Saturday, February 7, 2009

നൂറുനൂറ് മുഖങ്ങളുള്ള പ്രണയം

വിശേഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമൊക്കെ ദിവസങ്ങള്‍ കുറിക്കുന്നതുപോലെ ഇന്ന് ഗുരുവിനൊരു ദിവസം, അമ്മയ്ക്കൊരു ദിവസം, അച്ഛനൊരു ദിവസം എന്ന മനുഷ്യബന്ധങ്ങളുടെ എല്ലാവശങ്ങ‍ളേയും ഓര്‍മ്മപ്പെടുത്തുവാനായി ഓരോരോ ദിവസങ്ങള്‍ പ്രത്യേകം പ്രത്യേകമായി നീക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സസ്കാരത്തില്‍ മാതാ പിതാ ഗുരു- അതിനുശേഷമേ ദൈവത്തിനുപോലും സ്ഥാനമുള്ളു. ആഗോളവല്‍ക്കരണം നമ്മുടെ ജീവിതത്തില്‍ വരുത്തിത്തീര്‍ത്ത പല മാറ്റങ്ങളില്‍ ഒന്നുമാത്രമാണ് ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രത്യേകദിവസങ്ങള്‍ മാറ്റിവെയ്ക്കുക എന്നത്. തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വരുന്നുതാനും.

പ്രണയത്തിന്‍റെ പ്രത്യേക ദിനമാണല്ലോ ഫെബ്രുവരി 14. അതിനെ കമിതാക്കളുടെ ദിനമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പ്രണയം എന്നാല്‍ എന്താണര്‍ത്ഥം. പ്രേമം, അനുരാഗം, വിശ്വാസം, ഭക്തി, സ്നേഹം, ഇഷ്ടം, കാമം, ആസക്തി, ഭ്രമം, സൌഹാര്‍ദ്ദം, അഭിലാഷം, അഭിനിവേശം, പ്രതിപത്തി, രതി, ശൃoഗാരം, വാത്സല്യം, ആര്‍ദ്രത എന്നു നീളുന്നു പ്രണയത്തിന്‍റെ അര്‍ത്ഥവും ഭാവവും. പ്രണയത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന മുഖം അനാവരണം ചെയ്യപ്പെടുമ്പോള്‍ ജീവിതത്തിന്‍റെ അടിസ്ഥാനമൂല്യം തന്നെ പ്രണയമാണെന്ന് മനസ്സിലാക്കാം. പ്രണയത്തിന് എപ്പോഴും ആത്മീയമായ ഒരു തലമുണ്ട്. പ്രണയത്തിന്‍റെ പ്രതീകമായി നമ്മള്‍ കാണുന്ന രാധാകൃഷ്ണസങ്കല്‍പ്പവും പ്രണയത്തിന്‍റെ അനശ്വരഭാവത്തിന്‍റെ ചിഹ്നമായ ടാജ്മഹലും ഒരു ആത്മീയ ലോകത്തേയ്ക്കാണ് നമ്മെ കൂട്ടിക്കോണ്ടുപോകുന്നത്.

ഉപാധികളില്ലാത്ത വികാരമാണ് പ്രണയം. ബന്ധങ്ങള്‍ ഉണ്ടാകുന്നതും നിലനില്‍ക്കുന്നതുമെല്ലാം അതിന്റെ അടിസ്ഥാനത്തിലാണ്. പ്രണയത്തിന്റെ നിലനില്‍പ്പ് ത്യാഗത്തിലും വിട്ടുവീഴ്ചയിലുമാണ്. എതിര്‍ജോടികള്‍ പരസ്പരം കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്ന നിമിഷത്തില്‍ പ്രണയം ജനിക്കുന്നു. ആ പ്രണയത്തിന്റെ ശക്തി അപാരമാണ്. ഒരു കൊടുങ്കാറ്റിനും അതിനെ ഉലയ്ക്കാനാകില്ല. യഥാര്‍ത്ഥ പ്രണയം എവറസ്റ്റ് പോലെ വിശ്വാസത്തിന്റെ അടിത്തറയാണ്.

പ്രഥമദര്‍ശനത്തില്‍ ഉണ്ടാകുന്നു എന്നു കരുതപ്പെടുന്ന പ്രണയം വെറും അഭിനിവേശം മാത്രമാണ്. ഈ അഭിനിവേശം തണുക്കുമ്പോള്‍ ഗാഡമെന്ന് കരുതുപ്പെട്ട പ്രണയം അസ്തമിക്കും.

പ്രണയത്തിന്റെ സങ്കല്‍പ്പങ്ങള്‍ തന്നെ ഇന്നത്തെ ഹൈടെക് ജീവിതത്തില്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഉള്ളിന്റെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥായിയായ പ്രണയഭാവത്തേക്കാള്‍ ഇന്ന് വിലമതിക്കപ്പെടുന്നത് പരസ്പരം കൈമാറുന്ന സമ്മാനപ്പൊതികളാണ്. പ്രണയത്തിന് മാത്രമായി ഒരു ദിവസം നീക്കിവെയ്ക്കപ്പെടുമ്പോള്‍ മറ്റു ദിനങ്ങളില്‍ പ്രണയം മനസ്സിന്റെ ഉള്ളില്‍ എവിടെയോ പിന്തള്ളപ്പെട്ടുപോകുന്നു എന്നല്ലേ അര്‍ത്ഥം. പ്രണയമെന്നത് പ്രണയിക്കുന്നവരുടെ മാത്രം സ്വന്തമായ ഒരു വികാരമല്ല. ജീവിതത്തിന്റെ ഓരോ ചലനങ്ങളും ചെറുതും വലുതുമായ എല്ലാ ബന്ധങ്ങളും പ്രണയത്തിന്റെ പല മുഖങ്ങളുടെ പ്രതീകങ്ങളാണ്. പ്രണയമില്ലാതേ ജീവിക്കാന്‍ പറ്റില്ല. ശ്വസിക്കാന്‍ പറ്റില്ല. ചലിക്കാന്‍ പറ്റില്ല.

കുഞ്ഞുന്നാളില്‍ അമ്മയില്‍നിന്ന് കിട്ടുന്ന വാത്സല്യം പ്രണയത്തിന്റെ ഒരു മുഖം തന്നെയാണ്. വഴികാട്ടി നടത്തിക്കോണ്ടുപോകുന്ന അച്ഛന്‍ എന്ന വിശ്വാസവും പ്രണയത്തിന്റെ മുഖം തന്നെ. മുതിര്‍ന്നപ്പോള്‍ പങ്കിടുന്ന സൌഹൃദവും പ്രേമവും വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഭക്തിയും എല്ലാമെല്ലാം പ്രണയത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മുഖങ്ങള്‍ തന്നെ.

അതുകൊണ്ടുതന്നെ പ്രണയത്തിനായി ഒരു പ്രത്യേകദിവസം നീക്കിവെയ്ക്കുന്നവര്‍ അതിന്റെ മഹത്വം കണ്ടറിയാത്തവരാണ്. ത്യാഗത്തിന്റേയും ആത്മീയതയുടേയും വെളിച്ചത്തിന്റേയും സൂര്യപ്രഭയാണ് പ്രണയം. പ്രണയത്തിന്റെ ഏതെങ്കിലും ഒരു ഭാവം ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും നമ്മെ നയിച്ചുകൊണ്ടുപോകുന്നു.

(കുങ്കുമം മാസികയുടെ പത്രാധിപക്കുറിപ്പ് - ഫെബ്രുവരി, 2009)

xxxxxx xxxxxxx xxxxxxx

രണ്ടായിരമാണ്ടിന്റെ ആദ്യദശകം അവസാനിക്കുന്ന വേളയില്‍ പ്രേമത്തിനുവേണ്ടി ജീവിച്ച റോമിയോ ജൂലിയറ്റുമാരേയും, ലൈലാ മജ്നുമാരേയും, അനാര്‍ക്കലി സലീം മാരേയും കണ്ടുകിട്ടുക പ്രയാസമാണ്. കാലം പുരോഗമിക്കുകയാണ്. പ്രണയത്തിന്റെ മാമ്പൂമണക്കാലത്തിനുമേല്‍ കാമത്തിന്റെ വിയര്‍പ്പുഗന്ധം നിറഞ്ഞു നില്‍ക്കത്തക്കവിധം നമ്മുടെ പ്രേമചിന്തയിലും പുരോഗതി കൈവന്നിരിക്കുന്നു. അതിന് പഴയതും പുതിയതുമായ ഗാനങ്ങളെ നമുക്ക് തെളിവായി എടുക്കാം.

പഴയഗാനമിങ്ങനെയാണ് - 'സുറുമയെഴുതിയ മിഴികളെ.........പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ.......'

പുതിയ കാലത്തിന്റെ പാട്ട് - 'കാന്തരിപ്പെണ്ണേ....കാന്താരിപ്പെണ്ണേ......കാമന്റെ നെഞ്ചില്‍ കത്തിക്കേറാതെ'. മറ്റൊരു ഗണത്തില്‍ പെണ്ണുപറയുന്നു - 'ഇഷ്ടമല്ലെടാ....എനിക്കിഷ്ടമല്ലെടാ....നിന്റെ തൊട്ടുനോട്ടമിഷ്ടമല്ലെടാ....' അപ്പോള്‍ ആണ് മറുപടി പറയുന്നു - 'ഇഷ്ടമാണെടോ.....നിന്റെ സൂത്രങ്ങള്‍ ഇഷ്ടമാണെടോ......'

(മാമ്പൂമണമുള്ള പ്രണയകാലം-റെനിന്‍ ജോസഫ്-കുങ്കുമം മാസിക, ഫെബ്രുവരി, 2009)


Thursday, February 5, 2009

ഡോക്ടര്‍ ആരാച്ചാരാവരുത്

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ(ഐ.എം.എ) കേരളക ഘടകം ആഹ്വാനം ചെയ്തതനുസരിച്ച് ഡോക്ടര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടുക്കുകയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഔട്ട് പേഷ്യന്‍റ് വിഭാഗത്തില്‍ ഹാജരാകാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങളെ ആക്രമണ വിമുക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഈ സമരം.

ഡോക്ടര്‍മാര്‍ അവരുടെ തൊഴിലിന്‍റെ പവിത്രതയും മഹത്വവും തിരിച്ചറിയണം. ജീവന്‍ രക്ഷിക്കുക എന്ന ഉദാത്തമായ ദൌത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റേണ്ട ഡോക്ടര്‍മാര്‍ രോഗികളെ ബന്ദികളാക്കി സമരം ചെയ്യുന്നത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല.

ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ കര്‍ശനമായി തടയുകതന്നെ വേണം. ആക്രമണം ആര്‍ക്കെതിരെ ആയാലും അത് ന്യായീകരിക്കാനാവില്ല. അഹിംസ ജീവിതവ്രതമാക്കിയ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിച്ചിട്ടുള്ള നാട്ടില്‍ ഒന്നു പറഞ്ഞ രണ്ടാമത്തെ വാക്കിന് അടിയും വെട്ടും അക്രമവുമെന്നത് ഒട്ടും ഭൂഷണമല്ല.

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലായി 2711 ആശുപത്രികളും 50,743 കിടക്കകളുമുണ്ട്. 81 സഹകരണ ആശുപത്രികളിലായി 6129 കിടക്കകളും 12 ഇ.എസ്.ഐ. ആശുപത്രികളിലും 137 ഡിസ്പെന്സറികളിലുമായി 1123 കിടക്കകളുമുള്ളത് ഇതിനു പുറമെയാണ്. സ്വകാര്യ മേഖലയില്‍ 2004 വരെയുള്ള കണക്കുകള്‍ പ്രകാരം 12,383 ആശുപത്രികളിലായി 63,386 കിടക്കകളുമുണ്ട്. 2006-07 വര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്‍റെ കീഴിലുള്ള 1303 ആശുപത്രികളിലായി 457.10 ലക്ഷം പേരെയാണ് ചികിത്സിച്ചത്. ഇതില്‍ 16.60 ലക്ഷം പേരെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുകയായിരുന്നു.

ഈ കണക്കുകള്‍ ഇത്ര വിശദമായി രേഖപ്പെടുത്തിയത് എത്രമാത്രം രോഗികളാണ് ആശുപത്രികളെ അഭയം പ്രാപിക്കുന്നത് എന്ന കാര്യം സൂചിപ്പിക്കാനാണ്. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് പലപ്പോഴും ആശുപത്രികളിലെത്തുന്നത്. ഗതികെട്ടെത്തുന്ന അത്തരം രോഗികളോട് ഞങ്ങള്‍ സമരത്തിലാണെന്ന് ഡോക്ടര്‍മാര്‍ക്ക് പറയേണ്ടി വരുന്നത് ആ തൊഴിലിന്‍റെ മാന്യതയ്ക്ക് നിരക്കുന്നതല്ല.

ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ രോഗികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഐ.എം.എ ചൂണ്ടിക്കാണിച്ചതനുസരിച്ചാണെങ്കില്‍ ജനുവരിയില്‍ രണ്ടിടത്താണ് ഡോക്ടര്‍മാര്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുള്ളത്. അതായത് 62 ലക്ഷത്തിലേറെപ്പേരെ ചികിത്സിച്ചതില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണ് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള ആക്രമണമായിത്തീര്‍ന്നത്. മൊത്തം രോഗികളുടെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് എത്ര ശതമാനം വരുമെന്ന് ചിന്തിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം.

ഒരു വര്‍ഷം പത്തില്‍ കൂടുതല്‍ ആശുപത്രി ആക്രമണക്കേസുകള്‍ ഉണ്ടാകാറില്ല. ചികിത്സിക്കുന്ന രോഗികളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അവഗണിക്കവുന്നതിനേക്കാള്‍ തീരെ ചെറിയ സംഖ്യയാണ്. കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടിയിലായ എത്രയോ ഡോക്ടര്‍മാരുണ്ട്. രോഗിയെ കാണാതെ കൈക്കൂലി വാങ്ങി ചികിത്സാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡോക്ടര്‍മാരേയും കാണാന്‍ കഴിയും. അപൂര്‍വ്വമായിട്ടാണെങ്കിലും മരുന്ന് മാറിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തീരെ ചെറിയ ന്യൂനപക്ഷമാണ് ഇക്കൂട്ടര്‍. അതിന്‍റെ പേരില്‍ എല്ലാ ഡോക്ടര്‍മാരേയും കുറ്റപ്പെടുത്തുന്നത് മനുഷ്യത്വരഹിതമായിരിക്കും.

ബന്ധുക്കളേക്കാള്‍ ആകാംക്ഷയോടും ഉത്തരവാദിത്വത്തോടും ആത്മാര്‍ത്ഥതയോടും രോഗിയെ ചികിത്സിക്കുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാരുള്ള ഈ നാട്ടില്‍ നിസ്സാര ന്യൂനപക്ഷം കാട്ടുന്ന വിക്രിയകളുടെ പേരില്‍ ഡോക്ടര്‍മാര്‍ അപഹസിക്കപ്പെട്ടാല്‍ അതിനെ ചെറുക്കാനെത്തുന്നത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളായിരിക്കും.

ഡോക്ടര്‍മാരെ ദൈവത്തിനു തുല്യമായി കാണുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അനാവശ്യ സമരങ്ങള്‍ നടത്തുന്നവരുടെ കൂട്ടത്തിലേക്ക് ഡോക്ടര്‍മാരും മാറിയാല്‍ ആരാച്ചാര്‍മാരുടെ നിലയിലേക്ക് അവര്‍ മാറ്റപ്പെടുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ശക്തമായി ചെറുക്കണം. പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭങ്ങളുടെ പേരിലാണെങ്കില്‍ പോലും അവ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൂടിയേതീരൂ. പക്ഷെ, അതിനായി ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്കുനേരെ യുദ്ധം പ്രഖ്യാപിക്കുന്നത് ഒട്ടും ഭൂഷണമല്ല.

( കലാകൌമുദി ദിനപത്രം - പത്രാധിപക്കുറുപ്പ് - 04/02/2009 )

Monday, February 2, 2009

എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു

ഡോക്റ്റര്‍ വര്‍ഗിസ് കുര്യനെപ്പോലെ നിസ്വാര്‍ത്ഥതയും അര്‍പ്പണബോധവും സ്വയം വിസ്മരിക്കുന്ന രാജ്യസ്നേഹമുള്ള ഒരു വ്യക്തിയുണ്ടായത് ഇന്ത്യയുടെ മഹാഭാഗ്യമാണ്. ഇന്നാട്ടിലെ ജനങ്ങള്‍ക്കിടയിലെ ഏറ്റവും ദരിദ്രരായ ദശലക്ഷക്കണക്കിന് പൌരന്മാരുടെ ആരോഗ്യവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനും അവരെ സമൂഹത്തിന് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ കഴിവുള്ളവരായി വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി തന്‍റെ ജീവിതത്തിലെ പ്രവര്‍ത്തനനിരതമായ കാലഘട്ടം മുഴുവന്‍ സമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്................

ഗ്രാമീണ ഭാരതത്തിന്‍റെ വികസനത്തിന് ഉദാത്തമായ സംഭാവനകള്‍ നലകിയ ഒരു മഹത്തായ ദേശസ്നേഹിയുടെ അനുഭവങ്ങളും ആന്തരികഭാവങ്ങളുമാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ അനാവൃതമാകുന്നത്. രാഷ്ട്രത്തിന്‍റെ വികസനത്തില്‍ അദ്ദേഹം പതിപ്പിച്ച മുദ്ര ഏറെക്കാലം മായാതെ നില്‍ക്കും.ഈ പുസ്തകം ഒട്ടനവധി ആളുകള്‍ക്ക് പ്രചോദനമായിത്തീരും................

(സപ്റ്റെമ്പര്‍, 2004 രത്തന്‍ എന്‍ ടാറ്റാ)

xxxxxxxxx xxxxx xxxxxx

എന്‍റെ കൊച്ചുമകന്

ആനന്ദ് 2005

എന്‍റെ പ്രിയപ്പെട്ട സിദ്ധാര്‍ത്ഥിന്,

ഏറ്റവും ഒടുവില്‍ ഞാന്‍ നിനക്ക് കത്തെഴുതിയതെന്നായിരുന്നു? അതോര്‍മ്മിക്കാന്‍ കഴിയുന്നില്ല ഇന്നത്തെ തിരക്കുപിടിച്ച ലോകത്തില്‍ വേഗത്തിലുള്ള ആശയവിനിമയ മാര്‍ഗ്ഗങ്ങളാണ് നാമൊക്കെ ഇഷ്ടപ്പെടുന്നത്; അതുകൊണ്ടുതന്നെ കത്തെഴുതുന്നതിനു പകരം ഫോണില്‍ സംസാരിക്കാനാണ് നമുക്കു താത്പര്യം. എന്നാല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് വേഗത്തില്‍ മാഞ്ഞുപോകുന്ന സന്തോഷമാണ്. എഴുത്ത് വ്യത്യസ്തമായ കാര്യമാണ്. - എഴുതുന്നത് കത്തായാല്‍ പോലും നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നമ്മുടെ ആശങ്കകളും ആശയങ്ങളുമൊക്കെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും സന്തോഷത്തോടെ വീണ്ടും വീണ്ടും വായിക്കാവുന്ന ഒരു സമ്പാദ്യമാണത്..................

നിന്‍റെ തലമുറയില്‍പ്പെട്ടവരുടേയോ നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞുവരുടേയോ ഓര്‍മ്മകളുമായി എന്‍റെ ഓര്‍മ്മകളെ താരതമ്യം ചെയ്യാനും, നിന്‍റെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ജീവിച്ചിരുന്ന ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും അത് നിന്നെ സഹായിക്കും..................


സത്യസന്ധതയെന്നാല്‍ തന്നോടുതന്നെ സത്യസന്ധത പുലര്‍ത്തുകയെന്നാണ് അര്‍ത്ഥമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരാള്‍ അവനവനോട് സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍, മറ്റുള്ളവരോട് സത്യസന്ധത പുലര്‍ത്താന്‍ അയാള്‍ക്ക്‌ വിഷമമുണ്ടാവില്ല.............

എനിക്കുറപ്പുള്ള ഒരു കാര്യം ഒരു ദിവസം നീയും തിരിച്ചറിയുമെന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ജീവിതമെന്നത് ഒരു സൌഭാഗ്യമാണ്, അത് പാഴാക്കുകയെന്നത് ഒരപരാധവും. ജീവിതം എന്ന ഈ സൌഭാഗ്യമനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും, നിങ്ങളുടെ എല്ലാ കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുകയും, പൊതുനന്മക്കായി എന്തെങ്കിലുമൊക്കെ സംഭാവന നല്‍കുകയും വേണം. പൊതുനന്മയെന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വ്യത്യസ്ത രൂപങ്ങളില്‍ കണ്ടെത്താന്‍ കഴിയും.....................

നിങ്ങള്‍ ജീവിക്കുന്ന സമൂഹം നിങ്ങളില്‍ നിന്നുമുള്ള സംഭാവന ആഗ്രഹിക്കുന്നുണ്ടാവാം. പരാജയമെന്നാല്‍ വിജയിക്കാതിരിക്കലല്ലെന്ന് ഞാന്‍ കണ്ടെത്തിയപോലെ നീയും ഒരിക്കല്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പരാജയമെന്നാല്‍ പൊതുനന്മക്കായി നിങ്ങളുടെ കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കാതിരിക്കുകയും നിങ്ങളുടേതായ സംഭാവന നലികാതിരിക്കുകയുമാണ്.........

നമ്മെക്കാള്‍ സന്തുഷ്ടരെന്ന് നാം കരുതുന്ന ബന്ധുക്കളുമായോ, പരിചയക്കാരുമായോ, നമുക്ക് വളരെക്കുറച്ചുമാത്രം പരിചയമുള്ളവരുമായോ ആണ് പലപ്പോഴും നാം സ്വയം താരതമ്യം ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, അവരെക്കുറിച്ച് നമുക്കുണ്ടായിരുന്നത് വെറും സങ്കല്‍പ്പം മാത്രമായിരുന്നുവെന്നാണ്. നമുക്കില്ലാത്തതിനെക്കുറിച്ച് തലപുണ്ണാക്കുന്നതിനുപകരം നമുക്കുള്ളതിനെ ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും ഈ തിരിച്ചറിവ് നമ്മെ സഹായിക്കും....................

1999ല്‍ ഇന്ത്യയുടെ രാഷ്ട്രപതി എനിക്ക് പദ്മവിഭൂഷന്‍ സമ്മാനിച്ച ഗംഭീരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്നോടൊപ്പം ഡല്‍ഹിയിലേക്ക് വന്നത് നീ ഓര്‍മ്മിക്കുന്നുണ്ടോ? വലിയ അഭിമാനത്തോടെയാണ് നീ ആ മെഡല്‍ നിന്‍റെ കഴുത്തിലണിഞ്ഞത്; അതിനെ ആദരവോടെ നോക്കിക്കൊണ്ട്; ഞാനിതെടുത്തോട്ടെയെന്ന് നിഷ്കളങ്കമായി നീ എന്നോടു ചോദിച്ചു. അപ്പോള്‍ നിന്‍റെ മുത്തശ്ശിയും ഞാനും പറഞ്ഞ മറുപടി നിനക്കോര്‍മ്മയുണ്ടോ? ആ മെഡല്‍ എന്‍റേതാണെന്നതുപോലെതന്നെ നിന്‍റേതുമാണെന്നും, എന്നാല്‍ അത് കൈവശം വയ്ക്കുന്നതുകൊണ്ടുമാത്രം നീ സംതൃപ്തനാകാന്‍ പാടില്ലെന്നും, നിന്‍റെ ജീവിതകാലത്ത് നീ ചെയ്യുന്ന ജോലിയിലൂടെ അനേകം ബഹുമതികള്‍ നേടാന്‍ നിനക്കു കഴിയണമെന്നുമായിരുന്നു ഞങ്ങളന്നു നിന്നോടു പറഞ്ഞത്.

അവസാനമായി മറ്റൊന്നുകൂടി പറയട്ടെ, നമുക്ക് സ്നേഹിക്കാനുള്ള ധീരതയുണ്ടെങ്കില്‍, മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാനുള്ള കരുത്തുണ്ടെങ്കില്‍, എല്ലാവര്‍ക്കുമാവശ്യമുള്ളതെല്ലാം നമുക്കു ചുറ്റിലുമുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടെങ്കില്‍ നമ്മുടേത് പൂര്‍ണ്ണജീവിതമാണ്..............

നിറഞ്ഞ സ്നേഹത്തോടെ

നിന്‍റെ പ്രിയപ്പെട്ട

ദാദ

(

കടപ്പാട് - എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു- വര്‍ഗിസ് കുര്യന്‍- publishers - D C Books, Kottayam First Published April 2006- Original English Title - I Too Had a Dream)

Thursday, January 29, 2009

ചെ ഗുവേര ഫിഡല്‍ കാസ്ട്രോക്കെഴുതിയത്

അര്‍ജന്‍റീനയില്‍ 1928 ജൂണ്‍ 14ന് ജനിച്ച ചെഗുവേര (ഫിഡല്‍ കാസ്ട്രോയെക്കാള്‍ പത്ത് മാസം ഇളപ്പം) ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പങ്കാളിയായിരുന്നു.അര്‍ജന്‍റീനയില്‍ 'നിങ്ങള്‍' എന്നതിന്‍റെ ചുരുക്ക രൂപമെന്ന നിലയിലാണ് 'ചെ' എന്ന വാക്ക് ഏവര്‍ക്കും പരിചിതം. സ്നേഹപൂര്‍വ്വമുള്ള ആ വാക്ക് അദ്ദേഹത്തിന്‍റെ ഔദ്യോഗിക പേരാകുകയും വാക്കിന്‍റെ ആദ്യക്ഷരമായ 'സി' എപ്പോഴും ഇംഗ്ലീഷ് ചെറിയ അക്ഷരത്തിലുപയോഗിക്കുകയും ചെയ്തു. പിടിക്കപ്പെട്ട് വധിക്കപ്പെട്ട ബൊളീവിയയിലെ വിപ്ലവത്തിനു പോകുന്നതിനു മുമ്പ് ഗുവേര എഴുതിയതാണിത്.

കാര്‍ഷിക വര്‍ഷം, ഹവാന, ഏപ്രില്‍ 1, 1965

ഫിഡല്‍,

ഈ നിമിഷം നിരവധി കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. താങ്കളുടെ നിര്‍ദ്ദേശപ്രകാരം, തയ്യാറെടുപ്പുകളുടെ എല്ലാവിധ ആകുലതകളുമായി മാരിയ ആന്‍റോണിയയുടെ ഭവനത്തില്‍ താങ്കളെ കണ്ടത്. ഒരു ദിവസം അവര്‍ വന്ന്, ഞങ്ങളുടെ മരണത്തെ അറിയിച്ചു, യാഥാര്‍ത്ഥ്യമായേക്കാവുന്ന സാധ്യതകള്‍ ഞങ്ങളെയെല്ലാം സ്തബ്ധരാക്കി. അത് സത്യമായിരുന്നുവെന്ന് പിന്നീട് ഞങ്ങളറിഞ്ഞു. വിപ്ലവത്തില്‍ ഒരാള്‍ വിജയിക്കുകയോ മരിക്കുകയോ ചെയ്യും. ഒട്ടുമിക്ക സഖാക്കളും വിജയത്തിലേക്കുളള വഴിയില്‍ വീണു.

ഇന്ന് എല്ലാത്തിനും നാടകീയമായ സ്വരങ്ങളില്ല. കാരണം ഞങ്ങളെല്ലാം പക്വത പ്രാപിച്ചിരിക്കുന്നു. പക്ഷെ സംഭവങ്ങള്‍ സ്വയം ആവര്‍ത്തിക്കപ്പെടുന്നു. ക്യൂബന്‍ വിപ്ലവത്തിന്‍റെ ഉത്തരവാദിത്തങ്ങളിലെ എന്‍റെ പങ്ക് ഞാന്‍ പൂര്‍ത്തിയാക്കി, ഞാന്‍ യാത്ര പറയുന്നു - താങ്കളോടും, സഖാക്കളോടും, ഇപ്പോള്‍ എന്‍റേതു കൂടിയായിരിക്കുന്ന നിങ്ങളുടെ ജനങ്ങളോടും. ഞാന്‍ പാര്‍ട്ടിയിലെ എന്‍റെ സ്ഥാനങ്ങള്‍, പാര്‍ട്ടി നേതൃത്വം, എന്‍റെ മന്ത്രി സ്ഥാനം, കമാന്‍ഡര്‍ സ്ഥാനം, ക്യൂബന്‍ പൌരത്വം എന്നിവ ഔദ്യോഗികമായി രാജി വയ്ക്കുന്നു. ക്യൂബയില്‍ എന്നെ ബന്ധിക്കുന്ന നിയമ ബന്ധങ്ങളില്ല. നിലനില്‍ക്കുന്ന ബന്ധത്തിന്‍റെ ഭാവങ്ങള്‍ വേറെയാണ്, സ്ഥാനമാനങ്ങള്‍ക്കവ തകര്‍ക്കാനാവില്ല.

മറ്റു ലോക രാജ്യങ്ങള്‍ സഹായത്തിനുള്ള എന്‍റെ സ്വന്തം പ്രയത്നങ്ങള്‍ക്കായി മുറവിളി കൂട്ടിയിരുന്നു. ക്യൂബയുടെ തലവനെന്ന നിലയിലെ ഉത്തരവാദിത്തങ്ങളാല്‍ നിങ്ങള്‍ നിരസിച്ച അവ ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നു. ഞാന്‍ സന്തോഷവും സങ്കടവും നിറഞ്ഞ മനസോടെയാണ് അവ നിര്‍വ്വഹിച്ചതെന്ന് നിങ്ങള്‍ അറിയണം. എന്നെ മകനായി സ്വീകരിച്ച ജനതയെ ഞാന്‍ വിട്ടകലുന്നു. എന്നിലത് മുറിവുകളേകി. നിങ്ങള്‍ പഠിപ്പിച്ച വിശ്വാസത്തിലും ശക്തിയിലും ഞാന്‍ പുതിയ പോര്‍നിലങ്ങളിലേക്ക് പോയി. എന്‍റെ ഉത്തവാദിത്തം പൂര്‍ത്തിയാക്കുന്നതിനായി. എല്ലാ ബാധ്യതകളില്‍നിന്നും ഞാന്‍ ക്യൂബയെ സ്വതത്രമാക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍റെ അവസാന മണിക്കൂറുകള്‍ മറ്റ്‌ ആകാശങ്ങള്‍ക്ക് കീഴിലാണെങ്കില്‍ എന്‍റെ അവസാന ചിന്ത ഈ ജനതയെക്കുറിച്ചാകും, പ്രത്യേകിച്ച് താങ്കളെക്കുറിച്ചും. താങ്കള്‍ തന്ന പാഠങ്ങള്‍ക്കും മാതൃകകള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. എന്‍റെ അവസാന ദൌത്യങ്ങളുടെ പ്രത്യാഘാതങ്ങളിലും ഞാനതിനോട് വിശ്വസ്തത പുലര്‍ത്തും.

എന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും യതൊരു ഭൌതിക സമ്പത്തും കൊടുക്കാത്തതില്‍ എനിക്ക് ഒട്ടും ദു:ഖമില്ല; സന്തോഷമേയുള്ളു. അവര്‍ക്കുവേണ്ടി ഞാനൊന്നും ചോദിക്കുന്നില്ല, കാരണം അവരുടെ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടത് രാഷ്ട്രം കൊടുത്തുകൊള്ളും.

താങ്കളോടും നമ്മുടെ ജനങ്ങളോടും എനിക്കൊരുപാട് പറയാനുണ്ടായിരിക്കും. പക്ഷെ അത് അനാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവ വാക്കുകള്‍ക്കതീതമാണ്, അതുകൊണ്ട് എഴുതിക്കൂട്ടുന്നതില്‍ കാര്യമില്ല. എന്നന്നേക്കും വിജയം!

എന്‍റെ എല്ലാ വിപ്ലവ വീര്യത്തോടുംകൂടെ ഞാന്‍ താങ്കളെ ആലിംഗനം ചെയ്യുന്നു!

ചെ

(കടപ്പാട് ദ സണ്‍ഡേ ഇന്ത്യന്‍ 25/01/2009)

Tuesday, January 20, 2009

സാംസ്കാരിക രൂപങ്ങള്‍ -- എഴുത്ത്

മടിക്കൈയിലെ എഴുത്ത്

സാഹിത്യരംഗത്ത് മലബാറിന്റെ പങ്കാളിത്തത്തില്‍ നിരൂപണത്തിന്റെ അളവുകോല്‍ വെയ്ക്കുമ്പോള്‍ മടിക്കൈയിലെ എഴുത്ത് ഒട്ടും പിറകിലല്ല എന്ന് കാണാന്‍ കഴിയും. മലാബാറുകാര്‍ക്ക് ഏതു മേഖലയിലും അനുഭവപ്പെടുന്ന അവഗണന എഴുത്തിന്റെ കാര്യത്തിലും സംഭവിച്ചു. അനുഭവവും ആഖ്യാനപാടവവും നിരീക്ഷണവുമുള്ള പി.കുഞ്ഞിരാമന്‍ നായരെപ്പോലുള്ളവര്‍ പിന്‍ബെഞ്ചിലേക്ക് തള്ളപ്പെട്ടത് ഇതിന്റെ സാക്ഷ്യമാണ്. ടി.എസ്. തിരുമുമ്പൊക്കെ കൃത്യമായി വിലയിരുത്തപ്പെടാത്തതിന്റെ കാരണവും ഒരു പക്ഷെ ഇത് തന്നെയായിരിക്കും. കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ മഹാകവിയാണെന്ന് വിളിക്കാനും പരിഗണിക്കാനും തയ്യാറാവാത്ത സാഹിത്യ സമ്രാട്ടുകളുടെ നിലപാടില്ലായ്മകളെക്കുറിച്ച് ഏ.സി.കണ്ണന്‍ നായര്‍ 1947 - ല്‍ എഴുതിയിരുന്നു.
മടിക്കൈയിലെ എഴുത്തിനെ സ്വാതന്ത്യ്രത്തിന് മുമ്പെന്നും പിമ്പെന്നും രണ്ടായി തിരിക്കാം. സ്വാതന്ത്യ്രത്തിന് മുമ്പുള്ള എഴുത്ത് പ്രധാനമായും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലബാറിലെയും, മടിക്കൈയിലേയും ആദ്യകാല എഴുത്ത് രാഷ്ട്രീയ പ്രവര്‍ത്തനവുമായി, പ്രത്യേകിച്ച് ഇടതുപക്ഷരാഷ്ട്രീയവുമായി കൂടിച്ചേര്‍ന്നിരിക്കുന്നു. അക്കാലത്തെ എഴുത്തിന്റെ പ്രമേയം വൈദേശികതയോടുള്ള സമരം മാത്രമായിരുന്നില്ല. മലബാറില്‍ അക്കാലത്ത് കൊടികുത്തി വാണിരുന്ന ജന്മിത്വ-ജാതീയ സാമൂഹിക അനാചാരങ്ങളാണ് മുഖ്യമായും ആഖ്യാനത്തില്‍ വന്നത്. മടിക്കൈയിലെ ആദ്യകാല എഴുത്തുകാര്‍ “സാഹിത്യകാരന്‍” എന്നതിനേക്കാള്‍ “രാഷ്ട്രീയക്കാരന്‍” എന്നായിരിക്കും അറിയപ്പെടാന്‍ ആഗ്രഹിച്ചിട്ടുണ്ടാവുക. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എഴുത്ത്.
ടി.എസ്. തിരുമുമ്പ്

“പാടുന്ന പടവാള്‍” എന്ന് ഇ.എം.എസ്. വിശേഷിപ്പിച്ച ടി.എസ്.തിരുമുമ്പ് മലബാറില്‍ മാത്രമല്ല കേരളമാകെ പ്രശസ്തനായ എഴുത്തുകാരനും സ്വാതന്ത്യ്രസമര സേനാനിയുമായിരുന്നു. താന്‍ ജീവിച്ച കാലത്തിന്റെ ചലനങ്ങള്‍, പ്രാദേശികഭേദങ്ങള്‍, ഒക്കെ കൃത്യമായി മനസിലാക്കിയ താഴക്കാട്ട് മനയില്‍ സുബ്രഹ്മണ്യം തിരുമുമ്പ് എന്ന ടി.എസ്.തിരുമുമ്പ്. അതൊക്കെ തന്റെ കവിതയില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
1928 മുതല്‍ എഴുപതുകള്‍ വരെയുള്ള ടി.എസ്. തിരുമുമ്പിന്റെ രചനാകാലം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിതയെ “വിപ്ളവകവിത”, “ഭക്തികവിത”, എന്നിങ്ങനെ രണ്ടായി പകുക്കാം. 1948-ല്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തില്‍ നിന്ന് പിന്‍വലിയുന്നത് വരെ വിപ്ളവാത്മകമായ കവിതകളാണ് തിരുമുമ്പ് രചിച്ചതെങ്കില്‍ അതിന് ശേഷം ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയുകയും ഭക്തിപ്രധാനമായ കാവ്യങ്ങള്‍ രചിക്കുകയും ചെയ്തു.
ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയും മുമ്പ് തിരുമുമ്പിന്റെ എഴുത്ത് വൈദേശിക- ജന്മി നാടുവാഴിത്ത കൊള്ളരുതായ്മകള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു. അക്കാലത്തെ തിരുമുമ്പിന്റെ എല്ലാ കവിതകളും സാധാരണക്കാര്‍ ആവേശത്തോടെ പാടി നടന്നിട്ടുണ്ട്. ബ്രിട്ടീഷധിനിവേശത്തിനെതിരെ ദേശീയ പ്രസ്ഥാനങ്ങളുടെ വടക്കെമലബാറിലെ നാവായിരുന്നു ടി.എസ്.തിരുമുമ്പ്. 1929-ല്‍ സുബ്രഹ്മണ്യ ഭാരതിയുടെ വന്ദേമാതരം കവിതാസമാഹാരം വിവര്‍ത്തനം ചെയ്ത് ടി.എസ്.തിരുമുമ്പ് പ്രസിദ്ധപ്പെടുത്തിയത് സാധാരണക്കാരെ ദേശീയബോധത്തിലേക്ക് ഉയര്‍ത്തി വിടുന്നതിനായിരുന്നു. “വികാസം” എന്ന ഒരേയൊരു കവിതാസമാഹാരമേ (1947-ല്‍) പ്രസിദ്ധികരിച്ചുള്ളുവെങ്കിലും “ദീനബന്ധുവിലും” “മാതൃഭൂമി”യിലും മറ്റും ധാരാളം കവിതകളെഴുതി പ്രസിദ്ധീകരിച്ചിരുന്നു. “വൃന്ദാവനത്തിലെ കണ്ണനുണ്ണി” “ശവക്കുഴിക്കരികില്‍” തുടങ്ങിയ തിരുമുമ്പിന്റെ ധാരാളം ശ്രദ്ധേയമായ കവിതകള്‍ മാതൃഭൂമിയിലും മറ്റും വന്നിട്ടുണ്ട്.

“മര്‍ദ്ദിത ലക്ഷങ്ങളേ ! ചൂഷിത വര്‍ഗ്ഗങ്ങളേനിര്‍ദ്ദയത്വത്തിന്‍ ഹസ്തം ഞെരിക്കും പാപങ്ങളെ ഇരുണ്ട ഭൂതം കൂരിരുട്ടാണ്ട വര്‍ത്തമാന -മൊരു കൈത്തിരിപോലും മിന്നാത്ത രാത്രി ഭാവിഈ വിധമത്രെ വിധി നമുക്കെന്നോര്‍ത്ത് നിങ്ങള്‍കേവല നിരാശതന്നഗാധമൂഴികളില്‍പ്രാണങ്ങള്‍ ത്യജിക്കാനൊരുങ്ങീടേണ്ട, നിങ്ങ-ളാണുങ്ങളല്ലേ ? മൂരിനിവര്‍ന്നൊന്നെഴുന്നേല്‍പിന്‍ !”

എന്ന് കവനമഞ്ജരിയിലെ മാര്‍ക്സിസം വിജയിക്കട്ടെ എന്ന കവിതയില്‍ ടി.എസ്.ഉദ്ഘോഷിക്കുന്നു.

തന്റെ ദേശത്തിന്റെ സാസ്കാരിക രൂപങ്ങളെയും ചിഹ്നങ്ങളെയും വളരെ വിദഗ്ദ്ധമായി ടി.എസ്.തിരുമുമ്പ് തന്റെ കവിതകളില്‍ കോര്‍ത്തിണക്കുന്നു. പൂരക്കളിപ്പാട്ടിന്റെ ശൈലിയില്‍ ദേശോദ്ഗ്രഥനാത്മക രീതിയില്‍ കവിതകളുണ്ടായത് അങ്ങനെയാവണം. മിത്തുകള്‍ മാത്രമല്ല സമരങ്ങളും ടി.എസി ന്റെ കവിതകളിലെ മുഖ്യപ്രമേയമായി വരുന്നു. കയ്യൂര്‍ സമരത്തെക്കുറിച്ചുള്ള “വീരകയ്യൂര്‍” എന്ന കവിതയും മടിക്കൈ നെല്ലെടുപ്പ് സമരത്തെക്കുറിച്ചുമുള്ള “മടിക്കൈ കേസ്” എന്ന കവിതയും ഇത് സാക്ഷ്യപ്പെടുത്തുന്നു.

“കേട്ടിതോ നിങ്ങള്‍ മടിക്കൈയിലെകര്‍ഷക സമര വീരകഥ” എന്ന് തുടങ്ങുന്ന “മടിക്കൈ കേസ്” എന്ന കവിത നെല്ലെടുപ്പ് സമരത്തിന്റെ ദീര്‍ഘമായ വിവരണമാകുന്നു. “കുറത്തിപ്പാട്ട്”, “ഞാന്‍ തെറ്റുകാരനോ” തുടങ്ങിയ കവിതകള്‍ അക്കാലത്ത് പ്രസക്തവും പ്രസിദ്ധവുമായിരുന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ആത്മീയതയിലേക്ക് തിരിഞ്ഞതോടെ തിരുമുമ്പിന്റെ കവിതകളും ഈശ്വരവത്കരിക്കപ്പെട്ടു. തുടര്‍ന്ന് രചിച്ച എല്ലാ കവിതകളുടേയും മുഖ്യപ്രമേയം ഭക്തിയായിരുന്നു. ടി.എസ്.തിരുമുമ്പിന്റെ “സ്മരണകള്‍” എന്ന ആത്മകഥ ഉള്‍പ്പെടെ എല്ലാ കവിതകളും ചേര്‍ത്ത് “സ്മരണകള്‍ കവിതകള്‍” എന്ന പേരില്‍ ഡോ: കെ.കെ.എന്‍.കുറുപ്പാണ് എഡിറ്റ് ചെയ്ത പുസ്തകം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏ.സി. കണ്ണന്‍ നായര്‍

ഏ.സി.കണ്ണന്‍ നായരെ ഭൂരിപക്ഷവും വിലയിരുത്തുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരിക്കും. എന്നാല്‍ കേരളത്തില്‍ ആദ്യമായി ടോള്‍സ്റോയ് കഥകളുടെ സ്വതന്ത്രവിവര്‍ത്തനം (1932-ല്‍) നിര്‍വ്വഹിച്ചത് ഏ.സി.കണ്ണന്‍ നായരാണെന്നറിയുമ്പോഴാണ് കണ്ണന്‍ നായര്‍ ഒരു എഴുത്തുകാരനാണെന്ന് മനസിലാവുക. മടിക്കൈയിലെ ഏച്ചിക്കാനത്ത് ജനിച്ച കണ്ണന്‍ നായരുടെ ടോള്‍സ്റോയ് കഥാവിവര്‍ത്തന ലക്ഷ്യം ജനങ്ങളില്‍ ഒരു വലിയ വിചാരവിപ്ളവം ഉണ്ടാക്കുക എന്നതായിരുന്നു. ഗാന്ധിയന്‍ ആദര്‍ശവുമായി പൊരുത്തമുള്ള “പിശാചിന്റെ കഥ”, “വളര്‍ത്തു പുത്രന്‍” തുടങ്ങിയ കഥകള്‍ വിവര്‍ത്തനം ചെയ്തതിന്റെ ഉദ്ദേശ്യം അതായിരിക്കണം. പ്രമുഖ സ്വാതന്ത്യ്രസമര സേനാനി കെ.കേളപ്പന് സമര്‍പ്പിച്ച ഈ പുസ്തകം വഴി കിട്ടുന്ന എല്ലാവരുമാനവും കേളപ്പജിയുടെ പയ്യോളി ശ്രദ്ധാനന്ദവിദ്യാലയത്തിലേക്ക് കൊടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. വായനക്കാര്‍ക്ക് കഥാവായന സുഗമമാക്കാന്‍ റഷ്യന്‍ പേരുകള്‍ മലയാളീകരിച്ചിരുന്നു.
എം.ആര്‍.നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ “സഞ്ജയന്‍” മാസികയില്‍ “ശേഷം കമ്മത്തി” എന്ന പേരില്‍ ഏ.സി. നര്‍മ്മം നിറഞ്ഞ രാഷ്ട്രീയക്കുറിപ്പുകള്‍ എഴുതിയിരുന്നു. അറുപതുകളില്‍ ഈ തൂലികാനാമത്തില്‍ തന്നെ ദേശമിത്രം എന്ന ആഴ്ചപതിപ്പില്‍ “വടക്കന്‍കത്ത് ” എന്ന പംക്തിയില്‍ അന്നത്തെ അധികാരിവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കണ്ണന്‍ നായര്‍ ശക്തമായി പ്രതികരിച്ചിരുന്നു. പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നവനായി രാഷ്ട്രീയക്കാരന്‍ മാറുന്നതില്‍ അദ്ദേഹം ആശങ്കപ്പെട്ടിരുന്നു.
1940-ല്‍ കാസര്‍ഗോഡ് താലൂക്കിലെ പണിയര്‍, മലക്കുടിയാന്‍, കോപ്പാളന്‍, മായിക്കന്മാര്‍, എന്നീ ആദിവാസി വിഭാഗങ്ങളുടെ ആചാരവിശ്വാസങ്ങളെപ്പറ്റി അദ്ദേഹം മാതൃഭമിയില്‍ എഴുതിയിരുന്നു. “കലിയുഗം”, “കല്‍ക്കി” തുടങ്ങിയ തമിഴ് മാസികകളില്‍ “ജറപ്പ” എന്ന പേരില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. കമ്പരാമായണത്തില്‍ നിന്ന് ശൂര്‍പ്പണഖയെ വിവരിക്കുന്ന ഭാഗങ്ങള്‍ മലയാളത്തിലേക്കും, കര്‍ണ്ണാടകത്തിലേക്കും വിവര്‍ത്തനം ചെയ്തിരുന്നു. “മെത്തയുടെ ആത്മകഥ”, “റോഷണാര്‍ ബീഗം”, “ഗര്‍വ്വഭംഗം”, “ദല്ലാള്‍”, “അക്ബറുടെ ഭാഗ്യം”, “കുതിരപവട്ടത്തേക്ക്” എന്നീ പ്രഹസനങ്ങളും അദ്ദേഹം രചിച്ചതായി ഡയറിക്കുറിപ്പുകളില്‍ കാണാം. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ “പ്രതിഫലം” എന്ന നീണ്ടകഥ “ശക്തി”മാസികയില്‍ 1930-ല്‍ അദ്ദേഹം എഴുതിയിരുന്നു.
കെ.മാധവന്‍

മടിക്കൈ ഏച്ചിക്കാനത്ത് ജനിച്ച്, കണ്ണന്‍ നായരുടെ ശിഷ്യനായി രാഷ്ട്രീയ രംഗത്ത വന്ന കെ.മാധവന്‍ എഴുത്തുകാരനെന്ന നിലയില്‍ അറിയപ്പെടുന്നത് “പയസ്വിനിയുടെ തീരത്ത്” എന്ന ആത്മകഥയോട് കൂടിയായിരുന്നു. 1987-ല്‍ പ്രഭാത് ബുക്ക് ഹൌസ് പുറത്തിറക്കിയ ഈ പുസ്തകം ഒരു ചരിത്രരേഖ തന്നെയാണ്.

വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ ആത്മകഥ മലബാറിലെ സ്വാതന്ത്യ്ര സമരകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആഖ്യാനത്തോടൊപ്പം ജാതിമത- ജന്മിത്വ സമ്പ്രദായങ്ങളാല്‍ അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെട്ട അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സ്പന്ദനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരുന്നു.

ഈ പുസ്തകം ചരിത്രത്തിനും അത്മകഥാ സാഹിത്യത്തിനും ഒരുമുതല്‍ കൂട്ടായിരിക്കും. മടിക്കൈയുടെ പോയ കാലചരിത്രാഖ്യാനമായ “ഒരു ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ” ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട പുസ്തകമാണ്.

മടിക്കൈയിലെ സാമൂഹിക അനാചാരങ്ങളുടെയും അതിനെതിരെ രൂപപ്പെട്ട സംഘടിത ചെറുത്ത് നില്‍പ്പിന്റെയും ചരിത്രാഖ്യനമായ ഈ പുസ്തകം ജനങ്ങളുടെ മനോഭാവം കണക്കിലെടുത്ത് പരിപാടികളാവിഷ്കരിച്ചാണ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കേണ്ടതെന്ന് പറയുന്നു.

മടിക്കൈയിലെ ആദ്യകാല കര്‍ഷക പ്രസ്ഥാന നേതാക്കളായ കനിംകുണ്ടില്‍ അപ്പുക്കാരണവര്‍, ചാര്‍ത്തങ്കാല്‍ രാമന്‍, ആലമ്പാടി ശംഭുജോത്സ്യന്‍, വടക്കന്‍ തോട്ടത്തില്‍ അമ്പാടി എന്നിവര്‍ക്ക് സമര്‍പ്പിച്ച ഈ പുസ്തകം മലബാറിലെ കമ്മ്യൂണിസ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേര്‍രേഖയാവുന്നു.

“പയസ്വിനിയുടെ തീരത്ത് ”എന്ന ആത്മകഥയുടെ രണ്ടാം ഭാഗമായി 1987-ല്‍ പ്രസിദ്ധീകരിച്ച “ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍” മാധവന്റെ മറ്റൊരു പ്രധാന കൃതിയാണ്. മാധവന്റെ ആത്മകഥ രാഷ്ട്രീയമായ ഒരു പ്രസ്താവനയാണെന്ന് ഈ കൃതിയുടെ ആമുഖത്തില്‍ പ്രശസ്ത ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ രേഖപ്പെടുത്തുന്നു. മുഖവുരയില്‍ കെ.മാധവന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു.

“സര്‍വ്വോദയ വ്യവസ്ഥിതിയും വര്‍ഗ്ഗരഹിത സാമൂഹ്യക്രമവും പരസ്പരം യോജിക്കാത്ത സമാന്തര രേഖകളോ ഗാന്ധിസവും മാര്‍ക്സിസവും അയവില്ലാത്ത ആശയസംഹിതകളോ അല്ല. രണ്ടും മഹത്തായ മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതം. ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്സിസത്തില്‍ ഉറച്ചു വിശ്വസിക്കുമ്പോഴും മാര്‍ഗ്ഗത്തിലും പ്രയോഗത്തിലും ഗാന്ധിയന്‍ ധാര്‍മ്മിക സമീപനം അനുപേക്ഷണിയമാണെന്ന് ഞാന്‍ കരുതുന്നു”
കെ.ആര്‍. കുഞ്ഞിക്കണ്ണന്‍

കെ.ആര്‍.കഞ്ഞിക്കണ്ണന്റെ എഴുത്തും ജീവിതവും വിപ്ളവമായിരുന്നു. മടിക്കൈ മേക്കാട്ട് സ്വദേശിയായ കെ.ആറിന്റെ എഴുത്തിന്റെ മുഖ്യപ്രമേയം വിപ്ളവം തന്നെയായിരുന്നു പൂരക്കളിപ്പാട്ടിന്റെയും മറ്റും താളത്തില്‍ കെ.ആര്‍.കവിതകള്‍ രചിച്ചിരുന്നു. മടിക്കൈയിലെ സാധാരണക്കാരുടെ വിപ്ളവവീര്യത്തിന് ഉണര്‍വ്വായിരുന്നു കെ.ആറിന്റെ പാട്ടുകള്‍.
കുടുക്കുവളപ്പില്‍ ഗോപാലന്‍

പുരോഗമന സാഹിത്യരംഗത്ത് മടിക്കൈയില്‍ പ്രഥമസ്ഥാനത്ത് പരിഗണിക്കേണ്ട എഴുത്തുകാരനാണ് രാഷ്ട്രീയ പ്രവര്‍ത്തകനായ കുടുക്കുവളപ്പില്‍ ഗോപാലന്‍ എന്ന കെ.വി.ജി. മടിക്കൈ. വടക്കേമലബാറിന്റെ തനത് കലയായ പൂരക്കളിപ്പാട്ടിന്റെ രീതിയില്‍ ഇദ്ദേഹം രാഷ്ട്രീയ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ “രാഷ്ട്രീയ പൂരക്കളിപ്പാട്ട്” പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാന്ത്രികാനുഷ്ഠാനകര്‍മ്മമായ കളംപാട്ടിന്റെ താളത്തില്‍ ഇദ്ദേഹം “കൈരളി” എന്ന രചന നിര്‍വ്വഹിച്ചിട്ടുണ്ട്. കേരളത്തെ ഒരു പെണ്ണായി സങ്കല്പിച്ച് എഴുതിയ രാഷ്ട്രീയ കളംപാട്ടാണ് കൈരളി. ഇതോടൊപ്പം അനേകം രാഷ്ട്രീയ ഗാനങ്ങളും കവിതകളും രചിച്ചിട്ടുള്ള ഇദ്ദേഹം പൂത്തക്കാല്‍ സ്വദേശിയാണ്.
കോതോര്‍മ്മന്‍

ജീവിതത്തിലും എഴുത്തിലും വിപ്ളവം തീര്‍ത്ത വ്യക്തിയായിരുന്നു കക്കാട്ടെ കോതോര്‍മ്മന്‍. യൌവ്വനകാലത്ത് കര്‍ക്കിടകത്തില്‍ ഒരിക്കല്‍ ഭക്ഷണത്തിന് ഗതിയില്ലാതെ അദ്ദേഹം ജന്മിയെ സമീപിച്ചെങ്കിലും ജന്മി ഒന്നും നല്‍കിയില്ല. ഒന്നും പറയാതെ തിരിച്ച് വന്ന കോതോര്‍മ്മന്‍ മാസങ്ങള്‍ക്ക് ശേഷം ജന്മിയെ കണ്ടുമുട്ടുന്നു. അക്കാലത്ത് ജന്മി വരുമ്പോള്‍ വാ പൊത്തി വന്ദിക്കണമെന്നാണ് നിയമം. എന്നാല്‍ ജന്മിയെ വന്ദിക്കാതെ അടുത്തുള്ള തമരച്ചെടിയെ വന്ദിച്ച് കോതോര്‍മ്മന്‍ ജന്മിയോട് പറയുന്നു. “വറുതിക്കാലത്ത് എനിക്ക് ഈ തമരയേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് എനിക്ക് തമ്പ്രാന്‍ ഈ തമരയാണ”് ഇങ്ങനെ വ്യക്തിപരമായ തലത്തില്‍ വിപ്ളവങ്ങള്‍ തീര്‍ത്ത കോതോര്‍മ്മന്‍ അനേകം ഗാനങ്ങളും ഹാസ്യത്മകമായ കഥകളും കവിതകളും രചിച്ചിട്ടുണ്ട്.
സ്വാതന്ത്യ്രാനന്തര മലയാള സാഹിത്യം എഴുത്തിന്റെ രചനാ ശൈലി വെച്ച് കാല്പനികത, റിയലിസം, ആധുനികത തുടങ്ങിയ പ്രസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. ഇത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായി വിലയിരുത്താന്‍ പ്രാപ്യമായ എഴുത്തുകാര്‍ മടിക്കൈയിലുണ്ടിയിരുന്നില്ല. ഒരു പക്ഷേ നന്നായി എഴുതുന്നവര്‍ക്ക് എഴുതിത്തെളിയാനുള്ള അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്.
കെ.പി.കൃഷ്ണന്‍

ഇരുപത്തിയഞ്ച് വര്‍ഷമായി കോല്‍ക്കളിരംഗത്ത് പ്രവര്‍ത്തിക്കുന്ന മടിക്കൈ മലപ്പച്ചേരി കെ.പി.കൃഷ്ണന്‍ രാഷ്ട്രീയ ആക്ഷേപ ഗാനങ്ങളും ആക്ഷേപ ഹാസ്യങ്ങളും എഴുതിയിട്ടുണ്ട്. അക്ഷരാ ബുക്ക്സ് കെ.പി.കൃഷ്ണന്‍ ‘രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനങ്ങള്‍’ എന്ന പുസ്തകം അച്ചടിച്ചിറക്കിയിട്ടുണ്ട്.

“തമ്മിലകറ്റുവാനല്ല ഭാഷതമ്മിലറിയുവാന്‍ മാത്രമാണ്തമ്മിലടിക്കുവാനല്ല ജാതിതമ്മിലടുക്കുവാന്‍ മാത്രമാണ്നമ്മളീ മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ നാളെയീ മണ്ണിലലിഞ്ഞ് ചേരുംഞങ്ങളും നിങ്ങളും ചൊല്ലീടുക.നമ്മളെല്ലാവരും ഒന്നാണ്.” -

എന്ന കെ.പി.കൃഷ്ണന്റെ കവിത എക്കാലത്തും പ്രസക്തമാണ്
കൃഷ്ണശര്‍മ്മ കോട്ടപ്പാറ

കോട്ടപ്പാറയിലെ സാഹിത്യ ഭൂഷണം വി.പി. കൃഷ്ണശര്‍മ്മ നിരവധി സംസ്കൃത കവിതകളും മലയാള കവിതകളും എഴുതിയിട്ടുണ്ട്. എട്ടോളം ഭക്തിഗാനങ്ങളും അനേകം ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആകാശവാണിയില്‍ സുപ്രഭാതം പരിപാടി അവതരിപ്പിക്കാറുണ്ട്.
നാടകഗാനങ്ങള്‍ എഴുതിയ മുണ്ടോട്ടെ കരുണാകരന്‍ മാസ്റര്‍, മേക്കാട്ടെ കേശവ പ്പട്ടേരി, വാസുദേവപ്പട്ടേരി, രാഷ്ട്രീയ ഗാനങ്ങള്‍ രചിച്ച കക്കാട്ടെ ഐക്യമുന്നണി കേളു, നാരാ കണ്ണന്‍ മാസ്റര്‍ തുടങ്ങിയവര്‍ മടിക്കൈയില്‍ സജീവരായ എഴുത്തുകാരായിരുന്നു.
രണ്ടാം തലമുറയ്ക്ക് ശേഷം തീവ്രഇടതുപക്ഷത്തിന്റെ തിളച്ചുമറിയലില്‍ കേരളത്തിലാകമാനം രൂപപ്പെട്ട തീവ്ര എഴുത്തിന്റെ അടയാളങ്ങള്‍ മടിക്കൈയിലുമുണ്ടായിട്ടുണ്ട്. ഒരു പുതിയ സാംസ്കാരിക മാനം മടിക്കൈയില്‍ അടയാളപ്പെടുത്താന്‍ ഇതിന്റെ വക്താക്കള്‍ ശ്രമിച്ചിരുന്നു. മണക്കടവില്‍ നിന്ന് പ്രസിദ്ധീകരിച്ച ഉദയം മാസിക, അതിന്റെ ഉദാഹരണമായി. സാംസ്കാരിക നവോത്ഥാന സമിതി പ്രസിദ്ധീകരിച്ച കനല്‍ മാസിക. പൂത്തക്കാലില്‍ നിന്നും പുറത്തിറക്കിയ മനീഷി തുടങ്ങിയവ മടിക്കൈയുടെ സാംസ്കാരിക രംഗത്ത് ഇടപെട്ട പ്രസിദ്ധീകരണങ്ങളാണ്.
നടപ്പുകാലത്ത് ഉയര്‍ന്നു വന്ന ദളിത് വാദം എന്ന പുത്തന്‍ ആശയ സംഹിതയുടെ സാധ്യതാശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മടിക്കൈയില്‍ രൂപപ്പെട്ടിരുന്നു. ബങ്കളം സ്വദേശിയായ മാവുവളപ്പില്‍ മാധവന്‍, വെളിച്ചം പകരൂ എന്ന പുസ്തകം രചിച്ച് തന്റെ സമുദായത്തിന്റെ അസ്തിത്വം നേടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. മാവില സമുദായത്തിലെ ആചാരങ്ങള്‍, അവസ്ഥകള്‍ എല്ലാം രേഖപ്പെടുത്തിയ മാധവന്‍ മടിക്കൈയിലെ എഴുത്തിന് ഒരു പുതിയ രൂപം നല്‍കുന്നുണ്ട്. ദളിതര്‍ക്ക് നേരെയുള്ള ഉപരിപ്ളവമായ സഹാനുഭൂതിക്കാഴ്ചകള്‍ക്ക് ഒരു പ്രഹരമായി ഈ പുസ്തകത്തെ വ്യാഖ്യാനിക്കാം.
ആഗോളീകരണ വ്യപാനത്തിന്റെ ഫലമായി നടപ്പുകാല ജീവിതം പൂര്‍ണ്ണമായും കമ്പോളവത്കരണത്തിന് വിധേയമായിട്ടുണ്ട്. ജീവിത പ്രശ്നങ്ങളേക്കാള്‍ ഇത് കണ്ണുകള്‍ക്ക് പ്രാധാന്യം കൈവരുന്ന സങ്കീര്‍ണ്ണാവസ്ഥയുടെ അടയാളമായി ഇന്നിന്റെ എഴുത്ത് മാറുന്നു. പുതിയ കാല മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ പലരും മടിക്കൈക്കാരാണെന്നത് സന്തോഷകരമായ വസ്തുതയാണ്.
സന്തോഷ് ഏച്ചിക്കാനം

നടപ്പുകാല മലയാള സാഹിത്യത്തില്‍ ഏറെ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ഉപഭോഗീകരിക്കപ്പെട്ട വര്‍ത്തമാന കാല ജീവിതത്തെ പുതിയ ഭാഷകൊണ്ടും മനോഹരങ്ങളായ ബിംബങ്ങള്‍ കൊണ്ടും സന്തോഷ് തന്റെ കഥകളില്‍ അവതരിപ്പിക്കുന്നു. പ്രാദേശികമായ മൂല്യങ്ങള്‍ നഷ്ടമാകുന്നതിന്റെ ആശങ്ക സന്തോഷിന്റെ കഥകളില്‍ കണ്ടെത്താം. വംശാവലി, പഴയമരങ്ങള്‍, കലശം തുടങ്ങിയ കഥകള്‍ അതിനുദാഹരണമാവുന്നു. ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും എന്നീ രണ്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയ്ക്ക് ചെറുകാട് അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്, ടി.എസ്.തിരുമുമ്പ് അവാര്‍ഡ്, പ്രവാസി ബഷീര്‍ പുരസ്കാരം, കാരൂര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പി.വി.ഷാജി കുമാര്‍

മലയാള കഥാ സാഹിത്യത്തില്‍ സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ യുവകഥാകൃത്തുക്കള്‍ക്കു പിന്നാലെ വന്ന പുത്തന്‍ തലമുറ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു തന്നെ എഴുതി തെളിഞ്ഞ് പ്രശസ്തായവരാണ്. ഇങ്ങനെ ശ്രദ്ധേയരായ കഥാകൃത്തുക്കളുടെ കൂടെ പി.വി.ഷാജി കുമാറും ഉള്‍പ്പെടുന്നു. ഉത്തരാധുനികമായ ഭാവുകത്വവും സ്വകീയമായ അനുഭവാഖ്യാനവും ഷാജി കുമാറിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, രാജലക്ഷ്മി പുരസ്കാരം, പൂന്താനം സ്മാരക കഥാ അവാര്‍ഡ്, പി.കെ. ബാലകൃഷ്ണന്‍ സ്മാരക കഥാപുരസ്കാരം, മലായളം കലാലയ കഥാ അവാര്‍ഡ് എന്നിവക്കു പുറമെ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കഥാ രചന, പ്രബന്ധ രചന. തിരക്കഥാ രചന, എന്നിവയില്‍ ഷാജി കുമാര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
പ്രകാശന്‍ മടിക്കൈ

കവിതാ രംഗത്ത് പ്രശസ്തനാണ് പ്രകാശന്‍ മടിക്കൈ. ലാളിത്യമാര്‍ന്നതും പുതിയ ശൈലികൊണ്ടും ശ്രദ്ധേയമാകുന്നു പ്രാകശന്റെ കവിതകള്‍. നൂഞ്ഞി സ്വദേശിയായ പ്രകാശന്റെ കവിതകള്‍ മാധ്യമം ആഴ്ചപ്പതിപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പാഠം, ദേശാഭിമാനി, കുങ്കുമം, പച്ചമലയാളം തുടങ്ങിയ നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സംസ്ഥാന ടി.ടി.ഐ.കലോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്
നൌഷാദലി

സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ നൌഷാദലി യുവകവികളില്‍ ശ്രദ്ധേയനാണ്. മടിക്കൈ മുണ്ടോട്ട് സ്വദേശിയായ നൌഷാദലിയുടെ കവിതകള്‍ രൂപശില്പം കൊണ്ടും നവബിംബങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. ഭാഷാപോഷിണി, കലാകൌമുദി, മാധ്യമം, മലയാളം തുടങ്ങിയ നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നൌഷാദലിക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ കവിതാ സമ്മാനം കണ്ണൂര്‍ യൂണിവേഴ്സിറ്റി കവിതാ സമ്മാനം, പൂന്താനം സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്. “ഇന്റീരിയര്‍ ഡെക്കറേഷന്‍”, “ജാരന്‍”, “ആണ്‍പ്പന്നി” തുടങ്ങിയ നൌഷാദിന്റെ കവിതകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
രാമചന്ദ്രന്‍ മടിക്കൈ

നോവല്‍ രംഗത്ത് തന്റേതായ രചനാശൈലിക്ക് ഉടമയാണ് രാമചന്ദ്രന്‍ മടിക്കൈ ഉള്ളടക്കത്തിന്റെ ലാളിത്യം കൊണ്ടും തനിമ കൊണ്ടും വായനക്കാരെ ആകര്‍ഷിക്കുന്നവയാണ് രാമചന്ദ്രന്റെ നോവലുകള്‍. “രാവിന്റെ മാറില്‍” എന്ന നോവല്‍ കേരളകൌമുദിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവല്‍ പിന്നീട് എന്‍.ബി.എസ്. പുസ്തകമാക്കിയുട്ടുണ്ട്. “കുങ്കുമപാടം” എന്ന അദ്ദേഹത്തിന്റെ മറ്റൊരു നോവല്‍ പൂര്‍ണ്ണ പബ്ളിക്കേഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്.
യുവധാര, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതിയിട്ടുള്ള ത്യാഗരാജന്‍ ചാളക്കടവ്, കുട്ടുമന്‍ മടിക്കൈ, മുരളീധരന്‍ മടിക്കൈ, രോഷ്ണി, സുരേഷ് മടിക്കൈ, യു.വി.ജി.മടിക്കൈ, പി.കെ.ഗോപി മടിക്കൈ തുടങ്ങിയവര്‍ മടിക്കൈയിലെ പുതുതലമുറയിലെ എഴുത്തുകാരാണ്. പൂത്തക്കാല്‍ ഗവ.യുപി.സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയും സി.പ്രഭാകരന്‍-വത്സല ദമ്പതികളുടെ പുത്രിയുമായ സ്മൃതി പി.വി. വളര്‍ന്നുവരുന്ന കവയിത്രിയാണ്. വിവിധ പ്രസിദ്ധീകരണങ്ങളിലെ കുട്ടികള്‍ക്കുള്ള പംക്തികളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മടിക്കൈയിലെ എഴുത്തിനെ പുറമെ നിന്ന് വീക്ഷിക്കുമ്പോള്‍ മനസിലാക്കാനാവുന്ന വസ്തുത ഭൂരിപക്ഷ എഴുത്തിലും “ചരിത്രം” ഒരു വലിയ പ്രമേയമായി വരുന്നു എന്നതാണ്. നാം ജിവിച്ച കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചെടുക്കാന്‍ ഇവരുടെ എഴുത്ത് സഹായകമാകുന്നു. ഈ നിലയ്ക്ക് തന്നെയാണ് മടിക്കൈയിലെ എഴുത്ത് മലബാറില്‍ മുന്‍പന്തിയില്‍ വരുന്നത്.
(കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ സൈറ്റില്‍ നിന്ന് എടുത്തുചേര്‍ത്ത ലേഖനം. കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക) http://www.madikaipanchayat.in/

Monday, January 19, 2009

നാല് നുറുങ്ങു കഥകള്‍

മൂന്ന് ചൈനീസ് നാടോടി കഥകള്‍

കഴുതയുടെ കഴിവ്

- ജിന്‍ ജ്യാക്ക്

ഒരു മണ്ടന്‍ കഴുത നാഴികക്കല്ലിനു ചുറ്റും കുറെ തവണ ചുറ്റി. എന്നിട്ട് സ്വയം പുകഴ്ത്തി പറഞ്ഞു - " ഹായ്, എത്ര നാഴികയാണ് ഞാന്‍ പിന്നിടുന്നത്!"

ഇതു കണ്ട ഒരു കാള കഴുതയോടു പറഞ്ഞു - " ചങ്ങാതി, വിഡ്ഡിത്തം പറയാതെ. താന്‍ നാഴികക്കല്ല് ചുറ്റുകയാണ്. "

കഴുതയ്ക്ക് ദേഷ്യം വന്നു - " പിന്നെ, ഞാന്‍ ഈ നാഴികയൊക്കെ പിന്നിടുന്നില്ലെ? വെറുതെ അസൂയ പറയരുത്.


മറവി - ഹ്വാങ്ങ് യോക്ക്യു


ഒരു മറവിക്കാരന്‍ വീടു പൂട്ടി പോകുമ്പോള്‍ താക്കോല്‍ വീട്ടിന്നരികെ വെച്ചു മറന്നു. പിന്നീടൊരു നാള്‍ താക്കോല്‍ വഴിയോരത്ത് വെച്ചു മറന്നു. അയാള്‍ അവസാനം ഒരു സൂത്രം കണ്ടുപിടിച്ചു. താക്കോല്‍ പൂട്ടില്‍ത്തന്നെ വെയ്ക്കുക, എന്നാല്‍ ഇനി മറക്കില്ലല്ലോ!

മുടി- യാങ്ങ് സ്വായി

ഒരു പെണ്‍കുട്ടിക്ക് സുന്ദരമായ മുടിയുണ്ടായിരുന്നു. എല്ലാവരും പെണ്‍കുട്ടിയെ നോക്കി അഭിനന്ദിച്ചു. കുട്ടിയുടെ അച്ഛനും അമ്മക്കും ഇതു കണ്ടപ്പോള്‍ പേടിയായി. അവര്‍ കുട്ടിയുടെ മുടി സ്വര്‍ണ്ണത്തുണികോണ്ട് പൊതിഞ്ഞു. കാറ്റും വെയിലും മഴയും കൊള്ളാതായി. അടുത്ത വര്‍ഷം കുട്ടിയുടെ മുടി പാടെ കൊഴിഞ്ഞും പോയി.
(കടപ്പാട് - മിനിമാഗസിന്‍, മാര്‍ച്ച്, 1986 - സമ്പാദകന്‍ - ശിവന്‍ ഒറ്റപ്പാലം)

മാലുവിന്‍റെ തേങ്ങല്‍‍

എന്തെഴുതേണ്ടു എങിനെയെഴുതേണ്ടു എന്നറിയാതെ മാലുവിന്‍റെ കത്ത് പോക്കറ്റില്‍ കിടക്കുന്നു. മനുഷ്യന്‍ മനുഷ്യനോട് കാട്ടുന്ന ക്രൂരതക്ക് കര്‍മ്മഫലമെന്ന് പേരിടാമോ? പ്രത്യേകിച്ചും മാലുവിനെ സംബന്ധിച്ച്. വള്ളുവനാടന്‍ ഗ്രാമഭംഗിയും കുന്തിപ്പുഴയുടെ പവിത്രതയും ഒരു പോലെ ആവാഹിച്ചെടുത്ത കിളുന്ത് പെണ്ണ്. തന്‍റെ വ്യക്തിത്വം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കുന്ന നല്ലോരു സുഹൃത്ത്.

മാലു ഒരിക്കല്‍ എഴുതിയ കത്തിലെ വരികള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു - " ശ്രീരാമനെ പിരിഞ്ഞിരിക്കുന്ന സീതയുടെ ദു:ഖം ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. സത്യം തന്നെ. പക്ഷെ സീതയെപ്പോലുള്ള ചുരുക്കം ചില പെണ്ണുങ്ങള്‍ ഇന്നുമുണ്ടാകും. സൌദി അറേബ്യയിലോ മറ്റോ ഉള്ള ശ്രീരാമന്‍മാരെ കാത്ത്, നാട്ടില്‍ കത്തുവരുന്ന ദിവസവും നോക്കി ഇരിക്കുന്ന സീതമാരില്ലേ! അങ്ങിനെയൊരു സീതയാവാനുള്ള ഗതികേട് ഉണ്ടാവരുതേ എന്നേ പ്രാര്‍ത്ഥനയുള്ളു "

മാലുവിന് അറം പറ്റിയതാണോ? എന്തോ! (മുരളീധരന്‍ പി.പി. ശ്രീരാഗം മാസികയില്‍ പണ്ടെഴുതിയത്)

Sunday, January 18, 2009

കുട്ടികളേക്കാള്‍ മെച്ചമോ പട്ടികള്‍

മാതൃഭൂമി ദിനപത്രം (അരുമ - മേനക ഗാന്ധി -18/1/2009)

അടുത്തിടെ യൂറോപ്പിലും അമേരിക്കയിലും വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്കിടയില്‍ ഒരു സര്‍വ്വേ നടന്നു. "പട്ടികള്‍, മനുഷ്യക്കുട്ടികളേക്കാള്‍ മെച്ചമാണോ?" എന്നതായിരുന്നു വിഷയം. 45 ശതമാനം പേര് പട്ടികളാണ് മെച്ചം എന്ന് വിധിയെഴുതി. ഒരുപക്ഷെ ഇതാവണം ജെന്നിഫര്‍ ബെര്‍മന് "എന്തുകൊണ്ട് പട്ടികള്‍ മനുഷ്യക്കുട്ടികളേക്കാള്‍ മെച്ചം " ( Why dogs are better than kids) എന്ന പുസ്തകമെഴുതാന്‍ പ്രചോദനമായത്. ഈ വിഷയത്തില്‍ എനിക്ക് തോന്നുന്ന ചില നിരീക്ഷണങ്ങള്‍ എഴുതാം. പട്ടികളുടെ മെച്ചം ( പൂച്ചകളും പെടും.)

1. കൂടിച്ച മൂലപ്പാലിനെത്തന്നെ തള്ളിപ്പറഞ്ഞ് ആയുധമേന്തിയ കവര്‍ച്ചക്കാരോ ഭീകരവാദികളോ ആയിത്തീരില്ല.

2. റിയല്‍ എസ്റ്റേറ്റ് ദല്ലാള്‍മാരോ ഡിസ്ക് ജോക്കികളോ ആകാന്‍ ഉദ്ദേശിക്കുന്നില്ല.

3. നന്നായി പെരുമാറുകയും നല്ല സുഹൃത്തായിരിക്കുകയും ചെയ്യുന്നു.

4. കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്നു.

5. എല്ലായെപ്പോഴും പണം ചോദിക്കുന്നില്ല.

6. എളുപ്പം പരിശീലിപ്പിക്കാം.

7. വിളിച്ചാല്‍ ഉടന്‍ വരുന്നു.

8. ഓടിക്കാന്‍ കാര്‍ ആവശ്യപ്പെടുന്നില്ല.

9. പുകവലിക്കില്ല, മദ്യപിക്കുന്നില്ല, മയക്കുമരുന്നടിച്ച് തൂങ്ങിനടക്കില്ല.

10. ഏറ്റവും പുതീയ ഫാഷനുപുറകെ പോകുന്നില്ല്ല.

11. പോക്കറ്റ് മണി ചോദിക്കില്ല.

12. നിങ്ങളുടെ വസ്ത്രമെടുത്ത് ധരിക്കില്ല.

13. ഒരിക്കലും വളരാതെ കുട്ടികളെപ്പോലെ ഇരിക്കും.

14. കുളിമുറി മണിക്കൂറുകളോളം ഉപയോഗിക്കുന്നില്ല.

15. സ്വതന്ത്രരായിപ്പോയി രക്ഷിതാക്കളെ ഉപേക്ഷിക്കില്ല.

16. നമ്മളെ വിധിയെഴുതില്ല. എന്ത് ധരിച്ചാലും വാങ്ങിയാലും കഴിച്ചാലും അവര്‍ക്ക് പ്രശ്നമില്ല; നമ്മുടെ ആകാരം പോലും.

17. മനുഷ്യരുടെ സൌഹൃദത്തിന്റെത് പോലുള്ള ബാധ്യതകള്‍ അവരുമായിട്ടുള്ള കൂട്ടുകെട്ടിനില്ല. ചതിവോ ബന്ധങ്ങളോ ദുരുപയോഗം ചെയ്യലോ ഇല്ല. കര്‍ത്തവ്യവിമുഖത കാണിക്കില്ല.

18. കുട്ടികളേക്കാള്‍ ചെലവ് കുറവാണ് അവര്‍ക്ക്.

19. കാതടപ്പിക്കുന്ന സ്വരത്തില്‍ പാട്ടുവെക്കില്ല. ഫോണിന്റെ മൌത്ത് പീസില്‍ തൂങ്ങിക്കിടക്കില്ല.

20. ജീവിതത്തിന്റെ സ്വകാര്യതകള്‍ അവരുമായി പങ്കുവെക്കേണ്ടതില്ല.

21. കൂട്ടുകാരുടെ മാതാപിതാക്കളെപ്പോലെ പണമുണ്ടാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തില്ല. വാര്‍ധക്യത്തില്‍ വൃദ്ധസദനത്തില്‍ കൊണ്ടുപോയാക്കില്ല.

22. അച്ചടക്കം പാലിക്കും. തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും.

23. നിങ്ങളുടെ കൂടെ നിശ്ശബ്ദരായിരുന്ന് ക്ലാസിക് സിനിമകള്‍ കാണും. സ്പെഷല്‍ ഇഫെക്റ്റ് കാണുമ്പോള്‍ പൊട്ടിച്ചിരിക്കില്ല.

24. എന്തുകൊണ്ട് എന്ന് ചൊദിക്കില്ല.

25. നിങ്ങള്‍ ബാല്യകാലത്തെപ്പറ്റി പറയുമ്പോള്‍ കണ്ണുരുട്ടില്ല.

26.പാചകത്തെ കുറ്റം പറയില്ല.

27. കളവു പറയില്ല.

28. ഒരേ പാട്ടുതന്നെ പാടി ബോറടിപ്പിക്കില്ല.

29. സ്വയം വൃത്തിയാക്കിക്കൊള്ളും.

30. ടി.വി.നോക്കി കാണുന്നതെല്ലാം വേണമെന്ന് പറയില്ല.

31. നിങ്ങളോട് വഴക്കുകൂടില്ല.

32. പറയുന്നതെല്ലാം മിണ്ടാതെ കേള്‍ക്കും.

33. നിങ്ങള്‍ക്കിഷ്ടപ്പെട്ട മാതിരി അവയുടെ രോമം വെട്ടിയൊതുക്കാം.

34. നിങ്ങള്‍ക്കിഷ്ടപ്പെടാത്ത വസ്ത്രം ധരിച്ച് പുറത്തേക്ക് പോകില്ല.

35. 'തലമുറകളുടെ വിടവ്'' എന്ന് ഇടക്കിടെ പറയില്ല.

(പട്ടിക അപൂര്‍ണ്ണം)

നമുക്ക് വേണ്ടത് നമ്മളെ ആവശ്യമുള്ളവരെയാണ്. നമ്മളെ സംരക്ഷിക്കുന്നവരെ, ശ്രദ്ധിക്കുന്നവരെ, നമുക്കുവേണ്ടി നിലകൊള്ളുന്നവരെ. കുട്ടികള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു.നായ്ക്കള്‍ രക്തസമ്മര്‍ദ്ദവും മനോസംഘര്‍ഷവും കുറയ്ക്കുന്നു.ഒരു കുട്ടിയായിരിക്കുന്നതില്‍നിന്ന് ഉത്തരവാദിത്വത്തോടെ അത് വളര്‍ന്നുവലുതാകും. അതിനെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കുണ്ടായ സ്നേഹം മരിച്ചുപോകുന്നതുവരെ അവ നിലനിര്‍ത്തും. കുട്ടികളില്‍നിന്ന് ഇത് പ്രതീക്ഷിക്കരുത്.

കുട്ടികളില്‍ നിങ്ങള്‍ക്ക് ഇനങ്ങളുടെ തിരഞ്ഞെടുപ്പില്ല. അവര്‍ നിങ്ങളുടെ ജനിതകത്തിന്റെ പകര്‍പ്പാണ്. നാലുവയസ്സായ കുട്ടികളും എട്ടാഴ്ചയുള്ള പട്ടിക്കുഞ്ഞും സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ ഒരുപോലെയാണ്. സ്കൂള്‍ പ്രവേശനം, ജോലി, വിവാഹം, ടീനേജ് പ്രശ്നങ്ങള്‍ ഇവയൊന്നും നിങ്ങളെ വിഷമിപ്പിക്കില്ല. പട്ടികള്‍ കുട്ടികള്‍ക്ക് പകരമല്ല. പക്ഷെ, മറിച്ചാകാം. ഈ വീക്ഷണത്തെ രാഷ്ട്രിയമായി ഒന്നു മെച്ചപ്പെടുത്താം. കുട്ടികള്‍ക്കും പട്ടികള്‍ക്കും ജീവിതത്തില്‍ അവരുടേതായ സ്ഥാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ രണ്ടും അനിവാര്യമായ ജന്മങ്ങള്‍തന്നെ.

വാല്‍ക്കഷ്ണം

സുഹൃത്തുക്കളെ,

ഇതിലെ നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ട്‌ മേനകാ ഗാന്ധിക്ക് എഴുതാം. തെരുവ് പട്ടികളെ എന്ത് ചെയ്യണമെന്ന് ഇവിടെ ആര്‍ക്കും വലിയ പിടിയൊന്നുമില്ല. ശ്രീമതി.മേനക ഗാന്ധിയുടെ ഈ മെയില്‍ വിലാസം - gandhi in@nic.in. ചുരുങ്ങിയ പക്ഷം നമ്മുടെ മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകലൂം അപ്രകാരം ചെയ്യുമെന്ന് കരുതട്ടെ.