Friday, July 2, 2010

നിലാവിന്‍റെ നീലഭസ്മക്കുറി മായുമ്പോള്‍



PRO
വേണുനാഗവള്ളി സംവിധാനം ചെയ്ത ‘അഗ്നിദേവന്‍’ എന്ന ചിത്രത്തിലെ ‘നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ...’ എന്ന ഗാനം എത്രകേട്ടാലും മതിവരാത്തവരാണ് മലയാളികള്‍. എം ജി രാധാകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്‍റെ ഏറ്റവും മികച്ച പാട്ടുകളില്‍ ഒന്നാണിത്. അനുജന്‍ എം ജി ശ്രീകുമാറിന്‍റെ മധുരശബ്ദത്തില്‍ ആ ഗാനം മലയാളക്കര കീഴടക്കി. എം ജി രാധാ‍കൃഷ്ണന്‍ ജീവിതത്തിന്‍റെ തംബുരുവാദനം അവസാനിപ്പിച്ച് യാത്രയാകുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ഒട്ടേറെ ഗാനങ്ങള്‍ ബാക്കിയാകുന്നു.

ചലച്ചിത്രസംഗീതത്തില്‍ ഏറെ പരീക്ഷണങ്ങള്‍ക്ക് ധീരത പ്രകടിപ്പിച്ച സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മണിച്ചിത്രത്താഴ് എന്ന മെഗാഹിറ്റ് സിനിമയില്‍ ആഹിരി രാഗത്തിലാണ് അദ്ദേഹം ‘പഴം‌തമിഴ് പാട്ടിഴയും...’ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഒരു തമിഴ് പാട്ട് ഇഴഞ്ഞുപോകുന്ന ശ്രുതിയില്‍ തംബുരു തേങ്ങുന്നത് അനുഭവവേദ്യമാക്കുവാനായാണ് ആഹിരി അദ്ദേഹം പ്രയോഗിച്ചത്. ആഹിരി ഉപയോഗിച്ചാല്‍ ആഹാരം ലഭിക്കില്ല എന്നൊരു വിശ്വാസം നിലനില്‍ക്കേയാണ് അദ്ദേഹം ധൈര്യപൂര്‍വം ആ ഗാനം ചിട്ടപ്പെടുത്തിയത്. പഴം‌തമിഴ് പാട്ട് മലയാളികളുടെ ഗൃഹാതുരതയായി നിലനില്‍ക്കുന്നു.

മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാര്‍ത്തായാ..., വരുവാനില്ലാരുമീ...., അക്കുത്തിക്കുത്താനവരമ്പില്‍...തുടങ്ങിയ ഗാനങ്ങളും അനശ്വരങ്ങളാണ്. പ്രിയദര്‍ശന്‍റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ പ്രിയന്‍ ചിത്രങ്ങളുടെ ഒരു ഭാഗം തന്നെയായിരുന്നു എം ജി രാധാകൃഷ്ണന്‍റെ ഗാനങ്ങള്‍‍. അദ്വൈതം എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടുനീ...’ ആര്‍ക്കാണു മറക്കാനാവുക? പ്രിയദര്‍ശന്‍റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിലെ ‘പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...’ എന്ന ഗാനവും കാലത്തെ അതിജീവിച്ചു.

ലളിതസംഗീതത്തെ ചലച്ചിത്രസംഗീതത്തോടു ലയിപ്പിച്ചുകൊണ്ടുപോയതാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങളുടെ സ്വീകാര്യതയ്ക്കു പിന്നിലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ആദ്യകാലത്ത് ചിട്ടപ്പെടുത്തിയ ചില ലളിത ഗാനങ്ങള്‍ സിനിമാഗാനങ്ങളേക്കാള്‍ പ്രശസ്തങ്ങളായി. ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും, ഘനശ്യാമ സന്ധ്യാഹൃദയം, ശരറാന്തല്‍ വെളിച്ചത്തില്‍, അഗാധ നീലിമകളില്‍... തുടങ്ങിയ ലളിതഗാനങ്ങള്‍ക്ക് ലഭിച്ച ജനപ്രിയത വളരെയേറെയാണ്.

ഭരതന്‍റെ ആദ്യകാല ചിത്രങ്ങളില്‍ എം ജി രാധാകൃഷ്ണന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നവയാണ്. ചാമരത്തിലെ ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...’ അക്കാലത്ത് പ്രേക്ഷകരുടെ ആവേശമായിരുന്നു. ആരവത്തിലെ ‘മുക്കുറ്റീ തിരുതാളീ കാടും പടലും പറിച്ചുകെട്ടിത്താ...’ എന്ന ഗാനം നാടോടിസംഗീതത്തിന്‍റെ ഒരു പുതിയ തലമാണ് കാണിച്ചുതന്നത്. കാവാലം നാരായണപ്പണിക്കരായിരുന്നു ആ ഗാനം രചിച്ചത്.

PRO


അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കാണ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയത്. അനന്തഭദ്രത്തിലെ തിരനുരയും ചുരുള്‍ മുടിയില്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയതിനാണ് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്.

ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ‘ഓ..മൃദുലേ’ എന്ന ഗാനം ഇപ്പോഴും മലയാളികളുടെ ഹൃദയം നീറ്റുന്ന ഓര്‍മ്മയാണ്. കാറ്റേ നീ വീശരുതിപ്പോള്‍..., പൂമകള്‍ വാഴുന്ന കോവിലില്‍..., ശലഭം വഴിമാറുമാ മിഴിരണ്ടിലും..., ചന്ദനമണി സന്ധ്യകളുടെ നടയില്‍..., അമ്മേ നിളേ നിനക്കെന്തുപറ്റി..., പഴനിമലമുരുകന് പള്ളിവേലായുധാ..., ആരോടും ഒന്നും മിണ്ടാതെ..., കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍‍..., ഹരിചന്ദനമലരിലെ മണിയായ്..., ചെമ്പഴുക്കാ ചെമ്പഴുക്കാ..., പൊന്നാര്യന്‍ പാടം..., വൈകാശിത്തെന്നലോ തിങ്കളോ..., നമ്മളുകൊയ്യും വയലെല്ലാം..., ഒരു പൂവിതളിന്‍ നറുപുഞ്ചിരിയായ്..., മധുരം ജീവാമൃതബിന്ദു..., പാതിരാപ്പാല്‍ക്കടവില്‍..., സൂര്യകിരീടം വീണുടഞ്ഞു..., വന്ദേ മുകുന്ദഹരേ ജയശൌരേ..., മേടപ്പൊന്നണിയും വര്‍ണപ്പൂക്കളുമായ്..., പോരൂ നീ വാരിളം ചന്ദ്രലേഖേ..., ഒരുദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍..., പാടുവാന്‍ ഓര്‍മ്മകളില്‍... തുടങ്ങി അനേകം സിനിമാ ഗാനങ്ങള്‍ എം ജി രാധാകൃഷ്ണന്‍ നല്‍കിയ ശുദ്ധസംഗീതത്തിന്‍റെ ഉദാഹരണങ്ങളായി പ്രകാശം പരത്തി നില്‍ക്കുന്നു.

A remembrance of M G Radhakrishnan | നിലാവിന്‍റെ നീലഭസ്മക്കുറി മായുമ്പോള്‍
MG Radhakrishnan's refinement on today | എം ജി രാധാകൃഷ്ണന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

Monday, June 28, 2010

ഗുരുനിന്ദ പലവിധം!

                                     കെ.എ. ജോര്‍ജുകുട്ടി  

"റാഗിങ്ങ്" എന്നു കേള്‍ക്കുമ്പോള്‍ താരതമ്യേന പുതിയ ഒരു കലാപരിപാടിയുടെ ഓര്‍മ്മയല്ലേ ഒരുമാതിരി മനുഷ്യര്‍ക്കൊക്കെ ഉണ്ടാവുക? എന്റേയും അനുഭവം അതുതന്നെയായിരുന്നു. ഈയിടെയാണ് എന്റെ കണ്ണു തുറന്നത്.

ആര്‍ഷഭാരതത്തിലെ ഗുരുകുലങ്ങളിലോ പ്ലേറ്റോയുടെ അക്കാദമി പൊലെയുള്ള പ്രാചീനപാശ്ചത്യലോകത്തിലെ വിദ്യാപീഠങ്ങളിലോ റാഗിങ്ങ് അരങ്ങേറിയിരുന്നതായി നമുക്കറിവില്ല. എന്നാല്‍ ഈ ഏര്‍പ്പാടിന് ഒന്നര സഹസ്രാബ്ദത്തിന്റെയെങ്കിലും പഴക്കമുണ്ടെന്നതിന് ഇതാ തെളിവ്: തെളിവ് തരുന്നത് ചില്ലറക്കാരനൊന്നുമല്ല. പാശ്ചാത്യതത്ത്വചിന്തയുടേയും ക്രൈസ്തവദൈവശാസ്ത്രത്തിന്റേയും നെടും തൂണുകളില്‍ ഒരാളായ സെയ്ന്റ് അഗസ്റ്റിന്‍(എ.ഡി. 354-430) തന്നെ. റാഗിങ്ങിന്റെ എരിവും പുളിയും അനുഭവിച്ചറിഞ്ഞയാളാണദ്ദേഹം. അഗസ്റ്റിന്റെ ആത്മകഥ ("കണ്‍ഫഷന്‍സ്") വായിച്ചു നോക്കുകയേ വേണ്ടു കാര്യമറിയാന്‍.

വടക്കന്‍ ആഫ്രിക്കയില്‍ ഇന്നത്തെ ടുണീഷ്യയിലുള്ള കാര്‍ത്തേജ് നഗരത്തിലായിരുന്നു അഗസ്റ്റിന്റെ ഉന്നതവിദ്യാഭ്യാസം. സഹപാഠികളായി കിട്ടിയതോ കുറേ റാഗിങ്ങ് വീരന്മാരെ. ആദ്യമായി കലാലയത്തില്‍ വരുന്ന കുട്ടികള്‍ക്കു ചുട്ടും കൂടി നിന്ന് കൂകി വിളിക്കുകയും അസഭ്യം വര്‍ഷിക്കുകയുമായിരുന്നു അവരുടെ പരിപാടിയെന്ന് അഗസ്റ്റിന്‍ പറയുന്നു.

പിന്നീട് കാര്‍ത്തേജില്‍ തന്നെ അഗസ്റ്റിന്‍ അദ്ധ്യാപകനായി. പഠിപ്പിച്ചിരുന്ന വിഷയ പ്രസംഗകല(Rhetoric). ശിഷ്യന്മാരാണെങ്കില്‍ പഴയ സഹപാഠികളെപ്പോലെ തന്നെയുള്ള അധികപ്രസംഗികളും. അവരുടെ തോന്ന്യാസം അതിരുകടന്നപ്പോള്‍, ഗുരു കാര്‍ത്തേജ് വിട്ടുപോകാന്‍ തീരുമാനിച്ചു. പുതിയ ശിഷ്യന്മാരെ തേടി അഗസ്റ്റിന്‍ പോയത് ഇറ്റലിയിലെ റോമിലേയ്ക്കാണ്. അവിടത്തെ കുട്ടികള്‍ മര്യാദക്കാരും അച്ചടക്കമുള്ളവരുമാണെന്ന് അദ്ദേഹം കേട്ടിരുന്നു. കേട്ടത് തെറ്റല്ലെന്ന് റോമിലെത്തിയപ്പോള്‍ മനസ്സിലാവുകയും ചെയ്തു. എന്നാല്‍ ഈ "മര്യാദരാമന്മാരും" അഗസ്റ്റിനെ പറ്റിച്ചു. സംഗതിയെന്താണെന്നല്ലേ? അവര്‍ മര്യാദയ്ക്കിരുന്നു പഠിക്കുമായിരുന്നെങ്കിലും ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയായി കഴിയുമ്പോള്‍ ഗുരുവിന് ഫീസുകൊടുക്കാതെ സ്ഥലം വിട്ടുകളയുമായിരുന്നത്രെ! കാര്‍ത്തേജിലെ ഉഴപ്പന്മാര്‍ ഈ നെറികേട് കാണിച്ചിരുന്നില്ലെന്ന് അഗസ്റ്റിന്‍ ആ സന്ദര്‍‍ഭത്തില്‍ ഓര്‍ക്കുന്നുണ്ട്!

Wednesday, June 16, 2010

പൊട്ടു കുത്തുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കുക

സൗന്ദര‌്യത്തിനു മാറ്റു കൂട്ടുന്ന ഒന്നാണല്ലോ പൊട്ട്. ഭക്തികൊണ്ടായാലും അഴകിനായാലും തിലകം ചാര്‍ത്തുന്നത്‌ ഐശ്വര്യമാണ്‌. പണ്ടെല്ലാം കുങ്കുമം കൊണ്ട് രണ്ടു പുരികങ്ങള്‍ക്കു നടുവിലായി നെറ്റിത്തടത്തില്‍ വരയ്ക്കുന്ന വലിയ പൊട്ടുകളായിരുന്നു. എന്നാല്‍ ഇന്ന് ഒട്ടിച്ചു വെക്കാവുന്ന ചെറിയ പൊട്ടുകള്‍ ലഭ‌്യമാണ്. അതുപോലെ തന്നെ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിനിണങ്ങുന്ന നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള പൊട്ടുകള്‍ ഇന്ന് ഫാഷനാണ്. ഇത്തരത്തിലെല്ലാമുള്ള പൊട്ടുകള്‍ കുത്തുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ തിലകം ചാര്‍ത്തിയാല്‍ അനുഭവങ്ങള്‍ നല്ലതായിരിക്കും. എന്നാല്‍ അശ്രദ്ധമായി തിലകം ചാര്‍ത്തിയാല്‍ ഫലം മറിച്ചാക്കും.

നെറ്റിയില്‍ എവിടെ കുങ്കുമം ചാര്‍ത്തണം, എവിടെ ചന്ദനപ്പൊട്ടിടണം, ഏത് രീതിയിലാണ് ഇടേണ്ടത് ഇതിനെല്ലാം ശരിയായ കണക്കും ചിട്ടയുമുണ്ട്. അതില്‍ നിന്ന് ഓരോ വ്യക്തിയുടെയും സ്വഭാ‍വം മനസിലാക്കാം. തിലകമണിയുന്ന ദിവസം, അണിയുന്ന നിമിഷം നെറ്റിയിലെ രാശി ഫലങ്ങള്‍ ലഭിക്കുന്നു. ആ രാശികളിലെ രശ്യാധിപന്മാരുടെ പ്രതികരണങ്ങളാണ് തിലകമണിയുന്നതിന്റെ ഫലങ്ങളാകുന്നത്.

ഞായറാഴ്ച ചന്ദനക്കുറി നെറ്റിയുടെ ഒത്തമദ്ധ്യത്തില്‍ അഥവാ വ്യാഴസ്ഥാനത്ത്‌ അണിഞ്ഞാല്‍ സൂര്യസ്വാധീനം ലഭിക്കും. ചന്ദനക്കുറി നീട്ടിയിടുന്നതും നല്ലതാണ്‌. എന്നാല്‍ ഈ ദിവസം കുങ്കുമപ്പൊട്ട്‌ അണിയുന്നത്‌ വ്യാഴബലം കുറക്കും. സൂര്യന്റെ ബലംകൊണ്ട്‌ ശിവപ്രീതിയാണ്‌ ലഭിക്കുന്നത്‌. കുങ്കുമപ്പൊട്ടുകൊണ്ട്‌ ദേവിയുടെ ബലം ലഭിക്കുന്നതിനാല്‍ ഞായറാഴ്ച ഗുണം ചെയ്യില്ല. ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ ഭസ്മക്കുറിയും ചാര്‍ത്താറുണ്ട്‌. ഇത്‌ ശിവപ്രീതിക്ക്‌ പകരം ശിവരൗദ്രഭാവത്തിന്‌ കാരണമാകുന്നു.

തിങ്കളാഴ്ച സ്ത്രീകള്‍ ഭസ്മക്കുറിയണിയുന്നതും ശിവക്ഷേത്രദര്‍ശനം നടത്തുന്നതും നല്ല മംഗല്യം നല്‍കും. തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ടിക്കുന്നത്‌ നല്ല മംഗല്യഭാഗ്യത്തിനുത്തമമാണ്‌. പുരുഷന്‍ വ്യാഴസ്ഥാനത്തു ഭസ്മക്കുറി അണിഞ്ഞാല്‍ സല്‍കളത്രത്തെ ലഭിക്കും. ഇതോടൊപ്പം ശിവന്‌ ഉമാമഹേശ്വരീ മന്ത്രപൂജകൂടി ചെയ്താല്‍ സല്‍സന്താനഭാഗ്യവും ലഭിക്കും. ഇതു സംബന്ധിച്ച്‌ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജ ചെയ്താല്‍ സന്താനങ്ങളില്ലാത്തവര്‍ക്കു സന്താനഭാഗ്യം ഉണ്ടാകും.

രണ്ടു പുരികങ്ങളുടെയും മദ്ധ്യത്തില്‍ മൂക്കിനു മുകളിലായി ചുവന്ന കുങ്കുകമക്കുറിയോ പൊട്ടോ അണിയുന്നത്‌ മംഗല്യഭാഗ്യത്തിനും സല്‍കളത്രഭാഗ്യത്തിനും ഉത്തമം. ഇത്‌ ചൊവ്വാഴ്ച ദിവസങ്ങളിലാണ്‌ ചെയ്യേണ്ടത്‌. ചൊവ്വാഴ്ച തന്നെ ചന്ദനക്കുറി നീട്ടിവരച്ചിട്ട്‌ അതിനു മദ്ധ്യത്തിലൊരു കുങ്കുമപ്പൊട്ടിടുന്നവരുണ്ട്‌. ഇത്‌ ചൊവ്വാദശയിലെ ദോഷങ്ങളും വിവാഹതടസ്സങ്ങളും മാറ്റും. ഭൂമിലാഭത്തിനും ഉത്തമം. ഇതുമൂലം പരമശിവന്റെയും മുരുകന്റെയും പരാശക്തിയുടെയും അനുഗ്രഹം ലഭിക്കും.

ബുധനാഴ്ച കുങ്കുമപ്പൊട്ടണിയുന്നതാണ്‌ നല്ലത്‌. നെറ്റിയുടെ മദ്ധ്യത്തില്‍ അല്‍പം വലത്തോട്ട്‌ മാറ്റിയിടുന്നത്‌ കൂടുതല്‍ ഉത്തമം. സ്ത്രീകള്‍ക്ക്‌ ശുഭമംഗല്യയോഗവും വിദ്യാലാഭവും തൊഴില്‍ നേട്ടവും ശുഭവാര്‍ത്തകളും....

http://www.janmabhumidaily.com/detailed-story?newsID=74646
Will give sanction to Athirappalli project: Farooq Abdulla | ‘അതിരപ്പിള്ളി’ക്ക് അനുമതി നല്കും: ഫറൂഖ്
kalpeta, highcourt, cpm, cpi, police | കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല
Central team reached Kerala to study fever | പനി പഠിക്കാന്‍ കേന്ദ്രസംഘം എത്തി
cabinet, vs achuthanandan, thiruvananthapuram | ദുരന്തനിവാരണ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
Cola controversy: No action against Balakrishnan | ‘കോള’പ്രസ്താവന: ബാലകൃഷ്ണനെതിരെ നടപടിയില്ല
Uma Bharti on her way back to BJP? | ജസ്വന്തിനു പിന്നാലെ ഉമാഭാരതിയും ബിജെപിയിലേക്ക്
‘Locked BJP MLAs watch pirated Raajneeti’ | പൂട്ടിയിടപ്പെട്ട എം‌എല്‍‌എമാര്‍ വ്യാജ രാജ്നീതി കണ്ടു!
Pak’s Punjab govt funded JuD post 26/11 | ജമാഅത്ത്‌ ഉദ് ദാവയ്ക്ക് പാക്ക്‌ സര്‍ക്കാര്‍ സഹായം
IAF to give permanent commission to women officers | വനിതാ ഓഫീസര്‍മാര്‍ക്ക്‌ സ്ഥിരം നിയമനം: നടപടി തുടങ്ങി
Asia Cup: Pak player involved in match fixing? | ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ വീണ്ടും ഒത്തുകളി വിവാദത്തില്‍
Modi replies to third show cause notice | മോഡി മൂന്നാമത്തെ നോട്ടീസിന് മറുപടി നല്‍കി
Three days to Raavan! | രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍!
Prithvi is absolutely adorable: Ash | പൃഥ്വിയോടൊപ്പമുള്ള അഭിനയം അവിസ്മരണീയം: ആഷ്
Archana Kavi - Interview | എനിക്ക് പ്രണയിക്കാന്‍ മോഹം: അര്‍ച്ചന കവി
Akshay Kumar in A R Murugadoss’ next action packed venture | മുരുഗദോസ് വീണ്ടും ഹിന്ദിയില്‍; അക്ഷയ് നായകന്‍
Sameera Reddy's challenging role in Gauthams next | സമീര അഭിസാരികയാകുന്നു!
Manisha Koirala to tie the knot | മനീഷ കൊയ്‌രാള കതിര്‍മണ്ഡപത്തിലേക്ക്
Ronaldo wants more protection | റഫറിയ്ക്കെതിരെ റൊണാള്‍ഡോ
Dunga admits Brazilian nerves | ആശങ്കയുണ്ടായിരുന്നുവെന്ന് ദുംഗ






Monday, June 14, 2010

ജീവിതം ദാനം നല്‍കുമ്പോള്‍

PRO
രക്തം ദാനം നല്‍കുമ്പോള്‍ നല്‍കുന്നത് ജീവിതം തന്നെയാണ്. മരണത്തിന്‍റെ മുനമ്പുകളില്‍ നിന്ന് ജീവിതത്തിലേക്കുള്ള മടക്കയാത്ര ചിലപ്പോള്‍ ഒരുതുള്ളി രക്തത്തിന്‍റെ തുടിപ്പിലായിരിക്കും. ലോക രക്തദാന ദിനമാണ് ജൂണ്‍ 14. സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരു മനുഷ്യന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അവിടെയാണ് രക്തദാനത്തിന്‍റെ പ്രസക്തി. അപകടങ്ങളില്‍ പെട്ട് ചികിത്സയ്ക്കെത്തുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വയ്ക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാ മാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്, പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു. 

പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാദാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും. 

അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച് ഐ വി, മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു. അര്‍പ്പണ ബോധമുള്ള ചുരുക്കം ചിലര്‍ മാത്രമാണ് രക്തദാനത്തിനു മുന്നോട്ടുവരുന്നത്. ഇവര്‍ നല്‍കുന്നത് ആവശ്യമുള്ള രക്തത്തിന്‍റെ അളവിനെക്കാള്‍ വളരെക്കുറവാണ്. ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിനു 
തയ്യാറായാല്‍ മാത്രമേ ആവശ്യത്തിന് രക്തം ആശുപത്രികള്‍ക്ക് ലഭ്യമാക്കാനാവൂ.

ഒരു നിശ്ചിത സമയത്തേക്കു മാത്രമേ രക്തം സൂക്ഷിക്കാനാകൂ. അതിനാല്‍, അടിക്കടി രക്തദാനം വേണ്ടിവരുന്നു. പതിനാറാം നൂറ്റാണ്ടു മുതല്‍ തന്നെ രോഗികള്‍ക്ക് രക്തം നല്കി വന്നിരുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിലാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്ത സന്നിവേശ മാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞത്. 

ചുവന്ന രക്താണുക്കളുടെ ആവരണത്തിലെ ആന്‍റിജന്‍റെ സാന്നിധ്യമോ അസാന്നിധ്യമോ അടിസ്ഥാനമാക്കിയാണ് പ്രധാനമായും രക്തഗ്രൂപ്പുകള്‍ തരം തിരിക്കുന്നത്. രക്തഗ്രൂപ്പുകള്‍ ആദ്യം തിരിച്ചറിഞ്ഞത് കാള്‍ ലാസ്റ്റിനര്‍ എന്ന ഓസ്ട്രേലിയന്‍ ഗവേഷകനാണ്. പിന്നീട് ആര്‍എച്ച് വ്യവസ്ഥയും നിലവില്‍ വന്നു. 

ഒ-പോസിറ്റീവ്, ഒ-നെഗറ്റീവ്, ബി-പോസിറ്റീവ്, ബി-നെഗറ്റീവ്, എ-പോസിറ്റീവ്, എ-നെഗറ്റീവ്, എ ബി-പോസിറ്റീവ്, എ ബി-നെഗറ്റീവ് എന്നിവയാണ് രക്തഗ്രൂപ്പുകള്‍. 'എ,ബി,ഒ" വ്യവസ്ഥയില്‍ 'എ ബി' ഗ്രൂപ്പാണ് ഏറ്റവും വിരളം. നമ്മുടെ ജനസംഖ്യയില്‍ 'ഒ" ഗ്രൂപ്പുകാര്‍ 42 ശതമാനം വരും.

'ബി"ഗ്രൂപ്പ് 27 ശതമാനം, 'എ" ഗ്രൂപ്പ് 25 ശതമാനം, 'എ ബി' ഗ്രൂപ്പ് ആറു ശതമാനം എന്നിങ്ങനെയാണ് കണക്ക്. ആര്‍ എച്ച് വ്യവസ്ഥ പരിഗണിച്ചാല്‍, ജനസംഖ്യയുടെ 93 ശതമാനം പേരും ആര്‍ എച്ച് പോസിറ്റീവ് ആയിട്ടുള്ളവരാണ്. ഏഴു ശതമാനം മാത്രമേ ആര്‍ എച്ച് നെഗറ്റീവ് ആയിട്ടുള്ളൂ


Saturday, June 5, 2010

ദാദുഭായുടെ ദുഃഖം

അമ്പതു വയസ്സു തോന്നിക്കുന്ന പാതിവൃദ്ധനായിരുന്നു ദാദു റാണ്പിസേ.  വയസ്സിന്‍റെ ആലസ്യം ഒട്ടുമില്ലാതെ ഒരു യുവാവിന്‍റെ ചുറുചുറുക്കോടെ എല്ലായിത്തും ഓടിയെത്തുന്ന അയാള്‍ക്ക് താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് തെല്ലും പരാതി ഇല്ലായിരുന്നു.


ആരോടും മുറുമുറുപ്പ് കാട്ടതെ ആത്മാര്‍തയോടെ പെരുമാറുന്ന അയാളെ 'ദാദു ഭായ്' എന്നു ഞാന്‍ മാത്രമാണ് ഓഫീസില്‍ വിളിക്കുക.

അത് കേള്‍ക്കുമ്പോള്‍ തികഞ്ഞ സ്നേഹത്തിന്‍റെ ഒരു നനുത്ത ചിരി ആ മുഖത്ത് മിന്നുന്നത് ഞാന്‍ കാണുമായിരുന്നു.

ഓഫീസില്‍ അയാളെ 'ദാദു ഭായ്' എന്ന് മറ്റാരും വിളിക്കാറില്ല.  ഒന്നുകില്‍ 'ദാദു' അല്ലെങ്കില്‍ 'റാണ്‍പിസേ'.  ഇടക്കൊക്കെ 'സാലാ പ്യൂണ്‍'.

ചിലപ്പോള്‍ അവര്‍ വിളിക്കുന്ന തെറിവാക്കുകളില്‍ ഒതുങ്ങാത്ത ആ വ്യക്തിത്വത്തെ ഞാന്‍ വേദനയോടെ നോക്കി ഇരിക്കാറുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ സംസ്കാര ശൂന്യരായി പെരുമാറുന്നതു കാണുമ്പോള്‍ അവരൊക്കെ മുഖംമൂടി അണിഞ്ഞവരാണെന്ന് ഞാന്‍ അറിഞ്ഞു.  നഗരത്തിന്‍റെ പാരുഷ്യം ഭാണ്ഡമായി തലയില്‍ ഏറ്റി നടക്കുന്നവരായിരുന്നു അവരത്രയും!

അന്യവല്‍ക്കരിക്കപ്പെടുന്ന യാന്ത്രികതയുടെ കൂലംകുത്തി പാച്ചിലില്‍ സ്വന്തം സംസ്കാരത്തിന്‍റെ ലാളിത്യം ചവിട്ടിമെതിക്കപ്പെടുന്നത് ഞാന്‍ നിസ്സഹായനായി നോക്കി നിന്നു.

നഗരത്തിന്‍റെ ആര്‍ഭാടത്തിലും ഗ്രാമം കനിഞ്ഞു നല്‍കിയ എളിമയുടെ പ്രസാദമായി ദാദുഭായ്.

സമാസമമാവാത്ത ട്രയല്‍ ബാലന്സുകളിലും ദുര്‍ഗ്രഹമായ അക്കൌണ്ട് സ്റ്റേറ്റ്മെന്‍റുകളിലും മനസ്സ് ഉഴറി പരിസരമാകെ മറന്നിരിക്കുമ്പോള്‍ ദാദുഭായ് ഓര്‍മ്മപ്പെടുത്തുമായിരുന്നു - "സാബ്, ആജ് ഖാനാ ഖാത്താ നഹി ഹേ ക്യാ?"

അയാളുടെ ഹൃദയത്തിന്‍റെ വര്‍ണ്ണങ്ങള്‍ മുഖത്തു നിഴലിക്കുമ്പോള്‍ ശ്രദ്ധ തെറ്റിച്ചതിലുള്ള ദേഷ്യം എവിടെയോ മാഞ്ഞു മറയുന്നു.

തിരിച്ച് ഒരക്ഷരം ഉരിയാടാന്‍ ആവാതെ ഊണു കഴിക്കാന്‍ ഞാന്‍ എഴുന്നേല്‍ക്കുന്നു.

എന്‍റെ കാര്യത്തിലത്രയും ദാദുഭായ് പ്രകടിപ്പിക്കുന്ന താത്പര്യവും ഉത്കണ്ഠയും പിതൃവാത്സല്യത്തിന്‍റെ സഹജ നൊമ്പരമായി എന്നില്‍ തളം കെട്ടിക്കിടക്കുന്നു, എപ്പൊഴും........

ദാദുഭായ് എന്‍റെ അടുത്തു വന്നിരുന്നു.  അയാള്‍ പറയുന്നതെല്ലാം പണി ചെയ്യുന്നതോടൊപ്പം ഞാന്‍ മൂളിക്കേട്ടു.  മേലധികാരികള്‍ കണ്ടാലോ എന്ന ഭയം എനിക്ക് ഇല്ലാതില്ല.  പ്രവൃത്തിക്കിടയില്‍ പറ്റുന്ന പിഴവുകളത്രയും പൊറുക്കത്തക്കതായിരുന്നില്ല.

എങ്കിലും അയാളോട് അഹിതമായി ഒന്നും പറയാന്‍ എനിക്ക് വയ്യായിരുന്നു.

അയാളുടെ വിഷമങ്ങളാണ് എന്നോട് അയാള്‍ അധികവും സംസാരിച്ചത്.  കേള്‍ക്കുന്നതിലല്ല പ്രശ്നം,  അയാള്‍ അവതരിപ്പിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെല്ലാം ഞാന്‍ പരിഹാരം നിര്‍ദ്ദേശിക്കണമായിരുന്നു.

അയാളുടെ ഗ്രാമത്തില്‍ വിട്ടിലെ പാല്‍ക്കറവയുള്ള പശു ചത്തു.  പുതിയ കറവ പശുവിനെ വാങ്ങണമെന്നും സര്‍ക്കാരില്‍നിന്ന് അതിന് വല്ല സഹായവും ലഭിക്കുമോ എന്നും അഥവാ പശുവിനെ മേടിച്ചാല്‍ ചാവാതിരിക്കാന്‍ ആശുപത്രിയില്‍ കുത്തിവയ്പുണ്ടോ എന്നും അയാള്‍ എന്നോട് ആരാഞ്ഞു.

ദാദുഭായ് തുടര്‍ന്നു - കുത്തിവയ്പുണ്ടെങ്കില്‍ ആര് കൊണ്ടു പോവും? അഞ്ചു കിലോമീറ്റര്‍ ദൂരം നടക്കണം മൃഗാശുപത്രിക്ക്.  വാഹനസൌകര്യങ്ങള്‍ ഇല്ലാത്ത കാട്ടുമുക്കില്‍ തന്‍റെ മക്കള്‍ക്ക് ഇത്ര ദൂരം സഞ്ചരിക്കുവാന്‍ ആവില്ല.  മൂത്തമകന്‍ പത്താംതരം പഠിക്കുന്നു.  അവനെ ഗൃഹഭരണത്തിന് തിരിപ്പിച്ചാല്‍ അവന്‍റെ പഠിത്തം മോശമാകും.


പിന്നെ ഭാര്യ്യക്ക് ക്ഷയം.  ജോലിയെടുക്കാന്‍ ആവതില്ല.  മാത്രമല്ല ചികിത്സ മുറയ്ക്ക് നടത്തണം.

എന്താ ചെയ്യേണ്ടതെന്നു ഒരു രൂപവും ഇല്ല!

ഇവ്വിധം ദാദുഭായ് നിരവധി പ്രാരബ്ധങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തി.

"ജോലി ഉപേക്ഷിച്ച് ഗ്രാമത്തില്‍ പോയി പാല്‍ കച്ചവടം ചെയ്യൂ" ഞാന്‍ പറഞ്ഞു.

"അതൊക്കെ ഞാനില്ലെങ്കിലും അവിടെ നടക്കും" അയാള്‍ പറഞ്ഞു.

പ്യുണ്‍ ജോലി വിട്ടാല്‍ അതിന്‍റെ സമ്പാദ്യം ആര് കൊടുക്കുമെന്ന് അയാള്‍ ചോദിച്ചു.  ഇത്തരം വാദങ്ങള്‍ക്ക് എന്‍റെ വാക്കുകളുടെ മുനയൊടിഞ്ഞു മടങ്ങി.

ശരിയാണ്, പ്രത്യേകിച്ച് യാതൊരു ശീലവുമില്ലല്ലോ ദാദുഭായിക്ക്?

അയാള്‍ പുറമേക്ക് തികഞ്ഞ പഴഞ്ചനായിരുന്നു.  പ്യൂണിന്‍റെ യൂണിഫോം ഡ്രസ് ഒഴിച്ച് മറ്റു വസ്ത്രങ്ങള്‍ അയാള്‍ ധരിക്കുകയില്ല.  ഹോട്ടലില്‍ കയറി ഒരു കപ്പ് ചായ അയാള്‍ വാങ്ങി കുടിക്കുകയില്ല........റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കേണ്ട ദുരമല്ല ഉള്ളുവെങ്കിലും അയാള്‍ നടന്നേ പോവുകയുള്ളു.


സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിക്ക് അവരുടെ നന്മക്കു വേണ്ടി അവരെ വലിയവരാക്കാന്‍ ദാദുഭായ് ഒത്തിരി കഷ്ടതകള്‍ ഒരു ഭാരമാക്കാതെ വലിഞ്ഞു നടന്നു ഈ തിരക്കില്‍.........

"സാബ് ഇതു കണ്ടോ" ദാദുഭായ് മറാഠി പത്രത്തില്‍ കണ്ണുംനട്ട് ചോദിച്ചു.

"എന്ത്?" കാര്യമറിയാതെ ഞാന്‍ തടിച്ച പുസ്തകത്തില്‍ നിന്ന് തല ഉയര്‍ത്തി.

അന്നേരം, ഇംഗ്ലീഷില്‍ വന്ന വാണ്ടഡ് കോളം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ അയാള്‍ ആവശ്യപ്പെട്ടു.

എസ്.എസ്.സിക്ക് കണക്കിലും സയന്സിലും അറുപതു ശതമാനം മാര്‍ക്കു കിട്ടിയ വിദ്യാര്‍ത്ഥികളെ അപ്രന്‍റിസ് ട്രെയിനിംഗിന് വിളിച്ചുള്ള പരസ്യം ഞാന്‍ തര്‍ജ്ജമ ചെയ്തു.

ദാദുഭായുടെ മകന്‍ അപ്രാവശ്യം പത്താംതരത്തിലായിരുന്നു.  മകന്‍റെ പരീക്ഷാഫലം അറിയാനുള്ള പരിഭ്രാന്തിയില്‍ ഇരിക്കുമ്പോഴാണ് പരസ്യം ശ്രദ്ധയില്‍ പെടുന്നത്.

താമസമുണ്ടായില്ല.  ഓഫീസ് സുപ്രണ്ടിന് നാലുദിവസത്തെ അവധി അപേക്ഷിച്ച് അയാള്‍ യാത്രയ്ക്കൊരുങ്ങി.

തിടുക്കത്തില്‍ ഓഫീസിനു പുറത്തിറങ്ങുമ്പോള്‍ ദാദുഭായ് യഥാല്‍ ഓര്‍മ്മിപ്പിച്ചു - "അഗര്‍ മേം തീന്‍ ചാര്‍ ദിന്‍ ലേറ്റ് ഹോഗയാ തോ കൈസേ ഭീ അഡ്ജസ്റ്റ് കര്‍നാ, സാബ്"

പെട്ടെന്നായിരുന്നു എനിക്ക് സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് കിട്ടിയത്.  അയാള്‍ മടങ്ങിയെത്തും മുമ്പേ ഞാന്‍ എന്‍റെ പുതിയ താവളം തേടി ഇറങ്ങി.


അതില്‍ പിന്നെ ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമുണ്ടായില്ല.

വളരെ മാസങ്ങള്‍ക്കു ശേഷം ദാദുഭായ് ജോലിയില്‍ നിന്ന് വോളന്‍ററി റിട്ടയര്‍മെന്‍റ് ഞാന്‍ അറിഞ്ഞു........

എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു.  ഞാന്‍ വീണ്ടും എന്‍റെ പഴയ താവളത്തിലേക്ക് തിരിച്ചെത്തി പുതിയ അസൈന്മെന്‍റോടെ.  ഡിപ്പാര്‍ട്ടുമെന്‍റിലെ വിവിധ തസ്തികകളില്‍ വന്ന ഒഴിവുകള്‍ നികത്തലായിരുന്നു എനിക്ക് ആദ്യം ചെയ്യേണ്ടിയിരുന്നത്.

ഒഴിവു തസ്തികകളിലേക്കു കിട്ടിയ ആപ്ലിക്കേഷനുകളിലെ മികച്ചവ തെരഞ്ഞെടുക്കവേ, പ്യൂണ്‍ പോസ്റ്റിലേക്കു വന്ന ഒരു ആപ്ലിക്കേഷനില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു.

ആ യുവാവ് അച്ഛന്‍റെ പേര്‍ ചേര്‍ത്തിരിക്കുന്നു - "ദാദു റാണ്പിസേ"

( ട്രയല്‍ വാരിക ജനുവരി 1, 1989 , പി.പി.മുരളീധരന്‍ )

Friday, June 4, 2010

കഥ(മോഷണം) തുടരുന്നു!

ഒരുനാള്‍ വരും’ എന്ന ചിത്രത്തിന്‍റെ രചയിതാവായ ശ്രീനിവാസനെതിരെ കഥാമോഷണം ആരോപിക്കപ്പെട്ടിട്ട് ദിവസങ്ങളായതേയുള്ളൂ. ഇപ്പോഴിതാ, ശ്രീനിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്‍ അന്തിക്കാടിന് നേരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു. സത്യന്‍റെ ‘കഥ തുടരുന്നു’ എന്ന പുതിയ ചിത്രത്തിന്‍റെ കഥ മോഷണമാണെന്നാണ് ആരോപണം.

പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ഹംസ ആലുങ്ങലാണ് സത്യന്‍ അന്തിക്കാടിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2005ല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘മഴ തോരാതെ’ എന്ന തന്‍റെ നോവലിന്‍റെ കഥ മോഷ്ടിച്ചാണ് സത്യന്‍ ‘കഥ തുടരുന്നു’ സൃഷ്ടിച്ചതെന്നാണ് ഹംസ ആരോപിച്ചിരിക്കുന്നത്.

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്‍റെ മരണത്തോടെ ഒറ്റപ്പെടുന്നു. പിന്നീടുള്ള അവളുടെ അലച്ചിലാണ് ‘മഴ തോരാതെ’ എന്ന നോവലിന്‍റെ പ്രമേയം. ഇതുതന്നെയാണ് സത്യന്‍ അന്തിക്കാട് ‘കഥ തുടരുന്നു’ എന്ന ചിത്രത്തില്‍ പകര്‍ത്തി വച്ചിരിക്കുന്നതെന്ന് ഹംസ ആലുങ്ങല്‍ ആരോപിക്കുന്നു. ഇക്കാര്യം ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നാണ് ഹംസ പറയുന്നത്.

തന്‍റെ നോവല്‍ അനുവാദമില്ലാതെ മോഷ്ടിച്ച് സിനിമയാക്കിയതിന് നിയമനടപടിക്കൊരുങ്ങുകയാണ് ഹംസ ആലുങ്ങല്‍. എന്നാല്‍ ഈ ആരോപണത്തോട് സത്യന്‍ അന്തിക്കാട് ഇതുവരെ പ്രതികരിച്ചിട്ടില്ല

Sathyan Anthikkad stole story for Kadha Thudarunnu? | കഥ(മോഷണം) തുടരുന്നു!

Thursday, June 3, 2010

സുകുമാര്‍ അഴീക്കോടും സുധീഷും ഉരസി

തട്ടകത്തിന്റെ നാലാം ഭാഗം എഴുതണമെന്നുള്ള മോഹം ബാക്കിവച്ച് വിടപറഞ്ഞ കോവിലന്റെ മൃതദേഹത്തിന് മുന്നില്‍ സാംസ്കാരിക നായകനും ഒരു യുവകഥാകൃത്തും തറയായി. കോവിലന്റെ മൃതദേഹം പ്രദര്‍ശനത്തിന് വച്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സുകുമാര്‍ അഴീക്കോടും പ്രശസ്ത കഥാകൃത്ത് വിആര്‍ സുധീഷും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്.

സുകുമാര്‍ അഴീക്കോടിന്റെ പഴയകാല പ്രണയിനി വിലാസിനി ടീച്ചര്‍ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ ഇടപെട്ട് വിആര്‍ സുധീഷ് ഒരു പ്രമുഖ വാരികയില്‍ എഴുതിയ ലേഖനത്തെ ചൊല്ലിയാണ് രണ്ടുപേരും സാഹിത്യ അക്കാദമി ഹാളിന് മുന്നില്‍ വഴക്കടിച്ചത്.

തന്നെ കരിവാരിത്തേക്കുകയായിരുന്നു ആ ലേഖനമെന്ന് ചില സുഹൃത്തുക്കള്‍ വഴി വിആര്‍ സുധീഷിനെ അഴീക്കോട് അറിയിച്ചിരുന്നു. കോവിലന്‌ ആദരാഞ്ജലി അര്‍പ്പിച്ച്‌ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ സുധീഷ്‌ അവിടെയുണ്ടായിരുന്ന അഴീക്കോടിനെ സ്വകാര്യമായി വിളിച്ച്‌ ആദ്യം ഇതേക്കുറിച്ച്‌ സംസാരിച്ചു. അഴീക്കോടിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ച് എഴുതിയതല്ല ആ ലേഖനമെന്ന് അഴീക്കോടിനോട് സുധീഷ് പറഞ്ഞു.

സുധീഷിന്റെ മറുപടിയില്‍ തൃപ്തനായി മടങ്ങിയ അഴീക്കോടിന്റെ അടുത്തേക്ക്‌ വീണ്ടും ഇതേകാര്യം പറഞ്ഞ്‌ സുധീഷ്‌ ഓടിച്ചെന്നു. സുകുമാര്‍ അഴീക്കോടിനെ തടഞ്ഞുനിര്‍ത്തി വീണ്ടും തന്റെ നയം ഉച്ചത്തില്‍ വിശദീകരിക്കാന്‍ തുടങ്ങി. സുധീഷ് വികാരപരവശനാകുന്നത് കണ്ട പുനത്തില്‍ കുഞ്ഞബ്ദുള്ള ഉടന്‍ ഇവര്‍ക്കിടയിലെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. സുധീഷിന്റെ കവിളില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള തമാശയെന്ന വണ്ണം കൈകൊണ്ട് തട്ടുകയും ‘ലേഖനം എഴുതിയതിനുള്ള ശിക്ഷ ഞാന്‍ കൊടുത്തേക്കാം’ എന്നുപറയുകയും ചെയ്തു.

സുധീഷ് ഉടനെ കുഞ്ഞബ്ദുള്ളയോട് ‘സാറിനും ഇതുപോലെ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടല്ലോ’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അബദ്ധം’ എന്ന വാക്ക് കേട്ടതോടെ അഴീക്കോട് കോപാകുലനായി. ‘നീ പോടാ’ എന്നു പറഞ്ഞ്‌ അഴീക്കോട്‌ സുധീഷിനെതിരേ തിരിഞ്ഞു. ഉടനെ സുഹൃത്തുക്കള്‍ സുധീഷിനെ അവിടെ നിന്ന് മാറ്റി. സുധീഷ് പോയിട്ടും കലിയടങ്ങാതെ സുകുമാര്‍ അഴീക്കോട് സംസാരിച്ചുകൊണ്ടിരുന്നു. സുധീഷ്‌ വെള്ളമടിച്ചിട്ടുണ്ടോയെന്ന് ഇടക്കിടെ അഴീക്കോട്‌ കൂടെയുള്ളവരോട് ചോദിക്കുന്നുണ്ടായിരുന്നു