Sunday, April 12, 2009
Thursday, April 9, 2009
തണല്‍വിരിക്കുന്ന സ്വപ്നങ്ങള്‍
പുതുപ്പിരിയാരത്തുനിന്ന് മേലേമുരളിയിലേക്കുള്ള ഗ്രാമവീഥിക്കിരുപുറവും തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങളാണ് നിറയെ. ചിലതെല്ലാം വളര്‍ന്ന് പന്തലിച്ചു നില്‍ക്കുമ്പോള്‍ ചിലത് കൂടുകെട്ടി നാല്‍ക്കാലികളില്‍ നിന്നുള്ള സംരക്ഷണ വലയത്തിനുള്ളിലായി പടര്‍ന്ന് പന്തലിക്കാനായി വളരുന്നു. ദേവദാരുവും, ഉങ്ങും, ആര്യവേപ്പും, ആലും, പൂവരശും തുടങ്ങി വൈവിധ്യമാര്‍ന്ന വൃക്ഷസമ്പത്ത്. ഇതിന്റെയെല്ലാം ഉടമസ്ഥനായി ഒരു സാധുമനുഷ്യനുണ്ട് മേലേമുരളിയില്‍. നാക്കോലക്കല്‍ കബീര്‍.
കബീര്‍ വൃക്ഷങ്ങളുടെ തോഴനായിട്ട് വര്‍ഷങ്ങള്‍ പലതായി. പുതുപ്പരിയാരത്തും, മേലേമുരളിയിലും, പൂച്ചിറ, റെയില്‍വേകോളനി, ഉമ്മിനനി, പേഴങ്കര, കല്‍പ്പാത്തി തുടങ്ങി പാലക്കാടിന്‍റെ പലഭാഗത്തുമായി ആയിരത്തിലധികം വൃക്ഷത്തൈകള്‍ കബീര്‍ തന്‍റെ സ്വന്തം കൈകള്‍കൊണ്ട് കുഴിച്ചുവെച്ചു. വേനല്‍ക്കാലങ്ങളിലത്രയും വെള്ളം ചുമന്നു കൊണ്ടുവന്ന് അവയ്ക്ക് നനച്ചുകൊടുത്തു. തളിരിട്ടപ്പോള്‍ നാല്‍കാലികളില്‍നിന്നും രക്ഷയൊരുക്കാന്‍ കൂടുകള്‍ തീര്‍ത്തു. 15-വര്‍ഷം മുമ്പ് ഒരു നിയോഗം പോലെ തുടങ്ങിവെച്ച വൃക്ഷപരിപാലനം ഇന്ന് തുടങ്ങിവെച്ചതിനേക്കാളേറെ സന്തോഷകരമായി കബീര്‍ ചെയ്തുപോരുമ്പോള്‍ കൂട്ടിന് ഭാര്യയും മക്കളായ ബില്‍ ബസീലും, സിബില ഗസാലിയും ഒപ്പമുണ്ട്. നാക്കോലക്കല്‍ മൊയ്തു-പാത്തുമ്മ ദമ്പതികളുടെ നാലുമക്കളില്‍ ഏക മകനായ കബീര്‍ 15 വര്‍ഷങ്ങള്‍ക്കുമുമ്പാണ് മരങ്ങള്‍ നട്ടുവളര്‍ത്തുക എന്നത് ഒരു ജീവിതചര്യയായി ഏറ്റെടുക്കുന്നത്. മരങ്ങളെ സ്നേഹിക്കുമ്പോഴും ശുശ്രൂഷിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ തന്‍റെ സഹജീവികളെത്തന്നെയാണ് സ്നേഹിക്കുന്നതെന്ന തിരിച്ചറിവായിരുന്നു ഇങ്ങനെയൊന്ന് തുടങ്ങിവെയ്ക്കാന്‍ കബീറിന് പ്രേരണയാകുന്നത്.'നന്നേ കഷ്ടപ്പെട്ടൊരു ബാല്യകൌമാരങ്ങളായിരുന്നു എന്‍റേത്. നന്നെ ചെറുപ്പത്തില്‍തന്നെ ബാപ്പ മരിച്ചു. മൂന്നു പെണ്‍മക്കളും ഞാനുമടങ്ങുന്ന കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാന്‍ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടു. എസ്.എസ്.എല്‍.സി. വരെയാണ് പഠിക്കാനായത്. സ്പോര്‍ട്സിലും നല്ല താല്‍പര്യമുണ്ടായിരുന്നു. സ്റ്റേറ്റ് തലത്തില്‍വരെയൊക്കെ പങ്കെടുത്തിട്ടുണ്ട്. ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുമ്പോള്‍ കളിക്കാനും പഠിക്കാനുമൊക്കെ എവിടെ നേരം. പഠിത്തം പാതിവഴിയില്‍ നിര്‍ത്തി ജീവിക്കാനായി പല തൊഴിലുകള്‍ ചെയ്തു. കിണറുകുത്ത്, മീന്‍ കച്ചവടം അങ്ങനെ പലതും. ഇന്നിതാ പാത്രക്കച്ചവടത്തില്‍ എത്തിനില്‍ക്കുന്നു.' വ്യത്യസ്തമത വിഭാഗത്തില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ കഴിയുന്ന, തനി നാട്ടിന്പുറമാണ് മേലേമുരളി. ഞങ്ങളുടെ കഷ്ടപ്പാടില്‍ താങ്ങും തണലുമായി എന്നും ഇവിടുത്തെ അയല്‍ക്കാരും ഗ്രാമക്കാരുമുണ്ടായിരുന്നു. അവര്‍ തന്ന സഹായങ്ങള്‍ക്ക് പകരമായി അവര്‍ക്ക് നല്‍കാന്‍ എന്റെ കയ്യില്‍ എന്താണുള്ളത്? ഒന്നുമില്ല. എന്നെ സ്നേഹിച്ച, സഹായിച്ച, സ്വാന്ത്വനിപ്പിച്ച എന്റെ ഗ്രാമത്തിന് ഞാനെന്താണ് തിരികെ നല്‍കേണ്ടത് എന്ന ചിന്തയില്‍ നിന്നാണ് മരങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം എന്നൊരാശയം ഉരുത്തിരിയുന്നത്. മരങ്ങളെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും വഴി ഞാനെന്റെ ഗ്രാമത്തെ, അവിടത്തെ ജനങ്ങളെ ആകെത്തന്നെയല്ലേ സ്നേഹിക്കുന്നത്. ഖുറാനും,ബൈബിളും, ഗീതയും തുടങ്ങി എല്ല മത ഗ്രന്ഥങ്ങളും പറയുന്നതും പ്രകൃതി സ്നേഹം തന്നെ. 15 കൊല്ലം മുമ്പ് വീടിന് മുന്നിലുള്ള റോഡിനരികില്‍ ഒരു അത്തിമരം നട്ടുകൊണ്ടാണ് കബീര്‍ തന്‍റെ നിയോഗത്തിന് തുടക്കം കുറിക്കുന്നത്. മീന്‍ കച്ചവടത്തിന് പോയപ്പോള്‍ വഴിയരികില്‍നിന്ന് കിട്ടിയതായിരുന്നു ആ അത്തിമരം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അത്തി പടര്‍ന്നുപന്തലിച്ചു. നാട്ടുകാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തുകൂടിയിരിക്കാന്‍ അതൊരിടമായി. എട്ടുവര്‍ഷം പ്രായമാകുമ്പോഴേക്കും അത്തിനിറയെ കായ്ച്ചു. അത്തിപ്പഴം തിന്നാന്‍ പലതരം കിളികള്‍ വന്നു. കുറെയൊക്കെ പഴങ്ങള്‍ കുട്ടികള്‍ വന്ന് പറിച്ചുകൊണ്ടുപോയി. അത്തി തണല്‍വിരിച്ച് വളര്‍ന്നപ്പോഴും അതിന്‍റെ തണലില്‍ ഗ്രാമവാസികള്‍ ഒത്തുകൂടിയപ്പോഴും അത്തിക്കായ്കള്‍ തേടി പക്ഷികളും കുട്ടികളും വന്നപ്പോഴും കബീറിന്‍റെ മനസ്സ് സന്തോഷംകൊണ്ട് തുളുമ്പുകയായിരുന്നു. എന്നും പുലര്‍ച്ചെ അഞ്ചുമണിക്ക് ഉണരുന്ന കബീര്‍ പ്രാര്‍ത്ഥനയും കഴിഞ്ഞ് ആറുമണിയോടെ കൈക്കോട്ടും വൃക്ഷത്തൈകളുമായി സൈക്കിളില്‍ ഇറങ്ങും. ഒമ്പത് മണിവരെ തൈനടീലാണ്. അതുകഴിഞ്ഞ് വീട്ടില്‍ വന്ന് പാത്രവില്‍പ്പനക്കായി തനറെ കൈവണ്ടിയുമായി ഇറങ്ങും. പിറ്റേന്ന് രാവിലെ മുതല്‍ കുടത്തില്‍ വെള്ളവുമായി നനയ്ക്കാനിറങ്ങും. അത്തി, വേപ്പ്, പൊങ്ങ്, വേങ്ങ, ആല്‍, പൂവരശ്, ഉങ്ങ് തുടങ്ങിയ വലിയ വൃക്ഷങ്ങളാകുന്ന മരങ്ങളാണ് കൂടുതലായും നടുന്നത്. കുറച്ചൊന്ന് പരിചരിച്ചാല്‍ എളുപ്പം വളരുന്നവയാണിത്. കൂടുതല്‍ കാലം ആയുസ്സുമുണ്ടിവയ്ക്ക്. ചെടി നടുകയല്ല, പ്രയാസകരമായ ജോലി അവയുടെ സംരക്ഷണമാണെന്നാണ് കബീര്‍ പറയുന്നത്. ചെടികള്‍ നട്ട് പിറ്റേന്ന് മുതല്‍ കന്നുകാലി കടിച്ചും വാഹങ്ങള്‍ കയറിയും നശിച്ചുതുടങ്ങും. അവിടെ വീണ്ടും തൈകള്‍ വച്ച് കൊടുക്കണം. മഴകിട്ടുന്ന സമയങ്ങളിലാണ് കൂടുതലായും തൈകള്‍ നടുക. സീസണില്‍ 300, 400 ചെടികളെങ്കിലും നടും. വൃക്ഷസ്നേഹിയായ കബീറിന്റെ പ്രവര്‍ത്തനങ്ങളെ ആദ്യമൊക്കെ കളിയാക്കുമായിരുന്നുവെങ്കിലും ഇപ്പോള്‍ ഏവരും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കബീര്‍ പറയുന്നു. കബീറിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 2008-ലെ മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി പാലക്കാട് ലയണ്‍സ് ക്ലബ് കബീറിനെ ആദരിച്ചു. കോടികള്‍ മുടക്കിയിട്ടും വഴിയരികില്‍ ശരിയാംവണ്ണം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനാകാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തുകൊണ്ട് കബീറിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ കാണാതെ പോകുന്നു എന്നത് ഒരു ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു. ഒരു കൊച്ചുവീട്ടിനുള്ളില്‍ അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഒരു കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുമ്പോഴും മരങ്ങളെ കൂടാതെ മനുഷ്യന് ഒരു ജീവിതമില്ലെന്ന് ഈ മനുഷ്യന്‍ തിരിച്ചറിയുന്നു. അതിനായി സമയം കണ്ടെത്തുന്നു. ജീവിക്കാനടിസ്ഥാനമായ ഒരു ചെറിയ സൌകര്യം ഈ മനുഷ്യനും കുടുംബത്തിനും നല്‍കാന്‍ സര്‍ക്കാരുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ആര്‍ക്കെങ്കിലുമായാല്‍ ഈ മനുഷ്യന്‍ നാടിനെ ഒരു പൂങ്കാവനമാക്കും - തീര്‍ച്ച.വൃക്ഷായുര്‍വ്വേദത്തില്‍ ഇങ്ങനെ പറയുന്നു -ദശ കൂപ സമാവാപിദശ വാപി സമോ ഹ്രദഃദശ ഹൃതസമഃ പുത്രേ ദശ പുത്ര സമോദ്രുമഃ (പത്ത് കിണറുകള്‍ക്ക് തുല്യമാണ് ഒരു കുളംപത്ത് കുളത്തിന് തുല്യമാണ് ഒരു ജലാശയംപത്ത് ജലാശയങ്ങള്‍ക്ക് തുല്യമാണ് ഒരു പുത്രന്‍ പത്ത് പുത്രന്‍മാര്‍ക്ക് തുല്യമാണ് ഒരു വൃക്ഷം.) വരാനിരിക്കുന്ന എത്രയോ തലമുറകള്‍ക്ക് വേണ്ടി മരങ്ങള്‍നട്ട് തണല്‍ വിരിക്കുന്ന കബീറിന്റെ ഉദ്യമത്തെ വരുംതലമുറ ശ്ലാഘിക്കുക തന്നെ ചെയ്യും.(അശോക് കോതമഗലം, കുങ്കുമം മാസിക, മാര്‍ച്ച് 2009)
Saturday, April 4, 2009
Wednesday, April 1, 2009
സാഫല്യം
തുള്ളിയായ്,
തുലാവര്‍ഷധാരയായ്, തുടര്‍ച്ചതന്നിഴയായ്, തൂവുമെന്നന്തരാത്മാവിലെ മുഗ്ദ്ധസങ്കല്‍പ്പമേ....... സ്വപ്നമായ്, സ്വര്‍ണ്ണവര്‍ണ്ണമായ്, കിളിക്കൊഞ്ചലായ് നീ....... കലമ്പും പുലമ്പും കനല്‍ക്കാറ്റിന്റെ ചീറ്റലായ് അകക്കാമ്പിലെ നീറ്റലായ്, തേങ്ങലായ്, നീ ഉണര്‍ത്തും, പിന്നെ എന്റെ ഈ ജന്മം, നിന്റെ വാസരസ്വപ്ന താലത്തില്‍ ഞാന്‍ നിറയ്ക്കും - ഞാനെന്നിലെ എന്നെ എന്നേ മറക്കും( മംഗളം വാരിക, ഏപ്രില്‍ 06, 2009 - വിനോദ് മാധവന്‍, C.No. 228, സെന്‍ടൃല്‍ ജയില്‍, പൂജപ്പുര, തിരുവനന്തപുരം
)Sunday, March 15, 2009
സഞ്ചാരിയുടെ സത്യവാങ്മൂലം
ജ്ഞാനപീഠപ്രസംഗം - എസ്.കെ.പൊറ്റെക്കാട്ട്
1980-ലെ ജ്ഞാനപീഠസമ്മാനം ഞാന്‍ സ്വീകരിക്കുന്നത് നമ്മുടെ നാട് രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു പരിവര്‍ത്തനത്തിന്റെ നീര്‍ച്ചുഴിയില്‍ അകപ്പെട്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ്. ഞാനിതു പ്രത്യേകിച്ചും പരാമര്‍ശിക്കുന്നത് കല, സാഹിത്യം,സംസ്കാരം എന്നിവയെപ്പറ്റി പുതിയ തലമുറയ്ക്കുള്ള സങ്കല്പം പഴയ തലമുറയുടേതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണെന്നുള്ളതുകൊണ്ടാണ്. അവയോടനുബന്ധിച്ചുള്ള മൂല്യങ്ങളും വളരെയധികം മാറിയിട്ടുണ്ട്. സയന്‍സും ടെക്നോളജിയും പുരോഗതിയുടെ വലിയ ചുവടുകള്‍ വയ്ക്കുന്ന ഈകാലത്ത് എഴുത്തുകാര്‍ക്ക് എവിടെയാണ് സ്ഥാനം? ചിലര്‍ ഇവ്വിധം ചോദിക്കാന്പോലും തുടങ്ങിയിട്ടുണ്ട്. സയന്സിന്റേയും ടെക്നോളജിയുടേയും പുതിയ കണ്ടുപിടുത്തങ്ങളുടെ ഫലമായി നമ്മൂടെ ജീവിത സമ്പ്രദായങ്ങള്‍ വളരെ മാറിയിട്ടുണ്ട്. അതിനിയും അപ്രകാരം തുടരും. മഹത്തായ മാറ്റങ്ങള്‍ക്കു ഇനിയും സാദ്ധ്യതയുണ്ട്. എങ്കിലും ആഴത്തില്‍ ചിന്തിക്കുന്ന പക്ഷം അത് ഇവതമ്മിലുള്ള ആസുരവാസനകളെ പെരുക്കാന്‍ മാത്രമേ പര്യാപ്തമാവുകയുള്ളുവെന്നു മനസ്സിലാകും സയന്സിനു രണ്ടുമുഖമുണ്ട്. സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഔത്സുക്യമുള്ളതാണൊന്ന്. നശീകരണത്തിനു വഴിയൊരുക്കുന്നതാണ് മറ്റൊന്ന്. കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം സൃഷ്ടിയാണ്, സംഹാരമല്ല. അതുകൊണ്ട്, ഈ കാലഘട്ടത്തില്‍, സയന്സിന്റെയും ടെക്നോളജിയുടേയും അന്തിമഫലങ്ങള്‍ മനുഷ്യലോകത്തിന്റെ നാശത്തിലേയ്ക്കു വിരല്‍ ചൂണ്ടുമ്പോള്‍, കലയും സാഹിത്യവുമാണ് മനുഷ്യന് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്. യഥാര്‍ത്ഥ സാഹിത്യം നിശ്ചയമായും മനുഷ്യനിലുള്ള മൃഗീയപ്രവണതകളെ മാറ്റിനിര്‍ത്തുന്നതിന് ഗാഢമായി പ്രേരിപ്പിക്കുകയും സമത്വം, സാഹോദര്യം, സമാധാനം തുടങ്ങിയ മാനുഷികമൂല്യങ്ങളെ സമ്പുഷ്ടമാക്കുകയും ചെയ്യണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അന്തിമമായി മനുഷ്യരക്ഷയ്ക്കു എത്തിച്ചേരുന്നതു സാഹിത്യമാണ്, സയന്സല്ല. സത്യം അതത്രെ. നമ്മുടെ സാഹിത്യത്തിലെ ചില പുത്തന്‍ പ്രവണതകള്‍ കാണുമ്പോള്‍ എനിക്കു ദു:ഖം തോന്നുന്നു. സാഹിത്യസൃഷ്ടി വളരെ എളുപ്പം വിപണനം ചെയ്യാവുന്ന ഉല്‍പന്നമായിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ സദാചാരബോധത്തെ മരവിപ്പിച്ചുകൊണ്ട് പ്രാകൃതമായ ലൈംഗികത. കൊള്ള, കൊല, ബലാല്‍സംഗം എന്നിവ ഉള്‍ച്ചേര്‍ന്നുള്ള കഥകളുടെ പ്രളയമാണ് വിപണിയില്‍ കാണുക. ഇവ എളുപ്പം വിറ്റഴിയുകയും ചെയ്യുന്നു. ആധുനികലോകത്തിന്റെ മൂന്നു ശാപം ദാരിദ്യവും മലിനീകരണവും ജനപ്പെരുപ്പവുമാണെന്നു പറയപ്പെടുന്നു. ഈ ശാപങ്ങള്‍ ആധുനിക സാഹിത്യത്തെയും പിടികൂടിയിട്ടുണ്ടെന്നു കാണാം. ആശയദാരിദ്ര്യം, അഴുകി ദുര്‍ഗ്ഗന്ധം വമിക്കുന്ന ലൈംഗികതയുടേയും കുറ്റകൃത്യങ്ങളുടേയും ആവിഷ്കരണത്തിലൂടെയുള്ള മലിനീകരണം, വിപണിയില്‍ തരം താണതും വൃത്തികെട്ടതുമായ പുസ്തകങ്ങളുടെ പെരുപ്പം. മനുഷ്യമനസ്സിലെ നന്മകളെ വളര്‍ത്തുകയും സമൂഹത്തിന്റെ ഉത്കൃഷ്ടാശയങ്ങളെ ഉള്‍ക്കൊള്ളാന്‍ മനുഷ്യര്‍ക്ക് വഴിയൊരുക്കകയും ചെയ്യുന്ന സാഹിത്യമാണു ഉത്തമസാഹിത്യമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ ബോധത്തോടെയാണ് ഞാനെന്റെ സാഹിത്യവൃത്തി ആരംഭിക്കുന്നത്.എന്റെ അച്ഛന്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ അദ്ധ്യാപകനായിരുന്നു. സംസ്കൃതത്തിലും സാമാന്യമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന്‍ എല്ലാദിവസവും എന്നെക്കൊണ്ട് രാമായണം, മഹാഭാരതം അല്ലെങ്കില്‍ കൃഷ്ണഗാഥ വായിപ്പിക്കുകയും ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നു. എന്റെ വായനയ്കിടയില്‍, രാമായണത്തിലെ സംഭവങ്ങളില്‍ നിന്നു ധാരാളം രംഗങ്ങള്‍ ഭാവനയില്‍ ദര്‍ശിക്കാനുള്ള പ്രവണത ഞാന്‍ വളര്‍ത്തിയെടുത്തിരുന്നു. സദൃശമായ പുതിയ രംഗങ്ങള്‍ സങ്കല്‍പിക്കാനുള്ള വൈഭവവും ഞാന്‍ നേടി. കാളിന്ദിതന്‍ പുളിനവും കുളുര്‍ വെണ്ണിലാവുംമേളിച്ച രാത്രികളുമുണ്ടിനി വേണ്ടുവോളം ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ഈരടി നല്‍കുന്ന കാല്‍പനിക ദൃശ്യം ആഹ്ലാദകര്‍മാണ്. അതുപോലെത്തന്നെ ഋഷിമാരുടെയും മറ്റും കഥകള്‍ വായിക്കുന്നതിലൂടെ ഞാന്‍ വളരെ അഹ്ലാദം അനുഭവിച്ചിട്ടുണ്ട്. ഇനിയുളള കാലം കലിയുഗമത്രെമുനിജനങ്ങളും മറഞ്ഞുപോമല്ലോ - എന്ന ഈരടി വായിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്.അച്ഛന്റെ ഉപദേശമനുസരിച്ചു ഹൈസ്കൂളിലും കോളേജിലും സംസ്കൃതം ഐച്ഛികവിഷയമായി സ്വീകരിച്ചതു പിന്നീടു സംസ്കൃതനാടകങ്ങളും കവിതകളുമായി പരിചയപ്പെടുന്നതിനു എളുപ്പം വഴിയൊരുക്കി. പ്രാചീന ഭാരതീയേതിഹാസങ്ങളില്‍നിന്നും കാവ്യങ്ങളില്‍നിന്നും ഇപ്രകാരം ഞാന്‍ സ്വായത്തമാക്കിയ അറിവും ആശയങ്ങളും എന്റെ സാഹിത്യയത്നത്തില്‍ എന്നെ ഒരു നല്ല സ്ഥാനത്തെത്തിച്ചു. പടിഞ്ഞാറന്‍ സാഹിത്യമായുള്ള പരിചയം എനിക്കു മറ്റൊരു മുതല്‍ക്കൂട്ടായിരുന്നു. എന്റെ മാതൃഭാഷയായ മലയാളത്തിനു പല പ്രത്യേകതകളുമുണ്ട്. ഭാരതീയ ഭാഷകളിലധികവും ദേശ്യനാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബംഗാളില്‍ ബംഗാളി, പഞ്ചാബില്‍ പഞ്ചാബി, തമിഴ് നാട്ടില്‍ തമിഴ് എന്നിങ്ങനെ. പക്ഷെ, കേരളത്തിലെ ഭാഷ മലയാളമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരില്‍ ചിലര്‍ക്കു മലയാളം ഭാരതീയ ഭാഷകളിലൊന്നാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. മലയാളം, മലയായിലെ ഭാഷയാണെന്നു ധരിച്ച ഒരു പണ്ഡിറ്റിനെ എനിക്കറിയാം. പടിഞ്ഞാറുനിന്ന് ഇസ്ലാമിക ക്രൈസ്തവ മതങ്ങളുടെ രംഗപ്രവേശം മലയാളഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കിയിട്ടുണ്ട്. സംസ്കൃത പദങ്ങള്‍കൊണ്ട് നിബിഢമായ ഒരു ഭാഷയാണ് മലയാളം. സംസ്കൃതം, ഇതര ദ്രാവിഢ ഭാഷകള്‍, ഇംഗ്ലീഷ്, അറബിക്, പോര്‍ത്തുഗീസ്, ഫ്രെഞ്ച് തുടങ്ങിയ വിദേശ ഭാഷകള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ ഒരു നിറവും മണവും നല്‍കിയിട്ടുണ്ട്. ശുദ്ധമായ പ്രാചീന മലയാള പദങ്ങളുള്‍ച്ചേര്‍ന്ന വടക്കന്‍ പാട്ടും, അറബിക്കും പേര്‍ഷ്യനും പദങ്ങള്‍ ധാരാളം ചേര്‍ന്ന മാപ്പിളപ്പാട്ടും മലയാള സാഹിത്യത്തെ ഗണ്യമാംവിധം സമ്പന്നമാക്കിയിട്ടുണ്ട്. ചാക്യാര്‍കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളിലൂടെ സംസ്കൃത നാടകങ്ങളും സംസ്കൃത കഥനങ്ങളും ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. സിറിയന്‍ ക്രിസ്ത്യാനികളുടെ പ്രാചീനമായ ചവിട്ടുനാടകവും അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മലയാള സാഹിത്യം ചൈതിന്യമാര്‍ന്ന ചില പുതിയ പ്രവാഹങ്ങള്‍ ഉള്‍ക്കൊണ്ടു വളരുന്നത്. ഇവിടെ അംഗീകൃതമായ പതിനാറു ഭാഷയുംസാഹിത്യവുമുണ്ടെങ്കിലും ഭാരതീയ സാഹിത്യം ഒന്നുമാത്രമെയുള്ളു. വലിയ ആല്‍മരത്തില്‍ അവിടവിടെയുണ്ടാകുന്ന വേരുകളെന്നോണം ഭാരതത്തിലെ വത്യസ്ത ഭാഷാസാഹിത്യങ്ങള്‍ ഭാരതമൊട്ടുക്കും വ്യാപിച്ചുകിടക്കുന്നു. പക്ഷെ, വ്യത്യസ്തദേശങ്ങളിലെ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മുഖം അറിയാനും ആസ്വദിക്കാനുമുള്ള സ്ഥിതി അവിടങ്ങളിലെ പലതരക്കാരായ ജനങ്ങള്‍ക്കു വേണ്ടത്ര അനുകൂലമല്ല. അമേരിക്കയിലെയും സോവിയറ്റ് റഷ്യയിലെയും സ്വീഡനിലെയും മറ്റും സാഹിത്യകാരന്മാരേയും സാഹിത്യങ്ങളേയും നാമറിയും. എന്നാല്‍ ഖേദകരം തന്നെ, നമ്മുടെ അയല്‍ദേശങ്ങളിലെ കഥാകാരന്മാരെയും കവികളെയും കുറിച്ചു നാം അജ്ഞരാണ്. ഇതൊരു ശോചീനയമായ അവസ്ഥയാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ തനിച്ചുള്ള ശ്രമങ്ങള്‍കൊണ്ടുമാത്രം പ്രശ്നം പരിഹൃതമാകുന്നില്ല. ഭാരതത്തിലെ വത്യസ്ത വിഭാഗങ്ങളെല്ലാം ഭാരതീയ സാഹിത്യം പൂര്‍ണ്ണമായും അറിയാനും ആസ്വദിക്കാനും ഉള്ള അവസ്ഥയിലാകണം. എല്ലാ പ്രാദേശിക ഭാഷകളിലെയും വ്യത്യസ്തമായ സാഹിത്യസൃഷ്ടികള്‍ അറിയുന്നതിനുള്ള സൌകര്യങ്ങളും അവസരങ്ങളും വേണ്ടത്ര ഉണ്ടാകണം. ഈ പശ്ചാത്തലത്തില്‍, വര്‍ഷംതോറും ഭാരതത്തിലെ മികച്ച സാഹിത്യകൃതി കണ്ടെത്താനുള്ള ജ്ഞാനപീഠത്തിന്റെ ശ്രമങ്ങള്‍ അത്യന്തം പ്രയോജനകരവും സന്ദര്‍ഭോചിതവുമായ ഒരു സാഹിത്യസേവനമാകുന്നു. വ്യത്യസ്തഭാഷകളിലെ ഉത്കൃഷ്ട രചനകളെ അവതരിപ്പിക്കുന്നതിനു അതു വഴിയൊരുക്കുന്നു. ആ രചനകളില്‍ സമ്മാനം ലഭിക്കാത്തവപോലും ഭാരതത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റുന്നുവെന്നതു നിസ്സാരകാര്യമല്ല. സാഹിത്യത്തിന്റെ ലക്ഷ്യംമനുഷ്യനെ ഉണര്‍ത്തുകയും ആന്തരികമായ നന്മകളിലേയ്ക്കു അവനെ ഉയര്‍ത്തുകയുമാണ്. വിസ്തൃതമായ ഭാരതത്തിലെ വ്യത്യസ്ഥ ജനവിഭാഗത്തെ സമത്വം, സ്നേഹം, സഹകരണം, സംസ്കാരത്തെ സംബന്ധിച്ചുളള പരസ്പരധാരണ എന്നീ ബോധത്തിലൂടെ സമന്വയിക്കുന്നതിനുകൂടിയുള്ളതാണ് സാഹിത്യം. ബംഗാളിയാണോ, പഞ്ചാബിയാണോ, തമിഴനാണോ എന്ന പരിഗണന കൂടാതെ അവരെ അടുപ്പിക്കുന്നതിനുള്ളതാണ് സാഹിത്യം. ഈ സാഹോദര്യ ചിന്ത മനുഷ്യര്‍ക്ക് മാത്രമായി നിബന്ധിച്ചിട്ടുള്ളതല്ല. സ്നേഹം വിസ്തൃതമായ മണ്ഡലത്തില്‍ പരന്നുകിടക്കുന്നു. പക്ഷികളേയും മൃഗങ്ങളേയും ചെടികളേയും പോലും അതാശ്ലേഷിക്കുന്നു. പുരാണേതിഹാസങ്ങള്‍ സൃഷ്ടിച്ച ഋഷികള്‍ സാര്‍വ്വലൌകികമായ ഈ സ്നേഹത്തെ ആവിഷ്കരിച്ചു. തരുപക്ഷിമൃഗങ്ങളോടുംമിന്നരരോടുംശൂരരോടുമെന്നുമേഒരു മട്ടിവരുള്ളിലേന്തുമ-സ്സരളസ്നേഹരസംനിനപ്പൂഞാന് - ഇങ്ങനെ പാടി നമ്മുടെ മഹാകവി കുമാരനാശാന്‍ പക്ഷെ, കഷ്ടം! ഈ പ്രകൃതിസ്നേഹവും ജീവജാലങ്ങളോടുള്ള അനുകമ്പയും വിസ്തൃതമായ ഒരു യുഗത്തിലെ പഴങ്കഥകളായിരിക്കുന്നു.ശങ്കരാചാര്യരുടെ നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നത്. തന്റെ കിടയറ്റ അദ്വൈതസിദ്ധാന്തത്തിലൂടെ ശ്രീശങ്കരന്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പു ഭാരതം മുഴുവന്‍ കീഴടക്കുക മാത്രമല്ല ഭാരതത്തിന്റെ നാലുഭാഗത്തും മഠങ്ങള്‍ സ്ഥാപിക്കുകയും സാംസ്കാരികമായ ഐക്യത്തിലൂടെ ഭാരതീയരെ ഉദ്ഗ്രഥിക്കുകയും ചെയ്തു. ഭാരതീയരെ ഏകരൂപത്തില്‍മാത്രം കണ്ടുകൊണ്ടാണ് ആചാര്യന്‍ തന്റെ സാഹിത്യരചനകള്‍ നിര്‍വ്വഹിച്ചത്. ആ മഹാദാര്‍ശനികന്‍ ഭാരതത്തിലെ എല്ലാ നദികളേയും കുറിച്ചു കീര്‍ത്തനങ്ങളെഴുതിയിട്ടുണ്ട്. ഗംഗയെക്കുറിച്ചുള്ള ഒരു കീര്‍ത്തനം ശ്രവിക്കുക. ശൈലേന്ദ്രാദേവതാരിണീനിജ്ജലേ മജ്ജജ്ജനോദ്വാരിണീപാരാവാരവിഹാരിണീ വിജയതേഗംഗാമനോഹാരിണീശങ്കാരാചാര്യരുടെ തത്ത്വശാസ്ത്രം, ഗംഗയെ ഭാരതീയ ജനതയുടേ മുഴുവന്‍ പൊതുസ്വത്തായി വിഭാവനം ചെയ്തു. കാളിദാസനെപ്പോലുള്ള മഹാകവികളും ഭാരതീയരെല്ലാവരും അതുപോലെത്തന്നെ വ്യത്യസ്തമായ ഭൂവിഭാഗങ്ങളും തമ്മിലുളള ഐക്യത്തിന്നായി ഉദ്ബോധിപ്പിച്ചു. ഈ മഹദ് സന്ദേശം തന്നെ ടാഗൂറും വിളംബരം ചെയ്തു. (ടാഗുറിന്റെ മെസ്സേജ് ഓഫ് ദി ഫോറസ്റ്റ് എന്ന സൃഷ്ടി കാണുക) എന്നാലിന്നു ആ സ്നേഹവും സമത്വബോധവുമെല്ലാം മൃതമായ ഭൂതകാലത്തിന്റെ വിരസമാര്‍ന്ന പഴങ്കഥകളായിരിക്കുന്നു.ഇന്നു നമ്മുടെ നാടിനെ അസഹ്യപ്പെടുത്തുന്ന എല്ലാ തിന്മകള്‍ക്കുമുള്ള മുഖ്യകാരണം ഭാരതത്തിന്റെ സാംസ്കാരികമുല്യത്തോടുള്ള നമ്മുടെ അവഗണനയില്‍മേല്‍ ആരോപിക്കപ്പെടേണ്ടിയിരിക്കുന്നു, - സേവനൌത്സുക്യത്തിനു പകരം സ്വാര്‍ത്ഥതാല്‍പര്യമാണെങ്ങും. സ്വാര്‍ത്ഥമോഹങ്ങളും ലൌകിക സുഖങ്ങളും കരസ്ഥമാക്കുന്നതിനു ഏതു പിഴച്ച മാര്‍ഗ്ഗവും കൈക്കൊള്ളാമെന്നതായിരിക്കുന്നു വര്‍ത്തമാനകാലത്തെ മാനസികാവസ്ഥ. പ്രകൃതിസ്നേഹം സയന്സിന്നായി കച്ചവടം ചെയ്യപ്പെട്ടിരിക്കുന്നു. വനങ്ങള്‍ സിസ്സംശയം വന്‍തോതില്‍ വെട്ടിനീക്കപ്പെടുകയും അനന്തരം മരുഭൂമികള്‍ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു. മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടികളും മരുഭൂമികളും മനുഷ്യമനസ്സില്‍ കെട്ടി ഉയര്‍ത്തപ്പെടുന്നതിനെപ്പറ്റി നാം ബോധവാന്മാരല്ല.നമ്മുടെ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും ഈ വന്‍ വിപത്തില്‍ നിന്നു നമ്മുടെ പ്രിയഭാരതത്തെ രക്ഷിക്കുന്നതിനു ദൃഢനിശ്ചയത്തോടെ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.എസ്.കെ.പൊറ്റെക്കാട്ട്എസ്.കെ.പൊറ്റെക്കാട്ട് (ശങ്കരന്‍കുട്ടി പൊറ്റെക്കാട്ട്) കോഴിക്കോട് തൊട്ടുളിപ്പാടത്തെ പൊറ്റെക്കാട്ട് വീട്ടില്‍ 1913 മാര്‍ച്ച് 13-നു ജനിച്ചു - കോഴിക്കോട് ഹിന്ദുസ്കൂള്‍, ഗണപതി ഹൈസ്കൂള്‍, സാമൂതിരി ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ വച്ചായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് സാമൂതിരി കോളേജില്‍ ചേര്‍ന്നു ഇന്റര്‍മീഡിയറ്റ്വരെ പഠിച്ചു. 1937 മുതല്‍ 39-വരെ കോഴിക്കോട് ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന എസ്.കെ. 1939-ല്‍ ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി ജോലി രാജിവച്ചു. പിന്നീടു ബോബെയിലൊരുവര്‍ഷം ടൈപിസ്റ്റ് അയി ജോലിനോക്കി. നാട്ടില്‍ രണ്ടുവര്‍ഷം സാഹിത്യരചനയുമായി കഴിച്ചുകൂട്ടി. 1943-ല്‍ പുരോഗമന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വീണ്ടും ബോംബെയിലെത്തിയ എസ്.കെ. 1944 വരെ അവിടെ ടെക്സ്ടൈല്‍ കമ്മീഷണര്‍ ആഫീസില്‍ ജോലിനോക്കിയെങ്കിലും സാഹിത്യത്തോടുള്ള താല്‍പര്യം നിമിത്തം ജോലിരാജിവച്ചു. തുടര്‍ന്നു ഉത്തരേന്ത്യയിലും കശ്മീരിലും പര്യടനം ചെയ്തു. എസ്.കെ യുടെ വിദേശപര്യടനം ആരംഭിക്കുന്നത് 1949-ല്‍ ആണ്. എസ്.കെ. സന്ദര്‍ശിച്ചിട്ടില്ലാത്ത വിദേശരാജ്യങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ ഇത്രയധികം സഞ്ചരിച്ച എഴുത്തുകാരനെയും കണ്ടെത്തുക പ്രയാസമായിരിക്കും. ഹെല്‍സിങ്കിയില്‍ വച്ചു നടന്ന ലോകസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായും എസ്.കെ. പങ്കെടുത്തിരുന്നു. 1957-ലെ തെരഞ്ഞെടുപ്പില്‍ തലശ്ശേരി പാര്‍ലിമെന്റ് നിയോജക മണ്ഡലത്തില്‍നിന്നു മത്സരിച്ചുവെങ്കിലും എസ്.കെ പരാജയപ്പെട്ടു. തുടര്‍ന്ന് 1962-ല്‍ അതെ നിയോജക മണ്ഡലത്തില്‍നിന്നു മല്‍സരിച്ചു ജയിച്ചു. 1967-വരെ അഞ്ചുവര്‍ഷം പാര്‍ലിമെന്റ് അംഗമായി പ്രവര്‍ത്തിച്ചു. കേരളസാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാഡമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃസ്ഥാനങ്ങളില്‍ എസ്.കെ. പ്രവര്‍ത്തിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആരംഭകാലം മുതല്‍ ജനറല്‍ കൌണ്സിലിലും ഒരു തവണയൊഴികെ നിര്‍വ്വാഹക സമിതിയിലും എസ്.കെ. അംഗമായിരുന്നു. 1971-74 കാലതത് അക്കാദമിയുടെ വൈസ്പ്രസിഡന്റ് ആയും എസ്.കെ.സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പ്രസിഡന്റ്, മലബാര്‍ കേന്ദ്രകലാസമിതി പ്രസിഡന്റ്, പ്രപഞ്ചം വാരികയുടെ എഡിറ്റര്‍ എന്നീ നിലകളിലും എസ്.കെ.പ്രവര്‍ത്തിക്കുകയുണ്ടായി.എസ്.കെ.യുടെ ആദ്യത്തെ കഥ പ്രസിദ്ധം ചെയ്തത് 1926-ലാണ്. സാമൂതിരി കോളേജ് മാസികയില്‍ പ്രസിദ്ധം ചെയ്ത 'രാജനീതി' എന്ന കഥ ആയിരുന്നു അത്. 'നാടന്‍ പ്രേമം' ആണ് എസ്.കെ.യുടെ ആദ്യത്തെ നോവല്‍. 9 നോവലും 17 യാത്രാവിവരണങ്ങളും ഒരു നാടകവും ഒരു ഉപന്യാസ സമാഹാരവും 18 ചെറുകഥാസമാഹാരവും ഒരു ജീവിചരിത്രവുമടക്കം 51 കൃതികള്‍ എസ്.കെ യുടെ വകയായുണ്ട്.എസ്.കെ.രചിച്ച 'യവനികയ്ക്കു പിന്നില്‍' എന്ന കഥാസമാഹാരം 1940-ലും 'വിഷകന്യക' എന്ന നോവല്‍ 1949-ലും മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡുകള്‍ നേടുകയുണ്ടായി. 'ഒരു തെരുവിന്റെ കഥ' എന്ന നോവല്‍ 1962-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 'ദേശത്തിന്റെ കഥ' 1972-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 1977-ലെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി. ഇതേ ഗ്രന്ഥംതന്നെ 1981-ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠസമ്മാനത്തിനും അര്‍ഹമായി. എസ്.കെ.യുടെ കൃതികള്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍, ജാപ്പനീസ്, ചെക്ക്, റഷ്യന്‍ തുടങ്ങിയ നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തമിഴ്, ഹിന്ദി തുടങ്ങിയ ഭാരതീയ ഭാഷകളിലും എസ്.കെ. യുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.കെ. യുടെ 'വിഷകന്യക' കേരള സാഹിത്യ അക്കാഡമി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 ആഗസ്റ്റ് 6-)o തീയതി അന്തരിച്ചു.( കടപ്പാട് - സരോവരം മാസിക - June 1987)
Wednesday, March 11, 2009
Thursday, March 5, 2009
സംഘബലം കൊണ്ടെഴുതാനാവുമോ?
ശ്രീ. മേഘനാദന്‍ 'ജ്വാല' മാസികയില്‍ എഴുതിയ ഒരു ലേഖനം - 'എഴുത്തുകാര്‍ അമ്മയെ കണ്ടു പഠിക്കുക' (വിപരീത വിചാരം - ജ്വാല മാസിക, ഫെബ്രുവരി,2009)
അദ്ദേഹം എഴുതുന്നു - "അദ്ധ്വാനിക്കുന്നു എന്നവകാശപ്പെടുന്ന ഒരുമാതിരിപ്പെട്ടവര്‍ക്കെല്ലാം സംഘടനയുണ്ടെന്ന് കേള്‍ക്കുന്നു. പിച്ചക്കാര്‍ക്ക് സംഘടനയുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞത് അവര്‍ക്കുമുണ്ട് സംഘടന എന്നാണ്.....' ശ്രീ. മേഘനാദന്‍റെ അഭിപ്രായത്തില്‍ ഈ ഭൂമിമലയാളത്തില്‍ സംഘടനയില്ലാത്തവര്‍ കളളന്‍മാരും എഴുത്തുകാരും മാത്രമാണ്.സിനിമക്കാര്‍ക്ക് രണ്ടു സംഘടനയുണ്ട് - 'അമ്മ' യും 'മാക്ട' യും. ഇത് രണ്ടും കീരിയും പാമ്പും പോലെയാണെന്നത് വേറെ കാര്യം. ശ്രീ. മേഘനാദന്‍റെ എഴുത്തുകാരെ കുറിച്ചുളള വാക്കുകള്‍ സംഗ്രഹിച്ചാല്‍ കിട്ടുന്നത് അവര്‍ വെറും 'കൂലിക്കാര്‍' മാത്രമാണെന്നതാണ്. സിനിമക്കാര്‍ അതെന്നോ ആയിക്കഴിഞ്ഞു. അതുകൊണ്ടാണല്ലോ ഇവിടെ നല്ല സിനിമകള്‍ പിറക്കാത്തതും! വമ്പന്‍ സ്രാവുകള്‍ പോലും സിനിമയില്‍ കൂലിക്കാരാണ്. അവര്‍ക്ക് കൂലികൊടുത്ത് സിനിമാ 'വ്യവസായം' പൊളിയുകയാണെങ്കില്‍ അതിലെന്ത് അത്ഭുതം? അതുകൊണ്ടുതന്നെ തിയേറ്ററുകളില്‍ എത്തുന്നത് തട്ടുപൊളിപ്പന്‍ സിനിമകളും. പൊതുജനം ഈ സിനിമകളെ ബഹിഷ്കരിച്ചെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ എന്നാണ് സെലക്റ്റീവ് ആവുക? മക്കള്‍ക്കും അവരുടെ മക്കള്‍ക്കും പിന്നെയുള്ള മക്കള്‍ക്കുമുള്ളതൊക്കെ അവര്‍ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇവരൊക്കെ കൊച്ചുകുട്ടികളായ നടിമാരുടെ ഹീറോ അയി അഭിനയിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത നാണം കാണുന്ന പ്രേക്ഷകര്‍ക്ക് ഉണ്ടാവുന്നു. ഇനി ഇവര്‍ക്കിടയില്‍ അവശ കലാകാരന്‍മാര്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു.പലര്‍ക്കും കിട്ടേണ്ടത് ചിലര്‍മാത്രം കൈടക്കിയാല്‍ ബാക്കിയുള്ളവര്‍ അവശന്മാരായി തീരുമെന്നത് ലോകനീതിയാണ്. ഇതിനെതിരെയാണ് നിര്‍മ്മാതക്കളും സംവിധായകരും മറ്റു അണിയറ ശില്‍പികളും സംഘം ചേരേണ്ടത്. അങ്ങിനെ ചെയ്താല്‍ ഇവിടെ നല്ല സിനിമകള്‍ ഉണ്ടാവും. അത് കാണാന്‍ ജനങ്ങളെ കിട്ടും. മുടക്കുമുതലും ലാഭവും തിരിച്ചുകിട്ടുകയും ചെയ്യും. ഏതൊരു കാര്യത്തിലും commitment (അര്‍പ്പണ മനോഭാവം) എന്നൊരു സാധനമുണ്ട്. അതില്ലാത്തവര്‍ ചെയ്യുന്ന സൃഷ്ടികള്‍ക്ക് ആഴവും സൌന്ദര്യവും കുറവായിരിക്കും. ഇത് സിനിമക്കാര്‍ക്കും ബാധകമാണ് ചിലപ്പോഴെങ്കിലും നമുക്ക് നല്ല സിനിമകള്‍ കിട്ടാറുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ. പക്ഷെ, അതൊന്നും ഈ കൂലിത്തൊഴിലാളികള്‍ ചെയ്യുന്നതല്ല എന്നുകൂടി ഓര്‍ക്കണം അടുത്തിടെയാണ് "സ്ലം ഡോഗ് മില്യണയറി" ന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു പുരം കൂടി! എന്നാലും സന്തോഷമുണ്ട് - റഹ്മാനും റസൂലിനും അവാര്‍ഡുകള്‍ ലഭിച്ചതില്‍. പക്ഷെ, ഇതൊരു ഇന്ത്യന്‍ സിനിമയല്ലെന്നാണ് എന്‍റെ അഭിപ്രായം. ഇതിന്‌റെ നിര്‍മ്മാതാവും സംവിധായകനും ഭാരതീയരല്ല. ഇന്ത്യയെക്കുറിച്ച് എന്ത് കാണിക്കാനും ആരാണ് ഇവര്‍ക്കൊക്കെ അധികാരം കൊടുത്തത്. നമുക്ക് വിശ്വോത്തര സിനിമകളും സംവിധായകരുമുണ്ട്. അവര്‍ക്കെന്തുകൊണ്ട് ഓസ്കാര്‍ ലഭിച്ചില്ല. അതുകൊണ്ടുതന്നെ 'ഒസ്കാര്‍' സിനിമയുടെ അവസാന വാക്കല്ല. ഇനി എഴുത്തുകാരുടെ കാര്യം. അവര്‍ക്കുമുണ്ടായിരുന്നില്ലേ ഒരു സഹകരണ പ്രസ്ഥാനവും അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള വില്‍പനശാലയും? അതിനെന്തു സംഭവിച്ചു?മുന്‍പെ പോയവരുടെ ഏതൊരു പ്രയത്നത്തെയും അംഗീകരിക്കാനുള്ള ഒരു സന്‍മനസ്സ് പിന്‍പേ വരുന്നവര്‍ക്കുണ്ടായിരിക്കണം. അതില്ലാത്തിടത്തോളം കാലം ചെയ്ത പ്രയത്നങ്ങളൊക്കെ വിഫലമാകുകയെ ചെയ്യൂ.എഴുത്തുകാര്‍ക്ക് രാഷ്ട്രീയമാവാം. പക്ഷെ, തൊഴുത്തില്‍കുത്ത് അരുത്. നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ അത് വാങ്ങാനും വായിക്കാനും ആള്‍ക്കാരുണ്ടാവും. എഴുത്തുകാരുടെ ഏത് ചവറും പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ ആ പ്രസിദ്ധീകരണശാലക്ക് താഴു വീഴാന്‍ അധിക സമയമൊന്നും വേണ്ടി വരില്ല. അതിന് എത്ര അംഗബലവും സംഘബലവും ഉണ്ടായാലും ശരി. ആനുകാലിക പ്രസിദ്ധീകരണക്കാര്‍ എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കുന്നില്ല എന്നുള്ള പരാതിയില്‍ കഴമ്പില്ലാതില്ല. പ്രത്യേകിച്ചും തുടക്കക്കാര്‍ക്ക്. പ്രസിദ്ധീകരണങ്ങള്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും കാശുണ്ട്, ഒന്നൊഴിച്ച്. എഴുത്തുകാരന്‍റെ പ്രതിഫലം. അതില്‍ മാത്രം അവര്‍ പിശുക്ക് കാണിക്കുന്നു എന്നുള്ളത് ഏറെക്കുറെ ശരിയുമാണ്. എന്തിന് പുതിയ എഴുത്തുകാര്‍ക്ക് ഒരു കോംപ്ലിമെന്‍റ് കോപ്പിപോലും അയക്കാന്‍ നമ്മുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പലതും മടി കാണിക്കുന്നു.അതുകൊണ്ട്തന്നെയാണ് സര്‍ഗ്ഗ സൃഷ്ടി നടത്തുന്നവര്‍ക്ക് സ്ഥിരമായ ഒരു വരുമാനമാര്‍ഗം ആവശ്യമായി വരുന്നതും. പ്രത്യേകിച്ചും എഴുതികിട്ടുന്ന കാശുകൊണ്ട് ജീവിക്കാമെന്ന് ഒരു തുടക്കക്കാരനും വ്യാമോഹിക്കരുത്. അത് നടക്കാത്ത കാര്യമാണ് - ചുരുങ്ങിയ പക്ഷം മലയാളത്തിലെങ്കിലും. പണ്ടൊരിക്കല്‍ എം.ടി, പുനത്തില്‍ കുഞ്ഞബ്ദള്ളയോടു പറഞ്ഞ വാക്കുകള്‍ ഇവിടെ ഓര്‍മ്മയില്‍ നിന്ന് എടുത്തു എഴുതുന്നു - ആദ്യംസ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കുക. കല ഉള്ളിലുണ്ടെങ്കില്‍ അത് ഞാന്‍ പുറത്തെടുത്തോളാം. ഈ ഉപദേശം എല്ലാ എഴുത്തുകാരും ശ്രദ്ധിക്കേണ്ടതാണ്. സ്വന്തമായി മേല്‍വിലാസമില്ലെങ്കില്‍ ആദ്യം മുട്ടുന്നത് സ്വന്തം അന്നം തന്നെയാണ് എഴുത്ത് main stream ആയി എടുത്താല്‍ അതിന് ആദ്യം വേണ്ടത് ഒരു God Father ആണ്. ലബ്ധ പ്രതിഷ്ഠ നേടിയ പലര്‍ക്കും അതുണ്ടായിരുന്നു എന്നുള്ളത് വാസ്തവം. അതില്ലാത്തവര്‍ പിച്ചക്കാര്‍ക്ക് സമം. ശ്രീ. മേഘനാദന്‍റെ ലേഖനത്തിലെ വക്കുകള്‍ - " പുനത്തില്‍ കുഞ്ഞബ്ദുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതീയ ലേഖനത്തിലെ ഒരു ഭാഗം ഓര്‍മ്മ വന്നു. നിരൂപകനായ എ.ഷണ്മുഖദാസിനെക്കുറിച്ചാണ്. ചപ്രത്തലമുടിയും വലിയ പോക്കറ്റോടുകൂടിയ മുഷിഞ്ഞ കുപ്പായവും നിലത്തിഴയുന്ന മുണ്ടുമായി ചെരിപ്പിടാതെ മാതൃഭൂമിയുടെ ഓഫീസില്‍ എം.ടി യെ കാണാനെത്തിയതായിരുന്നു ഇംഗ്ലീഷ് ട്യൂട്ടറായ ഷണ്മുഖദാസ്. അദ്ദേഹം എസ്.കെ.നായരുടെ മലയാളനാട് വാരികയില്‍ പ്രൌഡഗംഭീരങ്ങളായ ലേഖനങ്ങള്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അല്‍ബേര്‍ കാമുവിനെക്കുറിച്ച് അദ്ദേഹമെഴുതിയ ഒരു വിശിഷ്ട ലേഖനത്തിന്‍റെ ഓര്‍മ്മ ഇപ്പോഴും ഇതെഴുന്നയാളുടെ ഓര്‍മയിലുണ്ട്. 120 ക. തുച്ഛശമ്പളം പറ്റുന്ന ജോലിക്കാരനായിരുന്നു പ്രതിഭാശാലിയായ ആ എഴുത്തുകാരനെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ലേഖനത്തില്‍നിന്നാണ് മനസ്സിലാക്കിയത്. വിഷമമുളവാക്കിയ കാര്യം അതല്ല. സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പരിചയക്കാരന്‍ നടത്തുന്ന പുസ്തകക്കടയില്‍ പോയിരുന്നാണ് ഷണ്മുഖദാസ് പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തിരുന്നതത്രെ!" പണമില്ലാത്തവന്‍ പിണം തന്നെ ഇതിനോടനുബന്ധിച്ച് വായിക്കേണ്ട മറ്റൊരു ലേഖനവും കൂടിയുണ്ട് ജ്വാലയുടെ ഈ ലക്കത്തില്‍. ശ്രീ. ഇ.പി.അച്ചുതന്‍കുട്ടി എഴുതിയ "സാഹിത്യ ലോകത്തെ വയലന്‍റ് ക്രിട്ടിക്". ശ്രീ. എം.കൃഷ്ണന്‍ നായരെക്കുറിച്ചാണ് ഈ ലേഖനം. അതിലെ കുറച്ചു ഭാഗങ്ങള്‍ വായിച്ചാലും - "സാധാരണ വ്യക്തികള്‍ക്കു പോലും സാഹിത്യാവബോധമുണ്ടാക്കുന്നതായിരുന്നു കൃഷ്ണന്‍ നായരുടെ രചന ശൈലി. എന്നാല്‍ 'സാഹിത്യവാരഫലം' എന്ന കോളത്തിലൂടെ ഏറെ പേരുടെ അപ്രീതിക്ക് പാത്രമായ വ്യക്തികൂടിയാണ് അദ്ദേഹം." പ്രൊഫസര്‍.എം.കൃഷ്ണന്‍ നായരെക്കുറിച്ച് ശ്രീ. കെ.പി.അപ്പനുണ്ടായിരുന്ന കാഴ്ചപ്പാട് ഇവിടെ വളരെ പ്രസക്തമാണെന്ന് തോന്നുന്നു. അതിനെക്കുറിച്ച് ശ്രീ. വി.ബി.സി.നായര്‍ "വ്യക്തിയും ജീവിതവും എന്ന ലേഖനത്തില്‍ (കലാകൌമുദി, ഡിസംബര്‍, 28, 2008) ഇങ്ങനെ എഴുതുന്നു - "പ്രൊഫസര്‍ എം.കൃഷ്ണന്‍ നായരെ ക്കുറിച്ചുള്ള കെ.പി.അപ്പന്‍റെ വിലയിരുത്തല്‍ അന്ന് എസ്.ഗുപ്തന്‍ നായരെപ്പോലുള്ളവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. 'സാഹിത്യവാരഫല' ത്തെക്കുറിച്ച് അതിന്റെ പ്രസക്തിയെക്കുറിച്ച് കെ.പി.അപ്പന്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. എം.കൃഷ്ണന്‍ നായരുടെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത അളന്ന് മാറ്റാന്‍ കഴിയാത്ത വിധം വലുതാണെന്ന ആമുഖത്തോടെ അപ്പന്‍ എഴുതി : 'നമ്മുടെ ഓരോ ആഴ്ചയേയും വിശുദ്ധമാക്കുന്ന വായന അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ ഒരു വിപരീത സൌന്ദര്യത്തിലേക്ക് പോവുകയാണ്. അദ്ദേഹം brilliantly malicious ആയിരുന്നു. സാഹിത്യവാരഫലം brightly malicious ആയിരുന്നു. അതുകൊണ്ടാണത് വിജയിച്ചത്'............അടുത്തകാലത്ത് ചാത്തനൂര്‍ മോഹന്‍റെ ഒരു ചോദ്യത്തിനുത്തരമായി സാഹിത്യവാരഫലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതുകൂടി ഇവിടെ കൂട്ടിച്ചേര്‍ക്കട്ടെ - 'ആ വിപുലമായ പുസ്തക പരിചയം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. ദിവാസ്വപ്നം കൊണ്ട് പകലും, ഉറക്കം കൊണ്ട് രാത്രിയും പൂര്‍ത്തിയാക്കുന്ന നമ്മുടെ പല എഴുത്തുകാരില്‍നിന്നും അദ്ദേഹം വ്യത്യസ്തനാണ്' അങ്ങനെയുള്ള വ്യത്യസ്തനായ എം.കൃഷ്ണന്‍ നായരോട് മലയാളി നീതികാട്ടിയോ? ഇല്ലെന്നാണ് മനസ്സിലാവുന്നത്. ശ്രീ. ഇ.പി.അച്യുതന്‍കുട്ടിയുടെ വാക്കുകള്‍ - "അമ്പതു ലക്ഷത്തിനുമേല്‍ വിലവരുന്ന പുസ്തകശേഖരത്തിന്, കൃഷ്ണന്‍ നായരുടെ മരണശേഷം കേരള സര്‍ക്കാര്‍ വിലയിട്ടത് വെറും അഞ്ചു ലക്ഷമാണ്. സ്വല്‍പം മാന്യത കാട്ടിയ എറണാകുളത്തെ എം.എസ്.സഹകരണ ലൈബ്രറി കേവലം ഏഴു ലക്ഷം രൂപക്ക് അതു കൈക്കലാക്കി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ നഷ്ടക്കച്ചവടത്തിന് സമ്മതം നല്‍കേണ്ടി വന്നു." എഴുത്തുകാര്‍ പേരും പെരുമയും നേടുന്നതിനൊടൊപ്പം സ്വന്തം കുടുംബത്തെയും മറക്കാതിരിക്കുക. എഴുത്തുകാരുടെ ഉയര്‍ച്ചയില്‍ അവരുടെ കുടുംബത്തിന്‍റെ അദൃശ്യ സ്പര്‍ശമുണ്ടെന്ന് ഓര്‍ക്കുക. ചിലപ്പോഴെങ്കിലും എഴുത്തുകാരുടെ അനാഥമാകുന്ന കുടുംബത്തെ രക്ഷിക്കാന്‍ ഒരു സ്തുതിപാഠകനും ഉണ്ടായെന്ന് വരില്ല. 'വായുള്ള കുട്ടി ജീവിക്കും' എന്ന തത്വശാസ്ത്രം ഈ ലോകത്തില്‍ പ്രായോഗികമല്ല.