Friday, August 26, 2011

അണ്ണാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച്

അണ്ണാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് റെയില്‍വെ മസ്ദൂര്‍ സംഘിന്‍റെ പ്രവര്‍ത്തകര്‍മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ്സില്‍ നടത്തിയ പ്രകടനത്തില്‍ നിന്ന്

Saturday, July 30, 2011

കരിമ്പുഴ രാമകൃഷ്ണന്‍ ഇവിടെ ജീവിച്ചിരുന്നു

കരിമ്പുഴ രാമകൃഷ്ണന്‍ - സാഹിത്യകാരന്‍, നല്ലൊരു വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു.  പലതും പങ്കു വച്ചു അദ്ദേഹത്തിന്റെ പിന്മുറക്കാര്‍.  കൂട്ടത്തില്‍ അദ്ദേഹത്തിന്റെ തറവാടും.  ആവശ്യമില്ലാത്തത് തിരിഞ്ഞു നോക്കരുത്.  അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.  ആളും നാഥനുമില്ലാതെ കരിമ്പുഴ രാമകൃഷ്ണന്റെ തറവാട് ഒരു നോക്കുകുത്തിയായി വഴിപോക്കരെ നോക്കുന്നു

Wednesday, July 13, 2011

Saturday, January 15, 2011

Karimpuzha Sreerama Swami Temple

Friday, August 13, 2010

കത്തുകളിലെ അക്ഷര സുഗന്ധം

കത്തുകള്‍ക്കു വേണ്ടി പോസ്റ്റുമാനേയും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.  കാലം മാറി.  കഥ മാറി.  പതുക്കെ പതുക്കെ ആയിരുന്നു അതിന്‍റെ വഴി മാറല്‍.  ആദ്യം ഒരുവിധം എല്ലാ വീടുകളിലും ലാന്‍ ഫോണുകള്‍ എത്തി.  പിന്നെ മൊബൈല്‍ ഫോണുകളുടെ സാന്നിദ്ധ്യം വിളിച്ചറിയച്ചു കൊണ്ടുള്ള കാലമെത്തി.  അവിടെ നിന്നും ഒരുപാടു കാതം നമ്മള്‍ മുന്നോട്ടു പോയി. ഇമെയില്‍, എസ്.എം.എസ് അടക്കി വാഴുന്ന ഈ കാലത്ത് കത്തുകള്‍ക്ക് എന്ത് പ്രസക്തി എന്ന ചോദ്യം സ്വാഭാവികം.

എങ്കിലും കത്തുകളോടുള്ള മാനസികമായ ഒരടുപ്പം ഇവയ്ക്കൊന്നുമില്ലെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.  കത്തുകളിലൂടെ ഈ ദുനിയാവിലുള്ള എന്തിനേക്കുറിച്ചും പറയാനും ചര്‍ച്ച ചെയ്യാനും കഴിയുന്നു എന്നു തന്നെയാണ് അതിന്‍റെ പ്രസക്തി.  ഓരോ കത്തും ഒരോ വ്യക്തിയുടേയും കൈയ്യൊപ്പു പതിഞ്ഞതാണ്. അത്തരത്തിലുള്ള ഒരു കത്ത് ഇവിടെ ചേര്‍ക്കുന്നു - വീണ്ടും വീണ്ടും വായിച്ചു ചിന്തിച്ചിട്ടുള്ള ഒരു കത്ത്. പിന്നെ ഒരു പാടു ചിരിച്ചിട്ടുള്ള കത്ത്.   എന്ത് കച്ചറയും ഇമെയിലാക്കി forward ചെയ്ത് inbox നിറയ്ക്കുന്ന ഈ നെറ്റ് യുഗത്തില്‍ കത്തുകളുടെ പ്രസക്തി അത് തരുന്ന അക്ഷര സുഗന്ധം തന്നെയാണെന്ന് തോന്നുന്നു.

***************
പ്രിയപ്പെട്ട മുരളിയേട്ടാ,

താനയച്ച എഴുത്തു കിട്ടി.  റേഷനില്‍ improvement കണ്ടതില്‍ സമാധാനം തോന്നി.  എങ്കിലും പഴയ മോഡലില്‍ എത്തീട്ട് ല്യ ട്ട്വോ.  പിന്നെ,  താനെഴുതീല്യേ - 'എഴുതാന്‍ പലതുമുണ്ട്..പക്ഷെ...' ന്ന്.  ഈ 'പക്ഷെ' ക്ക് എന്‍റെ അടുത്ത് പ്രസക്തില്യാലോ.....തനിക്കെഴുതാന്‍ തോന്നണതെന്തും എനിക്ക് തുറന്നെഴുതാം.

അവിടുത്തെ വിശേഷങ്ങള്‍ - (കേട്ടു ബോറടിച്ച ഒരു ചോദ്യമായിരിക്കുമല്ലേ?) എല്ലാം എഴുതൂ.  ഞാന്‍ ദിവസങ്ങളിങ്ങനെ കഴിക്കുന്നു.  ഉണ്ടും, ഉറങ്ങിയും - ഡയാമീറ്റര്‍ കൂടിക്കൂടി വര്ണ്ണ്ട്.  എല്ലാവരടേം എഴുത്തുകളുണ്ട്.  മോഹനേട്ടന്‍ ഒരു ഫോട്ടോ അയച്ചു തന്നിട്ടുണ്ട് - ( with താടി ).  ഞാന്‍ കരിമ്പുഴ പോയിരുന്നു.  രാധാകൃഷ്ണനെ കാണാന്‍ പറ്റീല്യ.  എന്‍റെ കൂട്ടുകാരികള്‍ക്കെല്ലാം സുഖം തന്നെ.  Ex.Sethu ഇവിടെ വന്നിരുന്നു.  വിമല മലേഷ്യയില്‍ ചെന്ന് എഴുത്തു വന്നു.  മൂപ്പത്തി അവിടെ 'all kinds of' സുഖം അനുഭവിക്കുന്നു.  എന്‍റെ ഒരു ക്ലാസ്മേറ്റ് (പത്മജ) ബോംബെയിലെത്തിയിട്ടുണ്ട് (with കെട്ട്യോന്‍).  അയാള്‍ക്ക് naval dockyard ലാണ് ജോലി.  പേര് ദേവപ്രസാദ്.  പത്മ ആള് സുന്ദരിക്കുട്ട്യാ ട്ട്വോ.


എനി നമ്മുടെ വിമര്‍ശന വിഷയമാകേണ്ട സംഗതി - WIFE എന്നാല്‍ Wonderful...................എന്ന് എഴുതീലോ.  ഭാര്യ എന്ന സ്ത്രീ (whether it may be an instrument, an ornament, a beautiful thing for the attraction of the showcase) യെപ്പറ്റി പലര്‍ക്കും പല outlook ആയിരിക്കൂലോ - മറിച്ചും.  നമ്മുടെ Golden bell നെപ്പോലുള്ള പാര്‍ട്ടിക്ക് ഭര്‍ത്താവ് ച്ചാല്‍ .............(ഞാന്‍ മുഴുമിപ്പിക്കണോ മുരളിയേട്ടാ?) പുരുഷന്മാരില്‍ മിക്കവരും (exception ഉണ്ടേ) പെണ്ണിനെ instrument ആയി കാണുന്നവരാകുമെന്നത് നിഷേധിക്കാന്‍ കഴിയ്വോ.  നിഷേധിക്കാന്‍ മുതിരുന്നെങ്കില്‍ അതിനു മുമ്പ് മലയാളനാടില്‍ പ്രസിദ്ധീകരിച്ചു വരുന്ന 'വീണ്ടും ഭാര്യമാര്‍ കഥ പറയുന്നു' എന്ന ലേഖനം വായിക്കാനപേക്ഷ.  (ഇത് ഇവിടത്തെ ഭാര്യമാര്‍ K.G.Sethunath ന് എഴുതുന്ന എഴുത്തുകളാണ്)

ഭാര്യമാരെ തനിക്കു തുല്യരായി കാണുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന സത്യവും നിഷേധിക്കുന്നില്യ.  പക്ഷെ, അധികപേരും കൂടെ കൊണ്ടുനടക്കാന്‍ മാത്രമുള്ള (സൌന്ദര്യമുള്ളതാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) ഒരുപകരണം മാത്രായിട്ടാണ് പെണ്ണിനെ കാണുന്നത്.  സ്ത്രീകളും ഒട്ടും വ്യത്യസ്തരല്ല ട്ട്വോ.  ഭര്‍ത്താവിന്‍റെ ഒരു പ്രദര്‍ശന വസ്തുവാകാന്‍ മാത്രെ മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നുള്ളൂ ല്ലേ.  സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ്, (കാണാവുന്ന സ്ഥലത്തെല്ലാം) പട്ടു ചേലയുടുത്ത്, നഖം നീട്ടി പെയിന്‍റടിച്ച്, ഷാമ്പൂവിട്ട് മുടി പറപ്പിച്ച്, പാദസരം കിലുക്കി നടക്കുന്ന ഭാര്യ (സ്ത്രീ) ഇത് പുരുഷന്, ഷോകേസില്‍ വെയ്ക്കുന്ന മനോഹരമായ ഒരു പ്രതിമ എന്നല്ലാതെ മറ്റെന്താണ്?  ഇവിടെ 'സ്ത്രീ പുരുഷ സമത്വം' വേണമത്രെ - ഈ സമത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നവരോ - മേല്‍പ്പറഞ്ഞവരല്ലേ.  സൌന്ദര്യം മാത്രം കണ്ട്, enjoyment നുള്ള instrument ആയി പെണ്ണിനെ ഉപയോഗിക്കുന്ന പുരുഷന്മാരുടെ സ്ഥിതിയും ദയനീയം തന്നെ.  ഈ സൌന്ദര്യം ച്ചാ എന്താണാവോല്ലേ.  'കവിതയെഴുതുന്ന കണ്ണുകളും,.......ചാമ്പക്കാ ചുണ്ടുകളും..........' ഇങ്ങനെ പോകുന്നില്ലേ സ്ത്രീ സൌന്ദര്യം?  പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതെല്ലാം അര്‍ത്ഥശൂന്യമാവില്ലേ (Iam ignorant of it.........) പരസ്പരമുള്ള സ്നേഹത്തിനു മുന്നില്‍ ഈ ദേഹത്തിനു വല്ല പ്രസക്തിയുമുണ്ടോ?  ഇല്ലെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ഒരാള്‍ക്കേ സ്നേഹിക്കാന്‍ കഴിയൂ എന്ന വിശ്വാസക്കാരിയാണ് ഞാന്‍.  ഒരുപക്ഷെ, എന്‍റെ ഈ അഭിപ്രായത്തോടു യോജിക്കാത്ത ഒരാളെയായിരിക്കാം എനിക്കു കിട്ടുക.  ഞങ്ങള്‍ക്കെന്നും വെറും സമാന്തര രേഖകളായേ പോവാന്‍ കഴിയൂ എന്നെനിക്കു തോന്ന്ണു.  വിമര്‍ശനം നീട്ടുന്നില്യ [ഇതിനുള്ള പ്രതികരണവും പ്രതീക്ഷിക്കട്ടെ...........?]

ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നൂല്യ.  ഒരു proposal നടക്കുന്നു.  വിദ്വാന്‍ jamshedpur ലാണ്.  ജാതകമൊക്കെ യോജിച്ചുപോലും.  എനി ചെലപ്പോ August-Sept ആയി വരുമത്രെ.  അപ്പോ interview ഉണ്ടാവാന്‍ chance ഉണ്ട്.  പക്ഷെ ഉയരത്തിന്‍റെ കാര്യം അല്‍പം പരുങ്ങലിലാണെന്നു കേട്ടു (പ്രശ്നം ആശാന്‍റെ മാതാപിതാക്കള്‍ക്ക്) എന്നെ സംബന്ധിച്ചേടത്തോളം അടുത്തൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല.  പിന്നെ, പേര് എനിക്കറീല്യ.  എന്തോ അതൊന്നും അന്വേഷിക്കാന്‍ താല്‍പര്യം തോന്നീല്യ.  സ്വഭാവ ഗുണത്തെപ്പറ്റിയൊക്കെ തന്തയുടെ (അയാളുടെ) ഗംഭീര വിശദീകരണമുണ്ടായി.  എന്തായാലും വിവരങ്ങള്‍ ഞാനെഴുതാം.  എനിക്കും ഇതൊരു രസം തന്നെ - time pass - കാര്യം വരുമ്പോളല്ലേ നമ്മള്‍ പറയേണ്ടൂ.

പിന്നെ, 'തുളസി' എന്ന ശാലീനത തുളുമ്പുന്ന ആ നാമം, അതിനുടമയായ ഇവിടുത്തെ തുളസിയെ ഞാന്‍ ധാരളമായിട്ടറിയും.  തുളസിയുടെ businessഉം ഞങ്ങള്‍ക്കപരിചിതമല്ല.  മൂപ്പത്തിയെ ഇടക്കിടക്കു കാണലുണ്ട്.  തനിക്കെങ്ങനെ ഈ up-to-date news കിട്ട്ണു?  തുളസി കണ്ടാല്‍ കൊള്ളാവുന്നതു തന്നെയാണ്.  അന്യേട്ടന്‍റെ ഒരു friend ഉണ്ണിയുണ്ടായിരുന്നു.  അയാളുടെ instrument ആയിരുന്നു കുറച്ചുകാലം.  ആശാന്‍ വേറെ പെണ്ണു കെട്ടി.  ഇപ്പോള്‍ instrument ന് ചെറിയ weakness ഉണ്ടെന്നു കേട്ടു.  hard work ന്‍റെ ഫലമായിരിക്കാം. Parts ഓരോന്നായി weak ആയി വരുന്നതല്ലേ.  റിപ്പയര്‍ ചെയ്യാലോ

WIFE ന് വേറെയും ഒരു full form ണ്ട് (Worries Invited For Ever)

തല്‍ക്കാലം നിര്‍ത്തട്ടെ -

എന്ന് സ്നേഹപൂര്‍വ്വം
ഗീത   

Saturday, July 31, 2010

ഒരു നിലാവിന്‍റെ ഓര്‍മ്മയ്ക്ക്

വട്ടമുഖം.  വിശാലമായ നെറ്റി.  നീണ്ട മൂക്ക്.  എണ്ണമയമില്ലാത്ത ചുരുണ്ട മുടി. ഇത് നീല അയ്യര്‍ .  അതെ അവള്‍ ഒരു ചന്തക്കുട്ടി തന്നെയാണ്. ടൈപ്റൈറ്ററിലൂടെ  അവളുടെ നീണ്ടുമെലിഞ്ഞ വെളുത്ത വിരലുകള്‍ താളാത്മകമായി ചലിക്കുന്നത് ആരും ഒരു നിമിഷം നോക്കി നില്‍ക്കും.

ലെഡ്ജറിന്‍റേയും കാഷ്ബുക്കിന്‍റേയും വിരസതയ്ക്കുള്ള അറുതിയെന്നോണം അയാള്‍ നീലയുടെ അടുത്തെത്തുന്നു അവളുടെ വിരലുകളുടെ താളരസങ്ങള്‍ക്ക്

സുധാകര്‍, നീയെത്തിയോ? കുറച്ചെന്നെ സഹായിക്ക്...കിഴവനെത്തിയാല്‍ പണി കഴിഞ്ഞില്ലെങ്കില്‍ തന്ത എന്നെ കൊന്നു തിന്നും............ അവള്‍ പൊട്ടിച്ചിരിച്ചു.

മലയാളം ഒരുവിധം ഒപ്പിക്കുന്ന നീല.  അവളുടെ അച്ഛന്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തിലും അമ്മ കോയമ്പത്തൂര്‍കാരിയുമാണ്..  അച്ഛന്‍റെ ഗ്രാമത്തിനെക്കുറിച്ച് അവള്‍ ഒരുപാടു  ഓര്‍മ്മകള്‍ വളപ്പൊട്ടു പോലെ സൂക്ഷിക്കുന്നു.  അതവള്‍ക്ക് അമൂല്യ നിധിയാണ്.

അവളുടെ അച്ഛന്‍റെ വീട്ടില്‍ നിന്ന് കോഴിക്കോട്ടുള്ള ആന്‍റിയുടെ വീട്ടിലേക്ക് യാത്ര ചെയ്ത ഓര്‍മ്മകള്‍ അയവിറക്കി അവള്‍ വാചാലയാകുമായിരുന്നു.  അന്നേരം അവളുടെ വിടര്‍ന്ന കണ്ണുകളത്രയും ഏതോ മാസ്മരിക ഭാവത്തില്‍ സംസാരിക്കുന്നു


എന്തൊരു ഭംഗിയാണ്........സ്വര്‍ണ്ണമണികള്‍ വാരിവിതറിയ നെല്‍പ്പാടങ്ങള്‍.  അവയ്ക്ക് കുറുകെ പറന്നകലുന്ന കൊറ്റികള്‍.  ഇരുകരകളോടും സ്വകാര്യം പറഞ്ഞൊഴുകുന്ന പുഴ......അവളുടെ നുണക്കുഴികള്‍ പതിവിലധികം വിരിഞ്ഞു.

മതി......മതി........നിന്‍റെയൊരു പ്രകൃതി വര്‍ണ്ണന

നിനക്കെന്തു പറ്റി സുധാകര്‍......അവള്‍ ഒട്ടൊരു ആശ്ചര്യത്തോടെ അയാളെ നോക്കി.

അയാള്‍ ഒന്നും പറയാതെ പിന്‍ തിരിഞ്ഞു
അക്കങ്ങളുടെ ലോകത്തേക്ക് ഉള്വലിയാന്‍ ആയാള്‍ ശ്രമിച്ചു.  പക്ഷെ കഴിഞ്ഞില്ല.  താന്‍ എന്തിനാണ് നീലയോട് കയര്‍ത്തത്.  ഛേ, മോശമായി

ഇരിക്കപ്പൊറുതിയില്ലാതെ അയാള്‍ എഴുന്നേറ്റു.

ടൈപ് റൈറ്ററില്‍ തിരുകിക്കയറ്റിയ കമ്പനിയുടെ ചരിഞ്ഞ അക്ഷരങ്ങളുള്ള ലെറ്റര്‍ ഹെഡ്ഡില്‍ താളം പിടിച്ചു കൊണ്ടവള്‍ ഇരിക്കുകയായിരുന്നു.

സോറി, നീലാ

എന്തേ? ഓ...അതോ...സാരല്ല........ഇയ്യിടെയായിട്ട് നീ വല്ലാതെ ദേഷ്യപ്പെടുന്നു.  എന്തു പറ്റി നിനക്ക്

നതിങ്ങ് സീരിയസ്

എനിക്കറിയാം.  നിനക്ക് നാട്ടില്‍ പോണം......കിഴവന്‍ അവധി തരുന്നില്ല.  ശരിയല്ലേ

കിഴവനും അവന്‍റെയൊരു കമ്പനീം....ആര്‍ക്കു വേണം

വെരി ഗുഡ്. നിന്‍റെ ചുണ കാണിച്ച് കൊട് കിഴവന്

ആത്മര്‍ത്ഥതയില്ലാതെ പെരുമാറാന്‍ പറ്റുന്നില്ല നീലാ

ബുള്‍ഷിറ്റ്.......ആത്മാര്‍ത്ഥത വണ്‍വേട്രാഫിക്ക് ആവരുതല്ലോ......നോക്ക്, എനിക്കിവിടെ അധികനാള്‍ തുടരാന്‍ ഉദ്ദേശമില്ല......എനിക്ക് ഐ.എ.എസ്. എഴുതണം

അതു ശരി.  പാവങ്ങളെ പറ്റിച്ച് നിനക്ക് പണവം പാപ്പാസുമുണ്ടാക്കണം!

നിനക്ക് അങ്ങിനെ തോന്നുന്നുണ്ടോ, സുധാകര്‍?

നഗര ജീവിയായ നിനക്ക് മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും

ഏതായാലും ഒരു പ്രവചനത്തിന്‍റെ ആവശ്യമില്ല - അയാള്‍ പറഞ്ഞു

വേണ്ട.......പക്ഷെ, സുധാകര്‍ നീയിവിടെ ഇനിയും നില്‍ക്കരുത്

നോക്കാം

പ്ലീസ്......നിന്‍റെ ഭാവിയെ ഓര്‍ത്തെങ്കിലും.  കിഴവന്‍ ഒരു മുശേട്ടയാണ്.  പണത്തിന് കാവലിരിക്കുന്ന ഭൂതത്താന്‍

മറ്റുള്ളവര്‍ക്ക് അപ്രിയമായവ അവള്‍ സ്വാഭാവികമായി പറയുന്നു.  ഉള്ളില്‍ അശേഷം കന്മഷമില്ലാതെ അവളുടെ വാക്കുകള്‍ പൊട്ടിച്ചിതറുമ്പോള്‍ അത് സത്യത്തിന്‍റെ നേര്‍ക്കുള്ള വഴികാട്ടിയാകുന്നു.

ചിലപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പറ്റുന്ന സംഭാഷണ ശകലങ്ങളും..........

ഒരു വാരാന്ത്യം. സന്ധ്യ മയങ്ങുന്നു.  ഡബിള്‍ ഡക്കറിന്‍റെ മുകള്‍ തട്ടിലിരുന്ന് പുറം കാഴ്ചകള്‍ കാണുകയായിരുന്നു.  അവളിലെ ഗ്രാമീണ സൌന്ദര്യം സജീവ സാന്നിദ്ധ്യമാകുന്നത് അയാള്‍ അറിഞ്ഞു.

ലുക് ദേര്‍, സുധാകാര്‍ - അവള്‍ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് അയാള്‍ കണ്ണുകള്‍ പായിച്ചു.

ചത്തപോലെ ജീവിക്കുന്ന മനുഷ്യക്കോലങ്ങള്‍ ചീഞ്ഞളിഞ്ഞ് നാറ്റം വമിക്കുന്ന കുപ്പത്തൊട്ടിയിലെ അഴുകിയ പദാര്‍ത്ഥങ്ങള്‍ക്ക് നായ്ക്കൊള്‍ക്കൊപ്പം കടിപിടി കൂടുന്നു.

ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം - അവള്‍ പറഞ്ഞു.

എത്ര ശരി.  ഈ നഗരത്തില്‍ മനുഷ്യന് ഒരു വിലയുമില്ലെന്ന് അയാള്‍ അറിഞ്ഞു.

ബസ്സിനു പുറത്തിറങ്ങി ടെര്‍മിനസ് ലക്ഷ്യമാക്കി അയാള്‍ അവളോടൊപ്പം നടന്നു.

നീയെന്നാ എന്‍റെ വീട്ടിലേക്ക് വരണേ - അവള്‍ ചോദിച്ചു.

ആവാം എന്നെങ്കിലുമൊരു ദിവസം

ഇന്ന് വാ........നാളെ അവധിയല്ലേ

മറ്റൊരു ദിവസം.  ഗുഡ്നൈറ്റ്

അവളുടെ പ്രതികരണത്തിനു കാക്കാതെ ധൃതിയില്‍ അയാള്‍ സ്റ്റേഷന്‍റെ അകത്തെത്തി............

മൂടല്‍ മഞ്ഞ് പുകമറ സൃഷ്ടിച്ച അടുത്ത പ്രഭാതത്തില്‍ ഓഫീസ് വഴിപോവുന്ന ബസ് പിടിക്കാന്‍ അയാള്‍ സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്നു.  ബസ്സ്റ്റോപ്പിന്‍റെ കുറച്ചപ്പുറത്ത് തണുത്ത പ്രഭാതത്തിലും ആള്‍ക്കാര്‍ തടിച്ചു കൂടിയത് അയാള്‍ ശ്രദ്ധിച്ചു.

ഓഫീസിലെത്താന്‍ വൈകിയ നേരത്തും നഗരവാസിയുടെ സഹജമായ  നേരമ്പോക്കെന്നവണ്ണം ജനക്കൂട്ടത്തിലെന്തെന്നറിയാന്‍ ആയാള്‍ക്ക് ആകാംഷയുണ്ടായി.

എത്തിനോക്കി പിന്മാറുന്ന ആള്‍തിരക്കിന്‍റെ വിടവിലൂടെ അയാള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നീലയെ കണ്ടു

ജനസഞ്ചയത്തെ വകഞ്ഞു മാറ്റി ചോര വാര്‍ന്നൊഴുകുന്ന നീലയെ അയാള്‍ വാരിയെടുത്തു.  ടാക്സി പിടിച്ച് നേരെ ആശുപത്രിയിലേക്ക്.

ആശുപത്രിയുടെ എന്‍ക്വയറി കൌണ്ടറിനടുത്ത് അയാളെ പ്രതീക്ഷിച്ചെന്നവണ്ണം അയാളുടെ സഹപാഠി ഡോക്റ്റര്‍ രാഹുല്‍ ഒരു ദേവദൂതനെപ്പോലെ..... സ്കൂളില്‍ അവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്.

രാഹുല്‍, നീ ഇവിടെ!

ജോയിന്‍ ചെയ്തിട്ട് ഒരാഴ്ചയായി..........എന്തു പറ്റി?

ഒരു ആക്സിഡന്‍റ്......ഇവളെന്‍റെ സഹപ്രവര്‍ത്തകയാണ്.

രാഹുല്‍ എല്ലാം പെട്ടെന്ന് ശരിയാക്കി.  അവളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു

സുധാകര്‍, നീ പോയി വേണ്ടപ്പെട്ടവരെ വിവരം അറിയിക്ക്.  ഷീ ഈസ് ഓള്‍ റൈറ്റ്

അയാള്‍ മിഴിച്ചു നിന്നു.

അയാളുടെ ചുമലില്‍ തട്ടി രാഹുല്‍ സമാധാനിപ്പിച്ചു -ഞാന്‍ ഇവിടില്ലേ. ഒന്നും സംഭവിക്കില്ല.  നീ പോയി ആ കുട്ടിയുടെ പേരന്‍റ്സിനെ വിവരം അറിയിക്ക്  

ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് അവളുടെ അച്ഛന്‍റെ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തു.......കുറച്ചു സമയത്തിനുള്ളില്‍ നീലയുടെ അച്ഛനും അമ്മയും ആസ്പത്രിയിലെത്തി.......

ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ആശുപത്രി സന്ദര്‍ശിക്കുക അയാള്‍ പതിവാക്കി.  ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം ആശുപത്രിയിലെ നിഴലുറങ്ങുന്ന ഇടനാഴിയിലൂടെ അയാള്‍ നടക്കുകയായിരുന്നു.  ഡോക്റ്റര്‍ രാഹുലിനെ അയാള്‍ കണ്ടു.

നീലയുടെ ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചു - രാഹുല്‍ പറഞ്ഞു.

അയാള്‍ കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ തിരിഞ്ഞു നടന്നു.

അവള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതിനു ശേഷം അവള്‍ക്ക് അയാളെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് അവളുടെ അച്ഛന്‍ അയാള്‍ക്ക് ഫോണ്‍ ചെയ്തു.  അയാള്‍ ചെന്നില്ല.  അയാക്കൊരു കത്തയച്ചു അവള്‍.  കത്തു പൊട്ടിക്കാതെ അയാള്‍ മേശ വലിപ്പിലിട്ടു.

പിന്നെയും മുന്നോട്ടുരുണ്ട കാലത്തിനിടയില്‍ അയാളിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.  അയാള്‍ ഔദ്യോഗിക തലത്തില്‍ ഉയര്‍ന്ന പദവികള്‍ ചവുട്ടിക്കയറി........

അവിചാരിതമായി അയാള്‍ക്കൊരു കത്ത് കിട്ടി.  അത് നീലയുടെ കത്ത് ആയിരുന്നു.  ചെറ്റിട ആ കത്ത് അയാള്‍ തിരിച്ചും മറിച്ചും പിടിച്ചു.  ഒരുവേള കത്ത് പൊട്ടിച്ചു വായിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പിന്നെ വേണ്ടെന്നു വെച്ച് അയാള്‍ കത്ത് മേശവലിപ്പിലിട്ടു.

പിന്നെയും വര്‍ഷങ്ങള്‍ പലതു കൊഴിഞ്ഞു.  ഒരു ദിവസം ഇംഗ്ലീഷ് പത്രം വായിക്കുന്നതിടയില്‍ മുന്‍ താളിലെ വലതുവശത്ത് ചിത്രത്തോടെ കൊടുത്ത വാര്‍ത്ത - District collector killed in violence.

സമുദായ ലഹളയില്‍ മരണമടഞ്ഞ നീല അയ്യരെ കുറിച്ച് പത്രം സവിസ്തരം എഴുതിയിരിക്കുന്നു.  പൊയ്ക്കാലുമായി പോലീസ് വ്യൂഹത്തിനൊപ്പം ലഹള നിയന്ത്രിക്കാന്‍ ജില്ലാ കലക്ടരും ഉണ്ടായിരുന്നുവത്ര!

കനത്ത ഹൃദയത്തോടെ മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രണ്ടു കത്തുകള്‍ അയാള്‍ പുറത്തെടുത്തു -

സുധാകര്‍, നിന്നെയൊന്നു കാണണം.  നന്ദി പറയാനല്ല.  നീയെന്നെ വെറുക്കരുതെന്നു പറയാന്‍ വേണ്ടി മാത്രം. പ്ലീസ്....

രണ്ടാമത്തെ നീലയുടെ കത്ത് - സുധാകര്‍, ഐ.എ.എസ്. കിട്ടി. പോസ്റ്റിങ്ങ് എന്‍റെ പ്രിയപ്പെട്ട നാട്ടില്‍....

ഒരിറ്റു കണ്ണീര്‍ അടര്‍ന്നു വീണൂ.  നീലയ്ക്ക് ബലിതര്‍പ്പണമായി............