Wednesday, January 20, 2010

നായ്ക്കാട്ടം പല കഷണങ്ങളാക്കിയാല്‍



ഒരു ചൊല്ലുണ്ട് - താന്‍ ഇരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ നായ ഇരിക്കും. പഴം വാക്കല്ലെ. പതിരുണ്ടാവില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഏറെക്കുറെ ശരിയുമാണ്. ഇവിടെ ആര്‍ക്കും പൊതുജനത്തിന്‍റെ തലയില്‍ മൂത്രമൊഴിക്കുകയൊ അപ്പിയിടുകയൊ ചെയ്യാം. ആര്‍ക്കും എവിടെയും തുപ്പാം. എവിടെയും വെളിയ്ക്കിറങ്ങാം. ആര്‍ക്കും ഭിക്ഷാടനം നടത്തി ലക്ഷങ്ങള്‍ ഉണ്ടാക്കാം. മണിചെയിന്‍ നടത്തി ആള്‍ക്കാരെ വഞ്ചിക്കാം. എവിടെയും ബോംബിടാം.ആരെയും കുത്തിക്കൊല്ലാം. തീവ്രവാദികള്‍ പൊതുജനത്തിനെ വെടിവെച്ച് കൊല്ലുന്നത് സകല മീഡിയയും തല്‍സമയ പ്രക്ഷേപണം നടത്തിയിട്ടും അവന് നീതികിട്ടാന്‍ കോടതിയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിടാം. മേരാ ഭാരത് മഹാന്‍. അല്ലാതെന്തു പറയാന്‍.
ഇതൊക്കെ ഇന്ത്യാ മഹാരാജ്യത്തെ നടക്കു. പണ്ട് മേനക ഗാന്ധി മന്ത്രിയായിരുന്നപ്പോള്‍ ഒരു ഇണ്ടാസിറക്കി. തെരുവു നായ്ക്കളെ കൊല്ലരുത്. അതിനെ എന്തു ചെയ്യണമെന്ന് മേനക പറഞ്ഞില്ല. അതുകൊണ്ട് മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും നായ് വേട്ട നിര്‍ത്തി. അവ തെരുവില്‍ പെറ്റുപെരുകി. സ്ഥലം പോരാഞ്ഞപ്പോള്‍ റെയില്‍വെസ്റ്റേഷനുകളിലേക്കും മറ്റുപൊതുസ്ഥലങ്ങളിലേക്കും കുടിയേറി.
നല്ല കാര്യം. നിയമം വരുന്നതോടെ മന്ത്രിമാരുടെ ഉത്തരവാദിത്വം തീര്‍ന്നു. അതിന് ഭവിഷ്യത്തുകള്‍ വല്ലതുമുണ്ടെങ്കില്‍ പൊതുജനം അനുഭവിച്ചു തീര്‍ക്കുക. കൊല്ലരുതെന്ന് പറഞ്ഞാല്‍ മാത്രം കടമ തീരുന്നില്ല. ഈ നായ്ക്കളെയൊക്കെ ആരു സംരക്ഷിക്കും. ഉടമകളുണ്ടാവുമ്പോഴെ സംരക്ഷണവും ഉത്തരവാദിത്വവും ഉണ്ടാവൂ എന്നു കൂടി സര്‍ക്കാര്‍ ഓര്‍ക്കണം
മുംബെ സബേര്‍ബന്‍ സ്റ്റേഷനുകളിലെ പതിവു കാഴ്ചയാണ് അലഞ്ഞു തിരിയുന്ന നായ്ക്കള്‍. മൂത്രമൊഴിക്കുന്ന നായ്ക്കള്‍, ഉറങ്ങുന്ന നായ്ക്കള്‍, കാവാത്തു നടത്തുന്ന നായ്ക്കള്‍, കടിപിടികൂടുന്ന നായ്ക്കള്‍ ഇങ്ങനെ പോവുന്ന നായ്ക്കളുടെ വക ഭേദങ്ങള്‍. ഇതൊന്നും റെയില്‍വെ കണ്ട മട്ടുമില്ല. ഇതൊക്കെ മനുഷ്യരും ചെയ്യുന്നതല്ലെ. പിന്നെയെന്താ നായക്കള്‍ക്കു ചെയ്താല്‍? അങ്ങനെയാവാം റെയില്‍വെ കരുതുന്നുണ്ടാവുക. മൃഗസ്നേഹത്തിന്നുള്ള അവാര്‍ഡ് ഇക്കുറിയെങ്കിലും റെയില്‍വെക്കു കൊടുക്കണം.
ഇത്രയും ജനനിബിഡമായ സ്റ്റേഷനുകളില്‍ പട്ടിയും പാമ്പും പെരുച്ചാഴിയും വിഹരിച്ചാല്‍ റെയില്‍വെക്ക് എന്തു ചേതം? നഷ്ടം പൊതുജനത്തിന് മാത്രം.
വലിയ ഗീര്‍വാണങ്ങളടിച്ചു നടക്കുന്ന മന്ത്രിമാര്‍ക്ക് ഇതൊക്കെ നോക്കാന്‍ നേരമെവിടെ! റെയില്‍വെക്ക് ഏറ്റവും കൂടുതല്‍ റവന്യൂ നേടികൊടുക്കുന്ന മുംബെ റീജ്യനെ അവഗണിക്കുന്നതില്‍ റെയില്‍ മന്ത്രാലയം എന്നും മുന്നിലുണ്ട്. ഒരൊറ്റെ പ്രതിവിധിയെയുള്ളു - ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന യു.പി.ക്കാരനെയും ബീഹാറിയേയും പോലെ മുംബെക്കാരനും യാത്ര ചെയ്യുക
അടുത്തിടെ ഒരു പത്ര വാര്‍ത്ത കണ്ടു - ദീര്‍ഘദൂര ട്രെയിനുകളില്‍ അവസാനത്തെ ബോഗി അടച്ചിടുന്നു. അതില്‍ ജനം യാത്ര ചെയ്യേണ്ടേന്നാണ് റെയില്‍വെയുടെ തീരുമാനം. തണുപ്പുകാലത്ത് മൂടല്‍മഞ്ഞു കാരണം അപകടങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അവസാന ബോഗിയിലുള്ളവര്‍ക്ക് പരിക്കുകള്‍ പറ്റാതിരിക്കാനാണത്രെ ഈ തീരുമാനം. എന്തൊരു ദീര്‍ഘദൃഷ്ടി!
ഒരു കാര്യത്തില്‍ മമ്തയ്ക്കും ഇ.അഹമ്മദിനും അഭിമാനിക്കാം. അവരുടെ സാമ്രാജ്യത്തില്‍ സഹജീവികള്‍ക്കും സ്ഥാനമുണ്ടെന്ന് തെളിയിച്ചതിന്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും അതാണല്ലോ.



ഇവരെയൊക്കെ

പറഞ്ഞിട്ടെന്താ കാര്യം. നായ്ക്കാട്ടം പല കഷണങ്ങളാക്കി അതില്‍ ഏതാ നല്ലതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. അതുപോലെത്തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളും മന്ത്രിമാരും അവരുടെ ശിങ്കിടികളായ ഉദ്യോഗസ്ഥ വൃന്ദവും.
എല്ലാം ഒരുപോലെ.

4 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സുഹൃത്തെ,
നല്ല പോസ്റ്റ്.
മനേകാ ഗാന്ധിക്ക് തെരുവുകളിലൂടെ അലഞ്ഞു നടക്കുന്ന പട്ടികളുടെ കടിയേറ്റിട്ടില്ല. അവരുടെ പൊക്കിളിനു ചുറ്റും പേപ്പട്ടി വിഷബാധയുണ്ടാവാതിരിക്കാന്‍ ഇഞ്ചക്‍ഷന്‍ എടുക്കേണ്ടി വന്നിട്ടില്ല. അവരുടെ പട്ടിപ്രേമം പണക്കൊഴുപ്പിന്റെ കപടനാട്യമാണ്. തെരുവു നായ്ക്കളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നുള്ള തീരുമാനമെടുക്കുവാനുള്ള അധികാരം ഗ്രാമ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്‍കി ഈ നിയമം ഭേദഗതി ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.

muralidharan p p said...

അഭിപ്രായത്തിന് നന്ദി

lekshmi. lachu said...

nalla post..

muralidharan p p said...

നന്ദി