Saturday, March 13, 2010

കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ മാറ്റം അന്ധാളിപ്പിക്കുന്നത്‌

(പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കിലെ മാരൂരില്‍ ജനിച്ച പി ബി ജയപാലന്‍ മാസ്റ്റര്‍ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദി - സംസ്‌കൃതം അധ്യാപകനായി ഇരുപത്തേഴു വര്‍ഷം പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലയിലെ കടവല്ലൂരില്‍ സ്ഥിരതാമസമാക്കിയ ജയപാലന്‍ മാസ്റ്റര്‍ ഇടതുപക്ഷ അനുഭാവമുള്ള കെ ജി ടി എ, കെ എസ്‌ ടി എ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ്‌ എന്ന നിലയില്‍ തികഞ്ഞ ആദര്‍ശശുദ്ധി പുലര്‍ത്തി ജീവിക്കുന്ന മാസ്റ്റര്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഇക്കാലത്ത്‌ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ അന്ധാളിപ്പ്‌ സൃഷ്‌ടിക്കുന്നവയാണ്‌. ഈ മാറ്റങ്ങളെ മാസ്റ്റര്‍ എങ്ങിനെ കാണുന്നുവെന്ന്‌ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു).


? മാഷ്‌ പിന്നിട്ട ബുദ്ധിമുട്ടുള്ള വഴികളുണ്ട്‌. കൂലിവേല ചെയ്‌ത കാലത്തെപ്പറ്റിയൊക്കെ പലപ്പോഴായി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ഇന്നിപ്പോള്‍ മാഷ്‌ റിട്ടയറായി. കുറെപ്പേരെ പഠിപ്പിച്ചു. ചില ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുതന്നെ ഇപ്പോഴും ജീവിക്കുന്നു. ഈയൊരു കമ്മ്യൂണിസ്റ്റ്‌ ജീവിത രീതി എങ്ങനെയാണ്‌ ഉള്ളില്‍ കടന്നുവന്നത്‌?
ജയപാലന്‍ മാസ്റ്റര്‍: ഞാനൊക്കെ കണ്ടുവളര്‍ന്നത്‌ അധ്വാനത്തിന്റെ മഹത്വവും ഐക്യത്തിന്റെ പ്രാധാന്യവും ഉറപ്പിച്ചുപറയുന്ന കമ്മ്യൂണിസ്റ്റുകാരെയാണ്‌. സ്‌നേഹം, സഹകരണം, ആവശ്യങ്ങള്‍ പരസ്‌പരം പങ്കുവെക്കുന്ന ഒരു കൂട്ടായ്‌മ അതൊക്കെ അക്കാലത്തെ സവിശേഷതയാണ്‌. പ്രത്യേകിച്ച്‌ നേതാവില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അടുത്തുള്ള വീടുകളിലെ ആളുകള്‍ സഹകരിക്കും, സംഘടിക്കും, ചര്‍ച്ച ചെയ്യും എന്നിട്ടൊരാളെ അങ്ങോട്ടു പറഞ്ഞുവിടും. ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച്‌ സെക്രട്ടറി എന്നൊന്നും പറയുന്ന പ്രമാണികളില്ല. ഒരാളുടെ പേരു വന്നാല്‍ തന്നെ അയാള്‍ക്ക്‌ അസൗകര്യമുണ്ടെങ്കില്‍ മറ്റൊരാള്‍ പകരക്കാരനാകുമായിരുന്നു. നമുക്കു സ്വീകരിക്കാന്‍ പറ്റാവുന്ന തീരുമാനങ്ങള്‍ മാത്രമേ നേതൃത്വത്തില്‍ നിന്ന്‌ ഞങ്ങള്‍ സ്വീകരിക്കുമായിരുന്നുള്ളൂ. അന്ന്‌ കമ്മ്യൂണിസം വളരേണ്ടത്‌ ഒരു ആവശ്യമായിരുന്നു. അതുകൊണ്ടാവാം അടിച്ചേല്‌പിക്കലോ, ഇന്നത്തെപ്പോലെ പിരിച്ചുവിടലോ, പുറന്തള്ളലോ ഉണ്ടായിരുന്നില്ല.

No comments: