന 'പത്തടി' എത്തുമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുകളയുന്ന കാലത്ത്, പത്തടിത്തിളക്കത്തില്‍ നിന്നും ഒരു പണമിടത്തൂക്കം പോലും കുറയാത്ത ഒരാനക്കേമന്‍. ഒപ്പം പ്രായക്കുറവിന്റെ ആനുകൂല്യവും പൂത്തന്‍കുളം അനന്തപത്മനാഭനെ മലയാളമണ്ണിലെ മുന്‍നിരപ്പോരാളികളില്‍ പ്രധാനിയാക്കുന്നു.മുപ്പതിനും മുപ്പത്തിയഞ്ചിനും മധ്യേയാവും അനന്തന്റെ പ്രായം. ചില ആനകളെങ്കിലും നാല്പതു വയസ്സുവരെ കാര്യമായ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുള്ള ചരിത്രം മുഖവിലയ്ക്ക്‌ക്കെടുത്താല്‍, ഈ പത്തടിക്കേമന്‍ അല്‍പ്പം കൂടിയൊക്കെ ഉയരംവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.ജന്മം കൊണ്ട് ബീഹാറിയാണ് അനന്തന്‍. അംഗോപാംഗ ലക്ഷണത്തികവുകളേക്കാള്‍ ഏറെ, പെട്ടന്ന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ ആവാത്ത ഉയരം തന്നെയാണ് ബീഹാറികളുടെ തുറുപ്പുചീട്ട്. 'വീണെടുത്ത കൊമ്പുകളും' നിലത്തിഴയുന്ന തുമ്പികൈയും മുറംപോലുള്ള വലിയ ചെവികളും...തേന്‍നിറമാര്‍ന്ന കൊമ്പുകളും......അങ്ങനെയങ്ങനെ മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണ കണക്കുകള്‍ പ്രകാരം അനന്തനെ എല്ലാ ലക്ഷണങ്ങളും തികഞ്ഞവന്‍ എന്ന് വിളിക്കാന്‍ ഒക്കില്ല.കീഴ്‌ക്കെമ്പുകളും, ആനയുടെ വലിപ്പം അനുസരിച്ച് അത്ര വലുതല്ലാത്ത ചെവികളും, കഷ്ടിച്ച് മാത്രം നിലംതൊടുന്ന തുമ്പികൈയും ചെറിയ ന്യൂനതകളായി പറയാം. നല്ല വെളുപ്പ് നിറമാര്‍ന്ന പതിനെട്ട് നഖങ്ങളും ഭംഗിയാര്‍ന്ന മദഗിരിയും ഉയര്‍ന്ന വായൂകൂംഭവും വളവുതിരിവില്ലാത്ത വാലും, പിന്നെ മോശമില്ലാത്ത ഇടനീളവും മേന്‍മകളുടെ ഗണത്തില്‍പ്പെടുത്താം.അതേസമയം, എല്ലാ ലക്ഷണങ്ങള്‍ക്കുമപ്പുറം ഉയരക്കേമത്തവും അതിനു തക്ക തലയെടുപ്പും തന്നെയാണ് അനന്തനെ ഉത്സവനഗരികളുടെ പ്രിയങ്കരനാക്കുന്നത്. തലപ്പൊക്ക മത്സരവേദികളായ ചക്കുമരശ്ശേരി ക്ഷേത്രത്തില്‍ ഒരിക്കല്‍ മംഗലാംകുന്ന് കര്‍ണനെയും, ചെറായി ക്ഷേത്രത്തില്‍ തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെയും നന്നായി വിയര്‍പ്പിച്ചുവിട്ട ശേഷം മാത്രം വഴങ്ങിക്കൊടുത്ത ചരിത്രമുള്ള അനന്തന്‍ ഇപ്പോള്‍ തലപിടുത്തത്തിന്റെ സിദ്ധികളിലൂടെ ഉത്രാളിക്കാവ് പോലെ പാലക്കാടന്‍ മണ്ണിലെ പ്രധാന ക്ഷേത്രങ്ങളിലും അവിഭാജ്യസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നു.ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ ആനകളെയും പൊതുവെ ബീഹാറികള്‍ എന്ന് പറയാറുണ്ടെങ്കിലും അനന്തന്റെ ജന്മദേശം ശരിക്കും ബീഹാര്‍ തന്നെയാണ്. അവിടെ ഒരു ഗ്രാമമുഖ്യന്റെ മകന്‍ മഹിപാല്‍ യാദവ് ഡിഗ്രി പരീക്ഷയില്‍ റാങ്ക് വാങ്ങിയതിന് അയാള്‍ക്കുള്ള വീട്ടുകാരുടെ സമ്മാനമായിരുന്നു ഈ ആനകുമാരന്‍.ആന മദപ്പാടിലേക്ക് എത്തുകയും, ഒപ്പം ഇത്രയും ഉയരമുള്ള ഒരാനയേയുംകൊണ്ട് ഇലക്ട്രിക്‌ലൈനുകള്‍ വളരെ താഴ്ന്ന് കിടക്കുന്ന ബീഹാറിലെ റോഡുകളിലൂടെ നടക്കുന്നത് അപകടകരമായതുകൊണ്ടുമാണ് അവസാനം മഹിപാലിന്റെ കുടുംബം ഇവനെ, കൊല്ലം പുത്തന്‍കുളംകാരനായ ഷാജിക്ക് വില്‍ക്കുന്നത്. അങ്ങനെയവന്‍ തിരുവിതാംകൂറിന്റെയും ആനകേരളത്തിന്റെയും അഭിമാനമായ പുത്തന്‍കുളം അനന്തപദ്മനായി മാറി.-ഫോട്ടോഗ്യാലറിsreekumararookutty@gmail.com

Mathrubhumi

No comments: