Tuesday, May 11, 2010

മോഡിയ്ക്കെതിരെ തെളിവില്ലെന്ന് ബിസിസിഐ


PRO
ഒരു ആവേശത്തിന്‍റെ പുറത്ത് ലളിത് മോഡിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ തലപ്പത്തു നിന്ന് മാറ്റുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തെങ്കിലും ഇനിയെന്ത് എന്ന കാര്യത്തില്‍ ബി സി സി ഐ ഇരുട്ടില്‍ തപ്പുകയാണെന്ന് സൂചന. ഇതിന്‍റെ സൂചനയാണ് ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ മോഡിയ്ക്ക് അഞ്ചു ദിവസം കൂടി സമയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുന്നതിന് മുന്‍പ് തനിക്ക് ചില രേഖകള്‍ ആവശ്യമാണെന്ന് കാണിച്ച് മോഡിയും ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസനും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയത്തിന്‍റെ പകര്‍പ്പുകള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ബി സി സി ഐ മോഡിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മോഡിയും ശ്രീനിവാ‍സനും തമ്മില്‍ നടത്തിയ ഇ മെയില്‍ ആശയവിനിമയത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ലളിത് മോഡി: വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് താങ്കള്‍ നല്‍കിയ നോട്ടീസില്‍, എന്‍റെ നടപടികള്‍ കാരണം ബി സി സി ഐയുടെ പ്രതിച്ഛായ നഷ്ടമായെന്ന് വിവിധ വ്യക്തികളില്‍ നിന്നും ബി സി സി ഐ ഭാരവാഹികളില്‍ നിന്നും പരാതി ലഭിച്ചതായി പറയുന്നു. ആരൊക്കെയാണ് പരാതി നല്‍കിയത്. അതിന്‍റെ പകര്‍പ്പ് താങ്കളുടെ കൈവശം ഉണ്ടോ ?

ഇതിന് ശ്രീനിവാസന്‍ നല്‍കിയ മറുപടി: ബി സി സി ഐയുടെ പ്രതിച്ഛായ നഷ്ടമാക്കിയെന്ന് സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ തന്നെ പരാതി പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ബി സി സി ഐയ്ക്ക് മാത്രമല്ല ക്രിക്കറ്റിന്‍റെ മൊത്തം പ്രതിച്ഛായ തന്നെ മോശമാക്കിയെന്ന് താങ്കള്‍ക്കും അറിവുള്ളതാണല്ലൊ. ഈ സമയത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ താങ്കളുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ.

ലളിത് മോഡി: എനിക്ക് മൂന്ന് ഫ്രാഞ്ചൈസികളില്‍ വ്യാജ ഓഹരി പങ്കാളിത്തമുണ്ടെന്ന് താങ്കള്‍ പറയുന്നു. ഇതെ തെളിയിക്കാനാവശ്യമായ രേഖകള്‍ ഉണ്ടെങ്കില്‍ നല്‍കണം.

ശ്രീനിവാസന്‍: താങ്കള്‍ക്ക് മൂന്ന് ഐ പി എല്‍ ഫ്രാഞ്ചൈസികളില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് പറഞ്ഞത് മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണ്. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍. താങ്കളും ഈ റിപ്പോര്‍ട്ടുകള്‍ കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. ഈ മാധ്യമ റിപ്പോര്‍ട്ടുകളുടെ കോപ്പി ഇപ്പോള്‍ ഞങ്ങളുടെ കൈവശമില്ല.

ലളിത് മോഡി: ഫ്രാഞ്ചൈസി ലേലത്തിന് മുന്‍പ് വിവിധ കോര്‍പറേറ്റുകള്‍ക്ക് ഞാന്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് നോട്ടീസില്‍ പറയുന്നു. എന്തു സന്ദേശമാണ് ഞാന്‍ കൈമാറിയതെന്നും അര്‍ക്കാണ് ഞാന്‍ വിരങ്ങള്‍ കൈമാറിയതെന്നും വ്യക്തമാക്കണം.

ശ്രീനിവാസന്‍: നിര്‍ണായക വിരങ്ങള്‍ നല്‍കിയെന്ന് പറയുന്ന വ്യക്തിയുടെ പേര് പുറത്തു വിടാ‍ന്‍ കഴിയില്ല. ആവശ്യപ്പെട്ടാല്‍ ഇത് വാക്കാല്‍ വ്യക്തമാക്കാം.

ലളിത് മോഡി: കൊച്ചില്‍ ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടുന്നത് ബി സി സി ഐ പ്രസിഡന്‍റിന്‍റെ മുന്‍‌കൂര്‍ അനുമതിയോടെയേ പാടുകയുള്ളൂവെന്ന് നോട്ടീസില്‍ പറയുന്നു. ഇങ്ങനെ ഒരു മാര്‍ഗനിര്‍ദേശം നിലവിലുണ്ടോ. ഉണ്ടെങ്കില്‍ അതിന്‍റെ രേഖകള്‍ നല്‍കുക.

കൊച്ചി ടീമുമായുള്ള ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടാന്‍ വൈകുന്നതിലുള്ള ആശങ്ക താങ്കളെ നേരിട്ട് അറിയിച്ചിരുന്നു. കരാര്‍ ഒപ്പിടാ‍ത്തത് നീതികേടാണെന്നും താങ്കളെ നേരിട്ട് ധരിപ്പിച്ചിരുന്നു

No comments: