Showing posts with label എന്‍റെ കുറിപ്പുകള്‍. Show all posts
Showing posts with label എന്‍റെ കുറിപ്പുകള്‍. Show all posts

Friday, August 13, 2010

കത്തുകളിലെ അക്ഷര സുഗന്ധം

കത്തുകള്‍ക്കു വേണ്ടി പോസ്റ്റുമാനേയും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.  കാലം മാറി.  കഥ മാറി.  പതുക്കെ പതുക്കെ ആയിരുന്നു അതിന്‍റെ വഴി മാറല്‍.  ആദ്യം ഒരുവിധം എല്ലാ വീടുകളിലും ലാന്‍ ഫോണുകള്‍ എത്തി.  പിന്നെ മൊബൈല്‍ ഫോണുകളുടെ സാന്നിദ്ധ്യം വിളിച്ചറിയച്ചു കൊണ്ടുള്ള കാലമെത്തി.  അവിടെ നിന്നും ഒരുപാടു കാതം നമ്മള്‍ മുന്നോട്ടു പോയി. ഇമെയില്‍, എസ്.എം.എസ് അടക്കി വാഴുന്ന ഈ കാലത്ത് കത്തുകള്‍ക്ക് എന്ത് പ്രസക്തി എന്ന ചോദ്യം സ്വാഭാവികം.

എങ്കിലും കത്തുകളോടുള്ള മാനസികമായ ഒരടുപ്പം ഇവയ്ക്കൊന്നുമില്ലെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.  കത്തുകളിലൂടെ ഈ ദുനിയാവിലുള്ള എന്തിനേക്കുറിച്ചും പറയാനും ചര്‍ച്ച ചെയ്യാനും കഴിയുന്നു എന്നു തന്നെയാണ് അതിന്‍റെ പ്രസക്തി.  ഓരോ കത്തും ഒരോ വ്യക്തിയുടേയും കൈയ്യൊപ്പു പതിഞ്ഞതാണ്. അത്തരത്തിലുള്ള ഒരു കത്ത് ഇവിടെ ചേര്‍ക്കുന്നു - വീണ്ടും വീണ്ടും വായിച്ചു ചിന്തിച്ചിട്ടുള്ള ഒരു കത്ത്. പിന്നെ ഒരു പാടു ചിരിച്ചിട്ടുള്ള കത്ത്.   എന്ത് കച്ചറയും ഇമെയിലാക്കി forward ചെയ്ത് inbox നിറയ്ക്കുന്ന ഈ നെറ്റ് യുഗത്തില്‍ കത്തുകളുടെ പ്രസക്തി അത് തരുന്ന അക്ഷര സുഗന്ധം തന്നെയാണെന്ന് തോന്നുന്നു.

***************
പ്രിയപ്പെട്ട മുരളിയേട്ടാ,

താനയച്ച എഴുത്തു കിട്ടി.  റേഷനില്‍ improvement കണ്ടതില്‍ സമാധാനം തോന്നി.  എങ്കിലും പഴയ മോഡലില്‍ എത്തീട്ട് ല്യ ട്ട്വോ.  പിന്നെ,  താനെഴുതീല്യേ - 'എഴുതാന്‍ പലതുമുണ്ട്..പക്ഷെ...' ന്ന്.  ഈ 'പക്ഷെ' ക്ക് എന്‍റെ അടുത്ത് പ്രസക്തില്യാലോ.....തനിക്കെഴുതാന്‍ തോന്നണതെന്തും എനിക്ക് തുറന്നെഴുതാം.

അവിടുത്തെ വിശേഷങ്ങള്‍ - (കേട്ടു ബോറടിച്ച ഒരു ചോദ്യമായിരിക്കുമല്ലേ?) എല്ലാം എഴുതൂ.  ഞാന്‍ ദിവസങ്ങളിങ്ങനെ കഴിക്കുന്നു.  ഉണ്ടും, ഉറങ്ങിയും - ഡയാമീറ്റര്‍ കൂടിക്കൂടി വര്ണ്ണ്ട്.  എല്ലാവരടേം എഴുത്തുകളുണ്ട്.  മോഹനേട്ടന്‍ ഒരു ഫോട്ടോ അയച്ചു തന്നിട്ടുണ്ട് - ( with താടി ).  ഞാന്‍ കരിമ്പുഴ പോയിരുന്നു.  രാധാകൃഷ്ണനെ കാണാന്‍ പറ്റീല്യ.  എന്‍റെ കൂട്ടുകാരികള്‍ക്കെല്ലാം സുഖം തന്നെ.  Ex.Sethu ഇവിടെ വന്നിരുന്നു.  വിമല മലേഷ്യയില്‍ ചെന്ന് എഴുത്തു വന്നു.  മൂപ്പത്തി അവിടെ 'all kinds of' സുഖം അനുഭവിക്കുന്നു.  എന്‍റെ ഒരു ക്ലാസ്മേറ്റ് (പത്മജ) ബോംബെയിലെത്തിയിട്ടുണ്ട് (with കെട്ട്യോന്‍).  അയാള്‍ക്ക് naval dockyard ലാണ് ജോലി.  പേര് ദേവപ്രസാദ്.  പത്മ ആള് സുന്ദരിക്കുട്ട്യാ ട്ട്വോ.


എനി നമ്മുടെ വിമര്‍ശന വിഷയമാകേണ്ട സംഗതി - WIFE എന്നാല്‍ Wonderful...................എന്ന് എഴുതീലോ.  ഭാര്യ എന്ന സ്ത്രീ (whether it may be an instrument, an ornament, a beautiful thing for the attraction of the showcase) യെപ്പറ്റി പലര്‍ക്കും പല outlook ആയിരിക്കൂലോ - മറിച്ചും.  നമ്മുടെ Golden bell നെപ്പോലുള്ള പാര്‍ട്ടിക്ക് ഭര്‍ത്താവ് ച്ചാല്‍ .............(ഞാന്‍ മുഴുമിപ്പിക്കണോ മുരളിയേട്ടാ?) പുരുഷന്മാരില്‍ മിക്കവരും (exception ഉണ്ടേ) പെണ്ണിനെ instrument ആയി കാണുന്നവരാകുമെന്നത് നിഷേധിക്കാന്‍ കഴിയ്വോ.  നിഷേധിക്കാന്‍ മുതിരുന്നെങ്കില്‍ അതിനു മുമ്പ് മലയാളനാടില്‍ പ്രസിദ്ധീകരിച്ചു വരുന്ന 'വീണ്ടും ഭാര്യമാര്‍ കഥ പറയുന്നു' എന്ന ലേഖനം വായിക്കാനപേക്ഷ.  (ഇത് ഇവിടത്തെ ഭാര്യമാര്‍ K.G.Sethunath ന് എഴുതുന്ന എഴുത്തുകളാണ്)

ഭാര്യമാരെ തനിക്കു തുല്യരായി കാണുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന സത്യവും നിഷേധിക്കുന്നില്യ.  പക്ഷെ, അധികപേരും കൂടെ കൊണ്ടുനടക്കാന്‍ മാത്രമുള്ള (സൌന്ദര്യമുള്ളതാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) ഒരുപകരണം മാത്രായിട്ടാണ് പെണ്ണിനെ കാണുന്നത്.  സ്ത്രീകളും ഒട്ടും വ്യത്യസ്തരല്ല ട്ട്വോ.  ഭര്‍ത്താവിന്‍റെ ഒരു പ്രദര്‍ശന വസ്തുവാകാന്‍ മാത്രെ മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നുള്ളൂ ല്ലേ.  സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ്, (കാണാവുന്ന സ്ഥലത്തെല്ലാം) പട്ടു ചേലയുടുത്ത്, നഖം നീട്ടി പെയിന്‍റടിച്ച്, ഷാമ്പൂവിട്ട് മുടി പറപ്പിച്ച്, പാദസരം കിലുക്കി നടക്കുന്ന ഭാര്യ (സ്ത്രീ) ഇത് പുരുഷന്, ഷോകേസില്‍ വെയ്ക്കുന്ന മനോഹരമായ ഒരു പ്രതിമ എന്നല്ലാതെ മറ്റെന്താണ്?  ഇവിടെ 'സ്ത്രീ പുരുഷ സമത്വം' വേണമത്രെ - ഈ സമത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നവരോ - മേല്‍പ്പറഞ്ഞവരല്ലേ.  സൌന്ദര്യം മാത്രം കണ്ട്, enjoyment നുള്ള instrument ആയി പെണ്ണിനെ ഉപയോഗിക്കുന്ന പുരുഷന്മാരുടെ സ്ഥിതിയും ദയനീയം തന്നെ.  ഈ സൌന്ദര്യം ച്ചാ എന്താണാവോല്ലേ.  'കവിതയെഴുതുന്ന കണ്ണുകളും,.......ചാമ്പക്കാ ചുണ്ടുകളും..........' ഇങ്ങനെ പോകുന്നില്ലേ സ്ത്രീ സൌന്ദര്യം?  പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതെല്ലാം അര്‍ത്ഥശൂന്യമാവില്ലേ (Iam ignorant of it.........) പരസ്പരമുള്ള സ്നേഹത്തിനു മുന്നില്‍ ഈ ദേഹത്തിനു വല്ല പ്രസക്തിയുമുണ്ടോ?  ഇല്ലെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ഒരാള്‍ക്കേ സ്നേഹിക്കാന്‍ കഴിയൂ എന്ന വിശ്വാസക്കാരിയാണ് ഞാന്‍.  ഒരുപക്ഷെ, എന്‍റെ ഈ അഭിപ്രായത്തോടു യോജിക്കാത്ത ഒരാളെയായിരിക്കാം എനിക്കു കിട്ടുക.  ഞങ്ങള്‍ക്കെന്നും വെറും സമാന്തര രേഖകളായേ പോവാന്‍ കഴിയൂ എന്നെനിക്കു തോന്ന്ണു.  വിമര്‍ശനം നീട്ടുന്നില്യ [ഇതിനുള്ള പ്രതികരണവും പ്രതീക്ഷിക്കട്ടെ...........?]

ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നൂല്യ.  ഒരു proposal നടക്കുന്നു.  വിദ്വാന്‍ jamshedpur ലാണ്.  ജാതകമൊക്കെ യോജിച്ചുപോലും.  എനി ചെലപ്പോ August-Sept ആയി വരുമത്രെ.  അപ്പോ interview ഉണ്ടാവാന്‍ chance ഉണ്ട്.  പക്ഷെ ഉയരത്തിന്‍റെ കാര്യം അല്‍പം പരുങ്ങലിലാണെന്നു കേട്ടു (പ്രശ്നം ആശാന്‍റെ മാതാപിതാക്കള്‍ക്ക്) എന്നെ സംബന്ധിച്ചേടത്തോളം അടുത്തൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല.  പിന്നെ, പേര് എനിക്കറീല്യ.  എന്തോ അതൊന്നും അന്വേഷിക്കാന്‍ താല്‍പര്യം തോന്നീല്യ.  സ്വഭാവ ഗുണത്തെപ്പറ്റിയൊക്കെ തന്തയുടെ (അയാളുടെ) ഗംഭീര വിശദീകരണമുണ്ടായി.  എന്തായാലും വിവരങ്ങള്‍ ഞാനെഴുതാം.  എനിക്കും ഇതൊരു രസം തന്നെ - time pass - കാര്യം വരുമ്പോളല്ലേ നമ്മള്‍ പറയേണ്ടൂ.

പിന്നെ, 'തുളസി' എന്ന ശാലീനത തുളുമ്പുന്ന ആ നാമം, അതിനുടമയായ ഇവിടുത്തെ തുളസിയെ ഞാന്‍ ധാരളമായിട്ടറിയും.  തുളസിയുടെ businessഉം ഞങ്ങള്‍ക്കപരിചിതമല്ല.  മൂപ്പത്തിയെ ഇടക്കിടക്കു കാണലുണ്ട്.  തനിക്കെങ്ങനെ ഈ up-to-date news കിട്ട്ണു?  തുളസി കണ്ടാല്‍ കൊള്ളാവുന്നതു തന്നെയാണ്.  അന്യേട്ടന്‍റെ ഒരു friend ഉണ്ണിയുണ്ടായിരുന്നു.  അയാളുടെ instrument ആയിരുന്നു കുറച്ചുകാലം.  ആശാന്‍ വേറെ പെണ്ണു കെട്ടി.  ഇപ്പോള്‍ instrument ന് ചെറിയ weakness ഉണ്ടെന്നു കേട്ടു.  hard work ന്‍റെ ഫലമായിരിക്കാം. Parts ഓരോന്നായി weak ആയി വരുന്നതല്ലേ.  റിപ്പയര്‍ ചെയ്യാലോ

WIFE ന് വേറെയും ഒരു full form ണ്ട് (Worries Invited For Ever)

തല്‍ക്കാലം നിര്‍ത്തട്ടെ -

എന്ന് സ്നേഹപൂര്‍വ്വം
ഗീത   

Tuesday, June 1, 2010

നിലീനമിന് ഒരു മറുകുറി

എന്‍റെ ഒരു കുഞ്ഞു പോസ്റ്റിന് - ബുദ്ധിമുട്ട് -  നിലീനം comment എഴുതി - "ഇതു നല്ല തമാശ".  ആ ഒരു വരി വല്ലാത്തൊരു സ്പാര്‍ക്കായിരുന്നു.  ഞാന്‍ കൂടുതല്‍ ചിന്തിച്ചു ആ തമാശയെക്കുറിച്ച്.  വേണമെങ്കില്‍ ആ comment ന് ചുവട്ടില്‍ത്തന്നെ മറുകുറി ചേര്‍ക്കാം.  പിന്നെ തോന്നി ഈ comment അതില്‍കൂടുതല്‍ പരിഗണന അര്‍ഹിക്കേണ്ട ഒന്നാണ്. ആ തമാശയെക്കുറിച്ചുള്ള ഒരു വീണ്ടുംവിചാരം മാത്രമാണ് ഈ ഒരു കുഞ്ഞു പോസ്റ്റ്.

ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം - നന്ദന്‍ നിലെകനിയുടെ  'Imagining India'.  നന്ദന്‍ നിലെകനിക്ക് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  ഇന്ഫോസിസ് ടെക്നോളജീസിന്‍റെ സ്ഥപകരില്‍ ഒരാള്‍.  ഇന്ഫോസിസില്‍ പല തസ്തികകളിലും ജോലിനോക്കി.  ഇപ്പോള്‍ UIDAI യുടെ ചെയര്‍മാന്‍.

ഈ പുസ്തകത്തില്‍ ഒരിടത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായുള്ള സംഭാഷണം വിവരിക്കുന്നു.  രാഷ്ട്രീയ നേതാവ് നന്ദന്‍ നിലെകനിയോടു പറയുന്നു - 'I don't see much upside in talking to you - you're neither good for notes [money] nor votes'


എന്നിട്ടും നന്ദന്‍ നിലെകനി കേന്ദ്ര സര്‍ക്കാരിന്‍റെ dream project ആയ Unique Identification Authority of India യുടെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായി.  കാബിനറ്റ് മിനിസ്റ്ററുടെ റാങ്കുള്ള പദവി.

ഇത് വലിയൊരു തമാശയല്ലേ?


നന്ദന്‍ നിലെകനി വേറൊരിടത്ത് പറയുന്നു ഈ പുസ്തകത്തില്‍ - ' i have never considered myself a writer, and there was no long-hibernating desire within me to pendown something in the hope that a book would eventually emerge'

എന്നിട്ടും അദ്ദേഹം ഈ പുസ്തകമെഴുതി.  തമാശയുടെ മറ്റൊരു രൂപം ഇങ്ങനെയും ആവാം!

ഒരു കാര്യം ഓര്‍ക്കുന്നു - നന്ദന്‍ നിലെകനി നല്ലൊരു വായനക്കാരനാണെന്ന് കേട്ടത്.

ഞാന്‍ തമാശയായി വെറുതെ ചിന്തിച്ചു - ഈ പുസ്തകത്തിന് എന്തുകൊണ്ട് ഇതുവരെയായും ഒരു മലയാള പരിഭാഷ വന്നില്ല എന്ന് ( അതോ ഞാന്‍ കാണാതെ പോയതാണോ? ഉറപ്പില്ല)


ഈ പുസ്തകത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു പുസ്തകം - ശ്രീ. വര്‍ഗീസ് കുര്യന്‍റെ ആത്മകഥ - 'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു - 'I too had a dream'(മലയാള പരിഭാഷ D C Books) . ധവള വിപ്ലവത്തിന്‍റെ പിതാവ് ശ്രീ. കുര്യന്‍ 'അമുല്‍' സാമ്രാജ്യം കെട്ടിപ്പടുത്തത് ലൈസന്സ് രാജിലായിരുന്നു. ശ്രീ.നന്ദന്‍ നിലെകനിയുടെ സാമ്രാജ്യം വരുന്നത് 'ലൈസന്സ് രാജ്' ഒന്നൊന്നായി എടുത്തു മാറ്റപ്പെടുമ്പോഴും.  കാലത്തിന്‍റെ മാറ്റം.

രണ്ടും വായന അര്‍ഹിക്കുന്ന പുസ്തകങ്ങള്‍.

ഇനി ഏറ്റവും വലിയ തമാശ - ശ്രീ ഐന്സ്റ്റീന്‍റെ പണത്തോടുള്ള നിസംഗത നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍, ഇവിടെ പെണ്‍ വാണിഭങ്ങള്‍ ഉണ്ടാവുമായിരുന്നില്ല.  അശ്ലീല ചിത്രങ്ങള്‍ കാട്ടി ബ്ലാക്മെയില്‍ ചെയ്യുമായിരുന്നില്ല.  കറപ്റ്റഡ് ആയ ഉദ്യോഗസ്ഥ വൃന്ദവും മന്ത്രിപുംഗവന്മാരും ഉണ്ടാവുമായിരുന്നില്ല.  അങ്ങനെയങ്ങനെ ഒരുപാടു തോന്ന്യാസങ്ങള്‍ ഒഴിവാകുമായിരുന്നു

അറിയാം ഇതു വറും ഉട്ടോപ്യന്‍ വിചാരങ്ങള്‍.

നന്ദി, നമസ്കാരം!!

Wednesday, March 10, 2010

സംവരണമില്ലാത്തത് ഇനി ഹിജഡകള്‍ക്കു മാത്രം

പൊട്ടക്കുളത്തില്‍
പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍ പുറത്താകു
മൃഗാധിരാജന്‍
കാട്ടാളരില്‍
കാപ്പിരി കാമദേവന്‍
...........................................

എന്നു പറഞ്ഞ പോലെയാണ് എല്ലാ സംവരണങ്ങളും. അര്‍ഹിക്കാത്തവര്‍ക്ക് സൂത്രത്തില്‍ ഉയരങ്ങളിലെത്താനുള്ള ഒരു എളുപ്പവഴി

സംവരണങ്ങളെ തട്ടിത്തടഞ്ഞ് നടക്കാന്‍ വയ്യാതായിട്ടുണ്ട് ഇവിടെ. കാക്കത്തൊള്ളായിരം ജാതികള്‍ക്ക് സംവരണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംവര‍ണം. വികലാംഗകര്‍ക്ക് സംവരണം........ഇതാ ഒടുവില്‍ സ്ത്രീകള്‍ക്കും സംവരണം. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി എല്ലാ പാര്‍ട്ടികളുടെ വനിതാ നേതാക്കളും കൈ കോര്‍ത്ത് ആര്‍പ്പു വിളിക്കുന്നു. തീര്‍ന്നില്ല. ന്യൂനപക്ഷ സമുദായങ്ങളിലെയും പിന്നോക്ക ജാതികളിലെയും അവശയതനുഭവിക്കുന്ന സ്ത്രീ വിഭാഗങ്ങള്‍ക്കും സംവരണം വന്നേക്കാം. മായാവതിയുടെ ശിങ്കിടികള്‍ അതിനാണ് കോപ്പു കൂട്ടുന്നത്. അവര്‍ സ്ത്രീ സംവരണം 50% ആക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹായ്.....ഹായ്........എന്തൊരു ജനാധിപത്യം........

ഇനി ഇപ്പോള്‍ സംവരണമില്ലാത്തത് ഹിജഡകള്‍ക്കു മാത്രമാകും. അതും കൂടി ഒന്ന് ആലോചിച്ചാലോ? ഹിജഡകളെ നിങ്ങള്‍ വേഗം അണിയറ നീക്കങ്ങള്‍ തുടങ്ങിക്കോളു..........ഇല്ലെങ്കില്‍ സ്ത്രീ സംവരണം 50% ആകും

ചുരുങ്ങിയ പക്ഷം ഒരു ഹിജഡയെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ലോക് സഭയിലെത്തുമോ?
(ചിത്രങ്ങള്‍ക്ക് കടപ്പാട് - തേജസ്‌ ഓണ്‍ലൈന്‍ )

Tuesday, January 26, 2010

തണല്‍ ബാലാശ്രമം







തണലില്‍ നിന്നൊരു കത്ത്. കുറച്ചൊരു അത്ഭുതമുണ്ടായി. അടുത്തകാലത്തൊന്നും ഒരു കത്ത് കിട്ടിയതായി ഓര്‍മ്മയില്ല. കല്യാണക്കത്തൊഴികെ.



മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കു ചേരുന്ന അനാഥ ബാല്യങ്ങളുടെ മുഖങ്ങള്‍ ഞാന്‍ കത്തില്‍ കണ്ടു ഒട്ടൊരു വേദനയോടെ.



തണലില്‍ പോകണമെന്നുറച്ചു. കത്തു കിട്ടി മൂന്നു ദിവസം കഴിഞ്ഞേ അവിടെ പോകാന്‍ തരപ്പെട്ടുള്ളൂ. പുറപ്പെടുന്നതിനു മുമ്പ് മേമ പറഞ്ഞു - രമ്യ (യഥാര്‍ത്ഥ പേര്‍ മാറ്റിയിരിക്കുന്നു) അവിടെയാണ്. നീയ്യൊന്ന് അന്വേഷിക്ക്.


ഏത് രമ്യ - ഞാന്‍ ചോദിച്ചു.



മേമ ആളെക്കുറിച്ചുള്ള വിവരണം തന്നു. രമ്യയുടെ അമ്മയേയും അവരുടെ കുടുംബത്തേയും ഞാന്‍ നല്ലവണ്ണം അറിയും. അന്വേഷിക്കാമെന്ന് മേമയോടു പറഞ്ഞു.



ഒറ്റപ്പാലത്തേക്ക് ബസ്സ് കയറി.സുമാര്‍ ഉച്ചക്ക് 12.30 ക്ക് ഒറ്റപ്പാലം ടൌണില്‍ ബസ്സിറങ്ങി.



ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷന്‍ കുറച്ചപ്പുറത്ത്. ട്രാക്ക് മറികടന്ന് ഭാരതപ്പുഴ മുറിച്ചു കടന്നാല്‍ മായനൂരിലെത്താം. അവിടെയാണ് തണല്‍ ബാലാശ്രമം.



മായനൂര്‍ തൃശ്ശൂര്‍ ജില്ലയിലാണെങ്കിലും അതിനു കൂടുതല്‍ ഇഴയടുപ്പം പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്തിനോടാണ്.



നിള ഇവിടെ ശോഷിച്ചിരിക്കുന്നു. വേനല്‍ക്കാലം തുടങ്ങിയിട്ടില്ല. അതിനു മുമ്പേ നിളയുടെ ദൈന്യം തുടങ്ങിക്കഴിഞ്ഞു. ഇന്നിവിടെ നോക്കെത്താ ദൂരത്തോളം നീളുന്ന മണല്‍പരപ്പില്ല. പകരം ചരല്‍പരപ്പും പുല്‍ക്കെട്ടുകളും. മനുഷ്യന്‍ പ്രകൃതിയോടു കാട്ടുന്ന ക്രൂരതയ്ക്ക് എന്ത് പേരിട്ടു വിളിക്കണം

പണ്ട് ആര്‍ത്തിരമ്പുന്ന നിളയുടെ മാറിലൂടെ മായനൂരിലേക്കുള്ള തോണിയാത്ര. ഇരുകരകളും മുട്ടി കൂലംകുത്തിയൊഴുകുന്ന ഭാരതപ്പുഴ ബാല്യകാലത്തിന്‍റെ ഓര്‍മ്മച്ചെപ്പില്‍ നിന്നും പുറത്തെടുത്ത് മുട്ടിനുമീതെയുള്ള വെള്ളത്തിലൂടെ നടന്നു.

കുറച്ചകലെ പണിതീരാത്ത ഒറ്റപ്പാലം - മായനൂര്‍ പാലം. മായനൂര്‍കാരുടെ യാത്രാ ദുരിതങ്ങള്‍ക്കുള്ള അറുതി ഇനിയും അകലെയാണെന്ന മട്ടില്‍ പഞ്ചവത്സര പദ്ധതികള്‍ക്കുമപ്പുറം കടന്ന മായനൂര്‍ പാലം ഇനിയും കുറച്ചു ബാക്കിവച്ച നിളയുടെ ഭംഗിക്ക് കോട്ടം തട്ടാതിരിക്കാനുള്ള ഒരു നോക്കുകുത്തിയായി നില്‍ക്കുന്നു.

മായനൂര്‍ കടവിലെത്തി. തണല്‍ ബാലാശ്രമത്തെക്കുറിച്ച് അന്വേഷിച്ചു. ഓട്ടോ റിക്ഷയില്‍ കയറി തണലിലെത്തി. ഉച്ച നേരം. ഒരു മണി കഴിഞ്ഞിരുന്നു. മേല്‍നോട്ടക്കാരി ശോഭയെ കണ്ടു. വിവരം പറഞ്ഞു. ചെയ്യാനുള്ള കാര്യങ്ങള്‍ അവരെ പറഞ്ഞേല്‍പ്പിച്ചു.

ഏകദേശം 200 കുട്ടികള്‍ തണല്‍ ബാലാശ്രമത്തിലും ശ്രീ വില്വാദ്രിനാഥ സേവാശ്രമത്തിലുമായുണ്ട്. തണല്‍ ബാലാശ്രമത്തില്‍ ചെറിയ കുട്ടികളും ശ്രീവില്വാദ്രിനാഥ സേവാശ്രമത്തില്‍ വലിയ കുട്ടികളുമാണ് പാര്‍ക്കുന്നത്. ഇതിനോടൊപ്പം ഒരു ഹൈസ്കൂളും നടത്തുന്നു.

ഊണ്‍ തളത്തിലേക്ക് ശോഭ എന്നെ കൂട്ടിക്കൊണ്ടു പോയി. കിണ്ണം പിടിച്ചു അച്ചടക്കത്തോടെ നില്‍ക്കുന്ന കുരുന്നുകള്‍. ഒരുനേരത്തെ അന്നത്തിനു വേണ്ടി ക്യൂ പാലിക്കേണ്ടി വരുന്ന നിവൃത്തികേട് ഒരു വ്യക്തിയുടേയും ബാല്യത്തിന് ഉണ്ടാവരുതേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ആതിഥ്യ മര്യാദയോടെ ശോഭ പറഞ്ഞു - ഉണ്ടിട്ടു പോകാം.
വേണ്ട ഇനിയൊരിക്കലാകാം. ഈ കൊച്ചു കൂട്ടുകാരുടെ ഒരു നേരത്തെ ആഹാരം ഞാന്‍ അപഹരിക്കുന്നത് തികച്ചും അന്യായമാണെന്ന് എന്‍റെ മനസ്സു പറഞ്ഞു.

പിന്നെ പോയത് കൈക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ബ്ലോക്കിലേക്കാണ്. അനാഥരായി ഇത്രയും പിഞ്ചു കുഞ്ഞുങ്ങളോ ഈ ഗ്രാമത്തില്‍ അതിനു നടുവില്‍ അവരെ കളിപ്പിച്ചു കൊണ്ട് ചുരിദാറണിഞ്ഞ ഒരു സുന്ദരിക്കുട്ടി.
എല്ലാം കണ്ട് തിരികെ നടക്കാനിറങ്ങമ്പോള്‍ തെല്ലൊരു സങ്കചത്തോടെ ഞാന്‍ ശോഭയോട് ചോദിച്ചു - ഇവിടെ രമ്യയെന്നു പേരുള്ള ഒരു പെണ്കുട്ടിയുണ്ടോ?
ഞങ്ങളുടെ നാട്ടുകാരിയായ ആ കുട്ടിയുടെ അമ്മയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞപ്പോള്‍ ചുരിദാറണിഞ്ഞു നില്‍ക്കുന്ന പെണ്കുട്ടിയെ ചൂണ്ടി ശോഭ പറഞ്ഞു - ഇതാണ് രമ്യ
രമ്യക്ക് എന്നെ പരിചയപ്പെടുത്തി. അറിയ്വോ എന്ന എന്‍റെ ചോദ്യത്തിന് കേട്ടിട്ടുണ്ട് എന്ന് രമ്യയുടെ മറുപടി. പിന്നെയും കുറച്ച് കുശലങ്ങള്‍ രമ്യയോടു പറഞ്ഞ് വീണ്ടും കാണാം എന്ന് വിട ചൊല്ലി തണലിനു പുറത്തേക്കു കടന്നു.
---വിധിയുടെ ക്രൂരതകള്‍ക്ക് വിധേയരായവര്‍ക്കൊരു സ്നേഹ സ്വാന്തനം......
---നിര്‍ദ്ധനരും പീഡിതരുമായവര്‍ക്കൊരു കനിവിന്‍റെ മൃദുസ്പര്‍ശം.....
---ജീവിതത്തില്‍ നിന്ന് വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്കൊരു വിദ്യാ മന്ദിരം.......
ഇതൊക്കെയാണ് തണല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.thannal.org/


വീണ്ടുമൊരു പഴയ ഓര്‍മ്മയിലേക്ക്. ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 9)o ക്ലാസിലെ 'എ' ഡിവിഷന്‍. സഹപാഠിയായി പുലാമന്തോള്‍ കട്ടുപ്പാറക്കാരന്‍ മുഹമ്മദ് കുട്ടി. കറുത്തു മെലിഞ്ഞ ശരീരവും ഉറക്കം തൂങ്ങുന്ന കണ്ണൂകളുമുള്ള മുഹമ്മദ് കുട്ടി. അയാള്‍ താമസിച്ചിരുന്നത് സ്കൂളിനടുത്തുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഹോസ്റ്റലിലായിരുന്നു.

ഞാന്‍ ക്ലാസില്‍ ഇരുന്നിരുന്നത് ഒന്നാം നിരയില്‍. രണ്ടാം നിരയില്‍ ആയിരുന്നു മുഹമ്മദ് കുട്ടിയുടെ ഇരിപ്പിടം. പഠിത്തത്തില്‍ സാമാന്യം ഭേദപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് കുട്ടി. പക്ഷെ അയാള്‍ക്കെന്നും അദ്ധ്യാപകരില്‍നിന്ന് ചീത്ത കേള്‍ക്കേണ്ടി വന്നു. ക്ലാസില്‍ ഉറങ്ങുന്ന മുഹമ്മദ് കുട്ടി

അങ്ങനെയാണ് ഞാന്‍ മുഹമ്മദ് കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആരോടും അധികം അടുക്കാത്ത മുഹമ്മദ് കുട്ടിയുമായി ഒടുവില്‍ ഞാന്‍ ചങ്ങാത്തത്തിലായി. അങ്ങനെയൊരിക്കല്‍ ക്ലാസിലെ ഉറക്കത്തെക്കുറിച്ച് ഞാന്‍ അയാളോട് ആരാഞ്ഞു.


ഹോസ്റ്റലില്‍ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കണം. പഠിത്തവും പിന്നെ അത്യാവശ്യം മറ്റു പണികളൊക്കെ കഴിഞ്ഞാണ് അയാള്‍ സ്കൂളിലെത്തുന്നത്. മണിശബ്ദത്തിനനുസരിച്ച് നീങ്ങേണ്ട ജീവിതചര്യകള്‍ മുഹമ്മദ് കുട്ടിക്ക് മതിയായ ഉറക്കം കൊടുത്തില്ല.

ഞാന്‍ ക്ലാസിലെ ഇരുത്തം രണ്ടാമത്തെ ബഞ്ചില്‍ മുഹമ്മദ് കുട്ടിക്ക് അരികിലാക്കി. അയാള്‍ ഉറക്കം തുടങ്ങമ്പോള്‍ തുടയില്‍ ചെറിയൊരു നുള്ള്. അയാള്‍ വീണ്ടും പഴയ പടിയാവുന്നു. മുഹമ്മദ് കുട്ടി ഒരിക്കലും ക്ഷോഭിച്ചില്ല. എല്ലാവരുടെയും മുന്നില്‍ വച്ചുള്ള ചീത്തയേക്കാള്‍ ഭേദമാണ് ഈ നുള്ള് എന്ന് മുഹമ്മദ് കുട്ടിയും കരുതിയിരിക്കും

Wednesday, January 20, 2010

നായ്ക്കാട്ടം പല കഷണങ്ങളാക്കിയാല്‍



ഒരു ചൊല്ലുണ്ട് - താന്‍ ഇരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ നായ ഇരിക്കും. പഴം വാക്കല്ലെ. പതിരുണ്ടാവില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഏറെക്കുറെ ശരിയുമാണ്. ഇവിടെ ആര്‍ക്കും പൊതുജനത്തിന്‍റെ തലയില്‍ മൂത്രമൊഴിക്കുകയൊ അപ്പിയിടുകയൊ ചെയ്യാം. ആര്‍ക്കും എവിടെയും തുപ്പാം. എവിടെയും വെളിയ്ക്കിറങ്ങാം. ആര്‍ക്കും ഭിക്ഷാടനം നടത്തി ലക്ഷങ്ങള്‍ ഉണ്ടാക്കാം. മണിചെയിന്‍ നടത്തി ആള്‍ക്കാരെ വഞ്ചിക്കാം. എവിടെയും ബോംബിടാം.ആരെയും കുത്തിക്കൊല്ലാം. തീവ്രവാദികള്‍ പൊതുജനത്തിനെ വെടിവെച്ച് കൊല്ലുന്നത് സകല മീഡിയയും തല്‍സമയ പ്രക്ഷേപണം നടത്തിയിട്ടും അവന് നീതികിട്ടാന്‍ കോടതിയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിടാം. മേരാ ഭാരത് മഹാന്‍. അല്ലാതെന്തു പറയാന്‍.
ഇതൊക്കെ ഇന്ത്യാ മഹാരാജ്യത്തെ നടക്കു. പണ്ട് മേനക ഗാന്ധി മന്ത്രിയായിരുന്നപ്പോള്‍ ഒരു ഇണ്ടാസിറക്കി. തെരുവു നായ്ക്കളെ കൊല്ലരുത്. അതിനെ എന്തു ചെയ്യണമെന്ന് മേനക പറഞ്ഞില്ല. അതുകൊണ്ട് മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും നായ് വേട്ട നിര്‍ത്തി. അവ തെരുവില്‍ പെറ്റുപെരുകി. സ്ഥലം പോരാഞ്ഞപ്പോള്‍ റെയില്‍വെസ്റ്റേഷനുകളിലേക്കും മറ്റുപൊതുസ്ഥലങ്ങളിലേക്കും കുടിയേറി.
നല്ല കാര്യം. നിയമം വരുന്നതോടെ മന്ത്രിമാരുടെ ഉത്തരവാദിത്വം തീര്‍ന്നു. അതിന് ഭവിഷ്യത്തുകള്‍ വല്ലതുമുണ്ടെങ്കില്‍ പൊതുജനം അനുഭവിച്ചു തീര്‍ക്കുക. കൊല്ലരുതെന്ന് പറഞ്ഞാല്‍ മാത്രം കടമ തീരുന്നില്ല. ഈ നായ്ക്കളെയൊക്കെ ആരു സംരക്ഷിക്കും. ഉടമകളുണ്ടാവുമ്പോഴെ സംരക്ഷണവും ഉത്തരവാദിത്വവും ഉണ്ടാവൂ എന്നു കൂടി സര്‍ക്കാര്‍ ഓര്‍ക്കണം
മുംബെ സബേര്‍ബന്‍ സ്റ്റേഷനുകളിലെ പതിവു കാഴ്ചയാണ് അലഞ്ഞു തിരിയുന്ന നായ്ക്കള്‍. മൂത്രമൊഴിക്കുന്ന നായ്ക്കള്‍, ഉറങ്ങുന്ന നായ്ക്കള്‍, കാവാത്തു നടത്തുന്ന നായ്ക്കള്‍, കടിപിടികൂടുന്ന നായ്ക്കള്‍ ഇങ്ങനെ പോവുന്ന നായ്ക്കളുടെ വക ഭേദങ്ങള്‍. ഇതൊന്നും റെയില്‍വെ കണ്ട മട്ടുമില്ല. ഇതൊക്കെ മനുഷ്യരും ചെയ്യുന്നതല്ലെ. പിന്നെയെന്താ നായക്കള്‍ക്കു ചെയ്താല്‍? അങ്ങനെയാവാം റെയില്‍വെ കരുതുന്നുണ്ടാവുക. മൃഗസ്നേഹത്തിന്നുള്ള അവാര്‍ഡ് ഇക്കുറിയെങ്കിലും റെയില്‍വെക്കു കൊടുക്കണം.
ഇത്രയും ജനനിബിഡമായ സ്റ്റേഷനുകളില്‍ പട്ടിയും പാമ്പും പെരുച്ചാഴിയും വിഹരിച്ചാല്‍ റെയില്‍വെക്ക് എന്തു ചേതം? നഷ്ടം പൊതുജനത്തിന് മാത്രം.
വലിയ ഗീര്‍വാണങ്ങളടിച്ചു നടക്കുന്ന മന്ത്രിമാര്‍ക്ക് ഇതൊക്കെ നോക്കാന്‍ നേരമെവിടെ! റെയില്‍വെക്ക് ഏറ്റവും കൂടുതല്‍ റവന്യൂ നേടികൊടുക്കുന്ന മുംബെ റീജ്യനെ അവഗണിക്കുന്നതില്‍ റെയില്‍ മന്ത്രാലയം എന്നും മുന്നിലുണ്ട്. ഒരൊറ്റെ പ്രതിവിധിയെയുള്ളു - ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന യു.പി.ക്കാരനെയും ബീഹാറിയേയും പോലെ മുംബെക്കാരനും യാത്ര ചെയ്യുക
അടുത്തിടെ ഒരു പത്ര വാര്‍ത്ത കണ്ടു - ദീര്‍ഘദൂര ട്രെയിനുകളില്‍ അവസാനത്തെ ബോഗി അടച്ചിടുന്നു. അതില്‍ ജനം യാത്ര ചെയ്യേണ്ടേന്നാണ് റെയില്‍വെയുടെ തീരുമാനം. തണുപ്പുകാലത്ത് മൂടല്‍മഞ്ഞു കാരണം അപകടങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അവസാന ബോഗിയിലുള്ളവര്‍ക്ക് പരിക്കുകള്‍ പറ്റാതിരിക്കാനാണത്രെ ഈ തീരുമാനം. എന്തൊരു ദീര്‍ഘദൃഷ്ടി!
ഒരു കാര്യത്തില്‍ മമ്തയ്ക്കും ഇ.അഹമ്മദിനും അഭിമാനിക്കാം. അവരുടെ സാമ്രാജ്യത്തില്‍ സഹജീവികള്‍ക്കും സ്ഥാനമുണ്ടെന്ന് തെളിയിച്ചതിന്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും അതാണല്ലോ.



ഇവരെയൊക്കെ

പറഞ്ഞിട്ടെന്താ കാര്യം. നായ്ക്കാട്ടം പല കഷണങ്ങളാക്കി അതില്‍ ഏതാ നല്ലതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. അതുപോലെത്തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളും മന്ത്രിമാരും അവരുടെ ശിങ്കിടികളായ ഉദ്യോഗസ്ഥ വൃന്ദവും.
എല്ലാം ഒരുപോലെ.

Monday, January 18, 2010

മുംബെ മാരത്തോണ്‍ 2010

മുംബെ മാരത്തോണ്‍ - എല്ലാ വര്‍ഷവും ജനുവരിയില്‍ നടത്തിവരുന്ന അന്താ രാഷ്ട്ര റോഡ് ഓട്ട മത്സരം. ഈ മത്സരം ആരംഭിച്ചത് 2004-ല്‍. 2010 ലെ മുംബെ മാരത്തോണ്‍ ജനുവരി 17-ന് ആയിരുന്നു.
ഏറ്റവും വേഗതയേറിയ ഓട്ടത്തിന് മുഴുവന്‍ മാരത്തോണ്‍/പകുതി മാരത്തോണ്‍ പുരുഷനും സ്ത്രീക്കും പ്രത്യേകം പ്രത്യേകം 31,000/- ഡോളര്‍ സമ്മാനത്തുക. ഇതിനു പുറമെ ഏറ്റവും വേഗത്തിലോടുന്ന ഇന്ത്യന്‍ പൌരത്വമുള്ള സ്ത്രീക്കും പുരുഷനും 2250/- ഡോളര്‍ വീതം സമ്മാന തുക - മുഴുവന്‍ മാരത്തോണും പകുതി മാരത്തോണും.
മത്സര വിഭാഗങ്ങള്‍
മുഴവന്‍ മാരത്തോണ്‍ (42.195 kms)
പകുതി മാരത്തോണ്‍ (21.097 kms),
സ്വപ്ന ഓട്ടം (6 kms),
വൃദ്ധന്മാര്‍ക്കുള്ള ഓട്ടം (4.30 kms),
വികലാംഗരുടെ ഓട്ടം - wheelchair event (2.50 kms)
കുറച്ച് ചരിത്രം

സ്റ്റാന്‍റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന 'The greatest race on Earth' (ഭൂമിയിലെ ഓട്ട മാമാങ്കം) ന്‍റെ ഭാഗമായിട്ടാണ് മുംബെ മാരത്തോണ്‍. നാലു ഭാഗങ്ങളായി സംഘടിപ്പിക്കുന്ന ഈ മാരത്തോണിന്‍റെ മറ്റു മത്സരങ്ങള്‍ സിംഗപ്പൂര്‍ മാരത്തോണ്‍, നെയ്റോബി മാരത്തോണ്‍ ഹോങ്കോങ്ങ് മാരത്തോണ്‍ എന്നിവയാണ്.

2010-ല്‍ IAAF ന്‍റെ Gold Label Road Race എന്ന അംഗീകാരവും ഈ മാരത്തോണിന് ലഭിച്ചു. ഇതിനെ ഏറ്റവും വിലപിടിപ്പുള്ള അംഗീകാരമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Thursday, January 14, 2010

സഹകരിച്ചാല്‍ എല്ലാവര്‍ക്കും ജീവിക്കാം

തെറ്റിദ്ധരിക്കണ്ട. റോഡ് തൊഴുത്താക്കിയതല്ല. സഞ്ചരിക്കുന്ന മോഡേണ്‍ തൊഴുത്ത് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ, ഇത് മുംബെയിലെ ഒരു ഉപജീവനമാര്‍ഗ്ഗം. മുംബെയില്‍ ആര്‍ക്കും എങ്ങനെയും ജീവിക്കാം എന്നൊരു ചൊല്ലുണ്ട്. അതും ശരി. പശു ഗോമാതാവാണ്. അത് അങ്ങനെത്തന്നെയാവണമെന്ന് ബി.ജെ.പി ക്കാര്‍ക്ക് തെല്ലൊരു വാശിയുമുണ്ട്. എന്തായാലും ഗോവധത്തേക്കാള്‍ ഭേദമാണല്ലോ ഗോസംരക്ഷണം.

പശുവിന് തീറ്റ കൊടുക്കുന്നത് പുണ്യമായി കരുതുന്നു മുംബെക്കാര്‍. കറവ പശുക്കളെ രാവിലെ കെട്ടിയിടുന്നു റോഡരുകില്‍. അതിനുള്ള പുല്ലും തവിടുകൊണ്ടുണ്ടാക്കിയ ഉണ്ടയും കൊണ്ടുവന്ന് ഉടമകള്‍ അടുത്തിരിക്കുന്നു. കാശുകൊടുത്ത് പൊതുജനം പുല്ലും ഉണ്ടയും വാങ്ങി പശുവിനു കൊടുക്കുന്നു

പശുവിനെ തീറ്റിക്കുന്നവര്‍ക്ക് പുണ്യം ചെയ്ത കൃതാര്‍ത്ഥത. ഉടമസ്ഥന് ചെലവില്ലാതെ പശുവിനെ പോറ്റാന്‍ കഴിയുന്നു എന്ന സമാധനവും. വില്‍ക്കുന്ന പാല്‍ ലാഭം.

ഇതാണ് യഥാര്‍ത്ഥ സഹകരണ പ്രസ്ഥാനം. മന്ത്രി സുധാകരന്‍ വായ്താരി മുഴക്കുന്നതു നിര്‍ത്തി വേണമെങ്കില്‍ ഇതൊന്നു പരീക്ഷിയ്ക്കാം. പരസ്യത്തിനു ആവശ്യമെങ്കില്‍ പശുവും കിടാവും ഉപയോഗിക്കുകയുമാവാം!

കേരളത്തിലുള്ളവരുണ്ടോ ഇതൊക്കെ അറിയുന്നു. അവിടെ മിണ്ടിയാല്‍ ഹര്‍ത്താല്‍. അല്ലെങ്കില്‍ സമരം. ഇതൊക്കെ നോക്കിവേണം കേരളത്തില്‍ യാത്രാ സമയം ക്രമീകരിക്കാന്‍. ഇനിയുമുണ്ട് കേരളത്തിന് ഒട്ടേറെ കുപ്രസിദ്ധിയുടെ നേട്ടങ്ങള്‍. അതൊക്കെ പറഞ്ഞ് ഇവിടേ പുകിലുണ്ടാക്കുന്നില്ല.

ജീവിക്കാന്‍ പഠിക്കുക - ജീവിക്കാന്‍ അനുവദിക്കുക. ഇതു രണ്ടും കേരളത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.

ഇതാവാം സാക്ഷരതയുടെ കേമത്തം!!


Tuesday, January 12, 2010

താലപ്പൊലി

അവിചാരിതമായി വീണ്ടുമൊരു യാത്ര നാട്ടിലേക്ക്. കുറച്ചു ദിവസങ്ങള്‍ എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ്. അവിടെയെത്തിയപ്പോള്‍ അറിഞ്ഞു കോട്ടേക്കാവു ഭഗവതിയുടെ താലപ്പൊലിയാണെന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ തരാവുന്ന ഒരു ആഘോഷം. ചെണ്ടയില്‍ കോലുവെക്കുന്നിടത്തൊക്കെ എത്തിയിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മയ്ക്ക് ഇതെങ്കിലും ആവട്ടെ എന്നു കരുതി.
പാലക്കാടു ജില്ലയില്‍ കരിമ്പുഴ പഞ്ചായത്തില്‍ ആറ്റാശ്ശേരി ഗ്രാമത്തിലാണ് കോട്ടേക്കാവു ഭഗവതിയുടെ ആസ്ഥാനം. കോഴിക്കോടു ഏറാള്‍പ്പാട് രാജാവിന്‍റെ കീഴിലുള്ള കരിമ്പുഴ ദേവസ്വത്തിലെ ഒരു ക്ഷേത്രം. താലപ്പൊലി യാത്ര ആരംഭം കുറിക്കുന്നത് കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയില്‍ നിന്നുമാണ്.
ചില കുട്ടിക്കാല ഓര്‍മ്മകള്‍ - തോടും പാടവും കുന്നും താണ്ടി വേണം കോട്ടേക്കാവിലെത്താന്‍. കരിമ്പുഴ (കുന്തിപ്പുഴ) യുടെ തീരത്ത്. വനദുര്‍ഗ്ഗ. ഭഗവതിയുടെ ഇഷ്ട പുഷ്പം കാട്ടു തെച്ചി യഥേഷ്ടം വളരുന്ന തെച്ചിക്കുന്ന് കടന്നു വേണം ഭഗവതിയുടെ അരികിലെത്താന്‍. അതിലൂടെ പോവുമ്പോള്‍ ഒരു കാടിന്‍റെ പ്രതീതി
ഇന്നതൊക്കെ നഷ്ടപ്പെട്ടു. ഭഗവതിയെ ദര്‍ശിക്കാന്‍ ഓട്ടോ റിക്ഷയില്‍ ക്ഷേത്രം വരെ എത്താം












Saturday, December 19, 2009

ഇ എം എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി

എം എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ സഹവസിക്കാനുള്ള അവസരമുണ്ടായി. ഡിസംബര്‍ ഒന്നാം തിയ്യതി മുതല്‍ 9 തു വരെ.
1998-ലാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍. 50 ലക്ഷത്തിന്‍റെ മൂലധനം. 50 കിടക്കുകളുമായി ഒരു വാടക കെട്ടിടത്തില്‍.
1999-ല്‍ പുതിയ ആശുപത്രി കോപ്ലെക്സിനുള്ള തറക്കല്ലിട്ടു. 16.53 കോടി രൂപയുടെ മൂലധനം. 9400 ഷെയര്‍ ഹോള്‍ഡേഴ്സ്. 500 കിടക്കകള്‍
മലപ്പുറം ജില്ലയിലെ താഴേക്കോട് ഗ്രാമ പഞ്ചായത്തിലെ പാണമ്പി എന്ന ഗ്രാമത്തിലാണ് ഈ ഹോസ്പിറ്റല്‍. പെരിന്തല്‍മണ്ണയില്‍ നിന്നും നാലു രൂപയുടെ ദൂരം - കോഴിക്കോട് - പാലക്കാട് റൂട്ടില്‍.
ISO സെര്‍ട്ടിഫിക്കേഷനുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ടെന്ന് പറയാതെ വയ്യ - with reasonable cost.
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബക്കറ്റ് പിരിവാണല്ലോ എല്ലാവര്‍ക്കും ആക്ഷേപം. അത്തരം പിരിവു കൊണ്ട് അവര്‍ ഇത്തരം ചില നല്ല കാര്യങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കുക. കോണ്ഗ്രസ്സുകാര്‍ക്കോ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ചെയ്യാന്‍ കഴിയാത്തതും ഇതൊക്കെയാണുതാനും.
ഇവിടെ കൊടിയുടെ നിറമോ ചിഹ്നമോ നോക്കുന്നതു കണ്ടില്ല. ജാതിയും മതവും ചോദിക്കുന്നതു കേട്ടില്ല. ജീവകാരുണ്യമെന്ന മതമെ ഇവിടെ കാണാന്‍ കഴിഞ്ഞുള്ളു.
ഇത്തരം ആശുപത്രികള്‍ ചുരുങ്ങിയ പക്ഷം എല്ലാ ജില്ലകളിലും ഉണ്ടാവണം. അതിനു വേണ്ടി കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി യത്നിക്കണം. ഈ സദുദ്യമത്തിന് എല്ലാ ഭാവുകങ്ങളും! കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.emshospital.org.in/

ചില പോരായ്മകളും കൂടി ഇവിടെ ചൂണ്ടിക്കാണിക്കട്ടെ :

1. ഇത്രയും വലിയൊരു ആശുപത്രിയില്‍ രോഗികളുടെയോ അവരുടെ ഒപ്പം നില്‍ക്കുന്നവരുടെയൊ വസ്ത്രങ്ങള്‍ അലക്കിക്കിട്ടാനുള്ള ഒരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ദൂരെ നീന്നു വരുന്ന‍വര്‍ക്ക് ഇത് വല്ലാത്ത അസൌകര്യമാണ് ഉണ്ടാക്കുന്നത്.

2. ഒരു ബാങ്കിന്‍റെയും ATM മെഷീന്‍ ഇവിടെ കാണാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലാവുമ്പോള്‍ പണത്തിന്റെ ആവശ്യം എപ്പോഴാണ് ഉണ്ടാവുക എന്ന് പറയാന്‍ പറ്റില്ല. ഒരു പാട് തുക കൈയ്യില്‍ കൊണ്ടു നടക്കുന്നതും റിസ്കാണ്.

3. ആശുപത്രിയില്‍ ബില്‍ അടക്കുന്നത് കാഷ് ആയി മാത്രമാണ്. Debit Card/Credit Card സ്വീകരിക്കാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാല്‍ നന്ന്

4. Public phone/Fax/ Internet എന്നിവയ്ക്കുള്ള സൌകര്യങ്ങള്‍ ഇവിടെ ഇപ്പോള്‍ ക്രമീകരിച്ചിട്ടില്ല. അതുകൂടി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കണം