Thursday, July 15, 2010

തായയും മായയും

ഡോ. എം ലീലാവതി



യല്‍ വീട്ടില്‍, `തായ'യുടെ വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും പ്രകാശ മാന്ത്രികക്കാഴ്‌ചകളും തിരുതകൃതിയായി, `അടിപൊളി'യായി നടക്കുകയാണ്‌. ഇവിടെ `മായ'യുടെ വീട്ടില്‍ അനക്കമില്ല; വെളിച്ചമില്ല, ശബ്‌ദമില്ല. ശോകമൂകം. തായയും മായയും `ഒരേ കളിപ്പാട്ടമൊരേ കളിക്കൂത്തൊരേ കളിക്കൊട്ടിലൊരേ വിചാരമായി' വളര്‍ന്ന കൂട്ടുകാരാണ്‌. മക്കള്‍ മിടുക്കികളാണെന്ന വിശ്വാസം രണ്ടു പേരുടെ ജനയിതാക്കള്‍ക്കുമുണ്ടായിരുന്നു. മകളുടെ അഴകും സഹജമായ മറ്റു മേന്മകളും മാത്രം മതി അവള്‍ക്ക്‌ നല്ല ഭാവിയും കേമനായ വരനും വന്നു ചേരാനെന്ന്‌ നണ്ണി മായയുടെ രക്ഷിതാക്കള്‍ കണ്ണും പൂട്ടി അലസരായി ഇരുന്നു. തായയുടെ ആളുകള്‍ അങ്ങനെ വിഡ്‌ഢിസ്വര്‍ഗ്ഗത്തിലിരുന്നു തുടയ്‌ക്കടിച്ചു കഴിഞ്ഞു കൂടിയില്ല. അവള്‍ക്ക്‌ ഉയര്‍ന്ന വിദ്യാഭ്യാസവും കലാപരിശീലനങ്ങളും നല്‍കി. കേമനായ വരനെക്കിട്ടാനായി അനേ്വഷണങ്ങള്‍ നടത്തി. അടഞ്ഞുകിടന്ന വാതിലുകള്‍ മുട്ടിത്തുറന്നു. തായയുടെ മികവുകള്‍ വേണ്ടും പോലെ അറിയിച്ച്‌, കാണേണ്ടവരുടെ കണ്ണു തുറപ്പിച്ചു- അങ്ങനെയിതാ അവളുടെ `മംഗല്യ'ത്തിന്‌ ലോകമൊട്ടുക്കുമുള്ളവരെയെല്ലാം ക്ഷണിച്ചു വരുത്തി ആഘോഷം പൊടിപൊടിക്കുന്നു. മായയുടെ ആള്‍ക്കാര്‍, `ഇവള്‍ക്കാണ്‌ കൂടുതല്‍ അഴക്‌; എന്നിട്ടും ഇങ്ങോട്ടാരും തിരിഞ്ഞു നോക്കിയില്ല' എന്നു പരിഭവിച്ച്‌ `വിവേചന'ത്തില്‍ പ്രതിഷേധിച്ച്‌, അരിശംകൊണ്ടു പുരയുടെ ചുറ്റും മണ്ടി നടക്കുന്നു.
സന്ദര്‍ഭവിശേഷം കൊണ്ട്‌ തായയും മായയും ശരിക്ക്‌ ആരാണെന്നു മനസ്സിലായിരിക്കുമല്ലോ. തമിഴും മലയാളവും തന്നെ.
സഹ്യന്നപ്പുറത്ത്‌ കോയമ്പത്തൂരിലെ `ചെമ്മൊഴിമാനാട്‌' എന്ന വേദി ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും തിരകളിരമ്പിക്കയറുന്ന ഒരു കടലായി അറ്റമറ്റ്‌ പരന്നു കിടക്കുന്നു. ഇപ്പുറത്ത്‌ അമ്മമൊഴി ചൊവ്വും ചേലുമറ്റ്‌ വരണ്ടു കിടക്കുന്നു. `മായ'യുടെ കാരണവര്‍ കരുമന കാട്ടാതെ ഒരു കാര്യം ചെയ്‌തിട്ടുണ്ട്‌. ഒരു അഭിനന്ദന സന്ദേശം കാറ്റില്‍ അങ്ങോട്ടു പറത്തി വിട്ടിരിക്കുന്നു. അത്രയും നന്ന്‌.
`തായ'യുടെ കാരണവന്മാര്‍ അനങ്ങാമലപോലടങ്ങിയിരിക്കാതെ എന്തൊക്കെ ചെയ്‌തിട്ടാണ്‌ നേടേണ്ടത്‌ നേടിയതെന്ന്‌ ഇപ്പോഴെങ്കിലും കണ്ണും കരളും തുറന്നു കാണാന്‍ മായപ്പെണ്ണിന്നുടമകള്‍ ഒരുങ്ങുമോ? അതോ സച്ചിദാനന്ദസമാധി തുടരുമോ? തകിലടികള്‍ അങ്ങ്‌ `ചെന്നൈ'യില്‍ മുഴക്കുന്നതിനുപകരം മലയാണ്മയെ വേര്‍തിരിച്ച മലയുടെ തൊട്ടപ്പുറത്തുള്ള അടിവാരത്തുതന്നെ പെരുമ്പറകള്‍താക്കുവാന്‍ അവര്‍ക്ക്‌ തോന്നിയതിന്‌ കാരണം ഇപ്പുറത്തുള്ളവരുടെ കേള്‍വിക്കഴിവ്‌ ഒന്നു ഉണര്‍ത്തിക്കളയാമെന്ന കരുതല്‍ തന്നെയായിരിക്കുമോ?
അവര്‍ ഈ പെരിയ കൊടിയേറ്റത്തിനുവേണ്ടിയുള്ള കരുനീക്കങ്ങള്‍ നടത്തിത്തുടങ്ങിയിട്ട്‌ മൂന്ന്‌ നാല്‌ തലമുറക്കാലമായിരിക്കുന്നു. ``വിടുതലൈ വിടുതലൈ വിടുതലൈ'' എന്ന്‌ മൂന്ന്‌ തവണ ചൊന്നാല്‍ അവര്‍ക്ക്‌ അതിന്റെ പൊരുള്‍ കഴലിലെയും കരളിലെയും മൊഴിയിലെയും കെട്ടുകള്‍ പൊട്ടിക്കുക എന്നായിരുന്നു. ഉടല്‍ അടിമപ്പെടുന്നതും ഉയിര്‍ അടിപ്പെടുന്നതും മൊഴി അടിമപ്പെടുന്നതും അവരെ ഒരുപോലെ അഴല്‍പ്പെടുത്തി. അതുകൊണ്ടാണ്‌ ഉടലിന്റെ വിടുതലിന്നൊപ്പം മൊഴിയുടെ ``വിടുതലും'' (മോചനം) അവര്‍ കിനാക്കണ്ടത്‌. വിടുതല്‍ (സ്വാതന്ത്ര്യം) നേടിയതോടൊപ്പം തന്നെ അവര്‍ ``വടമൊഴി''യുടെ (ഹിന്ദി) കടന്നുകയറ്റത്തെയും ചെറുത്തതോര്‍ക്കുക. നെഹ്രു എല്ലാ പ്രാദേശിക ഭാഷകള്‍ക്കും തുല്യതയും പരിരക്ഷണവും വാഗ്‌ദാനം ചെയ്‌തിരുന്നത്‌ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞ ഉടനെ ലംഘിക്കപ്പെടുന്നുവെന്ന്‌ സംശയമുണര്‍ന്നപ്പോള്‍ `ഹിന്ദി ഒഴിഹ!' എന്ന ഗര്‍ജ്ജനം തമിഴ്‌നാട്ടില്‍ നിന്ന്‌ മുഴങ്ങി. ചിലര്‍ തങ്ങളുടെ മൊഴിയുടെ മാനം കാക്കാന്‍ ആത്മാഹുതിയെന്ന കൊടിയത്യാഗം ചെയ്‌തതും ഓര്‍ക്കുക. തമിഴരുടെ ഈ ആവേശത്തെ `വിവേകി' കളെന്ന്‌ സ്വയം കാഹളമൂതുന്ന നമ്മള്‍ വിളിക്കാറുള്ളത്‌ ഭാഷാ ഭ്രാന്ത്‌ എന്നാണ്‌. മലയാളമൊഴിയുടെ മാനംകാക്കാന്‍ ഇവിടെ ആരും ആത്മാഹുതി ചെയ്‌തിട്ടില്ല. ചെയ്യുകയുമില്ല. ഇതു ശരിക്കും വിവേകം തന്നെയാണെന്ന്‌ നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ ഭ്രാന്തിന്‌ വന്നുചേര്‍ന്ന നേട്ടത്തില്‍ നമ്മളിപ്പോള്‍ അസൂയപ്പെടേണ്ടതില്ല. ഒരു അഭിനന്ദന സന്ദേശമയച്ച്‌ കയ്യും കെട്ടി ഇരിക്കുകയേ വേണ്ടൂ.
എന്നാല്‍ കടുകിട വിട്ടുകൊടുക്കാതെ കമ്പവലിപ്പണിതുടരാനും ത്യാഗങ്ങള്‍ ഏറ്റെടുക്കാനും നമ്മള്‍ തുനിഞ്ഞിട്ടില്ലെങ്കിലും നേട്ടങ്ങള്‍ അവര്‍ക്കൊപ്പം നമുക്കും കിട്ടണം എന്നാണ്‌ നമ്മുടെ കൊതി. ``ദീപസ്‌തംഭം മഹാശ്ചര്യം...'' തന്നെ.
അവര്‍ ഏറ്റെടുത്ത കമ്പവലിപ്പണികള്‍ നോക്കാം. വിദ്യാഭ്യാസത്തില്‍ അമ്മമൊഴിക്കുള്ള ഒന്നാം സ്ഥാനം അവര്‍ ഒരിക്കലും അവഗണിച്ചില്ല. തമിഴിന്റെ പഴമയെപ്പറ്റിയും പെരുമയെപ്പറ്റിയും കേള്‍ക്കേണ്ടവരെല്ലാം കേള്‍ക്കത്തക്കവണ്ണം എന്നുമവര്‍ പാടിപ്പുകഴ്‌ത്തി. തമിഴന്നായി അവര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചു. 1981 ല്‍ തഞ്ചാവൂരില്‍ തന്നെ. ആ യൂണിവേഴ്‌സിറ്റി മാത്രമല്ല തമിഴ്‌ നാട്ടിലെ എല്ലാ യൂണിവേഴ്‌സിറ്റികളും തമിഴ്‌ പഴമയിലെ ഗവേഷണങ്ങളും പഠനങ്ങളും വികസിപ്പിക്കാന്‍ കൊണ്ടുപിടിച്ചു പണിയെടുത്തു. ഇതുകണ്ടിട്ട്‌ കണ്ണുതുറന്ന ആന്ധ്രക്കാര്‍ വഴിയെ സ്വന്തം നാട്ടിലും കന്നടക്കാര്‍ അവരുടെ നാട്ടിലും സ്വന്തം ഭാഷകള്‍ക്കുവേണ്ടിയുള്ള യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചു - (ഹൈദരാബാദില്‍ തെലുങ്ക്‌ യൂണിവേഴ്‌സിറ്റി 1991 ല്‍; ഹംപിയില്‍ കന്നട യൂണിവേഴ്‌സിറ്റി 1992 ല്‍) ആ മൂന്നു തെന്നിന്ത്യാ പ്രവിശ്യകളിലും സ്വന്തം ഭാഷ ഭരണമാധ്യമവും അധ്യയന മാധ്യമവും ആക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലാത്ത നയം കൈക്കൊണ്ടിട്ടും പച്ചച്ചാണകത്തില്‍ തീപ്പിടിപ്പിക്കും പോലെയാണ്‌ കേരളത്തിലെ സമാനശ്രമങ്ങള്‍ ``പുരോഗമിച്ചത്‌.'' ബ്യൂറോക്രാറ്റുകള്‍ ``മുടി മുതല്‍ അടി'' വരെ ആംഗലത്തിനേ ഗൗരവമുള്ളൂ എന്ന്‌ വിശ്വസിച്ചവരുമാണ്‌. പൊതിയാത്തേങ്ങ കിട്ടിയ കുറുക്കനെപ്പോലെ മുകളില്‍ നിന്നുള്ള ഉത്തരവുകളും അറിയിപ്പുകളും കയ്യില്‍ കിട്ടിയ ആംഗലമറിയാപ്പാവങ്ങള്‍ അമ്പരന്ന്‌ അറിവാളരെ ആശ്രയിച്ചു. മുറിയിംഗ്ലീഷും മംഗ്ലീഷും (മലയാള മട്ടിലുള്ള ഇംഗ്ലീഷ്‌) ആണ്‌ ജനസേവകര്‍ ആയ പല ആപ്പീസര്‍മാരും പ്രയോഗിച്ചിരുന്നതെങ്കിലും പട്ടയിട്ട ഉടുപ്പുപോലെ അതിനൊരു ഗമ ഉണ്ടെന്ന നിനവു നിലനിന്നുപോന്നു - പോരുന്നു. ഉയര്‍ന്ന ബ്യൂറോക്രാറ്റുകള്‍ `ഭാഷാവാര'ത്തില്‍ മാത്രമാണ്‌ ചടങ്ങായി അമ്മമൊഴിയെ വാഴ്‌ത്തിയത്‌. മാറ്റത്തോട്‌ അവര്‍ ഉള്ളുകൊണ്ട്‌ ഇണങ്ങിയില്ല. ``കൊക്കക്കോള ദുഃഖം'' അറിയാതെ പ്രകടിപ്പിച്ചുപോയ ഉന്നതനുപറ്റിയപോലെ നാക്കുപിഴവ്‌ വരുത്താതെ നോക്കുമെങ്കിലും ഉള്ളില്‍ വിദേശഭാഷയോടുള്ള `മമത'യും സമാനമാണ്‌. ഭരണചുക്കാന്‍ പിടിച്ചു പോന്ന രാഷ്‌ട്രീയക്കാരും (എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ തുല്യം) മേധാവിത്വം (അതിന്റെ ശരിയായ അര്‍ത്ഥത്തിലല്ല, അധീശത്വം എന്ന അര്‍ത്ഥത്തില്‍) ഉറയ്‌ക്കണമെങ്കില്‍ ആംഗലം പൊടിപൊടിക്കണം എന്നു കരുതിപ്പോന്നു; പൊടിയിംഗ്ലീഷുമാത്രം കൈമുതലായവര്‍ പോലും. അങ്ങനെ ഭരണരംഗത്തും നീതിന്യായസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഒരുപോലെ അമ്മമൊഴിയോടുള്ള മമതയ്‌ക്ക്‌ എന്നും ഇളംചൂടേ ഉണ്ടായിരുന്നുള്ളൂ കേരളത്തില്‍. കാര്യം ഇങ്ങനെയിരിക്കെ, മറ്റു തെന്നിന്ത്യന്‍ പ്രവിശ്യകളിലുള്ളപോലെ ഭാഷാനയവും ഭാഷയ്‌ക്കു സമര്‍പ്പിതമായ ഉന്നത സ്ഥാപനങ്ങളും വേണമെന്ന്‌ ചില മലയാളം വാധ്യാന്മാര്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നത്‌ കാട്ടിലെ നിലവിളി പോലെ ആരും കേട്ടില്ല എങ്കില്‍ അത്ഭുതമില്ല. ബഹുജനമോ? കേരളത്തിലെ ആളുകള്‍ക്കുമില്ല അമ്മമൊഴിയോടു മമതയെന്ന ദൗര്‍ബല്യം. ഇതിന്റെ കാരണം മലയാളം മാത്രം പഠിച്ചാല്‍ ഗതിപിടിക്കില്ല എന്ന ന്യായമായ ആശങ്കയാണ്‌. ഇതില്‍ കുറച്ച്‌ സത്യമുള്ളതുകൊണ്ട്‌ ഇംഗ്ലീഷ്‌ നന്നായി പഠിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത്‌ എല്ലാവര്‍ക്കും അവസരം നല്‌കുകയും പത്താംതരം കഴിയും വരെ മലയാളം പഠിക്കണമെന്നും പ്രാഥമിക തലത്തില്‍ അറിവുപകരുന്നതിനുള്ള മാധ്യമം മലയാളമായേ തീരൂഎന്നും നിഷ്‌കര്‍ഷിക്കുകയും ഇംഗ്ലീഷില്‍ ഭാഷണം ശീലിക്കുകയും (എഴുതല്‍ പ്രാഥമികതലത്തിനുശേഷം) ചെയ്യുന്നരീതിയിലുള്ള ഒരു പാഠ്യപദ്ധതിയാണ്‌ സംവിധാനം ചെയ്യേണ്ടത്‌. ഇതില്ലാത്തതുകൊണ്ട്‌ കേരളത്തില്‍ ജനത്തിന്റെ നയം ``മലയാളം ഒഴിഹ'' എന്നായിപ്പോകുന്നു. കുഗ്രാമങ്ങളിലെ കടകളുടെ പേരുപോലും ആംഗലത്തിലല്ലോ? യഥാപ്രജാ തഥാ രാജാ. ആളുകള്‍ക്കു വേണ്ടാത്തതുകൊണ്ടാണ്‌, മറ്റു പ്രവിശ്യകളിലെപ്പോലെ അമ്മമൊഴിയെ വളര്‍ത്തുന്നതിനുള്ള സ്ഥാപനങ്ങളും ഉദ്യമങ്ങളും വികസിപ്പിക്കാന്‍ അതാതുകാലത്തു വരുന്ന ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധമാകാത്തത്‌. എങ്കിലും അകക്കാഴ്‌ചയും അകലെക്കാഴ്‌ചയും ഉള്ള ഭരണകര്‍ത്താക്കള്‍ തുടര്‍ച്ചയായി ഭരണത്തിന്റെ അമരത്തിരിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ മറ്റു മൂന്നു നാടുകളിലെപ്പോലെ കേരളത്തിലും തനതുമൊഴിക്ക്‌ മികവ്‌ തികക്കാന്‍ കഴിഞ്ഞേനെ.
തമിഴിന്റെ പിന്നാലെ കന്നടത്തിനും തെലുങ്കിനും ക്ലാസിക്‌ പദവി അനുവദിക്കപ്പെട്ടത്‌ അതിന്നുവേണ്ടി കമ്പവലിക്കാനുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളും ഭരണകര്‍ത്താക്കളായ ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ്‌. ആന്ധ്രപ്രദേശില്‍ തെലുങ്കു യൂണിവേഴ്‌സിറ്റിക്കു പുറമെ ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റി (1997) യെന്ന മറ്റൊരു സ്ഥാപനം കൂടി ഉണ്ടായി.
കേരളത്തില്‍ സംസ്‌കൃതത്തിനായി ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍പ്പോലും അങ്ങനൊന്ന്‌ മലയാളത്തിന്നും വേണ്ടതില്ലേ എന്ന ചിന്തക്ക്‌ ആക്കമുണ്ടായില്ല. അതുകൊണ്ട്‌ ഊക്കുമുണ്ടായില്ല. മലയാളത്തിലെ നിലവിലുള്ള വാക്കുകളില്‍ ഭൂരിപക്ഷവും സംസ്‌കൃതമാണ്‌. അതുപോലെ, സംസ്‌കൃത സര്‍വകലാശാലയുടെ വാലുകളായി മലയാളകേന്ദ്രങ്ങളുണ്ടായി. അവയിലും ബിരുദക്കാരെ ഉത്‌പാദിപ്പിക്കലല്ലാതെ ഭാഷാധ്യയനത്തെയോ ഭാഷാധ്യപകരെയോ പുതിയ ഊക്കും ഉണര്‍വ്വും പകരത്തക്കവണ്ണം നവീകരിക്കുന്നതില്‍ കേന്ദ്രിതമായ പദ്ധതികളില്ല. മലയാള ഭാഷയെയും സാഹിത്യത്തെയും വളര്‍ത്തിയെടുത്ത മഹാന്മാരുടെ പേരില്‍ `ചെയര്‍' എന്ന ഇംഗ്ലീഷ്‌ പദംകൊണ്ടു വിവക്ഷിക്കുന്ന തരത്തിലുള്ള അദ്ധ്യയനഗവേഷണകേന്ദ്രങ്ങളുണ്ടാവുകയോ നയിക്കാനുള്ള വിദഗ്‌ദ്ധരെ നിയോഗിക്കുകയോ ഒന്നുമുണ്ടായില്ല. പുതിയ കമ്പ്യൂട്ടര്‍ യുഗത്തില്‍ ലോകഭാഷകളില്‍ അപ്രധാനങ്ങളായ കുറെയെണ്ണം ക്രമേണ കൊഴിഞ്ഞ്‌ കരിഞ്ഞലിഞ്ഞ്‌ മണ്ണാവും എന്നാണ്‌ വിദഗ്‌ദ്ധര്‍ പ്രവചിക്കുന്നത്‌. മലയാളം അക്കൂട്ടത്തില്‍പ്പെട്ടുപോവുമോ? അങ്ങനെ സംഭവിച്ചാലും കേരളമെന്ന രാജ്യവും ഇവിടുത്തെ മനുഷ്യരും അറബിക്കടലിലാണ്ടുപോവില്ല എന്ന ശുഭാപ്‌തിവിശ്വാസം നമുക്ക്‌ ഊന്നുവടിയായുണ്ടാവും.
അതുസംഭവിക്കാതിരിക്കാന്‍ വേണ്ടി മലയാളം എന്ന ഭാഷയുടെ സാന്നിദ്ധ്യം ഭൂസ്ഥിതി ശാസ്‌ത്രത്തില്‍ അടയാളപ്പെടുത്താന്‍ പല ഉദ്യമങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്‌. ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ ഉണ്ടായപ്പോള്‍ മാതൃഭാഷ ഔദ്യോഗിക ഭാഷയാക്കാന്‍ പദ്ധതി രൂപപ്പെടുത്തുന്നതിനായി ഒരു വിദഗ്‌ദ്ധസമിതിയെ നിയോഗിച്ചിരുന്നു. കോമാട്ടില്‍ അച്യുതമേനോനും ഡോ. ഭാസ്‌കരന്‍നായരും കെ ദാമോദരനും പി ടി ഭാസ്‌കരപ്പണിക്കരും എല്‍ ഡി ഐസക്കും അംഗങ്ങള്‍. ഏഴുകൊല്ലം കൊണ്ട്‌ കാര്യം സാധിക്കാം എന്നായിരുന്നു അവരുടെ വിശ്വാസം. മനോരാജ്യത്തിനു അര്‍ദ്ധരാജ്യം വേണ്ടല്ലോ. അതില്‍പ്പിന്നെ അര്‍ധശതാബ്‌ദം പിന്നിട്ടിട്ടും വഞ്ചി തിരുനക്കരെത്തന്നെ. ഡ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌ അസോസിയേഷന്റെ (ഡി എല്‍ എ) സ്ഥാപകനേതാവായ ഡോ. വി ഐ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ 1971 ല്‍ ആദ്യമായി ദ്രാവിഡഭാഷാ സമ്മേളനം സംഘടിപ്പിച്ചത്‌ തിരുവനന്തപുരത്താണ്‌. പിന്നീട്‌ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ഉത്സാഹത്തില്‍ ലോകമലയാള സമ്മേളനം ഉണ്ടായത്‌ 1979 ല്‍. ഇതു രണ്ടും മലയാളഭാഷയെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്താനുതകി. പിന്നീട്‌ അതിന്റെ തുടര്‍ച്ചകളായ സമാരംഭങ്ങളുണ്ടായില്ല.
മലയാളഭാഷയുടെ പേരിലൊരു യൂണിവേഴ്‌സിറ്റി ഉണ്ടായിരുന്നെങ്കില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ സര്‍വവിജ്ഞാനകോശനിര്‍മാണസ്ഥാപനം, ഹസ്‌തരേഖാ ഗ്രന്ഥാലയം മുതലായി പല സ്ഥാപനങ്ങളും അതിലേക്കുചേര്‍ത്ത്‌ ഭാഷാപോഷണത്തിനും ഭാഷാധ്യാപകപരിശീലനത്തിനുമുള്ള വേദികള്‍ വികസിപ്പിക്കാന്‍ കഴിയുമായിരുന്നു. ഏതു യൂണിവേഴ്‌സിറ്റിയിലും അതതു പ്രദേശത്തെ ഭാഷയ്‌ക്കൊരു വിഭാഗം ഉണ്ടാകേണ്ടതാണ്‌. ശാസ്‌ത്രസാങ്കേതികവിദ്യാ സര്‍വകലാശാലയില്‍ അതു വേണ്ടെന്നാണ്‌ അധികൃതര്‍ നിശ്ചയിച്ചത്‌, ഒന്നാം വൈസ്‌ ചാന്‍സലര്‍ ഭാഷാ വിദഗ്‌ദ്ധനായിട്ടുപോലും. അതേസമയം ഹിന്ദിക്കും വിദേശഭാഷകള്‍ക്കും അവിടെ സ്ഥാനമുണ്ടുതാനും. ഇത്തരം സമീപനങ്ങള്‍ ഉള്ളിന്നുള്ളില്‍ ഭാഷയോടു മമതയില്ലായ്‌മയെന്ന മനോഭാവത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. വിദേശങ്ങളില്‍ വെച്ചുനടത്തിയ ചില ലോകമലയാള സമ്മേളനങ്ങള്‍ പലര്‍ക്കും വിദേശയാത്രക്ക്‌ വഴിയൊരുക്കിക്കൊടുത്തു എന്നതില്‍ കവിഞ്ഞ്‌ ലോകശ്രദ്ധയെ മലയാളത്തിലേക്ക്‌ തിരിക്കാന്‍ സഹായിച്ചിട്ടുണ്ടോ എന്നു സംശയമാണ്‌.
ഏതായാലും മലയാള യൂണിവേഴ്‌സിറ്റിയെപ്പറ്റി തുടര്‍ച്ചയായി പ്രമേയങ്ങള്‍ പാസ്സാക്കിക്കൊണ്ടിരിക്കാന്‍ ഡി എല്‍ എ എന്ന സംഘടനക്കുശ്രദ്ധയുണ്ട്‌. കഴിഞ്ഞകൊല്ലം ജൂണിലും വന്നു ഒരുപ്രമേയം. ഇക്കാര്യത്തില്‍ ഭരണകൂടത്തിനുള്ള തല്‍പരത മന്ത്രിമാരും പ്രഖ്യാപിക്കാറുണ്ട്‌. എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യത്തിന്നുള്ള തെളിവ്‌ ഇനിയും കിട്ടേണ്ടതായിട്ടാണിരിക്കുന്നത്‌. എങ്കിലും അയല്‍പക്കത്തെ ആഘോഷത്തില്‍ സന്ദേശമയച്ചല്ലോ. `അനസൂയവിശുദ്ധ'തയ്‌ക്കെങ്കിലും തെളിവായി! `തായ' ഏതായാലും ദ്രാവിഡകുലത്തിലെ തായ തന്നെയാണ്‌ - അവള്‍ക്ക്‌ നല്ലതുവരട്ടെ.
http://www.janashakthionline.com/newsdetails.php?id=65

  

Monday, July 12, 2010

ധന്യമീ ജീവിതം

കെ.അനീഷ്കുമാര്‍


'ആരുമായാണോ നമ്മുടെ കൂട്ടുകെട്ട്‌ അവര്‍ നമ്മെ സ്വാധീനിക്കും. ചരിത്രം പരിശോധിച്ചാല്‍ ഭാരതീയര്‍ക്ക്‌ കൂട്ടായി പൗരാണിക ഗ്രന്ഥങ്ങളും ആത്മീയ ഗുരുക്കന്മാരുമുണ്ട്‌. ഇവയെയും കൂട്ടുകാരാക്കാന്‍ ശ്രമിക്കുക.'

ഈയൊരു സന്ദേശത്തോടെയായിരുന്നു കഴിഞ്ഞദിവസം രാവിലെ 7.20ന്‌ അമൃതാചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ധന്യമീദിനം' എന്ന പ്രഭാതപരിപാടി സമാപിച്ചത്‌. നിത്യജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങള്‍ കോര്‍ത്തിണക്കി സരസമായ ഭാഷയില്‍ സംസാരിക്കുന്ന പി.ആര്‍.നാഥനായിരുന്നു പരിപാടി അവതരിപ്പിച്ചത്‌.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന വിവിധ മുഹൂര്‍ത്തങ്ങളും അനുഭവങ്ങളുമാണ്‌ ധന്യമീദിനത്തില്‍ അവതരിപ്പിക്കുന്നത്‌. അതേപോലെ പ്രഭാഷണങ്ങളിലും എഴുത്തിലും ഇത്തരത്തില്‍ ഓരോരുത്തരുടെയും ജീവിതത്തെ സൂഷ്മമായി വിലയിരുത്തുമ്പോള്‍ ശരിതെറ്റുകളെ തിരിച്ചറിയാം. സഹായകമായി കൂട്ടുകെട്ടുകളും പുസ്തകങ്ങളുമണ്ടാകുന്‍ന്മ്‌ അദ്ദേഹം പറയുന്നു.

നമുക്ക്‌ പകര്‍ത്താവുന്ന ജീവിത വിജയത്തിന്റെ ഈ വാക്കുകള്‍ ശരിവെക്കുന്നത്‌ പി.ആര്‍.നാഥന്റെ തന്നെ ജീവിതത്തെയാണ്‌. ആറായിരത്തിലധികം വേദികളില്‍ വ്യത്യസ്തവിഷയങ്ങളില്‍ പ്രഭാഷണം നടത്തിയും ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ എല്ലാ ദിവസവും ധന്യമീദിനം അവതരിപ്പിക്കുന്നതിന്‌ പിന്നിലെ രഹസ്യവും ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.

എഴുത്തിന്റെ വഴിയിലേക്ക്‌
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി കീഴായൂര്‍ ഗ്രാമാന്തരീക്ഷത്തിലാണ്‌ പി.ആര്‍.നാഥന്റെ ജനനമെങ്കിലും എഴുത്തിന്റെ തുടക്കം തിരുവനന്തപുരത്തുനിന്നായിരുന്നു. സാഹിത്യരംഗത്തെ വളര്‍ച്ചയും കലാജീവിതവും കോഴിക്കോട്ടുമായിരുന്നു. ചിത്രകലാ- സംഗീത അധ്യാപകരായിരുന്നു മാതാപിതാക്കളെങ്കിലും കാര്‍ഷികവൃത്തിയായിരുന്നു മുഖ്യതൊഴില്‍. എട്ടുമക്കളില്‍ മൂത്തവനായിട്ടായിരുന്നു പി.ആര്‍.നാഥനെന്ന പയ്യനാട്ട്‌ രവീന്ദ്രനാഥന്‍ ജനിച്ചത്‌. അതിനാല്‍ ഉത്തരവാദിത്തവും കൂടുതലായിരുന്നു. ബാല്യം സാമ്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും അമ്മ പറഞ്ഞുതന്ന നൂറ്‌ കണക്കിന്‌ കഥകള്‍ നെഞ്ചിലേറ്റി വളര്‍ന്നു. ഹൈസ്ക്കൂളിലെത്തിയതോടെ വായനാശീലത്തോടൊപ്പം ചെറുകഥകളും എഴുതിത്തുടങ്ങി. കഷ്ടപ്പെട്ട്‌ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച്‌ 'പത്ത്‌ പൈസ' സ്റ്റാമ്പ്‌ വാങ്ങി നൂറ്‌ കണക്കിന്‌ കഥകള്‍ പത്രമോഫീസുകളിലേക്ക്‌ അയച്ചെങ്കിലും ഒന്നുപോലും വെളിച്ചം കണ്ടില്ല. ആത്മവിശ്വാസത്തിന്റെ ബലത്തില്‍ തളരാതെ വീണ്ടും എഴുതി. ഇങ്ങനെ എഴുതി തെളിഞ്ഞതോടെ ആദ്യകഥ 'കളിത്തോക്ക്‌' കേസരിവാരികയില്‍ പ്രസിദ്ധീകരിച്ചു. അന്നത്തെ സന്തോഷം ഇന്നു പറഞ്ഞറിയിക്കാനാവില്ലെന്ന്‌ പി.ആര്‍.നാഥന്‍ പറയുന്നു.

ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ ബിരുദം നേടി പ്രോവിഡണ്ട്‌ ഓഫീസില്‍ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്ത്‌ എത്തുകയും അവിടുത്തെ സാഹചര്യം സാഹിത്യരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമായി.

പ്രൊഫ.എം.കൃഷ്ണന്‍നായര്‍, ശൂരനാട്‌ കുഞ്ഞന്‍പിള്ള, ടി.എന്‍.ജയചന്ദ്രന്‍ തുടങ്ങിയ സാഹിത്യകാരന്മാരുമായി അടുക്കാനും ഇവരുടെയൊപ്പം നിരവധി സരം ലഭിച്ചു. പാറപ്പുറം, കെ.സുരേന്ദ്രന്‍, തകഴി, കേശവദേവ്‌ തുടങ്ങിയവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതോടെ പി.ആര്‍.നാഥന്റെ എഴുത്ത്‌ ശക്തമാവാന്‍ തുടങ്ങി. ഗുരുത്വത്തിനെക്കാള്‍ വലിയ ആത്മീയശക്തിയില്ലെന്ന്‌ അദ്ദേഹം വിലയിരുത്തുന്നതും ഇവരുടെ കൂട്ടുകെട്ടിനാല്‍ത്തന്നെ. 

യുക്തിവാദിയില്‍ നിന്നും ആത്മീയ പ്രഭാഷകനിലേക്കുള്ള പ്രയാണം
തിരുവനന്തപുരത്ത്‌ സാഹിത്യചര്‍ച്ചകളില്‍ സജീവമായതിനിടെയാണ്‌ യുക്തിവാദ പ്രസ്ഥാനവുമായി പി.ആര്‍.നാഥന്‍ അടുക്കുന്നത്‌. എ.ടി കോവൂര്‍, പവനന്‍ തുടങ്ങിയവരുടെ പ്രേരണയാലും സംസാരത്തിലും ആകൃഷ്ടനായി നിരീശ്വരവാദിയായിത്തീര്‍ന്നു. ഈശ്വരനില്ല എന്ന ചിന്ത പ്രചരിപ്പിക്കാനായി തെരഞ്ഞെടുത്ത വഴിയും എഴുത്തിന്റെതായിരുന്നു.

സന്യാസിമാരെ പരിഹസിച്ച്‌ നോവലെഴുതുക എന്ന ഉദ്ദേശ്യത്തോടെ കന്യാകുമാരിയിലെ സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ അടുക്കലെത്തി. അദ്ദേഹത്തിന്റെ സാമീപ്യവും ആശ്രമത്തിലെ അനുഭവങ്ങളും മനസ്സില്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയും ഭഗവത്ഗീത, ഉപനിഷത്തുക്കള്‍, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളെ അടുത്തറിയാനും കഴിഞ്ഞു. ആധുനിക സാഹിത്യവും പുരാണകൃതികളും കൂട്ടിവായിച്ചപ്പോള്‍ രചനകള്‍ക്ക്‌ തത്വചിന്താപരമായ ഉള്‍ക്കാഴ്ച നിഴലിക്കാന്‍ തുടങ്ങി.

ജീവിതത്തിലെ ഏതെങ്കിലുമൊരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സ്വാമിജി ഉപദേശിച്ചതോടെ അഞ്ചക്കശമ്പളമുള്ള കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ നിന്നു അവധിയെടുത്ത്‌ കന്യാകുമാരി മുതല്‍ ഹിമാലയംവരെ ഭാരതത്തെ അടുത്തറിയാനും ചിന്തകന്‍മാരുമായി കൂടിക്കാഴ്ച നടത്താനുമായി ആദ്യയാത്ര നടത്തി. ആ യാത്ര ഇപ്പോഴും തുടരുന്നു. ഇത്തരം യാത്രകളാണ്‌ പി.ആര്‍.നാഥനിലെ ആധ്യാത്മിക പ്രഭാഷകനെ ഉണര്‍ത്തിയത്‌. 'കന്യാകുമാരിമുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം എഴുതാനും ഇത്‌ തുണയായി. മുപ്പത്തിയഞ്ച്‌ വര്‍ഷമായി പി.ആര്‍.നാഥന്‍ അനുസ്യുതം സഞ്ചരിച്ച നൂറോളം യാത്രകളിലെ അനുഭവങ്ങളാണ്‌ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്‌. കേവലമൊരു യാത്രാവിവരണഗ്രന്ഥമായി ഇതിനെ വിലയിരുത്തരുതെന്നാണ്‌ പി.ആര്‍.നാഥന്‍ അഭിപ്രായപ്പെടുന്നത്‌.

'നിരവധി ഗുരുക്കന്മാരെ യാത്രക്കിടയില്‍ പരിചയപ്പെടാനും ഇടപെടാനും അവസരം ലഭിച്ചു. നിരവധി സൂഷ്മരഹസ്യങ്ങളും അറിവായി. പൗരാണിക ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ധാരാളം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന നാടാണ്‌ ഭാരതം. വിവിധ സംസ്കാരങ്ങളിലെ ഗുരുക്കന്‍മാരും ചരിത്രപൗരാണിക പുസ്തകങ്ങള്‍ സാരാംശം ഉള്‍ക്കൊണ്ട്‌ വായിച്ച്‌ വരുംതലമുറക്ക്‌ വായിക്കാനായി പ്രേരണയേകണം. നിര്‍ഭാഗ്യവശാല്‍ ഇവ വായിക്കാനോ പൗരാണിക സ്ഥലങ്ങളെ കുറിച്ചറിയാനോ, നിത്യനൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളാനോ ആരും ശ്രമിക്കുന്നില്ല. രാമായണത്തിലെ അശ്വമേധംകഥ. കേവലമൊരു അഴിച്ചുവിടലല്ല ഇത്‌ വ്യക്തമാക്കുന്നത്‌. മറിച്ച്‌ ഇന്ദ്രീയങ്ങളുടെ നിയന്ത്രണമാണ്‌ വായിച്ചെടുക്കേണ്ടത്‌.

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പേരുകള്‍ പോലും നമുക്കറിയില്ല. ഇവയെല്ലാം കാണാനും പഠിക്കാനുമായി ധാരാളം വിദേശികളാണ്‌ ഭാരതത്തിലേക്ക്‌ ഒഴുകുന്നത്‌. ഭാരതത്തെയും പൗരാണിക ഗ്രന്ഥങ്ങളെയും മനസ്സിലാക്കിയാല്‍ നമ്മുടെ രചനകളിലും സംഭാഷണത്തിലുമെല്ലാം ആദ്ധ്യാത്മികതയും അതുവഴി ശാന്തതയും പ്രതിഫലിക്കും.

അനുഭവത്തിന്റെ വെളിച്ചത്തില്‍ പി.ആര്‍.നാഥന്‍ തന്റെ യാത്രകളെ വിലയിരുത്തുന്നതിങ്ങനെ.

സിനിമാ സീരിയല്‍ രംഗം
ടാഗോര്‍ പുരസ്കാരം നേടിയ ചാട്ടയെന്ന നോവല്‍ ചലച്ചിത്രമായപ്പോള്‍ തിരക്കഥ, സംഭാഷണം, രചന തുടങ്ങിയവ നിര്‍വ്വഹിച്ചായിരുന്നു പി.ആര്‍.നാഥന്റെ സിനിമാരംഗത്തെക്കുള്ള പ്രവേശനം. ഭരതനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. പ്രേംനസീര്‍ അവസാനമായി അഭിനയിച്ച 'ധ്വനി' ആയിരുന്നു മറ്റൊരു ചിത്രം. മലയാള സിനിമാചരിത്രത്തല്‍ സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം തുടങ്ങിയവ നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര, സ്നേഹസിന്ദൂരം, പൂക്കാലം വരവായി, കേളി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി. രചന നടത്തിയ ചലച്ചിത്രങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതും ശ്രദ്ധേയമായി. രാമുകാര്യാട്ടിന്‌ വേണ്ടി കരിമരുന്ന്‌' എന്ന ചിത്രത്തിന്‌ തിരക്കഥയെഴുതിയെങ്കിലും പുറത്തിറങ്ങിയില്ല. മുമ്പ്‌ കഥകള്‍ എഴുതി പത്രമോഫീസുകളിലേക്ക്‌ അയച്ചപ്പോഴുള്ള പരാജയമായിരുന്നു സിനിമാരംഗത്തും ഉണ്ടായത്‌.

അവാര്‍ഡുകളും കൃതികളും
നോവല്‍, ചെറുകഥ, യാത്രാവിവരണം, തത്വചിന്തക്ക്‌ ഊന്നല്‍ നല്‍കുന്ന കൃതികള്‍, ബാലസാഹിത്യം എന്നിങ്ങനെ സാഹിത്യത്തിലെ വിവിധ മേഖലകളില്‍ തനതു മുദ്രപതിപ്പിച്ച വ്യക്തിയാണ്‌ പി.ആര്‍.നാഥന്‍. ചാട്ട, കരിമരുന്ന്‌, കാശി, സൗന്ദര്യലഹരി, കോട, തുടങ്ങി പന്ത്രണ്ടില്‍പരം നോവലുകള്‍ ഒറ്റക്കല്‍ മൂക്കുത്തി, ഗംഗാപ്രസാദിന്റെ കുതിര തുടങ്ങി പത്തിലധികം ചെറുകഥകള്‍, കന്യാകുമാരി മുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം, ചിരിക്കാനൊരു ജീവിതം, വിജയമന്ത്ര തുടങ്ങിയ തത്വചിന്തക്ക്‌ പ്രാമുഖ്യം നല്‍കുന്ന രചനകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും മലയാളത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

42 കൃതികളില്‍ നിന്നായി 19 അവാര്‍ഡുകളാണ്‌ പി.ആര്‍.നാഥനെ തേടി എത്തിയത്‌. ദല്‍ഹി സാഹിത്യപരിഷത്ത്‌ കുഞ്ചന്‍നമ്പ്യാര്‍, ടാഗോര്‍, പൊറ്റെക്കാട്‌, കലാകേരളം ഗൃഹലക്ഷ്മി, ശ്രീ പത്മനാഭസ്വാമി തുടങ്ങിയവയുടെ പേരിലുള്ള അവാര്‍ഡുകളും വിവേകാനന്ദപുരസ്കാരവുംഉപ്പെടെയുള്ളവയാണിവ.

പി.ആര്‍.നാഥന്റെ ആധ്യാത്മികജ്ഞാനത്തിന്റെ നിലയ്ക്കാത്ത പ്രവാഹമാണ്‌ ധന്യമീദിനത്തിലൂടെ പ്രകാശിതമാവുന്നത്‌. ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ വിവിധ വിഷയങ്ങളെ കുറിച്ച്‌ അദ്ദേഹത്തിന്‌ സംസാരിക്കുവാന്‍ കഴിയുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധിനിച്ച വ്യക്തിയായിരുന്നു മാതാഅമൃതാനന്ദമയിദേവി. കുട്ടിക്കാലത്ത്‌ എന്റെ അമ്മ കഥകള്‍ പറഞ്ഞ്‌ തന്ന്‌ പ്രോത്സാഹിപ്പിച്ചപോലെ ധന്യമീദിനത്തിലും സംസാരിക്കാന്‍ മാതാഅമൃതാനന്ദമയിയുടെ ഹൃദയബന്ധം കരുത്തേക്കി. പ്രേക്ഷകരോട്‌ ഒരിക്കല്‍പറഞ്ഞ കാര്യം പിന്നീട്‌ ആവര്‍ത്തിക്കാറേയില്ല.

വിദേശമലയാളികളാണ്‌ ധന്യമീദിനത്തിന്‌ കൂടുതലെന്നാണ്‌ ലഭിക്കുന്ന ഫോണ്‍ കാളുകള്‍ വ്യക്തമാക്കുന്നത്‌. അവരുടെ ജീവിതപ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗവുമാണ്‌ ഞാന്‍ പറയുന്നുവെന്നാണ്‌ അവരുടെ അഭിപ്രായം. മലയാള ടെലിവിഷന്‍ രംഗത്ത്‌ മെഗാസീരിയലുകള്‍ തുടങ്ങിയ കാലത്ത്‌ മലയാള കുടുംബങ്ങളെ ആകര്‍ഷിച്ച പരമ്പരകളായ സ്കൂട്ടര്‍, അങ്ങാടിപ്പാട്ട്‌, പകല്‍വീട്‌ തുടങ്ങിയ പരമ്പരകളുടെയും രചന പി.ആര്‍.നാഥനാണ്‌ നിര്‍വ്വഹിച്ചത്‌.

മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപത്തിന്റെ കീഴില്‍ പുറത്തിറങ്ങുന സാഹിത്യമാസികയുടെ പത്രാധിപരാണ്‌ പി.ആര്‍.നാഥന്‍. തന്റെ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നിരവധിയാളുകളെ അടുത്തറിഞ്ഞ്‌ അനുഭവങ്ങള്‍ പങ്കുവെച്ച്‌ അവരെ ആശ്വസിപ്പിക്കുന്നതോടൊപ്പം രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലോകരേയും സാന്ത്വനിപ്പിക്കുകയാണ്‌ അദ്ദേഹമിപ്പോള്‍ ചെയ്യുന്നത്‌.


പശ്ചിമഘട്ട സംരക്ഷണത്തിന്‌

ഡോ.സി.എം.ജോയി

ഗുജറാത്ത്‌ സംസ്ഥാനത്തെ തപഥി നദി മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഉദ്ദേശം 1600 കി.മീ. നീളത്തിലുള്ള പശ്ചിമഘട്ടമലമടക്കുകള്‍ നാശത്തിലാണെന്ന്‌ ഏറെനാളായി ശാസ്ത്രസമൂഹത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. തമിഴ്‌നാട്‌, കര്‍ണാടക, കേരളം, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലായി 1.6 ലക്ഷം ചതുരശ്ര കി.മീ.വിസ്തീര്‍ണ്ണമുണ്ട്‌ പശ്ചിമഘട്ട മലകള്‍ക്ക്‌. പ്രതിവര്‍ഷം 500 മുതല്‍ 700 മി.മീ വരെ മഴ ലഭിക്കുന്ന സ്ഥലമാണ്‌ പശ്ചിമഘട്ടം. അതുകൊണ്ടുതന്നെ ലോകത്തിലെ ജൈവവൈവിധ്യ കലവറകളിലൊന്നാണ്‌ ഈ മലമടക്കുകള്‍. ഹിമാലയവും പശ്ചിമഘട്ടവുമാണ്‌ ഭൂമിയിലെ ജൈവവൈവിധ്യ മെഗാസെന്ററുകളായി ഇന്ത്യയില്‍നിന്നും കണക്കാക്കിയിട്ടുള്ള സ്ഥലങ്ങള്‍. അതില്‍ത്തന്നെ പ്രാദേശികമായി കണ്ടുവരുന്ന ഏറ്റവും കൂടുതല്‍ സസ്യജാലങ്ങള്‍ പശ്ചിമഘട്ടത്തിലാണുള്ളത്‌. ദക്ഷിണേന്ത്യയിലെ അന്തര്‍സംസ്ഥാന നദികളായ ഗോദാവരി, കൃഷ്ണ, കാവേരി, കാളിനദി, പെരിയാര്‍ എന്നിവ പശ്ചിമഘട്ട മലമടക്കുകളില്‍നിന്നാണ്‌ ഉല്‍ഭവിക്കുന്നത്‌. ഈ നദികളെല്ലാം കൃഷിയ്ക്ക്‌ ജലം നല്‍കുന്നതിലും ജലവൈദ്യുത പദ്ധതികള്‍ക്കുമായി ഉപയോഗിച്ചുവരുന്നവയുമാണ്‌. പശ്ചിമഘട്ടത്തിന്റെ മുപ്പതുശതമാനവും കാടാണ്‌. ഈ മേഖലകള്‍ ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ "ഹോട്ട്‌ സ്പോട്ട്‌"ആയി കണക്കാക്കപ്പെടുന്നവയാണ്‌. പശ്ചിമഘട്ട വനമേഖലയില്‍ മാത്രം 1741 തരം അതിപ്രധാനമായ സസ്യജാലങ്ങളും 403 തരം പക്ഷികളും ഉണ്ട്‌. ആന, പുലി, സിംഹവാലന്‍ കുരങ്ങ്‌, വിവിധയിനം പാമ്പുകള്‍, കാലില്ലാത്ത ഉരഗങ്ങള്‍, കാട്ടുപോത്ത്‌, തിരുവിതാംകൂര്‍ ആമകള്‍ എന്നീ ജന്തുക്കളുടെ ആവാസവ്യവസ്ഥയാണ്‌ പശ്ചിമഘട്ട കാടുകള്‍. ബോറിവലി നാഷണല്‍ പാര്‍ക്ക്‌, നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക്‌, ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക്‌, ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്‌, ആനമല വൈല്‍ഡ്‌ ലൈഫ്‌ സാഞ്ച്വറി, പെരിയാര്‍ നാഷണല്‍ പാര്‍ക്ക്‌, ഇരവികുളം നാഷണല്‍ പാര്‍ക്ക്‌, നീലഗിരി നാഷണല്‍ പാര്‍ക്ക്‌ എന്നിവ പശ്ചിമഘട്ട മലമടക്കുകളിലെ ആവാസ സംരക്ഷണ കേന്ദ്രങ്ങളാണ്‌. തേയില, കാപ്പി, റബര്‍, കശുവണ്ടി, കപ്പ, പ്ലാവ്‌, മാവ്‌, കമുക്‌, കുരുമുളക്‌, ഏലം, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പൂ എന്നിവ പശ്ചിമഘട്ടമലമടക്കുകളിലെ പ്രധാന കാര്‍ഷിക വിളകളാണ്‌. ഈ വനമേഖല പ്രതിവര്‍ഷം 14 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈയോക്സൈഡ്‌ ആഗീരണം ചെയ്ത്‌ അന്തരീക്ഷം ശുദ്ധമാക്കുവാന്‍ സഹായിക്കുന്നുണ്ട്‌. കേരളത്തിലെ 44 നദികളും ഉല്‍ഭവിക്കുന്നതും പശ്ചിമഘട്ടത്തില്‍നിന്നാണ്‌. ഇതില്‍ കബനി, ഭവാനി, പാമ്പാര്‍ എന്നീ നദികള്‍ മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌. ബാക്കി 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചേരുന്നു. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കാവേരിനദിയുടെ പോഷകനദികളാണ്‌. ജലവൈദ്യുത പദ്ധതികള്‍ക്കായി, ജലസേചനത്തിനായി 40 ഓളം അണക്കെട്ടുകള്‍ കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ പണിതീര്‍ത്തിട്ടുണ്ട്‌. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളുടേയും നിലനില്‍പ്പുതന്നെ ഈ മലമടക്കുകളെ ആശ്രയിച്ചാണ്‌. അന്തരീക്ഷ താപം നിയന്ത്രിക്കുന്നതിലും കാലാവസ്ഥാ മാറ്റം ക്രമീകരിക്കുന്നതിലും മഴയുടെ തോത്‌ നിന്ത്രിക്കുന്നതിലും പശ്ചിമഘട്ട മലകള്‍ക്ക്‌ സുപ്രധാന പങ്കാണുള്ളത.


എന്നാല്‍ ജനസംഖ്യാവര്‍ദ്ധനവും വിനോദസഞ്ചാരവും വന്‍കിട നദീജല പദ്ധതികളും റോഡ്‌ നിര്‍മാണവും പാറപൊട്ടിക്കലും മണ്ണെടുപ്പും ഗ്രാനൈറ്റ്‌ ഖാനനവും കയ്യേറ്റവും കുടിയേറ്റവും കൃഷിയും വനനാശവും റെയില്‍നിര്‍മാണവും രൂക്ഷമായ മണ്ണൊലിപപ്പും ഉരുള്‍പൊട്ടലും ആവാസവ്യവസ്ഥയുടെ ശിഥിലീകരണവും ജൈവവൈവിധ്യശോഷണവും പശ്ചിമഘട്ട മലമടക്കുകള്‍ നേരിടുന്ന ഭീകര പ്രശ്നമാണ്‌. റിസോര്‍ട്ട്‌ നിര്‍മാണത്തിന്റെ പേരിലും മണ്ണെടുപ്പിന്റെ പേരിലും മലകള്‍ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ മലമടക്കുകള്‍ നാഥനില്ലാ കളരിയായി മാറിയിട്ട്‌ നാളേറെയായി. ഇതിന്റെ വെളിച്ചത്തിലാണ്‌ പശ്ചിമഘട്ട സംരക്ഷണം ലാക്കാക്കി പഠനം നടത്തുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ ശാസ്ത്രജ്ഞര്‍ പ്രൊഫ. മാധവ്‌ ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി പതിനാലാംഗ വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010 മാര്‍ച്ചില്‍ നിയമിച്ച്‌ ഉത്തരവായി. അടുത്ത ആറ്‌ മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്‌. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ വെളിച്ചത്തില്‍ ഈ മേഖലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തല്‍, നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും പശ്ചിമഘട്ട സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ വിലയിരുത്തുക, പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, പശ്ചിമഘട്ട ഇക്കോളജി സംരക്ഷണ അതോറിറ്റി സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍, പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള വ്യക്തവും കൃത്യവുമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ്‌ പശ്ചിമഘട്ട ഇക്കോളജി പഠനസംഘത്തിന്റെ പ്രധാന ചുമതലകള്‍. 2010 സെപ്തംബറില്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.


കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരിക്കും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്‌. മൂന്നാര്‍, വയനാട്‌ കയ്യേറ്റങ്ങളും റിസോര്‍ട്ട്‌ നിര്‍മാണങ്ങളും, ആയിരത്തിലധികം വരുന്ന വന്‍കിട പാറമടകള്‍, ദേശീയപാതയ്ക്കായുള്ള മണ്ണെടുപ്പ്‌, അതിരപ്പള്ളി, പൂയംകുട്ടി, പാത്രക്കടവ്‌ തുടങ്ങിയ ജലവൈദ്യുതി പദ്ധതി നിര്‍ദ്ദേശങ്ങള്‍, ശബരി റെയില്‍, വനമേഖലയിലെ ആദിവാസികളുടെ പേരിലുള്ള റോഡുനിര്‍മാണം, രാഷ്ട്രീയ മുതലെടുപ്പിനായുള്ള പട്ടയവിതരണം, സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തല്‍, പശ്ചിമഘട്ട ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, കൃഷിയുടെ പേരിലുള്ള കുടിയേറ്റങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ക്ക്‌ മറുപടിയായിരിക്കും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌. അനിയന്ത്രിതമായുള്ള പശ്ചിമഘട്ട വനമേഖലയുടെ നാശം തടയുന്നതിന്‌ റിപ്പോര്‍ട്ട്‌ സഹായിക്കുമെന്ന്‌ കരുതുന്നു.

മൂന്നാര്‍ വിഷയത്തില്‍ ഈ പഠനറിപ്പോര്‍ട്ട്‌ ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. ഇടനാട്ടിലെ വികസന മാതൃകതന്നെ പശ്ചിമഘട്ടത്തിലെ മൂന്നാര്‍ മലമടക്കുക
ളില്‍ വരുന്നതുമൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കുകയും ബദല്‍ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു. മതപ്രീണനവും വോട്ടുബാങ്കും ലക്ഷ്യംവെച്ചുള്ള കുടിയേറ്റക്കാര്‍ക്കുള്ള പട്ടയവിതരണത്തിലും സമിതി അഭിപ്രായം പറയേണ്ടതായിട്ടുണ്ട്‌. ഇതുമൂലം വയനാട്ടിലും ഇടുക്കിയിലും കാടുകള്‍ നാടായി മാറുന്നതിന്റെ ഇക്കോളജീയ പ്രത്യാഘാതങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കണം. ഇത്‌ നിയന്ത്രിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക്‌ നല്‍കണം. നിലവിലുള്ള സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തി പശ്ചിമഘട്ടം സംരക്ഷിക്കുവാനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി റിപ്പോര്‍ട്ടില്‍ വയ്ക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ അത്‌ പര്യാപ്തമാകണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ക്ക്‌ കൃത്യമായി നിര്‍വചനം നല്‍കണം. വികസന പദ്ധതികളുടെ പേരില്‍ കാലാവസ്ഥ തകിടം മറിക്കുന്ന തലത്തിലേക്ക്‌ കുന്നിടിക്കുന്നത്‌ തടയണം. പശ്ചിമഘട്ട മലമടക്കുകള്‍ കേരളത്തിന്റെ കാര്‍ഷിക, വൈദ്യുതി, ജലസേചന, സാമൂഹിക, വിനോദ സഞ്ചാര, കുടിവെള്ള, കയറ്റുമതി, കാലാവസ്ഥ തുടങ്ങിയ മേഖലകളെ നേരിട്ടു ബാധിക്കുന്നതിനാല്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിച്ചാല്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ കൈക്കൊണ്ട നടപടി ശ്ലാഘനീയമാണ്‌. ഭാരതത്തിലെ ആറ്‌ സംസ്ഥാനങ്ങളുടെ നാശത്തെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ സംരക്ഷിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി നിര്‍മിച്ച സമിതി പൂര്‍ണമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.



Saturday, July 3, 2010

കോട്ടയം ചെല്ലപ്പനെ ചതിച്ച പാപ്പാസ്വാമി


കോട്ടയത്തെ ഒരു ലോഡ്‌ജില്‍വച്ച്‌ ഹൃദയസ്‌തംഭനംമൂലം അന്തരിച്ച കോട്ടയം ചെല്ലപ്പന്റെ സാമ്പത്തിക അടിത്തറ, മരിക്കുമ്പോള്‍ തീരെ ബലഹീനമായിരുന്നു. ചെല്ലപ്പനെപ്പോലുള്ള ഒരു ജൂനിയര്‍ ആര്‍ട്ടിസ്‌റ്റിന്‌ പത്തുപൈസ സമ്പാദിക്കാവുന്ന സഹചര്യവുമായിരുന്നില്ല അന്ന്‌ മലയാള ചലച്ചിത്രവേദിയില്‍ ഉണ്ടായിരുന്നത്‌. സിനിമാനടന്‍ എന്ന ബാനറും പേറിയിരുന്നാല്‍ പട്ടിണി കൂടാതെ ജീവിച്ചുപോകുവാന്‍ പോലുമാകാത്ത അവസ്‌ഥ. ചെല്ലപ്പന്‍, മണവാളന്‍ ജോസഫ്‌ തുടങ്ങിയ അര്‍ദ്ധ സിനിമാനടന്മാരെ സത്യത്തില്‍ പട്ടിണിയില്‍ നിന്നു കരകയറ്റിയിരുന്നത്‌ അവര്‍ നല്ല നാടകനടന്മാര്‍ കൂടി ആയിരുന്നതുകൊണ്ടാണ്‌.
പക്ഷേ ഈ പങ്കപ്പാടൊന്നും കൂടാതെതന്നെ വേണ്ടിവന്നാല്‍ സിനിമയുടെ പിന്‍ബലം പോലുമില്ലാതെ ജീവിച്ചുപോരുവാന്‍ പറ്റിയ സാമ്പത്തിക ചുറ്റുപാട്‌ ഒരുകാലത്ത്‌ ചെല്ലപ്പനുണ്ടായിരുന്നു. `പാപ്പാസ്വാമി' എന്ന ഒരു തമിഴ്‌ ചലച്ചിത്ര നിര്‍മ്മാതാവാണ്‌ ചെല്ലപ്പനെ ചതിച്ചത്‌. നിര്‍ദ്ധനനാക്കിയത്‌.
കോട്ടയം യൂണിയന്‍ ക്ലബിനു സമീപം ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്ന ഒരു കുടുംബത്തിലാണ്‌ ചെല്ലപ്പന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ നാടകവേദി ചെല്ലപ്പനെ മാടിവിളിച്ചു. സ്‌കൂള്‍ നാടകങ്ങളിലെ പ്രധാന നടനായിരുന്നു ചെല്ലപ്പന്‍.
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ലഭിച്ചുവെങ്കിലും ചെല്ലപ്പന്‌ അതില്‍ തൃപ്‌തി കൈവന്നില്ല. ജോലി രാജിവച്ച്‌ കോട്ടയത്തു തിരിച്ചെത്തിയ ചെല്ലപ്പന്‍ കോട്ടയം വൈ.എം.സി.എ അവതരിപ്പിച്ച നിരവധി നാടകങ്ങളില്‍ പ്രശസ്‌തമായ വിധത്തില്‍ അഭിനയിച്ചു.
മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന്‌ ഭൂസ്വത്തുക്കള്‍ മുഴുവന്‍ ചെല്ലപ്പന്റെ കൈവശമായി. ആ അവസരത്തിലാണ്‌ `പാപ്പാസ്വാമി' എന്ന തമിഴ്‌ നിര്‍മ്മാതാവ്‌ ചലച്ചിത്ര നിര്‍മ്മാണമെന്ന പ്രലോഭനവുമായി ചെല്ലപ്പനെ സമീപിക്കുന്നത്‌. ബന്‌ധുക്കളുടെ ഉപദേശങ്ങള്‍ക്ക്‌ വലിയ അര്‍ത്ഥം കല്‌പിക്കാത്ത ചെല്ലപ്പന്‍ ഭൂസ്വത്തുക്കള്‍ വിറ്റ പണവുമായി `പാപ്പാസ്വാമി'യുടെ വിളികേട്ട്‌ മദിരാശിയില്‍ എത്തി.
`തൊഴിലാളി' എന്ന തമിഴ്‌ ചിത്രമാണ്‌ ആദ്യം നിര്‍മ്മിച്ചുതുടങ്ങിയത്‌. ഗാനങ്ങള്‍ റിക്കാര്‍ഡ്‌ ചെയ്‌തു.
ചിത്രം പൂര്‍ത്തിയാക്കുവാന്‍ പോരാതെവരുന്ന പണം താന്‍ മുടക്കിക്കൊള്ളാമെന്നായിരുന്നു പാപ്പായുടെ കരാര്‍. എന്നാല്‍ പാപ്പാ ചെല്ലപ്പനെ ചതിച്ചു. ഒന്നും മുടക്കിയില്ലെന്നു മാത്രമല്ല ചെല്ലപ്പന്റെ കൈവശമുണ്ടായിരുന്ന അന്നത്തെ രണ്ടുലക്ഷം രൂപയുമായി മുങ്ങുകയും ചെയ്‌തു.
നിരാശനായ ചെല്ലപ്പന്‍ കോട്ടയത്ത്‌ മടങ്ങിയെത്തി. ബന്‌ധുക്കളുടെ പരിഹാസശരങ്ങള്‍ ഏറ്റ്‌ തളര്‍ന്നു. പിന്നീട്‌ കോട്ടയത്ത്‌ താമസിക്കുക അസാധ്യമായി. തന്റെ ആസ്‌ഥാനം കൊല്ലത്തേക്ക്‌ മാറ്റി. പിന്നീടാണ്‌ കലാനിലയം, കെ.പി.എ.സി എന്നീ സമിതികളിലെ സ്‌ഥിരം നടനായിത്തീര്‍ന്നതും ചലച്ചിത്രമേഖലയില്‍ കടന്നുകൂടുന്നതും.
സാമ്പത്തിക അടിത്തറ അപ്പാടെ സിനിമയുടെ പ്രലോഭനത്തില്‍പ്പെട്ട്‌ കളഞ്ഞുകുളിച്ച ചെല്ലപ്പന്‌ സിനിമയില്‍നിന്നോ മറ്റിടങ്ങളില്‍ നിന്നോ തന്റെ നഷ്‌ടപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ല.

- Scoopeye.com                                                    മോഹന്‍ദാസ്‌ കളരിക്കല്‍ 
- Scoopeye.com
HC against Govt: | കോടതിയെ അധിക്ഷേപിക്കുന്നത് അപകടകരം: ഹൈക്കോടതി
Umman Chandy against CPM | ‘ഭരണം ഉള്ളതുകൊണ്ട് എന്തുമാവാമെന്നാണ് പ്രതീക്ഷ’
Elamaram Karim supports Harthal | ഹര്‍ത്താലുകള്‍ നിക്ഷേപം മുടക്കില്ല: എളമരം കരീം
Malayali girl's name removal from US terror list | ഭീകരലിസ്റ്റിലുള്ള മലയാളിബാലികയുടെ പേരു നീക്കി
Obama ranked 15th best US President | പ്രസിഡന്റ് പട്ടികയില്‍ ഒബാമ പതിനഞ്ചാമത്
Harry Potter actress threatened to kill | ഹാരി പോട്ടര്‍ നടിയെ കൊല്ലുമെന്ന് പിതാവ്
Child abuser preist gets 20yrs | പീഡനം: പുരോഹിതന് 20 വര്‍ഷം തടവ്
Nadia case: Ex-Goa Minister Pacheco surrenders | ഒടുവില്‍ പച്ചെക്കോ കീഴടങ്ങി
Pilot error behind YSR chopper crash: CBI | വൈഎസ്ആറിന്‍റെ മരണം; പൈലറ്റിന്‍റെ പിഴവുമൂലം
CPM PB to meet | സിപി‌എം പിബി ശനിയാഴ്ച തുടങ്ങും
Vijayashanti arrested | വിജയശാന്തിയെ അറസ്റ്റ് ചെയ്തു
Fake sex video against Sri Sri? | ശ്രീ ശ്രീക്കെതിരെ വ്യാജ സെക്സ് വീഡിയോ?
Kodaikanal school principal held for aiding student's molester | പീഡനം: സഹായിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Kareena launches new website | ആരാധകര്‍ക്കായി ‘കരീനകപൂര്‍ ഡോട്ട് മി’
UN creates new body on women, gender equality | സ്ത്രീകള്‍ക്കായി യുഎന്നിന്‍റെ പുതിയ സംഘടന
Double Dutch: Netherlands KOs Brazil & Twitter | കാനറികള്‍ കരഞ്ഞു‍; ട്വിറ്റര്‍ നിലച്ചു
Muraleedharan in Karunakaran's issue | ‘അപമാനം സഹിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു’
Set back fot TATa in Munnar license case | മൂന്നാര്‍: ടാറ്റയ്ക്ക് തിരിച്ചടി
Crime Editor Nandakumar arrested by police | ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍
Reliance Power, RNRL to talk merger tomorrow | ആര്‍എന്‍ആര്‍എല്‍, റിലയന്‍സ് പവര്‍ ലയനം: തീരുമാനം ഞായറാഴ്ച
Argentina must play for their lives to beat Germany: Maradona | അര്‍ജന്‍റീന ഹൃദയം കൊണ്ട് കളിക്കണമെന്ന് മറഡോണ

Friday, July 2, 2010

നിലാവിന്‍റെ നീലഭസ്മക്കുറി മായുമ്പോള്‍



PRO
വേണുനാഗവള്ളി സംവിധാനം ചെയ്ത ‘അഗ്നിദേവന്‍’ എന്ന ചിത്രത്തിലെ ‘നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ...’ എന്ന ഗാനം എത്രകേട്ടാലും മതിവരാത്തവരാണ് മലയാളികള്‍. എം ജി രാധാകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്‍റെ ഏറ്റവും മികച്ച പാട്ടുകളില്‍ ഒന്നാണിത്. അനുജന്‍ എം ജി ശ്രീകുമാറിന്‍റെ മധുരശബ്ദത്തില്‍ ആ ഗാനം മലയാളക്കര കീഴടക്കി. എം ജി രാധാ‍കൃഷ്ണന്‍ ജീവിതത്തിന്‍റെ തംബുരുവാദനം അവസാനിപ്പിച്ച് യാത്രയാകുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ഒട്ടേറെ ഗാനങ്ങള്‍ ബാക്കിയാകുന്നു.

ചലച്ചിത്രസംഗീതത്തില്‍ ഏറെ പരീക്ഷണങ്ങള്‍ക്ക് ധീരത പ്രകടിപ്പിച്ച സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മണിച്ചിത്രത്താഴ് എന്ന മെഗാഹിറ്റ് സിനിമയില്‍ ആഹിരി രാഗത്തിലാണ് അദ്ദേഹം ‘പഴം‌തമിഴ് പാട്ടിഴയും...’ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഒരു തമിഴ് പാട്ട് ഇഴഞ്ഞുപോകുന്ന ശ്രുതിയില്‍ തംബുരു തേങ്ങുന്നത് അനുഭവവേദ്യമാക്കുവാനായാണ് ആഹിരി അദ്ദേഹം പ്രയോഗിച്ചത്. ആഹിരി ഉപയോഗിച്ചാല്‍ ആഹാരം ലഭിക്കില്ല എന്നൊരു വിശ്വാസം നിലനില്‍ക്കേയാണ് അദ്ദേഹം ധൈര്യപൂര്‍വം ആ ഗാനം ചിട്ടപ്പെടുത്തിയത്. പഴം‌തമിഴ് പാട്ട് മലയാളികളുടെ ഗൃഹാതുരതയായി നിലനില്‍ക്കുന്നു.

മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാര്‍ത്തായാ..., വരുവാനില്ലാരുമീ...., അക്കുത്തിക്കുത്താനവരമ്പില്‍...തുടങ്ങിയ ഗാനങ്ങളും അനശ്വരങ്ങളാണ്. പ്രിയദര്‍ശന്‍റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ പ്രിയന്‍ ചിത്രങ്ങളുടെ ഒരു ഭാഗം തന്നെയായിരുന്നു എം ജി രാധാകൃഷ്ണന്‍റെ ഗാനങ്ങള്‍‍. അദ്വൈതം എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടുനീ...’ ആര്‍ക്കാണു മറക്കാനാവുക? പ്രിയദര്‍ശന്‍റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിലെ ‘പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...’ എന്ന ഗാനവും കാലത്തെ അതിജീവിച്ചു.

ലളിതസംഗീതത്തെ ചലച്ചിത്രസംഗീതത്തോടു ലയിപ്പിച്ചുകൊണ്ടുപോയതാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങളുടെ സ്വീകാര്യതയ്ക്കു പിന്നിലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ആദ്യകാലത്ത് ചിട്ടപ്പെടുത്തിയ ചില ലളിത ഗാനങ്ങള്‍ സിനിമാഗാനങ്ങളേക്കാള്‍ പ്രശസ്തങ്ങളായി. ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും, ഘനശ്യാമ സന്ധ്യാഹൃദയം, ശരറാന്തല്‍ വെളിച്ചത്തില്‍, അഗാധ നീലിമകളില്‍... തുടങ്ങിയ ലളിതഗാനങ്ങള്‍ക്ക് ലഭിച്ച ജനപ്രിയത വളരെയേറെയാണ്.

ഭരതന്‍റെ ആദ്യകാല ചിത്രങ്ങളില്‍ എം ജി രാധാകൃഷ്ണന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നവയാണ്. ചാമരത്തിലെ ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...’ അക്കാലത്ത് പ്രേക്ഷകരുടെ ആവേശമായിരുന്നു. ആരവത്തിലെ ‘മുക്കുറ്റീ തിരുതാളീ കാടും പടലും പറിച്ചുകെട്ടിത്താ...’ എന്ന ഗാനം നാടോടിസംഗീതത്തിന്‍റെ ഒരു പുതിയ തലമാണ് കാണിച്ചുതന്നത്. കാവാലം നാരായണപ്പണിക്കരായിരുന്നു ആ ഗാനം രചിച്ചത്.

PRO


അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കാണ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയത്. അനന്തഭദ്രത്തിലെ തിരനുരയും ചുരുള്‍ മുടിയില്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയതിനാണ് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്.

ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ‘ഓ..മൃദുലേ’ എന്ന ഗാനം ഇപ്പോഴും മലയാളികളുടെ ഹൃദയം നീറ്റുന്ന ഓര്‍മ്മയാണ്. കാറ്റേ നീ വീശരുതിപ്പോള്‍..., പൂമകള്‍ വാഴുന്ന കോവിലില്‍..., ശലഭം വഴിമാറുമാ മിഴിരണ്ടിലും..., ചന്ദനമണി സന്ധ്യകളുടെ നടയില്‍..., അമ്മേ നിളേ നിനക്കെന്തുപറ്റി..., പഴനിമലമുരുകന് പള്ളിവേലായുധാ..., ആരോടും ഒന്നും മിണ്ടാതെ..., കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍‍..., ഹരിചന്ദനമലരിലെ മണിയായ്..., ചെമ്പഴുക്കാ ചെമ്പഴുക്കാ..., പൊന്നാര്യന്‍ പാടം..., വൈകാശിത്തെന്നലോ തിങ്കളോ..., നമ്മളുകൊയ്യും വയലെല്ലാം..., ഒരു പൂവിതളിന്‍ നറുപുഞ്ചിരിയായ്..., മധുരം ജീവാമൃതബിന്ദു..., പാതിരാപ്പാല്‍ക്കടവില്‍..., സൂര്യകിരീടം വീണുടഞ്ഞു..., വന്ദേ മുകുന്ദഹരേ ജയശൌരേ..., മേടപ്പൊന്നണിയും വര്‍ണപ്പൂക്കളുമായ്..., പോരൂ നീ വാരിളം ചന്ദ്രലേഖേ..., ഒരുദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍..., പാടുവാന്‍ ഓര്‍മ്മകളില്‍... തുടങ്ങി അനേകം സിനിമാ ഗാനങ്ങള്‍ എം ജി രാധാകൃഷ്ണന്‍ നല്‍കിയ ശുദ്ധസംഗീതത്തിന്‍റെ ഉദാഹരണങ്ങളായി പ്രകാശം പരത്തി നില്‍ക്കുന്നു.

A remembrance of M G Radhakrishnan | നിലാവിന്‍റെ നീലഭസ്മക്കുറി മായുമ്പോള്‍
MG Radhakrishnan's refinement on today | എം ജി രാധാകൃഷ്ണന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

Monday, June 28, 2010

ഗുരുനിന്ദ പലവിധം!

                                     കെ.എ. ജോര്‍ജുകുട്ടി  

"റാഗിങ്ങ്" എന്നു കേള്‍ക്കുമ്പോള്‍ താരതമ്യേന പുതിയ ഒരു കലാപരിപാടിയുടെ ഓര്‍മ്മയല്ലേ ഒരുമാതിരി മനുഷ്യര്‍ക്കൊക്കെ ഉണ്ടാവുക? എന്റേയും അനുഭവം അതുതന്നെയായിരുന്നു. ഈയിടെയാണ് എന്റെ കണ്ണു തുറന്നത്.

ആര്‍ഷഭാരതത്തിലെ ഗുരുകുലങ്ങളിലോ പ്ലേറ്റോയുടെ അക്കാദമി പൊലെയുള്ള പ്രാചീനപാശ്ചത്യലോകത്തിലെ വിദ്യാപീഠങ്ങളിലോ റാഗിങ്ങ് അരങ്ങേറിയിരുന്നതായി നമുക്കറിവില്ല. എന്നാല്‍ ഈ ഏര്‍പ്പാടിന് ഒന്നര സഹസ്രാബ്ദത്തിന്റെയെങ്കിലും പഴക്കമുണ്ടെന്നതിന് ഇതാ തെളിവ്: തെളിവ് തരുന്നത് ചില്ലറക്കാരനൊന്നുമല്ല. പാശ്ചാത്യതത്ത്വചിന്തയുടേയും ക്രൈസ്തവദൈവശാസ്ത്രത്തിന്റേയും നെടും തൂണുകളില്‍ ഒരാളായ സെയ്ന്റ് അഗസ്റ്റിന്‍(എ.ഡി. 354-430) തന്നെ. റാഗിങ്ങിന്റെ എരിവും പുളിയും അനുഭവിച്ചറിഞ്ഞയാളാണദ്ദേഹം. അഗസ്റ്റിന്റെ ആത്മകഥ ("കണ്‍ഫഷന്‍സ്") വായിച്ചു നോക്കുകയേ വേണ്ടു കാര്യമറിയാന്‍.

വടക്കന്‍ ആഫ്രിക്കയില്‍ ഇന്നത്തെ ടുണീഷ്യയിലുള്ള കാര്‍ത്തേജ് നഗരത്തിലായിരുന്നു അഗസ്റ്റിന്റെ ഉന്നതവിദ്യാഭ്യാസം. സഹപാഠികളായി കിട്ടിയതോ കുറേ റാഗിങ്ങ് വീരന്മാരെ. ആദ്യമായി കലാലയത്തില്‍ വരുന്ന കുട്ടികള്‍ക്കു ചുട്ടും കൂടി നിന്ന് കൂകി വിളിക്കുകയും അസഭ്യം വര്‍ഷിക്കുകയുമായിരുന്നു അവരുടെ പരിപാടിയെന്ന് അഗസ്റ്റിന്‍ പറയുന്നു.

പിന്നീട് കാര്‍ത്തേജില്‍ തന്നെ അഗസ്റ്റിന്‍ അദ്ധ്യാപകനായി. പഠിപ്പിച്ചിരുന്ന വിഷയ പ്രസംഗകല(Rhetoric). ശിഷ്യന്മാരാണെങ്കില്‍ പഴയ സഹപാഠികളെപ്പോലെ തന്നെയുള്ള അധികപ്രസംഗികളും. അവരുടെ തോന്ന്യാസം അതിരുകടന്നപ്പോള്‍, ഗുരു കാര്‍ത്തേജ് വിട്ടുപോകാന്‍ തീരുമാനിച്ചു. പുതിയ ശിഷ്യന്മാരെ തേടി അഗസ്റ്റിന്‍ പോയത് ഇറ്റലിയിലെ റോമിലേയ്ക്കാണ്. അവിടത്തെ കുട്ടികള്‍ മര്യാദക്കാരും അച്ചടക്കമുള്ളവരുമാണെന്ന് അദ്ദേഹം കേട്ടിരുന്നു. കേട്ടത് തെറ്റല്ലെന്ന് റോമിലെത്തിയപ്പോള്‍ മനസ്സിലാവുകയും ചെയ്തു. എന്നാല്‍ ഈ "മര്യാദരാമന്മാരും" അഗസ്റ്റിനെ പറ്റിച്ചു. സംഗതിയെന്താണെന്നല്ലേ? അവര്‍ മര്യാദയ്ക്കിരുന്നു പഠിക്കുമായിരുന്നെങ്കിലും ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയായി കഴിയുമ്പോള്‍ ഗുരുവിന് ഫീസുകൊടുക്കാതെ സ്ഥലം വിട്ടുകളയുമായിരുന്നത്രെ! കാര്‍ത്തേജിലെ ഉഴപ്പന്മാര്‍ ഈ നെറികേട് കാണിച്ചിരുന്നില്ലെന്ന് അഗസ്റ്റിന്‍ ആ സന്ദര്‍‍ഭത്തില്‍ ഓര്‍ക്കുന്നുണ്ട്!

Wednesday, June 16, 2010

പൊട്ടു കുത്തുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കുക

സൗന്ദര‌്യത്തിനു മാറ്റു കൂട്ടുന്ന ഒന്നാണല്ലോ പൊട്ട്. ഭക്തികൊണ്ടായാലും അഴകിനായാലും തിലകം ചാര്‍ത്തുന്നത്‌ ഐശ്വര്യമാണ്‌. പണ്ടെല്ലാം കുങ്കുമം കൊണ്ട് രണ്ടു പുരികങ്ങള്‍ക്കു നടുവിലായി നെറ്റിത്തടത്തില്‍ വരയ്ക്കുന്ന വലിയ പൊട്ടുകളായിരുന്നു. എന്നാല്‍ ഇന്ന് ഒട്ടിച്ചു വെക്കാവുന്ന ചെറിയ പൊട്ടുകള്‍ ലഭ‌്യമാണ്. അതുപോലെ തന്നെ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിനിണങ്ങുന്ന നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള പൊട്ടുകള്‍ ഇന്ന് ഫാഷനാണ്. ഇത്തരത്തിലെല്ലാമുള്ള പൊട്ടുകള്‍ കുത്തുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ തിലകം ചാര്‍ത്തിയാല്‍ അനുഭവങ്ങള്‍ നല്ലതായിരിക്കും. എന്നാല്‍ അശ്രദ്ധമായി തിലകം ചാര്‍ത്തിയാല്‍ ഫലം മറിച്ചാക്കും.

നെറ്റിയില്‍ എവിടെ കുങ്കുമം ചാര്‍ത്തണം, എവിടെ ചന്ദനപ്പൊട്ടിടണം, ഏത് രീതിയിലാണ് ഇടേണ്ടത് ഇതിനെല്ലാം ശരിയായ കണക്കും ചിട്ടയുമുണ്ട്. അതില്‍ നിന്ന് ഓരോ വ്യക്തിയുടെയും സ്വഭാ‍വം മനസിലാക്കാം. തിലകമണിയുന്ന ദിവസം, അണിയുന്ന നിമിഷം നെറ്റിയിലെ രാശി ഫലങ്ങള്‍ ലഭിക്കുന്നു. ആ രാശികളിലെ രശ്യാധിപന്മാരുടെ പ്രതികരണങ്ങളാണ് തിലകമണിയുന്നതിന്റെ ഫലങ്ങളാകുന്നത്.

ഞായറാഴ്ച ചന്ദനക്കുറി നെറ്റിയുടെ ഒത്തമദ്ധ്യത്തില്‍ അഥവാ വ്യാഴസ്ഥാനത്ത്‌ അണിഞ്ഞാല്‍ സൂര്യസ്വാധീനം ലഭിക്കും. ചന്ദനക്കുറി നീട്ടിയിടുന്നതും നല്ലതാണ്‌. എന്നാല്‍ ഈ ദിവസം കുങ്കുമപ്പൊട്ട്‌ അണിയുന്നത്‌ വ്യാഴബലം കുറക്കും. സൂര്യന്റെ ബലംകൊണ്ട്‌ ശിവപ്രീതിയാണ്‌ ലഭിക്കുന്നത്‌. കുങ്കുമപ്പൊട്ടുകൊണ്ട്‌ ദേവിയുടെ ബലം ലഭിക്കുന്നതിനാല്‍ ഞായറാഴ്ച ഗുണം ചെയ്യില്ല. ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ ഭസ്മക്കുറിയും ചാര്‍ത്താറുണ്ട്‌. ഇത്‌ ശിവപ്രീതിക്ക്‌ പകരം ശിവരൗദ്രഭാവത്തിന്‌ കാരണമാകുന്നു.

തിങ്കളാഴ്ച സ്ത്രീകള്‍ ഭസ്മക്കുറിയണിയുന്നതും ശിവക്ഷേത്രദര്‍ശനം നടത്തുന്നതും നല്ല മംഗല്യം നല്‍കും. തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ടിക്കുന്നത്‌ നല്ല മംഗല്യഭാഗ്യത്തിനുത്തമമാണ്‌. പുരുഷന്‍ വ്യാഴസ്ഥാനത്തു ഭസ്മക്കുറി അണിഞ്ഞാല്‍ സല്‍കളത്രത്തെ ലഭിക്കും. ഇതോടൊപ്പം ശിവന്‌ ഉമാമഹേശ്വരീ മന്ത്രപൂജകൂടി ചെയ്താല്‍ സല്‍സന്താനഭാഗ്യവും ലഭിക്കും. ഇതു സംബന്ധിച്ച്‌ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജ ചെയ്താല്‍ സന്താനങ്ങളില്ലാത്തവര്‍ക്കു സന്താനഭാഗ്യം ഉണ്ടാകും.

രണ്ടു പുരികങ്ങളുടെയും മദ്ധ്യത്തില്‍ മൂക്കിനു മുകളിലായി ചുവന്ന കുങ്കുകമക്കുറിയോ പൊട്ടോ അണിയുന്നത്‌ മംഗല്യഭാഗ്യത്തിനും സല്‍കളത്രഭാഗ്യത്തിനും ഉത്തമം. ഇത്‌ ചൊവ്വാഴ്ച ദിവസങ്ങളിലാണ്‌ ചെയ്യേണ്ടത്‌. ചൊവ്വാഴ്ച തന്നെ ചന്ദനക്കുറി നീട്ടിവരച്ചിട്ട്‌ അതിനു മദ്ധ്യത്തിലൊരു കുങ്കുമപ്പൊട്ടിടുന്നവരുണ്ട്‌. ഇത്‌ ചൊവ്വാദശയിലെ ദോഷങ്ങളും വിവാഹതടസ്സങ്ങളും മാറ്റും. ഭൂമിലാഭത്തിനും ഉത്തമം. ഇതുമൂലം പരമശിവന്റെയും മുരുകന്റെയും പരാശക്തിയുടെയും അനുഗ്രഹം ലഭിക്കും.

ബുധനാഴ്ച കുങ്കുമപ്പൊട്ടണിയുന്നതാണ്‌ നല്ലത്‌. നെറ്റിയുടെ മദ്ധ്യത്തില്‍ അല്‍പം വലത്തോട്ട്‌ മാറ്റിയിടുന്നത്‌ കൂടുതല്‍ ഉത്തമം. സ്ത്രീകള്‍ക്ക്‌ ശുഭമംഗല്യയോഗവും വിദ്യാലാഭവും തൊഴില്‍ നേട്ടവും ശുഭവാര്‍ത്തകളും....

http://www.janmabhumidaily.com/detailed-story?newsID=74646
Will give sanction to Athirappalli project: Farooq Abdulla | ‘അതിരപ്പിള്ളി’ക്ക് അനുമതി നല്കും: ഫറൂഖ്
kalpeta, highcourt, cpm, cpi, police | കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല
Central team reached Kerala to study fever | പനി പഠിക്കാന്‍ കേന്ദ്രസംഘം എത്തി
cabinet, vs achuthanandan, thiruvananthapuram | ദുരന്തനിവാരണ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
Cola controversy: No action against Balakrishnan | ‘കോള’പ്രസ്താവന: ബാലകൃഷ്ണനെതിരെ നടപടിയില്ല
Uma Bharti on her way back to BJP? | ജസ്വന്തിനു പിന്നാലെ ഉമാഭാരതിയും ബിജെപിയിലേക്ക്
‘Locked BJP MLAs watch pirated Raajneeti’ | പൂട്ടിയിടപ്പെട്ട എം‌എല്‍‌എമാര്‍ വ്യാജ രാജ്നീതി കണ്ടു!
Pak’s Punjab govt funded JuD post 26/11 | ജമാഅത്ത്‌ ഉദ് ദാവയ്ക്ക് പാക്ക്‌ സര്‍ക്കാര്‍ സഹായം
IAF to give permanent commission to women officers | വനിതാ ഓഫീസര്‍മാര്‍ക്ക്‌ സ്ഥിരം നിയമനം: നടപടി തുടങ്ങി
Asia Cup: Pak player involved in match fixing? | ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ വീണ്ടും ഒത്തുകളി വിവാദത്തില്‍
Modi replies to third show cause notice | മോഡി മൂന്നാമത്തെ നോട്ടീസിന് മറുപടി നല്‍കി
Three days to Raavan! | രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍!
Prithvi is absolutely adorable: Ash | പൃഥ്വിയോടൊപ്പമുള്ള അഭിനയം അവിസ്മരണീയം: ആഷ്
Archana Kavi - Interview | എനിക്ക് പ്രണയിക്കാന്‍ മോഹം: അര്‍ച്ചന കവി
Akshay Kumar in A R Murugadoss’ next action packed venture | മുരുഗദോസ് വീണ്ടും ഹിന്ദിയില്‍; അക്ഷയ് നായകന്‍
Sameera Reddy's challenging role in Gauthams next | സമീര അഭിസാരികയാകുന്നു!
Manisha Koirala to tie the knot | മനീഷ കൊയ്‌രാള കതിര്‍മണ്ഡപത്തിലേക്ക്
Ronaldo wants more protection | റഫറിയ്ക്കെതിരെ റൊണാള്‍ഡോ
Dunga admits Brazilian nerves | ആശങ്കയുണ്ടായിരുന്നുവെന്ന് ദുംഗ