Monday, June 14, 2010

ജീവിതം ദാനം നല്‍കുമ്പോള്‍

PRO
രക്തം ദാനം നല്‍കുമ്പോള്‍ നല്‍കുന്നത് ജീവിതം തന്നെയാണ്. മരണത്തിന്‍റെ മുനമ്പുകളില്‍ നിന്ന് ജീവിതത്തിലേക്കുള്ള മടക്കയാത്ര ചിലപ്പോള്‍ ഒരുതുള്ളി രക്തത്തിന്‍റെ തുടിപ്പിലായിരിക്കും. ലോക രക്തദാന ദിനമാണ് ജൂണ്‍ 14. സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരു മനുഷ്യന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അവിടെയാണ് രക്തദാനത്തിന്‍റെ പ്രസക്തി. അപകടങ്ങളില്‍ പെട്ട് ചികിത്സയ്ക്കെത്തുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വയ്ക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാ മാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്, പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു. 

പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാദാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും. 

അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച് ഐ വി, മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു. അര്‍പ്പണ ബോധമുള്ള ചുരുക്കം ചിലര്‍ മാത്രമാണ് രക്തദാനത്തിനു മുന്നോട്ടുവരുന്നത്. ഇവര്‍ നല്‍കുന്നത് ആവശ്യമുള്ള രക്തത്തിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ്. ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിനു 
തയ്യാറായാല്‍ മാത്രമേ ആവശ്യത്തിന് രക്തം ആശുപത്രികള്‍ക്ക് ലഭ്യമാക്കാനാവൂ.

ഒരു നിശ്ചിത സമയത്തേക്കു മാത്രമേ രക്തം സൂക്ഷിക്കാനാകൂ. അതിനാല്‍, അടിക്കടി രക്തദാനം വേണ്ടിവരുന്നു. പതിനാറാം നൂറ്റാണ്ടു മുതല്‍ തന്നെ രോഗികള്‍ക്ക് രക്തം നല്കി വന്നിരുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിലാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്ത സന്നിവേശ മാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞത്. 

ചുവന്ന രക്താണുക്കളുടെ ആവരണത്തിലെ ആന്‍റിജന്‍റെ സാന്നിധ്യമോ അസാന്നിധ്യമോ അടിസ്ഥാനമാക്കിയാണ് പ്രധാനമായും രക്തഗ്രൂപ്പുകള്‍ തരം തിരിക്കുന്നത്. രക്തഗ്രൂപ്പുകള്‍ ആദ്യം തിരിച്ചറിഞ്ഞത് കാള്‍ ലാസ്റ്റിനര്‍ എന്ന ഓസ്ട്രേലിയന്‍ ഗവേഷകനാണ്. പിന്നീട് ആര്‍എച്ച് വ്യവസ്ഥയും നിലവില്‍ വന്നു. 

ഒ-പോസിറ്റീവ്, ഒ-നെഗറ്റീവ്, ബി-പോസിറ്റീവ്, ബി-നെഗറ്റീവ്, എ-പോസിറ്റീവ്, എ-നെഗറ്റീവ്, എ ബി-പോസിറ്റീവ്, എ ബി-നെഗറ്റീവ് എന്നിവയാണ് രക്തഗ്രൂപ്പുകള്‍. 'എ,ബി,ഒ" വ്യവസ്ഥയില്‍ 'എ ബി' ഗ്രൂപ്പാണ് ഏറ്റവും വിരളം. നമ്മുടെ ജനസംഖ്യയില്‍ 'ഒ" ഗ്രൂപ്പുകാര്‍ 42 ശതമാനം വരും.

'ബി"ഗ്രൂപ്പ് 27 ശതമാനം, 'എ" ഗ്രൂപ്പ് 25 ശതമാനം, 'എ ബി' ഗ്രൂപ്പ് ആറു ശതമാനം എന്നിങ്ങനെയാണ് കണക്ക്. ആര്‍ എച്ച് വ്യവസ്ഥ പരിഗണിച്ചാല്‍, ജനസംഖ്യയുടെ 93 ശതമാനം പേരും ആര്‍ എച്ച് പോസിറ്റീവ് ആയിട്ടുള്ളവരാണ്. ഏഴു ശതമാനം മാത്രമേ ആര്‍ എച്ച് നെഗറ്റീവ് ആയിട്ടുള്ളൂ


Saturday, June 5, 2010

ദാദുഭായുടെ ദുഃഖം

അമ്പതു വയസ്സു തോന്നിക്കുന്ന പാതിവൃദ്ധനായിരുന്നു ദാദു റാണ്പിസേ.  വയസ്സിന്‍റെ ആലസ്യം ഒട്ടുമില്ലാതെ ഒരു യുവാവിന്‍റെ ചുറുചുറുക്കോടെ എല്ലായിത്തും ഓടിയെത്തുന്ന അയാള്‍ക്ക് താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് തെല്ലും പരാതി ഇല്ലായിരുന്നു.


ആരോടും മുറുമുറുപ്പ് കാട്ടതെ ആത്മാര്‍തയോടെ പെരുമാറുന്ന അയാളെ 'ദാദു ഭായ്' എന്നു ഞാന്‍ മാത്രമാണ് ഓഫീസില്‍ വിളിക്കുക.

അത് കേള്‍ക്കുമ്പോള്‍ തികഞ്ഞ സ്നേഹത്തിന്‍റെ ഒരു നനുത്ത ചിരി ആ മുഖത്ത് മിന്നുന്നത് ഞാന്‍ കാണുമായിരുന്നു.

ഓഫീസില്‍ അയാളെ 'ദാദു ഭായ്' എന്ന് മറ്റാരും വിളിക്കാറില്ല.  ഒന്നുകില്‍ 'ദാദു' അല്ലെങ്കില്‍ 'റാണ്‍പിസേ'.  ഇടക്കൊക്കെ 'സാലാ പ്യൂണ്‍'.

ചിലപ്പോള്‍ അവര്‍ വിളിക്കുന്ന തെറിവാക്കുകളില്‍ ഒതുങ്ങാത്ത ആ വ്യക്തിത്വത്തെ ഞാന്‍ വേദനയോടെ നോക്കി ഇരിക്കാറുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ സംസ്കാര ശൂന്യരായി പെരുമാറുന്നതു കാണുമ്പോള്‍ അവരൊക്കെ മുഖംമൂടി അണിഞ്ഞവരാണെന്ന് ഞാന്‍ അറിഞ്ഞു.  നഗരത്തിന്‍റെ പാരുഷ്യം ഭാണ്ഡമായി തലയില്‍ ഏറ്റി നടക്കുന്നവരായിരുന്നു അവരത്രയും!

അന്യവല്‍ക്കരിക്കപ്പെടുന്ന യാന്ത്രികതയുടെ കൂലംകുത്തി പാച്ചിലില്‍ സ്വന്തം സംസ്കാരത്തിന്‍റെ ലാളിത്യം ചവിട്ടിമെതിക്കപ്പെടുന്നത് ഞാന്‍ നിസ്സഹായനായി നോക്കി നിന്നു.

നഗരത്തിന്‍റെ ആര്‍ഭാടത്തിലും ഗ്രാമം കനിഞ്ഞു നല്‍കിയ എളിമയുടെ പ്രസാദമായി ദാദുഭായ്.

സമാസമമാവാത്ത ട്രയല്‍ ബാലന്സുകളിലും ദുര്‍ഗ്രഹമായ അക്കൌണ്ട് സ്റ്റേറ്റ്മെന്‍റുകളിലും മനസ്സ് ഉഴറി പരിസരമാകെ മറന്നിരിക്കുമ്പോള്‍ ദാദുഭായ് ഓര്‍മ്മപ്പെടുത്തുമായിരുന്നു - "സാബ്, ആജ് ഖാനാ ഖാത്താ നഹി ഹേ ക്യാ?"

അയാളുടെ ഹൃദയത്തിന്‍റെ വര്‍ണ്ണങ്ങള്‍ മുഖത്തു നിഴലിക്കുമ്പോള്‍ ശ്രദ്ധ തെറ്റിച്ചതിലുള്ള ദേഷ്യം എവിടെയോ മാഞ്ഞു മറയുന്നു.

തിരിച്ച് ഒരക്ഷരം ഉരിയാടാന്‍ ആവാതെ ഊണു കഴിക്കാന്‍ ഞാന്‍ എഴുന്നേല്‍ക്കുന്നു.

എന്‍റെ കാര്യത്തിലത്രയും ദാദുഭായ് പ്രകടിപ്പിക്കുന്ന താത്പര്യവും ഉത്കണ്ഠയും പിതൃവാത്സല്യത്തിന്‍റെ സഹജ നൊമ്പരമായി എന്നില്‍ തളം കെട്ടിക്കിടക്കുന്നു, എപ്പൊഴും........

ദാദുഭായ് എന്‍റെ അടുത്തു വന്നിരുന്നു.  അയാള്‍ പറയുന്നതെല്ലാം പണി ചെയ്യുന്നതോടൊപ്പം ഞാന്‍ മൂളിക്കേട്ടു.  മേലധികാരികള്‍ കണ്ടാലോ എന്ന ഭയം എനിക്ക് ഇല്ലാതില്ല.  പ്രവൃത്തിക്കിടയില്‍ പറ്റുന്ന പിഴവുകളത്രയും പൊറുക്കത്തക്കതായിരുന്നില്ല.

എങ്കിലും അയാളോട് അഹിതമായി ഒന്നും പറയാന്‍ എനിക്ക് വയ്യായിരുന്നു.

അയാളുടെ വിഷമങ്ങളാണ് എന്നോട് അയാള്‍ അധികവും സംസാരിച്ചത്.  കേള്‍ക്കുന്നതിലല്ല പ്രശ്നം,  അയാള്‍ അവതരിപ്പിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെല്ലാം ഞാന്‍ പരിഹാരം നിര്‍ദ്ദേശിക്കണമായിരുന്നു.

അയാളുടെ ഗ്രാമത്തില്‍ വിട്ടിലെ പാല്‍ക്കറവയുള്ള പശു ചത്തു.  പുതിയ കറവ പശുവിനെ വാങ്ങണമെന്നും സര്‍ക്കാരില്‍നിന്ന് അതിന് വല്ല സഹായവും ലഭിക്കുമോ എന്നും അഥവാ പശുവിനെ മേടിച്ചാല്‍ ചാവാതിരിക്കാന്‍ ആശുപത്രിയില്‍ കുത്തിവയ്പുണ്ടോ എന്നും അയാള്‍ എന്നോട് ആരാഞ്ഞു.

ദാദുഭായ് തുടര്‍ന്നു - കുത്തിവയ്പുണ്ടെങ്കില്‍ ആര് കൊണ്ടു പോവും? അഞ്ചു കിലോമീറ്റര്‍ ദൂരം നടക്കണം മൃഗാശുപത്രിക്ക്.  വാഹനസൌകര്യങ്ങള്‍ ഇല്ലാത്ത കാട്ടുമുക്കില്‍ തന്‍റെ മക്കള്‍ക്ക് ഇത്ര ദൂരം സഞ്ചരിക്കുവാന്‍ ആവില്ല.  മൂത്തമകന്‍ പത്താംതരം പഠിക്കുന്നു.  അവനെ ഗൃഹഭരണത്തിന് തിരിപ്പിച്ചാല്‍ അവന്‍റെ പഠിത്തം മോശമാകും.


പിന്നെ ഭാര്യ്യക്ക് ക്ഷയം.  ജോലിയെടുക്കാന്‍ ആവതില്ല.  മാത്രമല്ല ചികിത്സ മുറയ്ക്ക് നടത്തണം.

എന്താ ചെയ്യേണ്ടതെന്നു ഒരു രൂപവും ഇല്ല!

ഇവ്വിധം ദാദുഭായ് നിരവധി പ്രാരബ്ധങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തി.

"ജോലി ഉപേക്ഷിച്ച് ഗ്രാമത്തില്‍ പോയി പാല്‍ കച്ചവടം ചെയ്യൂ" ഞാന്‍ പറഞ്ഞു.

"അതൊക്കെ ഞാനില്ലെങ്കിലും അവിടെ നടക്കും" അയാള്‍ പറഞ്ഞു.

പ്യുണ്‍ ജോലി വിട്ടാല്‍ അതിന്‍റെ സമ്പാദ്യം ആര് കൊടുക്കുമെന്ന് അയാള്‍ ചോദിച്ചു.  ഇത്തരം വാദങ്ങള്‍ക്ക് എന്‍റെ വാക്കുകളുടെ മുനയൊടിഞ്ഞു മടങ്ങി.

ശരിയാണ്, പ്രത്യേകിച്ച് യാതൊരു ശീലവുമില്ലല്ലോ ദാദുഭായിക്ക്?

അയാള്‍ പുറമേക്ക് തികഞ്ഞ പഴഞ്ചനായിരുന്നു.  പ്യൂണിന്‍റെ യൂണിഫോം ഡ്രസ് ഒഴിച്ച് മറ്റു വസ്ത്രങ്ങള്‍ അയാള്‍ ധരിക്കുകയില്ല.  ഹോട്ടലില്‍ കയറി ഒരു കപ്പ് ചായ അയാള്‍ വാങ്ങി കുടിക്കുകയില്ല........റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കേണ്ട ദുരമല്ല ഉള്ളുവെങ്കിലും അയാള്‍ നടന്നേ പോവുകയുള്ളു.


സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിക്ക് അവരുടെ നന്മക്കു വേണ്ടി അവരെ വലിയവരാക്കാന്‍ ദാദുഭായ് ഒത്തിരി കഷ്ടതകള്‍ ഒരു ഭാരമാക്കാതെ വലിഞ്ഞു നടന്നു ഈ തിരക്കില്‍.........

"സാബ് ഇതു കണ്ടോ" ദാദുഭായ് മറാഠി പത്രത്തില്‍ കണ്ണുംനട്ട് ചോദിച്ചു.

"എന്ത്?" കാര്യമറിയാതെ ഞാന്‍ തടിച്ച പുസ്തകത്തില്‍ നിന്ന് തല ഉയര്‍ത്തി.

അന്നേരം, ഇംഗ്ലീഷില്‍ വന്ന വാണ്ടഡ് കോളം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ അയാള്‍ ആവശ്യപ്പെട്ടു.

എസ്.എസ്.സിക്ക് കണക്കിലും സയന്സിലും അറുപതു ശതമാനം മാര്‍ക്കു കിട്ടിയ വിദ്യാര്‍ത്ഥികളെ അപ്രന്‍റിസ് ട്രെയിനിംഗിന് വിളിച്ചുള്ള പരസ്യം ഞാന്‍ തര്‍ജ്ജമ ചെയ്തു.

ദാദുഭായുടെ മകന്‍ അപ്രാവശ്യം പത്താംതരത്തിലായിരുന്നു.  മകന്‍റെ പരീക്ഷാഫലം അറിയാനുള്ള പരിഭ്രാന്തിയില്‍ ഇരിക്കുമ്പോഴാണ് പരസ്യം ശ്രദ്ധയില്‍ പെടുന്നത്.

താമസമുണ്ടായില്ല.  ഓഫീസ് സുപ്രണ്ടിന് നാലുദിവസത്തെ അവധി അപേക്ഷിച്ച് അയാള്‍ യാത്രയ്ക്കൊരുങ്ങി.

തിടുക്കത്തില്‍ ഓഫീസിനു പുറത്തിറങ്ങുമ്പോള്‍ ദാദുഭായ് യഥാല്‍ ഓര്‍മ്മിപ്പിച്ചു - "അഗര്‍ മേം തീന്‍ ചാര്‍ ദിന്‍ ലേറ്റ് ഹോഗയാ തോ കൈസേ ഭീ അഡ്ജസ്റ്റ് കര്‍നാ, സാബ്"

പെട്ടെന്നായിരുന്നു എനിക്ക് സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് കിട്ടിയത്.  അയാള്‍ മടങ്ങിയെത്തും മുമ്പേ ഞാന്‍ എന്‍റെ പുതിയ താവളം തേടി ഇറങ്ങി.


അതില്‍ പിന്നെ ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമുണ്ടായില്ല.

വളരെ മാസങ്ങള്‍ക്കു ശേഷം ദാദുഭായ് ജോലിയില്‍ നിന്ന് വോളന്‍ററി റിട്ടയര്‍മെന്‍റ് ഞാന്‍ അറിഞ്ഞു........

എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു.  ഞാന്‍ വീണ്ടും എന്‍റെ പഴയ താവളത്തിലേക്ക് തിരിച്ചെത്തി പുതിയ അസൈന്മെന്‍റോടെ.  ഡിപ്പാര്‍ട്ടുമെന്‍റിലെ വിവിധ തസ്തികകളില്‍ വന്ന ഒഴിവുകള്‍ നികത്തലായിരുന്നു എനിക്ക് ആദ്യം ചെയ്യേണ്ടിയിരുന്നത്.

ഒഴിവു തസ്തികകളിലേക്കു കിട്ടിയ ആപ്ലിക്കേഷനുകളിലെ മികച്ചവ തെരഞ്ഞെടുക്കവേ, പ്യൂണ്‍ പോസ്റ്റിലേക്കു വന്ന ഒരു ആപ്ലിക്കേഷനില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു.

ആ യുവാവ് അച്ഛന്‍റെ പേര്‍ ചേര്‍ത്തിരിക്കുന്നു - "ദാദു റാണ്പിസേ"

( ട്രയല്‍ വാരിക ജനുവരി 1, 1989 , പി.പി.മുരളീധരന്‍ )

Friday, June 4, 2010

കഥ(മോഷണം) തുടരുന്നു!

ഒരുനാള്‍ വരും’ എന്ന ചിത്രത്തിന്‍റെ രചയിതാവായ ശ്രീനിവാസനെതിരെ കഥാമോഷണം ആരോപിക്കപ്പെട്ടിട്ട് ദിവസങ്ങളായതേയുള്ളൂ. ഇപ്പോഴിതാ, ശ്രീനിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്‍ അന്തിക്കാടിന് നേരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു. സത്യന്‍റെ ‘കഥ തുടരുന്നു’ എന്ന പുതിയ ചിത്രത്തിന്‍റെ കഥ മോഷണമാണെന്നാണ് ആരോപണം.

പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ഹംസ ആലുങ്ങലാണ് സത്യന്‍ അന്തിക്കാടിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2005ല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘മഴ തോരാതെ’ എന്ന തന്‍റെ നോവലിന്‍റെ കഥ മോഷ്ടിച്ചാണ് സത്യന്‍ ‘കഥ തുടരുന്നു’ സൃഷ്ടിച്ചതെന്നാണ് ഹംസ ആരോപിച്ചിരിക്കുന്നത്.

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്‍റെ മരണത്തോടെ ഒറ്റപ്പെടുന്നു. പിന്നീടുള്ള അവളുടെ അലച്ചിലാണ് ‘മഴ തോരാതെ’ എന്ന നോവലിന്‍റെ പ്രമേയം. ഇതുതന്നെയാണ് സത്യന്‍ അന്തിക്കാട് ‘കഥ തുടരുന്നു’ എന്ന ചിത്രത്തില്‍ പകര്‍ത്തി വച്ചിരിക്കുന്നതെന്ന് ഹംസ ആലുങ്ങല്‍ ആരോപിക്കുന്നു. ഇക്കാര്യം ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നാണ് ഹംസ പറയുന്നത്.

തന്‍റെ നോവല്‍ അനുവാദമില്ലാതെ മോഷ്ടിച്ച് സിനിമയാക്കിയതിന് നിയമനടപടിക്കൊരുങ്ങുകയാണ് ഹംസ ആലുങ്ങല്‍. എന്നാല്‍ ഈ ആരോപണത്തോട് സത്യന്‍ അന്തിക്കാട് ഇതുവരെ പ്രതികരിച്ചിട്ടില്ല

Sathyan Anthikkad stole story for Kadha Thudarunnu? | കഥ(മോഷണം) തുടരുന്നു!

Thursday, June 3, 2010

സുകുമാര്‍ അഴീക്കോടും സുധീഷും ഉരസി

തട്ടകത്തിന്റെ നാലാം ഭാഗം എഴുതണമെന്നുള്ള മോഹം ബാക്കിവച്ച് വിടപറഞ്ഞ കോവിലന്റെ മൃതദേഹത്തിന് മുന്നില്‍ സാംസ്കാരിക നായകനും ഒരു യുവകഥാകൃത്തും തറയായി. കോവിലന്റെ മൃതദേഹം പ്രദര്‍ശനത്തിന് വച്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സുകുമാര്‍ അഴീക്കോടും പ്രശസ്ത കഥാകൃത്ത് വിആര്‍ സുധീഷും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്.

സുകുമാര്‍ അഴീക്കോടിന്റെ പഴയകാല പ്രണയിനി വിലാസിനി ടീച്ചര്‍ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ ഇടപെട്ട് വിആര്‍ സുധീഷ് ഒരു പ്രമുഖ വാരികയില്‍ എഴുതിയ ലേഖനത്തെ ചൊല്ലിയാണ് രണ്ടുപേരും സാഹിത്യ അക്കാദമി ഹാളിന് മുന്നില്‍ വഴക്കടിച്ചത്.

തന്നെ കരിവാരിത്തേക്കുകയായിരുന്നു ആ ലേഖനമെന്ന് ചില സുഹൃത്തുക്കള്‍ വഴി വിആര്‍ സുധീഷിനെ അഴീക്കോട് അറിയിച്ചിരുന്നു. കോവിലന്‌ ആദരാഞ്ജലി അര്‍പ്പിച്ച്‌ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ സുധീഷ്‌ അവിടെയുണ്ടായിരുന്ന അഴീക്കോടിനെ സ്വകാര്യമായി വിളിച്ച്‌ ആദ്യം ഇതേക്കുറിച്ച്‌ സംസാരിച്ചു. അഴീക്കോടിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ച് എഴുതിയതല്ല ആ ലേഖനമെന്ന് അഴീക്കോടിനോട് സുധീഷ് പറഞ്ഞു.

സുധീഷിന്റെ മറുപടിയില്‍ തൃപ്തനായി മടങ്ങിയ അഴീക്കോടിന്റെ അടുത്തേക്ക്‌ വീണ്ടും ഇതേകാര്യം പറഞ്ഞ്‌ സുധീഷ്‌ ഓടിച്ചെന്നു. സുകുമാര്‍ അഴീക്കോടിനെ തടഞ്ഞുനിര്‍ത്തി വീണ്ടും തന്റെ നയം ഉച്ചത്തില്‍ വിശദീകരിക്കാന്‍ തുടങ്ങി. സുധീഷ് വികാരപരവശനാകുന്നത് കണ്ട പുനത്തില്‍ കുഞ്ഞബ്ദുള്ള ഉടന്‍ ഇവര്‍ക്കിടയിലെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. സുധീഷിന്റെ കവിളില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള തമാശയെന്ന വണ്ണം കൈകൊണ്ട് തട്ടുകയും ‘ലേഖനം എഴുതിയതിനുള്ള ശിക്ഷ ഞാന്‍ കൊടുത്തേക്കാം’ എന്നുപറയുകയും ചെയ്തു.

സുധീഷ് ഉടനെ കുഞ്ഞബ്ദുള്ളയോട് ‘സാറിനും ഇതുപോലെ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടല്ലോ’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അബദ്ധം’ എന്ന വാക്ക് കേട്ടതോടെ അഴീക്കോട് കോപാകുലനായി. ‘നീ പോടാ’ എന്നു പറഞ്ഞ്‌ അഴീക്കോട്‌ സുധീഷിനെതിരേ തിരിഞ്ഞു. ഉടനെ സുഹൃത്തുക്കള്‍ സുധീഷിനെ അവിടെ നിന്ന് മാറ്റി. സുധീഷ് പോയിട്ടും കലിയടങ്ങാതെ സുകുമാര്‍ അഴീക്കോട് സംസാരിച്ചുകൊണ്ടിരുന്നു. സുധീഷ്‌ വെള്ളമടിച്ചിട്ടുണ്ടോയെന്ന് ഇടക്കിടെ അഴീക്കോട്‌ കൂടെയുള്ളവരോട് ചോദിക്കുന്നുണ്ടായിരുന്നു

Wednesday, June 2, 2010

സ്റ്റാമിന കുറവാണെന്നോ....ബീറ്റ്റൂട്ട് സഹായിക്കും

മുപ്പത്തഞ്ചിനു മേലെ പ്രായവും അല്‍പ്പം കുടവയറുമായാല്‍ പിന്നെ മിക്കവര്‍ക്കും സ്റ്റാമിനയുടെ കാര്യം തഥൈവ ! രാവിലെ അല്‍പ്പം വ്യായാമമൊക്കെ ആവാമെന്ന് വച്ചാലോ മനസ്സറിഞ്ഞ് വ്യായാമം ചെയ്ത് തുടങ്ങുമ്പോഴേ കിതപ്പ് തുടങ്ങും. ഇനി ഇത്തരത്തില്‍ സ്റ്റാമിന കുറയുന്നവര്‍ വിഷമിക്കേണ്ട എന്നാണ് ഒരു പഠനത്തില്‍ പറയുന്നത്.

എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചുവപ്പന്‍ ബീറ്റ്‌റൂട്ടും സ്റ്റാമിനയുമായുള്ള ബന്ധം വെളിപ്പെട്ടത്. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ 16 ശതമാനം അധികം വ്യായാമം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്.

അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് സഹായിക്കുന്നു. ഇത് ക്ഷീണമില്ലാതെ വ്യായാമം ചെയ്യാനും സ്റ്റാമിന കൂടാനും സഹായകമാവുന്നു. ഇത്തരത്തില്‍ അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് പോലെ മറ്റൊന്നിനും ആവില്ല എന്നും ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നു.

പത്തൊമ്പതിനും മുപ്പത്തിയെട്ടിനും ഇടയിലുള്ള എട്ട് ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കൊടുത്തും അല്ലാതെയും സൈക്കിള്‍ സവാരി അടക്കമുള്ള വിവിധ കായിക വ്യായാമങ്ങളില്‍ പങ്കാളികളാക്കിയുമാണ് നിരീക്ഷണം നടത്തിയത്. ആറ് ദിവസം അടുപ്പിച്ച് വ്യായാ‍മത്തിനു മുമ്പ് 500 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് വീതം കൊടുത്ത ശേഷം നടത്തിയ പരീക്ഷണങ്ങളിലാണ് സ്റ്റാമിന വര്‍ദ്ധിച്ചതായി കണ്ടത്.

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം സംഘത്തിന് 11.25 മിനിറ്റ് കിതപ്പില്ലാതെ സൈക്കിള്‍ സവാരി നടത്താനായി. ഇത് മറ്റ് സാഹചര്യത്തില്‍ സൈക്കിള്‍ സവാരി നടത്തിയതിനെക്കാള്‍ 92 സെക്കന്‍ഡ് അധികമായിരുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം നിശ്ചിത ദൂരം താണ്ടാന്‍ മറ്റ് സാഹചര്യത്തെക്കാള്‍ രണ്ട് ശതമാനം കുറവ് സമയം മാത്രമേ എടുത്തുള്ളൂ എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചവര്‍ക്ക് രക്തസമ്മര്‍ദ്ദ തോത് താഴ്ന്ന നിലയിലായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു.

ബീറ്റ്‌‌റൂട്ടിലെ നൈട്രേറ്റ് എപ്രകാരമാണ് ഓക്സിജന്‍ ആവശ്യകത കുറയ്ക്കുന്നത് എന്ന് ഗവേഷകര്‍ക്ക് വ്യക്തമായിട്ടില്ല. എന്നാല്‍, നൈട്രേറ്റ് നൈട്രിക് ഓക്സൈഡായി മാറുന്നതാണ് ഇതിനു സഹായകമാവുന്നത് എന്നാണ് കരുതുന്നത്
http://malayalam.webdunia.com/miscellaneous/health/articles/0908/07/1090807077_1.htm

സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു

മലയാള സാഹിത്യ നഭോമണ്ഡലത്തിലെ ഒരു താരം കൂടി പൊലിഞ്ഞു. സാഹിത്യ സാംസ്കാരിക മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന കോവിലന്‍ എന്ന കണ്ടാണിശേരി വട്ടോപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ (87) അന്തരിച്ചു.

ബുധനാഴ്ച വെളുപ്പിന് 2:40 ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വാര്‍ദ്ധജ്യ സഹജമായ അസുഖം കാരണം രോഗശയ്യയിലായിരുന്നു അദ്ദേഹം.

അന്തരിച്ച ശാരദയാണ് ഭാര്യ. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് കോവിലനുള്ളത്.

ഭാഷയുടെ ചതുരവടിവിനപ്പുറം മനുഷ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തുന്ന രചനാശൈലിയായിരുന്നു കോവിലന്റേത്. തോറ്റങ്ങള്‍ എന്ന നോവലിനും (1972) ശകുനം എന്ന കഥാസമാഹാരത്തിനും (1977) കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2006 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ചു,

തോറ്റങ്ങള്‍, ശകുനം, എ മൈനസ് ബി, ഏഴാമെടങ്ങള്‍, താഴ്വരകള്‍, ഹിമാലയം, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

തൃശൂരിലെ കണ്ടാണിശേരിയില്‍ 1923 ജൂലൈ ഒമ്പതിനാണ് കോവിലന്‍ ജനിച്ചത്. പഠനം പൂര്‍ത്തിയാക്കിയശേഷം 1943 മുതല്‍ 1946 വരെയുള്ള കാലയളവില്‍ റോയല്‍ ഇന്ത്യന്‍ നേവിയിലും 1948-1968 വരെ സൈന്യത്തിലെ സിഗ്നല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു

Kovilan passes away | സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു

Tuesday, June 1, 2010

നിലീനമിന് ഒരു മറുകുറി

എന്‍റെ ഒരു കുഞ്ഞു പോസ്റ്റിന് - ബുദ്ധിമുട്ട് -  നിലീനം comment എഴുതി - "ഇതു നല്ല തമാശ".  ആ ഒരു വരി വല്ലാത്തൊരു സ്പാര്‍ക്കായിരുന്നു.  ഞാന്‍ കൂടുതല്‍ ചിന്തിച്ചു ആ തമാശയെക്കുറിച്ച്.  വേണമെങ്കില്‍ ആ comment ന് ചുവട്ടില്‍ത്തന്നെ മറുകുറി ചേര്‍ക്കാം.  പിന്നെ തോന്നി ഈ comment അതില്‍കൂടുതല്‍ പരിഗണന അര്‍ഹിക്കേണ്ട ഒന്നാണ്. ആ തമാശയെക്കുറിച്ചുള്ള ഒരു വീണ്ടുംവിചാരം മാത്രമാണ് ഈ ഒരു കുഞ്ഞു പോസ്റ്റ്.

ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം - നന്ദന്‍ നിലെകനിയുടെ  'Imagining India'.  നന്ദന്‍ നിലെകനിക്ക് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  ഇന്ഫോസിസ് ടെക്നോളജീസിന്‍റെ സ്ഥപകരില്‍ ഒരാള്‍.  ഇന്ഫോസിസില്‍ പല തസ്തികകളിലും ജോലിനോക്കി.  ഇപ്പോള്‍ UIDAI യുടെ ചെയര്‍മാന്‍.

ഈ പുസ്തകത്തില്‍ ഒരിടത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായുള്ള സംഭാഷണം വിവരിക്കുന്നു.  രാഷ്ട്രീയ നേതാവ് നന്ദന്‍ നിലെകനിയോടു പറയുന്നു - 'I don't see much upside in talking to you - you're neither good for notes [money] nor votes'


എന്നിട്ടും നന്ദന്‍ നിലെകനി കേന്ദ്ര സര്‍ക്കാരിന്‍റെ dream project ആയ Unique Identification Authority of India യുടെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായി.  കാബിനറ്റ് മിനിസ്റ്ററുടെ റാങ്കുള്ള പദവി.

ഇത് വലിയൊരു തമാശയല്ലേ?


നന്ദന്‍ നിലെകനി വേറൊരിടത്ത് പറയുന്നു ഈ പുസ്തകത്തില്‍ - ' i have never considered myself a writer, and there was no long-hibernating desire within me to pendown something in the hope that a book would eventually emerge'

എന്നിട്ടും അദ്ദേഹം ഈ പുസ്തകമെഴുതി.  തമാശയുടെ മറ്റൊരു രൂപം ഇങ്ങനെയും ആവാം!

ഒരു കാര്യം ഓര്‍ക്കുന്നു - നന്ദന്‍ നിലെകനി നല്ലൊരു വായനക്കാരനാണെന്ന് കേട്ടത്.

ഞാന്‍ തമാശയായി വെറുതെ ചിന്തിച്ചു - ഈ പുസ്തകത്തിന് എന്തുകൊണ്ട് ഇതുവരെയായും ഒരു മലയാള പരിഭാഷ വന്നില്ല എന്ന് ( അതോ ഞാന്‍ കാണാതെ പോയതാണോ? ഉറപ്പില്ല)


ഈ പുസ്തകത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു പുസ്തകം - ശ്രീ. വര്‍ഗീസ് കുര്യന്‍റെ ആത്മകഥ - 'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു - 'I too had a dream'(മലയാള പരിഭാഷ D C Books) . ധവള വിപ്ലവത്തിന്‍റെ പിതാവ് ശ്രീ. കുര്യന്‍ 'അമുല്‍' സാമ്രാജ്യം കെട്ടിപ്പടുത്തത് ലൈസന്സ് രാജിലായിരുന്നു. ശ്രീ.നന്ദന്‍ നിലെകനിയുടെ സാമ്രാജ്യം വരുന്നത് 'ലൈസന്സ് രാജ്' ഒന്നൊന്നായി എടുത്തു മാറ്റപ്പെടുമ്പോഴും.  കാലത്തിന്‍റെ മാറ്റം.

രണ്ടും വായന അര്‍ഹിക്കുന്ന പുസ്തകങ്ങള്‍.

ഇനി ഏറ്റവും വലിയ തമാശ - ശ്രീ ഐന്സ്റ്റീന്‍റെ പണത്തോടുള്ള നിസംഗത നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നെങ്കില്‍, ഇവിടെ പെണ്‍ വാണിഭങ്ങള്‍ ഉണ്ടാവുമായിരുന്നില്ല.  അശ്ലീല ചിത്രങ്ങള്‍ കാട്ടി ബ്ലാക്മെയില്‍ ചെയ്യുമായിരുന്നില്ല.  കറപ്റ്റഡ് ആയ ഉദ്യോഗസ്ഥ വൃന്ദവും മന്ത്രിപുംഗവന്മാരും ഉണ്ടാവുമായിരുന്നില്ല.  അങ്ങനെയങ്ങനെ ഒരുപാടു തോന്ന്യാസങ്ങള്‍ ഒഴിവാകുമായിരുന്നു

അറിയാം ഇതു വറും ഉട്ടോപ്യന്‍ വിചാരങ്ങള്‍.

നന്ദി, നമസ്കാരം!!