Tuesday, March 23, 2010

എച്ചിക്കാനത്തെ അളക്കാറായില്ല

പുതിയ മലയാള കഥാസാഹിത്യത്തെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരന്റേത്. ഉത്തരാധുനിക കഥാ പരിസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥകളാണ് ഈ എഴുത്തുകാരന്റേത്. സിനിമ, ടെലിവിഷന്‍ സീരില്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇതാ -

അരുണ്‍ തുളസീദാസ് - സന്തോഷ് എച്ചിക്കാനത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ വായനക്കാരായ മലയാളികള്‍ക്ക് ഓര്‍മ്മവരുന്ന ഒരു പേരാണ് “കൊമാല” എന്നത്. പെഡ്രോ പരാമ സാഹിത്യലോകത്ത് സൃഷ്ടിച്ച പുതുമയുടെ മണവും അനുഭവപരിസരവുമാണ് കൊമാലയും മലയാളിക്ക് നല്‍‌കിയത് ഇത് ശരിക്കും മലയാളിയുടെ ഭാവുകത്വത്തിനേറ്റ ഒരു ആഘാതവും കൂടിയായിരുന്നു. അതെ പറ്റി?

സന്തോഷ് എച്ചിക്കാനം - പെഡ്രോ പരാമ സൃഷ്ടിച്ച അനുഭവ പരിസരത്തില്‍ നിന്നല്ല കൊമാല ഉണ്ടാവുന്നത്. ഞാന്‍ പ്രാഥമികമായും കാര്‍ഷിക ജീവിത പരിസരത്തില്‍ നിന്നുള്ള ആളാണ്. ഞാന്‍ ജീവിതം പഠിച്ചിട്ടുള്ളത് അവിടെനിന്നാണ് കാലത്ത് പോയി വെള്ളരിവള്ളികള്‍ നനയ്ക്കുകയും പൂക്കള്‍ വച്ചുപിടിപ്പിക്കുകയും മറ്റുതരത്തിലുള്ള കൃഷി നടത്തുകയും കാളകള്‍ക്ക് പേരിടുകയും അവയുടെ കൂടെ നടക്കുകയും അവയ്ക്ക് പുല്ലിട്ട് കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു അനുഭവ പരിസരമായിരുന്നു എന്റെ കുട്ടിക്കാലം.

എത്ര കാലം നാഗരികജീവിതം നയിച്ചാലും മനസില്‍ ഞാനിപ്പോഴും ഒരു കര്‍ഷകന്റെ മകന്‍ തന്നെയാണ്. അത്തരത്തിലുള്ളൊരു മാനസിക അവസ്ഥയില്‍, ഗ്ലോബലൈസേഷന്റെ ഭാഗമായിട്ട് കാര്‍ഷിക മേഖലയ്ക്കുണ്ടാവുന്ന വലിയ വലിയ ആഘാതങ്ങള്‍, മറ്റേതൊരു നാഗരികനെയും സ്പര്‍ശിക്കുന്നതില്‍ കൂടുതലായിട്ട് എന്നെ സ്പര്‍ശിക്കും. അത്തരത്തിലുള്ള ഒരു പ്രമേയം മനസില്‍ സൂക്ഷിച്ചാണ് ഞാന്‍ കൊമാല എന്ന കഥ എഴുതുന്നത്.

http://malayalam.webdunia.com/newsworld/news/currentaffairs/0901/18/1090118044_1.htm


http://malayalam.webdunia.com/newsworld/news/currentaffairs/0901/26/1090126057_1.htm

http://malayalam.webdunia.com/newsworld/news/currentaffairs/0901/31/1090131065_1.htm

No comments: